നിധിയുടെ കാവൽക്കാരൻ – 14 54അടിപൊളി  

 

അടിച്ചതിന്റെ ക്ഷീണം അടിയും കൊണ്ട് തീർക്കാം എന്ന് കേട്ടിട്ടുണ്ട്, ഇതിപ്പോ അടിക്കാൻ പോയതിന്റെ ക്ഷീണം വീണും കൊണ്ട് തീർക്കാം എന്ന് വിചാരിച്ച്, ആ കിടപ്പ് ഞാൻ അവിടെത്തന്നെ അങ്ങ് കിടന്നു….

 

ചത്തോ എന്ന് കരുതിയിട്ടാവണം ആരും വന്ന് തട്ടി വിളിക്കുകയൊന്നും ചെയ്തില്ല.

 

ശ്വാസമൊന്ന് നേരെയായതും ഞാൻ മെല്ലെ തിരിഞ്ഞ് മലർന്നു കിടന്നു….

 

മുകളിലെ അനന്തമായ ആകാശത്തേക്ക് വെറുതെ നോക്കി. നിലാവത്ത് മേഘങ്ങൾ മെല്ലെ നീങ്ങുന്നുണ്ടായിരുന്നു.

 

പെട്ടെന്നാണ് ആകാശത്തിലെ മേഘങ്ങളെ മറച്ചുകൊണ്ട് രണ്ട് മുഖങ്ങൾ എന്റെ കാഴ്ചയിലേക്ക് എത്തിവലിഞ്ഞു വന്നത്.

 

റോസും കൃതികയും…!

 

തലകറങ്ങി കിടക്കുന്ന എന്നെ നോക്കി അന്തംവിട്ടു നിൽക്കുന്ന ആ രണ്ട് മുഖങ്ങൾ കണ്ടതും, “കൊല്ലാൻ ഓരോന്ന് ഇറങ്ങിക്കോളും…” എന്ന് പിറുപിറുത്തുകൊണ്ട് ഞാൻ വീണ്ടും കണ്ണുകൾ ഇറുക്കിയടച്ചു.

 

പക്ഷേ അടുത്ത നിമിഷം…

അരികിലെ മണ്ണിൽ ആരോ വന്ന് കിടന്നതും, ഒരു കൈ എന്റെ നെഞ്ചിലൂടെ ഇഴഞ്ഞുകയറി എന്നെ വരിഞ്ഞു മുറുക്കിയതും ഒന്നിച്ചായിരുന്നു….

 

ആ സ്പർശനം തിരിച്ചറിഞ്ഞ ഞാൻ ഞെട്ടി കണ്ണ് തുറന്നു നോക്കുമ്പോൾ, കൃതിക…!

അവൾ എന്നോട് ചേർന്ന്, എന്നെ വാരിപ്പുണർന്ന് കിടക്കുകയാണ്.

അവളുടെ മുഖം എന്റെ മുഖത്തോട് തൊട്ടുരുമ്മി ഇരിക്കുന്നു.

 

എന്നെ നോക്കുന്ന ആ കണ്ണുകളിലെ വല്ലായ്മയും, ചുണ്ടിലെ സങ്കടവും കണ്ടതും… മനസ്സിൽ ബാക്കിയുണ്ടായിരുന്ന പകുതി ദേഷ്യം കൂടി ആ കാഴ്ചയിൽ തന്നെ മഞ്ഞുപോലെ ഉരുകിപ്പോയി….

 

എന്റെ കൈകൾ തനിയെ അവളിലേക്ക് നീണ്ടു. ഞാൻ അവളെ ഇറുകെ പുണർന്നു.

എന്റെ മുഖം അവളുടെ കഴുത്തിനിടയിലേക്ക് ഞാൻ പൂഴ്ത്തിവെച്ചു. അവിടെ തങ്ങിനിന്നിരുന്ന നേർത്ത വിയർപ്പിന്റെ ഗന്ധം…

പണ്ട് ചെയ്യാറുള്ളത് പോലെ, ആ ഗന്ധം ശ്വസിച്ച്, അവളുടെ ശരീരത്തിന്റെ ചൂടേറ്റ് അങ്ങനെ കിടന്നപ്പോൾ മനസ്സ് വല്ലാതെ ശാന്തമായി. ചുറ്റുമുള്ളതൊന്നും ഞാനറിഞ്ഞില്ല. കാലങ്ങൾക്ക് ശേഷം പഴയതുപോലെ…

 

പക്ഷേ, ഞങ്ങളുടെ ആ സ്നേഹപ്രകടനത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല…..

