നടുമുറ്റത്ത് തന്നെ ഒരു സൈഡിൽ ആയി അവരെല്ലാം ഇരിക്കുന്നുണ്ട് ഒരു ശബ്ദം പോലും ഉണ്ടാക്കാതെ. ബാക്കി ഉള്ളവർ രണ്ടാമത്തെ നിലയിലും ഉണ്ട്. വെള്ളം കൊടുത്ത് അയാളെ ഒഴിവാക്കി വിടുന്നത് ആണ് ബുദ്ധി എന്ന് തോന്നിയ ചോട്ടു അവരോട് അവിടെ വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട് വാതിൽ പതിയെ തുറന്ന് ഉള്ളിലേക്ക് കയറി.
2 സെക്കന്റ്… രണ്ടേ രണ്ട് സെക്കന്റ് മാത്രം ആ ഡോറിന്റെ ഒരു പാളി അയാൾക്ക് മുന്നിൽ തുറന്നടഞ്ഞു. എന്നാൽ അസ്ലന്റെ ഉള്ളിലെ നിരീക്ഷകന് അത് തന്നെ ധാരാളം ആയിരുന്നു. അയാളുടെ കണ്ണുകൾ തിളങ്ങി… ചുണ്ടിൽ ഒരു പുച്ഛചിരി വിരിഞ്ഞു.
“ഏത് കടലിനടിയിൽ ഒളിപ്പിച്ചാലും എനിക്ക് വേണ്ടത് ഞാൻ ഇവിടെ നിന്ന് കൊണ്ടുപോയിരിക്കും.” അസ്ലന്റെ മനസ്സ് മന്ത്രിച്ചു.
ചോട്ടു വാതിൽ തുറന്ന് ഉള്ളിൽ കേറിയ രണ്ട് സെക്കന്റ് കൊണ്ട് അസ്ലൻ കണ്ടു വീടിന്റെ ടെറസിൽ അലക്കി വിരിച്ചു ഇട്ടിരിക്കുന്ന സ്ത്രീകളുടെ ഡ്രെസ്സുകൾ. അത് കണ്ടപ്പോഴേ മനസ്സിലായി ആ പെൺകുട്ടികൾ ഇതിനുള്ളിൽ തന്നെ ഉണ്ടെന്നു കാരണം തങ്ങളുടെ കസ്റ്റഡിയിൽ അവർ ഉണ്ടായിരുന്നപ്പോൾ അവർ ധരിച്ച ഡ്രെസ്സുകളിൽ ചിലത് ആണ് അയാൾ ഇപ്പൊ അവിടെ കണ്ടത്. അയാളുടെ മനസ്സിലെ പ്ലാനുകൾക്ക് അനക്കം വെച്ച് തുടങ്ങി. ഇന്ന് രാത്രി… ഇന്ന് രാത്രി തന്നെ തൂക്കണം എല്ലാത്തിനേം. അയാൾ മനസ്സിൽ അത് ഉറപ്പിച്ചിരുന്നു. അപ്പോഴേക്കും ചോട്ടു വെള്ളവുമായി എത്തി. ഇനി അയാൾക്ക് ആ വെള്ളം വേണമെന്നില്ല. പക്ഷേ അയാൾ അത് വാങ്ങി ഒറ്റ വലിക്ക് കുടിച്ചു.
“ആഹ് ദാ വരുന്നത് ആണ് മഹി ഭായ്.” വിജയ് പറഞ്ഞത് കേട്ട് അസ്ലൻ തിരിഞ്ഞു നോക്കി.
മഹീന്തർ ഒരു കാർഡ്ബോർഡ് പെട്ടി ചുമന്ന് വരുന്നു. 6 അടിക്ക് മേൽ പൊക്കവും അതിനൊത്ത വണ്ണവും ഉള്ളൊരു മനുഷ്യൻ. അസ്ലൻ അയാളെ സ്കാൻ ചെയ്യാൻ തുടങ്ങി.
മഹീന്തർ ചോട്ടുവിന്റെയും വിജയുടെയും കൂടെ പരിചയം ഇല്ലാത്ത ഒരാളെ കണ്ട് ഒന്ന് സംശയിച്ചു. എന്നാൽ അത് പുറത്ത് കാണിക്കാതെ തന്നെ അയാൾ അവർക്ക് അരികിലേക്ക് നടന്നടുത്തു.
“ഭായ്… ഇത് ഇർഷാദ് ഭായ്.. മഹി ഭായിയെ കാണാൻ വെയിറ്റ് ചെയ്യുവായിരുന്നു.” വിജയ് പറഞ്ഞത് കേട്ട് മഹീന്തർ അസ്ലനെ നോക്കി അധികം തെളിച്ചമില്ലാത്ത ഒരു ചിരി ചിരിച്ചു.
