പുറത്ത് നീണ്ടുകിടക്കുന്ന ഹരിതാഭയുടെ തലപ്പുകളിൽ സായാഹ്നത്തിന്റെ സ്വർണ്ണവെയിൽ ഒഴുകിക്കിടക്കുന്നു. ഇടയ്ക്കിടയ്ക്ക് തണുപ്പുകാലത്തിന്റെ ഓളങ്ങൾ പോലെ ചെറിയ കാറ്റ് ആ പച്ചപ്പുകളെ തഴുകി തണുപ്പിലൂടെ അലയടിച്ചു വരുന്നുണ്ട്. ആ ദിവസം ഏറെ മനോഹരമാണെന്ന് സഫയ്ക്കും വന്ദനയ്ക്കും തോന്നി.
“ഓഹ്.. ഇപ്പൊ തന്നെ എന്തൊരു കുളിരാണ്. ഇങ്ങനാണേൽ ഇന്ന് രാത്രി എന്താകും അവസ്ഥ.”
വന്ദന രണ്ടു മുതുകിലും കൈകൾ കൊണ്ട് തടവിക്കൊണ്ട് പറഞ്ഞു.
“എന്താകാൻ. ഞാൻ ശ്വാസം മുട്ടിച്ചാവും അല്ലാതെന്താ.”
പൊട്ടിച്ചിരിച്ചുകൊണ്ട് നാണം കലർന്ന ഭാവത്തോടെ സഫ പറഞ്ഞു. അതുകേട്ട് വന്ദനയും പൊട്ടിച്ചിരിച്ചു. ലജ്ജയിൽ ചുവന്നു തുടുത്ത കവിളുകൾ അവളുടെ ചിരിയുടെ ഒപ്പം കൂടി. ലജ്ജയുടെ മൂടുപടം പുതച്ച ദേഷ്യത്തോടെ അവൾ സഫയുടെ കൈത്തണ്ടയിൽ ശക്തിയില്ലാതെ അടിച്ചു. കാര്യം മനസ്സിലായ വാഹിദ് ശബ്ദമില്ലാതെ അവരുടെ ചിരിയിൽ പങ്കുചേർന്നു.
“ഒന്ന് പതുക്കെ ചിരിക്ക്. ഞങ്ങൾക്കിവിടെ സംസാരിക്കണം.”
പെട്ടന്ന് അവരുടെ പിന്നിലുള്ള ടേബിളിൽ ഇരിക്കുന്ന ഒരു യുവതിയുടെ പരുക്കൻ ശബ്ദം അവരുടെ സന്തോഷത്തിന്റെ ഇടയിലേക്ക് കടന്നുകയറി. രണ്ടുപേരും ചിരി നിർത്തി ജാള്യതയോടെ വാഹിദിനെ നോക്കി. വാഹിദ് കാര്യമാക്കണ്ട എന്ന അർത്ഥത്തിൽ കണ്ണുകൊണ്ട് അവർക്ക് ആംഗ്യം കാട്ടി. എന്നിട്ട് ആ പ്രതികരിച്ച പെൺകുട്ടിയെ ഒന്ന് ശ്രദ്ധിച്ചു.
വളരെ മോഡേൺ രീതിയിലുള്ള ഒരു പെൺകുട്ടി. അധികം നീളമില്ലാതെ വീട്ടിയൊതുക്കിയ ബ്രൗൺ കളറിട്ട മുടി എണ്ണമയമില്ലാതെ കുസൃതിയോടെ ചുമലിലും പിന്നിലുമായി ചിതറിക്കിടക്കുന്നു. അല്പം നീണ്ട മൂക്കും അതിന് താഴെ ലിപ്സ്റ്റിക് തേച്ച് ചുവപ്പിച്ച താമരയില്ലി പോലുള്ള ചുണ്ടുകളും മുട്ടയുടെ ആകൃതിയിലുള്ള താടിയും. നല്ല വെളുത്തു ചുവന്ന മുഖം. വലിയ വിരിഞ്ഞ കണ്ണുകളും കവിളിൽ ചുവന്ന രണ്ടുമൂന്നു മുഖക്കുരുവും.
“അതാരാ ആ പ്രഷർ കുക്കർ.?”
വാഹിദ് സ്വകാര്യം പറയും പോലെ വന്ദനയോട് ചോദിച്ചു.