 

പെട്ടെന്നാണ് റോസിന്റെ വിറയ്ക്കുന്ന കൈകൾ എന്റെ തോളിൽ അമർന്നത്. അവൾ ഞങ്ങളെ തട്ടി വിളിക്കുകയായിരുന്നു.

 

ആ സുഖത്തിൽ നിന്നും ഞെട്ടി ഉണർന്ന് നോക്കുമ്പോൾ, റോസിന്റെ മുഖത്ത് വല്ലാത്തൊരു ഭാവഭേദം. പേടിയാണോ അതോ ഞെട്ടലാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒന്ന്.

 

”എന്താ…?”

 

കൃതികയുടെ പതുങ്ങിയുള്ള ചോദ്യം…

 

എന്നാൽ അതിന് അവൾ മറുപടി തന്നത് തന്റെ ചൂണ്ടുവിരൽ ചുണ്ടോട് ചേർത്തായിരുന്നു..

 

അവളുടെ കണ്ണുകളിൽ ഭയം നിഴലിച്ചിരുന്നു.

 

ആ നീക്കത്തിൽ എന്തോ പന്തികേടുണ്ടെന്ന് തോന്നിയതും ഞാനും കൃതികയും ശ്വാസം പോലും വിടാതെ നിശബ്ദരായി.

 

ചുറ്റും പെട്ടെന്നൊരു മരണ നിശബ്ദത പടർന്നതുപോലെ… കാറ്റിന്റെ മർമ്മരം പോലും നിലച്ച ആ നിമിഷം.

ആ കനത്ത നിശബ്ദതയെ ഭേദിച്ചുകൊണ്ട് ദൂരെ നിന്നും ഒരു ഇരമ്പൽ ഒഴുകിയെത്തി.

 

അതൊരു വണ്ടിയുടെ ശബ്ദമായിരുന്നു!

ആരോ ഇങ്ങോട്ട് വരുന്നുണ്ട്…

 

ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ ആകാംക്ഷയോടെ നോക്കി.

 

മലയിലേക്കുള്ള ആ വഴി…

 

കട്ടപിടിച്ച കോടമഞ്ഞ് കാരണം അത് എവിടെയാണെന്ന് പോലും വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.

പക്ഷേ, ആ മഞ്ഞിന്റെ വെളുത്ത പുകച്ചുരുളുകൾക്കിടയിലൂടെ, രണ്ട് വെള്ള വെളിച്ചം തിളങ്ങി വരുന്നത് ഞാൻ കണ്ടു.

 

നിമിഷങ്ങൾ കഴിയുന്തോറും ആ പ്രകാശം തെളിഞ്ഞുവരുന്നതിനൊപ്പം, വണ്ടിയുടെ ഇരമ്പലും ഉച്ചത്തിൽ ഞങ്ങൾക്ക് നേരെ അടുത്തുകൊണ്ടിരുന്നു…

 

ആ വെളിച്ചം കണ്ടതും കൃതിക വെപ്രാളത്തോടെ ചാടി എഴുന്നേറ്റു. ശേഷം എന്നെയും വലിച്ച് എഴുന്നേൽപ്പിച്ചു.

 

പിന്നെ ഒരൊറ്റ ഓട്ടമായിരുന്നു. ഞങ്ങളുടെ രണ്ട് പേരുടെയും കൈയ്യിൽ പിടിച്ച് വലിച്ച്, വഴിയരികിൽ കണ്ട അത്യാവശ്യം വലിപ്പമുള്ള ഒരു പാറയുടെ പിന്നിലേക്ക് അവൾ ഓടി.

2 Comments

Add a Comment
  1. വായനക്കാരൻ

    Yes thudaru

  2. വായനക്കാരൻ

    Keep going

Leave a Reply

Your email address will not be published. Required fields are marked *