“വാടാ… ബാക്കി ഉള്ളവരെ വിളിച്ചു പറ അങ്ങോട്ട് വരാൻ” അസ്ലൻ അത് പറഞ്ഞ് നടക്കാൻ ഒരുങ്ങി.
“ഭായ് റേഞ്ച് ഇല്ല ഭായ് അതാ ഞാൻ വിളിക്കാഞ്ഞത്.” അവൻ വീണ്ടും ഫോൺ നോക്കി പറഞ്ഞു. ഉടനെ തന്നെ അസ്ലൻ ഫോൺ എടുത്ത് ബാക്കി ഉള്ളവരെ വിളിക്കാൻ നിന്നതും അയാൾക്കും റേഞ്ച് ഇല്ല എന്ന് അയാൾ മനസ്സിലാക്കി.
“മൈര്… ആഹ് നീ നടക്ക് ബാക്കി ഉള്ളവരെ ഒക്കെ വഴിയേ അറിയിക്കാം. നമുക്ക് ആദ്യം പോയി നോക്കാം വാ.”
അവർ ഒരു 6 മിനിറ്റ് കൊണ്ട് ആ ട്രക്ക് കിടന്ന സ്ഥലത്ത് എത്തി.
അസ്ലൻ ആ ട്രക്ക് തന്നെ എന്ന് കൺഫേം ചെയ്തു. ശേഷം അയാൾ ആ ട്രക്കിന് ചുറ്റും നടന്ന് വീക്ഷിച്ചു. എല്ലാം നോക്കി കഴിഞ്ഞു അവസാനം അതിന്റെ ബാക്കിലെ ഡോർ തുറന്ന് അകത്ത് കയറി ഫോണിലെ ഫ്ലാഷ് ഓൺ ആക്കി. അയാളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.
അയാൾ പതിയെ ഉള്ളിലേക്ക് നടന്ന് ചെന്ന് കുനിഞ്ഞു മുട്ടിൽ കൈ ഊന്നി നിന്ന് എണ്ണി തുടങ്ങി.
“1, 2, 3….12…20…23”
അപ്പോഴേക്കും പുറത്ത് നിന്ന സാജിദ് അകത്ത് എത്തിയിരുന്നു.
“എന്താ ഭായ് നോക്കുന്നത്?”
“ഒറപ്പിച്ചോ.. അവർ ഈ വണ്ടിയിൽ തന്നെ വന്നത്. ഇത് കണ്ടോ ഫുഡ് കഴിച്ചിട്ട് കളയാൻ വിട്ടുപോയ പാർസൽ പാക്കറ്റ് ആണ്. 23 എണ്ണം. 21 പെണ്ണുങ്ങളും ആ ജേർണലിസ്റ്റ് മൈരനും പിന്നെ ആ മറ്റവനും… അങ്ങനെ 23.
ഇനി ഇതിന്റെ ഡ്രൈവർ ആരാണെന്ന് കണ്ടുപിടിക്കണം അവന്റെ പേര് എന്താ പറഞ്ഞത്? മഹീന്തർ അങ്ങനെ എന്തോ അല്ലേ?”
“അതേ ഭായ്… മഹീന്തർ സിംഗ്.”
“മ്മ്… നീ പോയി ബാക്കി ഉള്ളവരെ ഒക്കെ വിളിക്ക് ഞാൻ അപ്പോഴേക്കും ഞാൻ അങ്ങ് വരാം. ഇപ്പോഴും സോളിഡ് ആയി ഒരു എവിഡൻസ് നമുക്ക് കിട്ടിയിട്ടില്ല. എന്നാലും ഏകദേശം ഒരു 75% നമ്മൾ ശെരിയായ വഴിയിൽ തന്നെ ആണ്. അത് പോരാ നമുക്ക്. ഉറപ്പ് വരുത്തണം എന്നിട്ട് വേണം ഒരു പ്ലാൻ ഇടാൻ.” അസ്ലൻ ആലോചനയിൽ ആയിരുന്നു. അപ്പോഴേക്കും സാജിദ് ബാക്കി ഉള്ളവരെ കൂട്ടാനായി നടന്നു.
