എന്തൊക്കെയായാലും എന്റെ തീരുമാനത്തിന് മാറ്റമൊന്നും ഉണ്ടായില്ല. പപ്പയും അമ്മയും വാശിപിടിച്ച് ഘോരമായി എതിര്‍ത്തു, ദിവസവും വഴക്ക്, കുറ്റം പറച്ചില്‍, ഉപദേശം തുടരും. എന്നിട്ട് ബ്രാഞ്ച് മാനേജറായ പപ്പ ബാങ്കിൽ ജോലിക്ക് പോകും. അമ്മ മുഖം വീര്‍പ്പിച്ച് അടുക്കളയിലോ റൂമിലേക്കോ കേറിച്ചെല്ലും.
പക്ഷേ ഞാൻ അവരെക്കാള്‍ ഉഗ്രമായി വാശിപിടിക്കുമായിരുന്നു. എതിർത്ത് സംസാരിക്കുകയും ഒച്ച ഉയർത്തി വഴക്ക് കൂടുകയും ചെയ്തു. മറ്റൊന്നും പഠിക്കില്ലെന്ന തീരുമാനത്തില്‍ എപ്പോഴും ഞാൻ ഉറച്ചു നിന്നു.
പാവം ജെസ്സി, കടലിനും ചെകുത്താനും നടുവില്‍ പെട്ടത് പോലെ എല്ലാം കണ്ട് എന്നും കരച്ചിലായിരുന്നു.
ഒടുവില്‍ പപ്പയും അമ്മയും എന്നോട് മിണ്ടാതെയായി. അവര്‍ക്ക് എന്നോട് എന്തെങ്കിലും കാര്യം പറയാനുണ്ടെങ്കിൽ ജെസ്സിയെ എന്റെ അടുത്തേക്ക് വിടുന്നത് ശീലമായി.
ആ പ്രശ്നങ്ങൾ കൂടാതെ മറ്റൊരു പ്രശ്നം കൂടി എനിക്ക് നേരിടേണ്ടി വന്നു. എന്റെ ഫ്രണ്ട്സ് പരിസരം നോക്കാതെ ആളുകള്‍ക്ക് മുന്നില്‍ വച്ച് തന്നെ എന്നെ മോശമായ രീതിക്ക് കുറ്റപ്പെടുത്താൻ തുടങ്ങിയിരുന്നു. എന്റെ വാശി അവസാനിപ്പിച്ച് അവരെപ്പോലെ നല്ല കോളേജിൽ ചേര്‍ന്ന് ഏതെങ്കിലും നല്ലത് പഠിക്കാനും നിര്‍ബന്ധിച്ചു തുടങ്ങി. പൊതുസ്ഥലത്ത് വച്ചുള്ള കുറ്റപ്പെടുത്തൽ സ്ഥിരമായി മാറിയതും ഞാൻ അവന്‍മാര്‍ക്ക് നല്ല ചുട്ട മറുപടി കൊടുത്തിട്ട് അവരുടെ കൂട്ടുകെട്ട് പൂര്‍ണമായി ഉപേക്ഷിച്ചു.
അങ്ങനെ ഒരു വര്‍ഷത്തോളം ഞാൻ മറ്റൊന്നും പഠിക്കാൻ പോയില്ലേ. എന്റെ മുത്തച്ഛന്റെ പിന്‍ഗാമിയായി നടന്നു.
അങ്ങനെ, എന്റെ തീരുമാനം ഉറച്ചതാണൊന്ന് മനസ്സിലാക്കാൻ എന്റെ പപ്പയും അമ്മയ്ക്കും ഒരു വര്‍ഷം വേണ്ടിവന്നു. ഒടുവില്‍ എന്റെ ഇഷ്ടത്തിന് അവർ വഴങ്ങിയെങ്കിലും, അതിന്റെ പ്രതിഫലമായി എന്നോട് ചെറിയൊരു ദേഷ്യം എപ്പോഴും അവർ നിലനിര്‍ത്തുകയുണ്ടായി. പക്ഷേ, പപ്പയും അമ്മയും ഞാനും തമ്മിലുള്ള പ്രശ്നങ്ങൾ ഏറെക്കുറെ കഴിഞ്ഞത് കണ്ട് എന്റെ അനിയത്തി ജെസ്സിയാണ് കൂടുതൽ സന്തോഷിച്ചത്.
