എല്ലാവരും രംഗം ഒഴിഞ്ഞപ്പോൾ മറഞ്ഞു നിന്ന സാജിദും വിവേകും മറ്റുള്ളവരും അസ്ലൻ പോയ വഴിയേ വേഗം നടന്നു. വർക്ഷോപ്പിന് അടുത്തുള്ള ഒരു പെട്ടിക്കടയിൽ നിന്നും അസ്ലൻ ഒരു സിഗരറ്റ് വാങ്ങി വലിച്ചുകൊണ്ട് മറ്റുള്ളവർക്കായി വെയിറ്റ് ചെയ്ത് നിന്നു.
സാജിദും കൂട്ടരും അയാൾക്ക് അരികിലേക്ക് നടന്നെത്തി. അയാളുടെ മുഖത്തെ ശാന്ത ഭാവം കണ്ടതും അവർക്ക് മനസ്സിലായി എന്തോ തുമ്പ് കിട്ടിയിട്ടുണ്ട് എന്ന്. അവർ അയാളുടെ വാക്കുകൾക്കായി കാതോർത്തു.
“സാജിദ്… നീ പോയി നമുക്ക് ഒരു റൂം ബുക്ക് ചെയ്യ് അടുത്തുള്ള ഒരു ഹോട്ടലിൽ. Cctv ഇല്ലാത്ത ഹോട്ടൽ ആവണം. പിന്നെ ആ മാസ്ക് വെച്ചോണം നമ്മളുടെ മുഖം ഒരിടത്തും പതിയരുത്. പണി കഴിഞ്ഞ് ഇവിടെ നിന്ന് ഒരു തെളിവും ഇല്ലാതെ വേണം പോകാൻ. ആ റൂമിൽ ഇരുന്ന് വേണം നമുക്ക് ബാക്കി കാര്യങ്ങൾ ഡിസ്‌കസ് ചെയ്യാൻ.” അസ്ലൻ പറഞ്ഞത് കേട്ടതും സാജിദ് അടുത്തുള്ള ഹോട്ടൽ തേടി ഇറങ്ങി.
“ഭായ്… എന്തേലും വിവരം കിട്ടിയോ അവിടെ നിന്ന്? നമ്മൾ തേടി വന്നത് ഇയാളെ തന്നെ ആണോ?” വിവേകിന് ആകാംഷ അടക്കാൻ ആയില്ല.
“മ്മ്… പറയാം.. അവൻ റൂം എടുത്ത് വരട്ടെ.” അസ്ലന്റെ മറുപടി കേട്ടതും അവർക്ക് ഉറപ്പായി തങ്ങൾ തേടി വന്നത് കിട്ടിയിരിക്കുന്നു എന്ന്. അത്ര ശാന്തമായിരുന്നു അയാളുടെ മുഖം അപ്പോൾ. *****************************
ഹോട്ടൽ എലൈറ്റ്… റൂം നമ്പർ 104.
കുറഞ്ഞ സമയം കൊണ്ട് തന്നെ അസ്ലന്റെ മനസ്സിൽ ഇനി നടക്കാൻ പോകുന്ന സംഭവങ്ങളുടെ ഒരു രൂപരേഖ ഉണ്ടായിരുന്നു. അത് എല്ലാവരോടുമായി പറയാൻ വേണ്ടി ആണ് അയാൾ ഈ ഒരു റൂം എടുക്കാൻ പറഞ്ഞത് തന്നെ. അസ്ലൻ അവന്റെ പ്ലാൻ പറഞ്ഞു തുടങ്ങി.
“മഹീന്തർ സിംഗ്… ബുദ്ധിമാൻ ആണ്. പക്ഷേ മണ്ടൻ ആണ്. സ്വന്തം വീട്ടിൽ ഇത്രയും പെൺകുട്ടികളെ മറ്റാരും കാണാതെ ഒളിപ്പിച്ചു വെക്കാൻ അയാൾ നല്ലപോലെ കഷ്ടപ്പെട്ടിട്ടുണ്ട്. അയാളുടെ കൂടെ ഉള്ള ആർക്കും അറിയില്ല ഇങ്ങനെ കുറച്ച് പെൺകുട്ടികൾ അവിടെ ഉണ്ടെന്ന് ഉള്ള കാര്യം.
അത് പക്ഷേ പൂർണമായും ആർക്കും അറിയില്ല എന്ന് ഞാൻ പറയുന്നില്ല. എല്ലാവർക്കും കാണുമല്ലോ കുറച്ച് വിശ്വസ്ഥർ ആയ ആൾക്കാർ. അങ്ങനെ ഉള്ളവർക്ക് ചെലപ്പോ അറിയാൻ പറ്റിയെക്കും. അതിൽ ഒന്നാണ് അവിടെ നിന്ന ചോട്ടു എന്ന പയ്യൻ. അവനാണ് അയാളുടെ വലംകൈ.