അസ്ലൻ ആ സമയം പുറത്ത് ഇറങ്ങി ചുറ്റും ഒന്ന് പരിശോധന നടത്താൻ തുടങ്ങി. പകൽ സമയം ആയതിനാൽ ആ വഴിയിൽ ഒന്നും അധികം ആരെയും കാണുന്നില്ല. പുരുഷന്മാർ മിക്കവരും ഈ വണ്ടിത്താവളത്തിൽ തന്നെ പണി എടുക്കുന്നവർ ആണ്. സ്ത്രീകൾ അതിന് അടുത്ത് ഉള്ള ഹോട്ടലുകളിലോ അല്ലെങ്കിൽ തെരുവോര കച്ചവടമോ നടത്തുന്നവർ ആണെന്ന് അയാൾ ആദ്യത്തെ അന്വേഷണത്തിൽ തന്നെ മനസ്സിലായിരുന്നു.
അധികം വീടുകൾ ഇല്ല ഈ ഭാഗത്ത്, കുറച്ച് സ്ഥലത്ത് വണ്ടികളുടെ കുറെ പാർട്സ് വെറുതെ കൂട്ടി ഇട്ടിരിക്കുന്നു. അയാൾ ചുറ്റും ശ്രദ്ധിച്ചുകൊണ്ട് മുന്നോട്ട് നടന്നു. കുറച്ച് അകലെ ആയി അയാൾക്ക് ഒരു ഇരമ്പൽ കേൾക്കാം. അല്പം കൂടി മുന്നോട്ട് പോയതും അതൊരു ജെസിബിയുടെ ശബ്ദം ആണെന്ന് മനസ്സിലായി. അയാൾ ആ ഭാഗത്തേക്ക് നടന്നു.
ഒടുവിൽ അയാൾ അവിടെ എത്തിച്ചേർന്നു. അധികം ആരെയും അവിടെയും കണ്ടില്ല. ഒരു ഡ്രൈവറും അയാളുടെ സഹായിയും മാത്രം. ജെസിബി വെച്ച് കുഴി എടുക്കുകയാണ്. അസ്ലൻ അവിടെ നിന്ന സഹായി എന്ന് തോന്നിക്കുന്നവനെ അടുത്തേക്ക് വിളിച്ചു. അതുകണ്ട ഡ്രൈവർ ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം വീണ്ടും അയാളുടെ ജോലി തുടർന്നു.
ആ പയ്യൻ അരികിൽ വന്നതും അസ്ലൻ അവന്റെ കൂർമ്മബുദ്ധി ഉപയോഗിക്കാൻ തുടങ്ങി. ആ വണ്ടിയുടെ ഡ്രൈവറിനെ പറ്റി അറിയുക അതായിരുന്നു അയാളുടെ ലക്ഷ്യം. അസ്ലൻ ആ പയ്യന്റെ മുന്നിൽ ഒരു പാവത്തിനെ പോലെ അഭിനയിച്ചു. അത് തന്നെ ആയിരുന്നു അയാളുടെ വിജയവും. ഞൊടിയിടയിൽ മാനറിസം മാറ്റാൻ കഴിവുള്ളവൻ ആയിരുന്നു അയാൾ.
“മോനേ ഇതെന്തിനാ ഇവിടെ കുഴി എടുക്കുന്നത്?” അവൻ അടുത്ത് വന്നതും അയാൾ ഒരു കുശലം ചോദിക്കൽ എന്നപോലെ സംസാരിക്കാൻ തുടങ്ങി.
“അത് ആ ഹോട്ടലിലെ വേസ്റ്റ് കളയാൻ ആണ്, മുനിസിപ്പാലിറ്റിയിൽ നിന്ന് ആളുകൾ വന്ന് പറഞ്ഞിട്ട് ചെയ്യുന്നതാ. എന്തേ?”
“എയ് ഒന്നുല്ല ചോദിച്ചെന്നെ ഉള്ളു, ഞാൻ ഇവിടെ എന്റെ വണ്ടി നന്നാക്കാൻ വന്നത് ആയിരുന്നേ.. അപ്പൊ അതിന് കുറച്ച് താമസം ഉണ്ട് അത്കൊണ്ട് ഇവിടെയൊക്കെ ഒന്ന് ചുറ്റി നടക്കുവായിരുന്നു. എന്താ നിന്റെ പേര്?”