*******************
എന്ന് മുതലാണ് എനിക്ക് യോഗയോടും മസാജിനോടും ഇഷ്ട്ടം തുടങ്ങിയതെന്ന് എനിക്ക് പോലും അറിയില്ല. പക്ഷേ വളരെ ചെറുപ്പം തൊട്ടേ ആ ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു.
മുത്തച്ചൻ, അതായത് എന്റെ പപ്പയുടെ അച്ഛൻ, തികഞ്ഞൊരു നാട്ടു വൈദ്യനും കളരി വിദ്വാനും ആയിരുന്നു. ഭയങ്കര ദേഷ്യവും ഗൗരവവുമാണ് അദ്ദേഹത്തിന്. വലിയ കോടീശ്വരന്‍ കുടുംബത്തിലാണ് ജനിച്ചത്. പാരമ്പര്യമായി കിട്ടിയ ഒരുപാട് സ്വത്തുക്കൾ മുത്തച്ഛനുണ്ട്. പുള്ളിക്ക് എട്ട് മക്കളാണ്. 5 ആണും 3 പെണ്ണും. എന്റെ പപ്പ രണ്ടാമത്തെ ആളാണ്. പിന്നെ ഞാൻ ഉള്‍പ്പെടെ മുത്തച്ഛന് 26 പേരക്കുട്ടികളാണുള്ളത്. മുത്തശ്ശി ഒരു പാവപ്പെട്ട വീട്ടിലേയായിരുന്നു. എനിക്ക് ഒന്നര വയസ്സുള്ളപ്പോഴായിരുന്നു മുത്തശ്ശിയുടെ മരണം.
മുത്തച്ചനെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ പേടിയും ബഹുമാനവും ആയിരുന്നു. പേരക്കുട്ടികൾക്ക് പോലും പേടിയാണ്, ഞാൻ ഒഴികെ.
എനിക്ക് ഓര്‍മ്മ വച്ച കാലം തൊട്ടേ ഞാൻ മുത്തച്ഛനോടാണ് കൂടുതൽ സ്നേഹവും അടുപ്പവും കാണിച്ചിരുന്നത്. മുത്തശ്ശന്റെ വൈദ്യശാലയും, ഉഴിച്ചിലും, തിരുമ്മലും, നാട്ടുമരുന്ന് ഉണ്ടാക്കലും, കളരി പഠിപ്പകലുമൊക്കെ എന്റെ ഓര്‍മ്മ വച്ച കാലം തൊട്ടേ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. എന്നാൽ ഞാൻ ഒഴികെ, മുത്തച്ഛന്റെ 8 മക്കളിൽ ആർക്കെങ്കിലുമോ, മറ്റ് 25 പേരക്കുട്ടികളിൽ ആര്‍ക്കെങ്കിലുമോ മുത്തച്ചന്റെ ആ വാസന കിട്ടിയിട്ടില്ല എന്നതാണ് എല്ലാവർക്കും ആശ്ചര്യം.
എനിക്കെങ്കിലും ആ വാസന കിട്ടിയല്ലോന്ന സന്തോഷം മുത്തച്ചന് എപ്പോഴും ഉണ്ടായിരുന്നു. അതുകൊണ്ട് എപ്പോഴും ഒരു പ്രത്യെക വാത്സല്യം മുത്തച്ചൻ എന്നോട് കാണിച്ചിരുന്നു. ഒരിക്കൽ പോലും മുത്തച്ഛന്‍ എന്നോട് ദേഷ്യമോ ഗൗരവമോ കാണിച്ചിരുന്നില്ല. ഞാൻ എന്ത് പറഞ്ഞാലും മുത്തച്ഛന്‍ കേള്‍ക്കും. മുത്തച്ചന്റെ സ്വന്തം മക്കൾക്കും, മരുമക്കൾക്കും, മറ്റ് പേരക്കുട്ടികൾക്കുമില്ലാത്ത സ്വാതന്ത്ര്യം എനിക്ക് മുത്തച്ചനോടുണ്ടായിരുന്നു. അതുകൊണ്ട് മുത്തച്ചനിൽ നിന്നും എന്തെങ്കിലും കാര്യം സാധിക്കണമെങ്കിൽ താറാവാട്ടിലുള്ള സകലരും വരുന്നത് എന്റെ അടുത്തേക്കാണ്.