പിന്നെ ജാനകിയുടെ ചേട്ടൻ… അവനും ഉണ്ടാവും കൂടെ തന്നെ. പക്ഷേ അവനും ആ ജേർണലിസ്റ്റ് നാറിയും പുറത്ത് ഇറങ്ങി കളിക്കില്ല. അത് ഉറപ്പാണ്. കാരണം അവരെയും നമ്മൾ ഐഡന്റിഫൈ ചെയ്യും എന്ന ഭയം.”
“പക്ഷേ ഭായ്… ആ പെണ്ണുങ്ങൾ ഇവിടെ തന്നെ ഉണ്ട് എന്നത് ഭായ് എങ്ങനെ ഉറപ്പിച്ചു?” ചോദ്യങ്ങൾ വന്നു തുടങ്ങി എല്ലാവരിൽ നിന്നും. അത് ക്ലിയർ ചെയ്യേണ്ടത് അയാളുടെ ആവിശ്യം തന്നെയാണ്.
“രണ്ട് ഉറപ്പ് എനിക്ക് കിട്ടി അത്രേം സമയംകൊണ്ട്. അതിൽ ഏറ്റവും ഇമ്പോര്ടന്റ്റ് ആയിട്ട് ഉള്ളത്…. ഒന്ന്… ചോട്ടു എന്ന മഹീന്തറിന്റെ സഹായിയെ ഞാൻ മനപ്പൂർവം ഉള്ളിലേക്ക് വിട്ടിരുന്നു വെള്ളം ചോദിച്ചിട്ട്. അവൻ ആ ഡോർ തുറന്ന് അകത്തേക്ക് കയറിയ 2 നിമിഷം എന്റെ കണ്ണുകൾ എത്താൻ പറ്റുന്ന സ്ഥലത്ത് ഒക്കെ എത്തിയിരുന്നു. ആ വീടിന്റെ ടെറസിൽ ആ പെണ്ണുങ്ങൾ ഡ്രസ്സ് കഴുകി ഇട്ടിട്ടുണ്ടായിരുന്നു.
നമ്മൾ തൂക്കിയ പിള്ളേരുടെ ഡ്രസ്സ് ആണത്. അത് കണ്ടപ്പോഴേ മനസ്സിലായി. രാധിക, ശ്വേത, ഗീത… പിന്നെ ആ ഒരു ഗുജറാത്തി പെണ്ണ്, ഇത്രേം പേരുടെ ഡ്രസ്സ് ആണ് അവിടെ കണ്ടത് ഞാൻ. ഒരാളുടെ ആയിരുന്നു എങ്കിൽ വീണ്ടും നമുക്ക് ഒരു സംശയം അടിച്ചേനെ. കാരണം ഒരേപോലത്തെ ഡ്രസ്സ് ഇഷ്ടംപോലെ പേർക്ക് ഉണ്ടാവുമല്ലോ. പക്ഷേ ഇത് 4 പേരുടെ ഉണ്ട്.
രണ്ട്…. ഞാൻ ചെന്നപ്പോൾ ആ ചോട്ടു എന്ന മറ്റവൻ പറഞ്ഞത് ആ വീട്ടിൽ അവർ രണ്ടുപേരും മാത്രേ ഉള്ളു, അവൻ ഉറങ്ങുവായിരുന്നു, അയാൾ ഫുഡ് വാങ്ങാൻ പോയിരിക്കയാണ് എന്നൊക്കെയാണ്. എന്നാൽ തിരിച്ചു വന്ന മഹീന്തർ കയ്യിലൊരു വലിയ കാർഡ്ബോർസ് പെട്ടിയും ആയിട്ടാണ് വന്നത്. അതിൽ അവർക്കും പിന്നെ ആ പെണ്ണുങ്ങൾക്കും ഉള്ള ഫുഡ് ആയിരുന്നു. അതിന്റെ മണം എനിക്ക് കിട്ടി അപ്പൊ തന്നെ. പിന്നെ ആ പെട്ടിയുടെ വലിപ്പവും പാക്കിങ്ങും ഒക്കെ ഒന്ന് സൂക്ഷ്മമായി നോക്കിയാൽ മനസ്സിലാവും അതിൽ ഏകദേശം ഇരുപതിൽ കൂടുതൽ ഭക്ഷണ പൊതികൾ ഉണ്ടാവും.
ഇതൊക്കെ വെച്ചാണ് അവർ ഇവിടെ തന്നെ ഉണ്ടെന്ന് ഞാൻ ഉറപ്പിച്ചത്. ഇനി നമുക്ക് വേണ്ടത് ഒരു സോളിഡ് പ്ലാൻ ആണ്. ഇന്ന് രാത്രി തന്നെ ആ വീടിനുള്ളിൽ നമ്മൾ കയറുന്നു. മഹീന്തർ ഉൾപ്പടെ എല്ലാവരെയും ആദ്യം തന്നെ കെട്ടി പൂട്ടണം.