“അതോ.. അതാണ് ജൂലി തോമസ്. വല്യ സോഫ്റ്റ്‌വെയർ എഞ്ചിനീയറാ. കണ്ടാൽ അറിയാം അടുത്തുള്ള ആണുങ്ങളെയൊക്കെ എഞ്ചിൻ അടിച്ചു പൊളിക്കുന്നുണ്ടാവും ന്ന്.” വാഹിദ് ചോദിച്ച അതേ രഹസ്യ സ്വരത്തിൽ അവനെ തമാശയാക്കുന്നത് പോലെ സഫ പറഞ്ഞു. അതുകേട്ട് വന്ദന വീണ്ടും ശബ്ദം താഴ്ത്തി പൊട്ടിച്ചിരിച്ചു. കൂടെ വാഹിദും സഫയും. വാഹിദ് ഇടങ്കണ്ണിട്ടു ജൂലിയെ നോക്കിയപ്പോൾ അവൾ ദേഷ്യത്തോടെ അവനെ നോക്കുന്നത് വാഹിദ് കാണുകയും അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞപ്പോൾ അവൻ പെട്ടന്ന് നോട്ടം പിൻവലിക്കുകയും ചെയ്തു.
“മിനിഞ്ഞാന്ന് രണ്ടു തീക്കോള്ളികളും വന്ന് സാറിന് എന്തുവായിരുന്നു ക്ലാസ് എടുത്തോണ്ടിരുന്നത്.?”
വന്ദന ഇടയിൽ കയറി വാഹിദിനോട് ചോദിച്ചു. സഫ അവളെ നോക്കി അർത്ഥം വച്ചു ചിരിച്ചു.
“എഞ്ചിൻ അടിച്ചുപോകാതെ നോക്കിക്കോ, കൂടെയുള്ളതൊക്കെ അമ്മാതിരി ഡ്രൈവർമാരാണെന്ന്.”
വാഹിദ് ഗൗരവം അഭിനയിച്ചുകൊണ്ട് പറഞ്ഞു. രണ്ടുപേരും വീണ്ടും കുടുകുടാ ചിരിച്ചു, പക്ഷേ ശബ്ദം ഉയരാതെ ശ്രദ്ധിച്ചു. എന്നിട്ടും അവരുടെ ചിരികളികൾ കണ്ട് പെൺകുട്ടികൾ മിക്കവരും അങ്ങോട്ട് തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതിൽ ചിലർ എഴുന്നേറ്റ് പുറത്തേക്ക് പോയി. അവരുടെ പിന്നാലെ ആണുങ്ങളും എഴുന്നേറ്റ് പോയി. ആണുങ്ങൾ ആരുമില്ലാതായപ്പോൾ ജൂലിയുടെ കൂടെയുണ്ടായിരുന്ന മൂന്നു
പെൺകുട്ടികൾ വാഹിദിനോട് സൗഹൃദഭാവത്തിൽ പുഞ്ചിരിച്ചു. അവൻ തിരിച്ചു പുഞ്ചിരി നൽകുകയും അവരെ കൈകാണിച്ചു അടുത്തേക്ക് വിളിക്കുകയും ചെയ്തു. മൂന്നുപേരും ചാടി എഴുന്നേറ്റ് കസേരയും തൂക്കി അവരുടെ അടുത്തേക്ക് വന്നു. ജൂലി വെറുപ്പോടെ വാഹിദിനെ തുറിച്ചു നോക്കിക്കൊണ്ട് അവിടെത്തന്നെ ഇരുന്നതേയുള്ളൂ.
“ഹായ്. ഞാൻ വാഹിദ്. ഇവിടെ അക്കൗണ്ട് ഡിപ്പാർട്മെന്റിൽ ഈ വായിനോക്കികളെ ശ്രദ്ധിക്കാൻ ജോയിൻ ചെയ്തു. നിങ്ങളൊക്കെ.?”
വാഹിദ് സഫയെയും വന്ദനയെയും കളിയാക്കിക്കൊണ്ട് അവർക്ക് സ്വയം പരിചയപ്പെടുത്തി. അവിടെ വീണ്ടും കൂട്ടച്ചിരിയുയർന്നു. ജൂലിയുടെ മുഖം ദേഷ്യവും അപമാനവും കൊണ്ട് ചുവന്നു. വെളുത്തു നീണ്ട മൂക്കിന്റെ അറ്റം വിറച്ചു. അവൾ മേശയിൽ കൈവച്ചു തലതാഴ്ത്തിയിരുന്നു.
