ഓർമ്മകൾക്കപ്പുറം – 7 1അടിപൊളി  

“അല്ല… ഭായിയുടെ പേര് എന്താണ്? അത് പറഞ്ഞില്ലല്ലോ..” വിജയ് പെട്ടന്ന് ആണ് അത് ഓർത്തത്.

“എന്റെ പേര് ഇർഷാദ്.” അസ്ലന്റെ മറുപടി ഉടനടി വന്നു.

“ഭായ് ഇതാണ് മഹി ഭായുടെ വീട്.”

അസ്ലൻ പെട്ടെന്ന് തന്നെ ആ വീടിന്റെ ഒരു ഏകദേശ രൂപം മനസ്സിൽ ഒപ്പിയെടുത്തു.

“അല്ല പുള്ളി ഇവിടെ ഇല്ലേ? ആരേം കാണുന്നില്ലല്ലോ?”

“മഹി ഭായ് ഇവിടെ ഉണ്ടാരുന്നു, ഞാൻ രാവിലെ കണ്ടിരുന്നു. ബെൽ അടിച്ചു നോക്കാം വെയിറ്റ്.” വിജയ് അതും പറഞ്ഞ് മുന്നിലേക്ക് നടന്നു. അസ്ലൻ ജാഗരൂകൻ ആയിരുന്നു അവിടെ തന്നെ നിന്നു.

“മഹീന്തർ… ഞാൻ തേടി വന്നയാൾ നീ തന്നെ ആണെങ്കിൽ…. ഞാൻ തിരികെ പോകുമ്പോൾ നിന്റെ ജീവൻ കൂടി ഞാൻ കൊണ്ടുപോകും.” അസ്ലൻ മനസ്സിൽ ഉരുവിട്ടുകൊണ്ടേ ഇരുന്നു.

അപ്പോഴേക്കും വിജയ് ബെൽ അടിച്ചിരുന്നു. സാജിദും സംഘവും അല്പം മാറി ഇതെല്ലാം കണ്ട് ജാഗ്രതയോടെ നിന്നിരുന്നു. ഏത് നിമിഷവും അസ്ലൻ തങ്ങളെ വിളിക്കാം. ഏത് നിമിഷവും ഒരു ആക്രമണം ഉണ്ടാവും എന്ന ചിന്തയിൽ ആയിരുന്നു അവർ. എന്നാൽ അസ്ലൻ എടുത്തുചാടി ഒന്നും ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ല. ഇതുവരെ അവർ ഇവിടെ ഉണ്ടെന്ന ഒരു സോളിഡ് എവിഡൻസ് കിട്ടിയിട്ടില്ല. അങ്ങനെ ഒന്ന് കിട്ടിയതിനു ശേഷം മാത്രം ബാക്കി പ്ലാൻ ചെയ്യാൻ ആയിരുന്നു അയാളുടെ താല്പര്യം.

രണ്ട് മൂന്ന് തവണ ബെൽ അടിച്ചതിന് ശേഷം ആണ് കതക് തുറന്നത്.

“എത്ര നേരമായി ചോട്ടു ബെൽ അടിക്കുന്നു ഞാൻ, ചെവി കേക്കില്ലേ നിനക്ക്?” ഡോർ തുറന്ന് വന്ന ചോട്ടുവിനോട് വിജയ് ചോദിച്ചു.

താൻ പ്രതീക്ഷിച്ച ആളെ കാണാതെ അസ്ലന്റെ മുഖം ഒന്ന് വലിഞ്ഞു മുറുകി. ശേഷം അയാൾ സംയമനം പാലിച്ചു.

“ഞാൻ ഉറങ്ങുവായിരുന്നു ബെൽ അടിച്ചത് കേട്ടില്ലെടാ. സോറി.എന്താടാ?”

“ഉവ്വ ഉവ്വ… മഹി ഭായ് എവിടെ? ദേ ഈ പുള്ളി മഹി ഭായിയെ കാണാൻ വന്നതാ.” വിജയ് അസ്ലനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
അസ്ലൻ ചോട്ടുവിനെ അടിമുടി ഒന്ന് നോക്കി, അവൻ ഉറങ്ങുവായിരുന്നു എന്നാണ് പറഞ്ഞത് എന്നാൽ അത് കള്ളമാണെന്ന് അവന്റെ മുഖം കണ്ടാൽ അറിയാം. ഉറങ്ങിയതിന്റെ ഒരു ലക്ഷണവും അവന്റെ മുഖത്ത് ഇല്ല. മാത്രമല്ല അവന്റെ ഡോർ തുറന്ന് പുറത്തിറങ്ങിയ രീതിയിൽ തന്നെ ഒരു പന്തികേട് തോന്നി. ഡോർ മുഴുവനായി തുറക്കാതെ ആദ്യം തല മാത്രം ഇട്ട്, ശേഷം ഡോർ അങ്ങനെ തന്നെ പിടിച്ചുകൊണ്ട് ആണ് അവൻ പുറത്തേക്ക് ഇറങ്ങിയത്. എന്തോ ഉള്ളിൽ ഒളിപ്പിക്കുന്ന പോലെ അയാൾക്ക് ഫീൽ ചെയ്തു. അയാളുടെ സംശയങ്ങൾ വീണ്ടും ബലപ്പെട്ട് തുടങ്ങി.

