അവളുടെ ശബ്ദത്തിൽ ഒരു കളിയാക്കലിന്റെ മൃദുത്വമുണ്ടായിരുന്നു. അതിനടിയിൽ, അവന് മാത്രം മനസ്സിലാകുന്ന ഒരു അഭിമാനവും.
ഒരിക്കൽ സ്വന്തം ചേട്ടന് ഒരു ഗേൾഫ്രണ്ട് പോലും ഇല്ലെന്ന കാര്യം പറഞ്ഞ് അവനെ നിരന്തരം കളിയാക്കിയിരുന്ന അതേ മീനു തന്നെയായിരുന്നു ഇപ്പോൾ അവന്റെ ജീവിതത്തിലെ പെൺകഥകൾ എണ്ണിക്കൊണ്ടിരുന്നത്.
“ശരി, ഇനി വെച്ചോ.”
“ഹ്മ്മ്… നീ ഉറങ്ങിക്കോ.”
“നീയും.”
“ശരി, ചേട്ടാ…”
അവൾ അവസാനമായി വിളിച്ച ആ “ചേട്ടാ”യിൽ പതിവ് കുശുമ്പും, പരിചയത്തിന്റെ ചൂടും, എന്തോ പറയാതെ പറഞ്ഞ സ്നേഹവും ഉണ്ടായിരുന്നു.
“ഗുഡ് നൈറ്റ്, മീനു.”
“ഗുഡ് നൈറ്റ്.”
കോൾ കട്ട് ചെയ്തു.
ഫോൺ സ്ക്രീൻ പതിയെ ഇരുണ്ടു.
മുറിയിൽ വീണ്ടും നിശ്ശബ്ദത പടർന്നു.
മനു ഫോൺ കൈയിൽ തന്നെ പിടിച്ചുനിന്നു.
മീനുവുമായുള്ള ഓരോ സംഭാഷണത്തിനും ശേഷം അവന്റെ മനസ്സിൽ ഒരു വിചിത്രമായ ശൂന്യത വരാറുണ്ടായിരുന്നു.
പക്ഷേ അത് വേദനയുടേതായിരുന്നില്ല.
പഴയ ഓർമ്മകൾ വാതിൽ തുറന്ന് അകത്തേക്ക് കയറി വരുന്നതുപോലെയുള്ള ഒരു ശാന്തത.
അവൻ പതിയെ കിടക്കയുടെ അരികിൽ ഇരുന്നു.
ഇപ്പോൾ കാണുന്ന ഈ മനു…
അവൻ സ്വയം ചോദിച്ചു.
ഇങ്ങനെയായിപ്പോയത് എപ്പോഴാണ്?
അവന്റെ കണ്ണുകൾ മേൽക്കൂരയിലേക്ക് ഉയർന്നു.
ഒരിക്കൽ “നിനക്ക് ഒരു ഗേൾഫ്രണ്ട് പോലും ഇല്ലല്ലോ” എന്ന് പറഞ്ഞ് മീനു തന്നെ കളിയാക്കിയിരുന്ന ദിവസങ്ങൾ ഓർമ്മ വന്നു.
“നീ ഇങ്ങനെ ഒറ്റയ്ക്ക് നടന്നാൽ വയസ്സായിട്ടും പെണ്ണുങ്ങളൊന്നും നോക്കില്ല.”
അവൾ ഒരിക്കൽ പറഞ്ഞത്.
അപ്പോൾ അവൻ ചിരിച്ചിട്ട് പറഞ്ഞിരുന്നു—
“എനിക്ക് അത്ര വലിയ ആഗ്രഹമൊന്നുമില്ല.”
“ആഗ്രഹമില്ലേ? അതോ ധൈര്യമില്ലേ?”
“നീ പോയി പഠിക്ക്…”
അന്ന് അത്രയും മാത്രം.
ഒരു തമാശ.
ഒരു അനിയത്തി ചേട്ടനെ കളിയാക്കിയ ഒരു ചെറിയ സംഭാഷണം.
പക്ഷേ…
ആ ചെറിയ വാക്കുകൾ ഒരുനാൾ തന്റെ ജീവിതത്തിന്റെ മുഴുവൻ ദിശ തന്നെ മാറ്റുമെന്ന് അന്ന് അവൻ എവിടെ അറിഞ്ഞിരുന്നു?
സ്കൂളിൽ എത്തിയ ആദ്യ ദിവസങ്ങൾ.
പുതിയ മുഖങ്ങൾ.
പുതിയ ശബ്ദങ്ങൾ.