“ആരാണ്? എനിക്ക് മനസിലായില്ല.” മഹീന്തർ ഒന്ന് ശങ്കിച്ചു.
“പറയാം, ഭായ് ഈ പെട്ടി വെച്ചിട്ട് വരൂ. നല്ല ഭാരം ഉണ്ടല്ലോ.” അസ്ലൻ അത് പറഞ്ഞതും പെട്ടി ചോട്ടുവിന്റെ കയ്യിൽ കൊടുത്ത ശേഷം അവന്റെ കാതിൽ എന്തോ പറഞ്ഞിട്ട് അയാൾ അസ്ലനെ നോക്കി.
അസ്ലൻ മനസ്സിലാക്കാൻ ഉള്ളത് എല്ലാം അതിനകം തന്നെ മനസ്സിലാക്കിയിരുന്നു. ഇനി അയാൾക്ക് മഹീന്ദരിനോട് സംസാരിക്കേണ്ട ആവിശ്യം തന്നെ ഉണ്ടായിരുന്നില്ല. പക്ഷേ ഇത്രേം ആയ സ്ഥിതിക്ക് ഇനി ഇയാളോട് ഒന്നും മിണ്ടാതെ കടന്ന് കളഞ്ഞാൽ അത് ഇവർക്ക് സംശയം തോന്നാൻ സാധ്യത ഉണ്ട്.
ഇന്ന് രാത്രി ഈ വീടിനുള്ളിൽ കേറുന്നത് വരെ ഇവർക്ക് മനസ്സിലാവരുത് ഈ അസ്ലൻ അവരുടെ ശ്വാസം ചെല്ലുന്ന ദൂരത്തോളം എത്തീട്ടുണ്ട് എന്നത്. അത് അയാൾക്ക് നിർബന്ധം ആയിരുന്നു.
“ഹലോ.. എന്റെ പേര് ഇർഷാദ്… ഞാൻ ഇവിടെ എന്റെ വണ്ടി ശെരിയാക്കാൻ വന്നത് ആയിരുന്നു. എനിക്ക് ഒരു ട്രക്ക് എടുക്കാൻ ഉദ്ദേശം ഉണ്ടായിരുന്നു, അപ്പോഴാണ് നിങ്ങളുടെ ട്രക്ക് ഇവിടെ കിടക്കുന്ന കണ്ടത്. എനിക്കും ഇത്പോലെ ഒരെണ്ണം വാങ്ങണം എന്നുണ്ട്. ഭായ്ക്ക് ഇത് കൊടുക്കാൻ താല്പര്യം ഉണ്ടോ എന്നറിയാൻ വന്നത് ആണ്.” അസ്ലൻ തന്റെ കഥകൾ മഹീന്ദരിന് മുന്നിൽ നിരത്തി.
“ഓ.. സോറി ഭായ്.. ഞാൻ ഈ വണ്ടി കൊടുക്കുന്നില്ല. അത് എനിക്ക് വെറും വണ്ടി അല്ല എനിക്ക് സ്വന്തം എന്ന് പറയാൻ ആകെ ഉള്ള ഒരാൾ ആണ്. ഭായ്ക്ക് പക്ഷേ താല്പര്യം ഉണ്ടെങ്കിൽ ഞാൻ എന്റെ സുഹൃത്തുക്കളോട് ചോദിച്ചു നോക്കാം.”
“മതി… അതുമതി. വല്യ ഉപകാരം.” അസ്ലൻ എങ്ങനെ എങ്കിലും ആ സംസാരം ഒഴിവാക്കി അവിടെ നിന്നും പോണം എന്നായിരുന്നു മനസ്സിൽ. അധികം സമയം കളയാതെ തന്നെ പ്ലാൻ ചെയ്ത് തുടങ്ങണം. ഇന്ന് രാത്രി തന്നെ തന്റെ മറ്റൊരു മുഖം ഇവിടെ നിക്കുന്നവന്മാർ എല്ലാം കാണേണ്ടി വരും എന്ന് ഓർത്തപ്പോൾ തന്നെ അയാളുടെ കുടിലമനസ്സിൽ ഒരു ചിരി നിറഞ്ഞു.
പിന്നീട് അധികം നേരം അവിടെ നിൽക്കാൻ അയാൾ തയ്യാറായില്ല. മഹീന്തറിനോട് ഒരു സംശയം തോന്നാത്ത വിധം യാത്ര പറഞ്ഞ് വിജയ് ചോട്ടു എന്നിവരോടും പറഞ്ഞിട്ട് അയാൾ വേഗം അവിടെ നിന്നും നടന്നകന്നു. മഹീന്തർ അയാൾ പോയി കഴിഞ്ഞതും ചോട്ടുവിന്റെ കൂടെ ആ പെട്ടിയും എടുത്ത് വിജയ്ഓട് യാത്ര പറഞ്ഞ് അകത്തേക്ക് കയറി വാതിൽ അടച്ചു.