“ഭായ് ഫുഡ് വാങ്ങാൻ പോയി. ഇപ്പൊ വരും. നിങ്ങൾ ആരാണ്?”

“എന്റെ പേര് ഇർഷാദ്, ഞാൻ ഒരു വണ്ടിടെ കാര്യം സംസാരിക്കാൻ ആയി വന്നത് ആയിരുന്നു. മഹീന്തർ പോയിട്ട് ഒത്തിരി നേരം ആയോ?” അവരെയെല്ലാം ചുട്ടെരിക്കാൻ ഉള്ള ദേഷ്യം ഉണ്ടെങ്കിലും അസ്ലൻ വളരെ വിനീതമായി സംസാരിക്കാൻ തുടങ്ങി.

മഹീന്തർ വരുന്നതിന് മുൻപ് ഇവനിൽ നിന്ന് എന്തെങ്കിലും ചോർത്താൻ പറ്റുവോന്നു നോക്കണം. അസ്ലൻ മനസ്സിൽ ഓർത്തു.

“അല്ല നിങ്ങൾ ഇവിടെ ഫുഡ് ഒന്നും ഉണ്ടാക്കില്ലേ?” അസ്ലൻ അവന്റെ ചൂണ്ട എറിഞ്ഞു തുടങ്ങി.

“വല്ലപ്പോഴും… സാധാരണ ഹോട്ടലിൽ പോയി കഴിക്കൽ ആണ് പതിവ്.”

“അല്ല അപ്പൊ ഇവിടെ നിങ്ങൾ രണ്ടുപേരും മാത്രേ ഉള്ളോ മഹീന്തറിന്റെ ഫാമിലി ഒക്കെ അപ്പൊ എവിടെ?”

“ഭായിയുടെ ഫാമിലി ഒക്കെ ഞങ്ങൾ തന്നെ ആണ്.” വിജയ് പറഞ്ഞ ആ മറുപടി അസ്ലന് അത്ര സുഖിച്ചില്ല എങ്കിലും അയാൾ അത് മുഖത്ത് കാണിച്ചില്ല.

“അല്പം വെള്ളം കിട്ടുവോ കുടിക്കാൻ?” അസ്ലൻ ചോട്ടുവിനോട് ചോദിച്ചത് കേട്ട് വിജയ് അയാളെ ഒന്ന് നോക്കി.

“ഭായ് ഇപ്പൊ കുടിച്ചല്ലേ ഉള്ളു പിന്നേം ദാഹിക്കാൻ തുടങ്ങിയോ?”

“ആഹ് അത് ആ മരുന്നിന്റെ ആണ്, അത് കഴിച്ചാൽ പെട്ടന്ന് വിശപ്പും ദാഹോം ഒക്കെ വരും. ബുദ്ധിമുട്ട് ആണേൽ വേണ്ട കേട്ടോ.” തന്റെ ഭാഗം ന്യായികരിക്കാൻ അസ്ലൻ ശ്രമിച്ചു. എന്നാൽ അയാൾക്ക് വേണ്ടി ഇരുന്നത് തന്റെ മുന്നിൽ അടഞ്ഞു കിടക്കുന്ന വാതിലിന് അപ്പുറത്തു എന്താണ് ഉള്ളത് എന്നറിയുക ആയിരുന്നു. അതിന് വേണ്ടി തന്നെ ആണ് അയാൾ ചോട്ടുവിനോട് വീണ്ടും വെള്ളം ചോദിച്ചത്.
ചോട്ടു ഒന്ന് പരുങ്ങി… ആരെങ്കിലും ബെൽ അടിച്ചാൽ ആരാണെന്നു നോക്കി ഉറപ്പ് വരുത്തിയിട്ടേ വാതിൽ തുറക്കാവു എന്നത് ഹരിയുടെയും മഹീന്തറിന്റെയും ഓർഡർ ആണ്. അത്കൊണ്ട് തന്നെ ആണ് താൻ ഡോർ തുറക്കാൻ താമസിച്ചതും. വിജയ്യുടെ കൂടെ പരിചയമില്ലാത്ത ഒരാളെ കണ്ടതുകൊണ്ട് എല്ലാരോടും ശബ്ദം ഒന്നും ഉണ്ടാക്കരുത് എന്ന് പറഞ്ഞിട്ടാണ് അവൻ വന്ന് വാതിൽ തുറന്നത്.

Leave a Reply

Your email address will not be published. Required fields are marked *