ക്ലാസ് മുറികളിലെ ചോക്ക് പൊടിയുടെ മണം.
രാവിലെ മഴ നനഞ്ഞ മണ്ണിന്റെ ഗന്ധം.
പടികൾ കയറുമ്പോൾ കേൾക്കുന്ന കുട്ടികളുടെ ചിരി.
അതിനിടയിലാണ്…
ആദ്യമായി അവൻ മെഹറിനെ കണ്ടത്.
ഒരു സാധാരണ നിമിഷം മാത്രം.
പക്ഷേ ചില നിമിഷങ്ങൾ സാധാരണയായി ജനിച്ചാലും, ജീവിതത്തിൽ അസാധാരണമായ വേരുകളാണ് പിടിക്കുന്നത്.
അവളെ ആദ്യമായി കണ്ടപ്പോൾ തന്നെ മനസ്സിന്റെ എവിടെയോ ഒരു ചെറിയ സ്പാർക്ക് തെളിഞ്ഞിരുന്നു.
പെട്ടെന്ന്.
കാരണമില്ലാതെ.
വ്യാഖ്യാനിക്കാനാകാതെ.
അത് അവൻ മീനുവിനോട് മാത്രം പറഞ്ഞിരുന്നു.
“ഒരുത്തിയെ കണ്ടു…”
“ആരെ?”
“മെഹർ ”
“എന്താ?”
“ഒന്നുമില്ല.”
“ഒന്നുമില്ലെന്നോ? നിന്റെ ശബ്ദത്തിൽ എന്തോ ഉണ്ട്.”
അന്ന് മനു ചിരിച്ചു.
“അവളെ കണ്ടപ്പോൾ എന്തോ തോന്നി.”
മീനു കുറച്ചുനേരം മിണ്ടാതിരുന്നു.
പിന്നെ പതിവ് ശൈലിയിൽ—
“അത് കനലാണെങ്കിൽ ഊതി കത്തിക്കണം.”
“എന്ത്?”
“നീ
ആദ്യം ആളെ നോക്ക്.”
അത്രയായിരുന്നു തുടക്കം.
പക്ഷേ മീനു അവിടെ നിന്നില്ല.
അവൾ ആ കനലിനെ ഊതി കത്തിച്ചു..
അവൾ ചോദിച്ചു.
അവൾ കേട്ടു.
അവൾ കളിയാക്കി.
അവൾ പ്രോത്സാഹിപ്പിച്ചു.
മനുവിന്റെ ഉള്ളിൽ ഒളിഞ്ഞിരുന്ന ആ ചെറിയ ഇഷ്ടത്തിന്റെ കനലിന് അവൾ കാറ്റായി.
ചെറിയൊരു ചൂട് പതിയെ തീയായി.
തീ പതിയെ വെളിച്ചമായി.
ആ വെളിച്ചത്തിൽ ഒരുദിവസം അവൻ സ്വന്തം മനസ്സിനെ തന്നെ തിരിച്ചറിഞ്ഞു.
മെഹറിനെ താൻ വെറുമൊരു അധ്യാപികയായി കാണുന്നില്ലെന്ന്.
അവളെ കാണുമ്പോൾ ഉള്ളിൽ എന്തോ മാറുന്നുണ്ടെന്ന്.
അവളുടെ ശബ്ദം കേൾക്കുമ്പോൾ ദിവസം അല്പം മൃദുവാകുന്നുണ്ടെന്ന്.
അവൾ അടുത്തു നിൽക്കുമ്പോൾ ഹൃദയം സ്വന്തം താളം മറക്കുന്നതുപോലെ തോന്നുന്നുണ്ടെന്ന്.
മെഹറിൽ നിന്ന് ആദ്യമായി ഉമ്മ കിട്ടിയ ദിവസം…
ആ നിമിഷം ഓർത്തപ്പോൾ പോലും മനുവിന്റെ ചുണ്ടിൽ ഒരു ചിരി വന്നു.
അത് വലിയൊരു സംഭവം ഒന്നുമല്ലായിരുന്നു.
പക്ഷേ അവനുവേണ്ടി…
അതൊരു ലോകം മുഴുവൻ കൈയിലൊതുങ്ങിയ നിമിഷം പോലെയായിരുന്നു.
മെഹറിനെക്കാൾ പോലും കൂടുതലായി സന്തോഷിച്ചത് ആരായിരുന്നുവെന്ന് ഓർത്തപ്പോൾ അവൻ ഒന്ന് ചിരിച്ചു.
