പക്ഷേ… എന്റെ ആ വന്യമായ ആക്രമണങ്ങളെയൊക്കെ മാനസ നേരിട്ടത് എങ്ങനെയാണെന്നോ? നല്ല ഉറക്കത്തിന്റെ ആലസ്യത്തിൽ, വെളുപ്പാൻ കാലത്ത് മുഖത്ത് വന്നിരിക്കുന്ന ഈച്ചയെ ആട്ടിയകറ്റുന്നതുപോലെയുള്ള ഒരുതരം മടുപ്പോടെ!
എന്റെ വാൾത്തലപ്പ് അവളുടെ കഴുത്തിന് നേരെ പാഞ്ഞടുക്കുമ്പോൾ, യാതൊരു താല്പര്യവുമില്ലാതെ വെറുമൊരു വിരൽത്തുമ്പുകൊണ്ട് അവളത് തട്ടിമാറ്റി. സർവ്വശക്തിയുമെടുത്തുള്ള എന്റെ വെട്ടുകൾ വരുമ്പോൾ, ഒരു മടിയിയെപ്പോലെ വെറും ഒരിഞ്ച് മാത്രം വശത്തേക്ക് മാറി അവളെന്നെ ശൂന്യതയിലേക്ക് വീഴിച്ചു. എന്റെ വിയർപ്പും ചോരയും ആ അങ്കത്തട്ടിൽ വീഴുന്നുണ്ടായിരുന്നു, എന്നാൽ അവളുടെ മുഖത്ത് ഇതൊരു വലിയ ശല്യമാണെന്ന ഭാവം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഒരു തവണ പോലും അവൾ എന്നെ തിരിച്ച് ആക്രമിക്കാൻ മെനക്കെട്ടില്ല. എന്റെ വെട്ടുകൾ തടയുമ്പോൾ ആ മുഖത്ത് ഒരു കോട്ടുവായ വരാത്ത കുറവേ ഉണ്ടായിരുന്നുള്ളൂ!
അവൾ ഈ പോരാട്ടത്തിൽ ഒരു തരി പോലും ആത്മാർത്ഥത കാണിക്കുന്നില്ല എന്ന് എനിക്ക് വ്യക്തമായി മനസ്സിലായി. എന്റെ കയ്യിലിരിക്കുന്ന വാളിനോ, എന്റെ നെറ്റിയിലിരിക്കുന്ന രുധിരമണിയുടെ അംശത്തിനോ അവൾ യാതൊരു വിലയും കൽപ്പിക്കുന്നില്ല. ഞാൻ പ്രാണൻ കൊടുത്ത് പൊരുതുമ്പോൾ, അവൾക്ക് ഇതൊരു വിരസമായ നേരംപോക്ക് മാത്രമായിരുന്നു!
മാനസയൊഴിച്ചു മറ്റാരെങ്കിലുമായിരുന്നെങ്കിൽ ഞാൻ ജയിക്കേണ്ട സമയം കഴിഞ്ഞു….
ഏത് നേരത്താണോ അവളോട്പോയി യുദ്ധം ചെയ്യാൻ തോന്നിയത്…
ഞാൻ എന്നെ തന്നെ ശപിച്ചു….
ഞാൻ കിതച്ചുകൊണ്ട് ഒരിടത്ത് സ്തംഭിച്ചുനിന്നു. ശാരീരികമായ കരുത്തോ വേഗതയോ കൊണ്ടൊന്നും ഇവളുടെ രോമത്തിൽ പോലും തൊടാൻ എനിക്ക് കഴിയില്ലെന്ന് പൂർണ്ണമായും ബോധ്യമായി. ശക്തികൊണ്ട് നേടാൻ കഴിയില്ലെങ്കിൽ പിന്നെ ബുദ്ധികൊണ്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമോ?
പെട്ടെന്ന് എന്റെ തലയിലേക്ക് ഒരു ആശയം മിന്നിമറഞ്ഞു. ലോകത്തിലെ ഏറ്റവും ഭയാനകവും മൂർച്ചയേറിയതുമായ ആയുധം ഏതാണെന്ന് ചോദിച്ചാൽ, അത് ഈ കയ്യിലിരിക്കുന്ന വാളോ തക്ഷകന്റെ ഗദയോ ഒന്നുമല്ല… അത് മനുഷ്യന്റെ തലച്ചോറാണ്! ഒരു ചെറിയ ആറ്റം ബോംബ് ഉണ്ടാക്കി ഒരു നഗരത്തെ മുഴുവൻ നിമിഷനേരം കൊണ്ട് ചാമ്പലാക്കുന്നതും, ആകാശത്തുകൂടെ നൂറുകണക്കിന് ആളുകളെയും വഹിച്ച് ഇരുമ്പ് പക്ഷിപോലെ വിമാനങ്ങൾ പറത്തുന്നതുമൊക്കെ മനുഷ്യന്റെ മസിലുപിടുത്തം കൊണ്ടല്ല, അവന്റെ ബുദ്ധികൊണ്ടാണ്.
ഒരു സാധാരണ മനുഷ്യൻ അവന്റെ തലച്ചോറിന്റെ വളരെ ചെറിയൊരു ശതമാനം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നാണ് ശാസ്ത്രലോകം പറയുന്നത്. ആ തലച്ചോറിലെ അടഞ്ഞുകിടക്കുന്ന അറകളെല്ലാം പൂർണ്ണമായും തുറന്ന്, 100 ശതമാനവും ഉപയോഗിക്കാൻ കഴിഞ്ഞാൽ, മനുഷ്യന് ടെലിപതിയും, കാര്യങ്ങളെ മുൻകൂട്ടി കാണാനും, പ്രകൃതിയെ നിയന്ത്രിക്കാനും കഴിയുന്ന സൂപ്പർ പവറുകൾ ലഭിക്കുമെന്ന് പലയിടത്തും ഞാൻ വായിച്ചിട്ടുണ്ട്.
മറ്റൊന്നും ആലോചിക്കാൻ എനിക്ക് സമയമില്ലായിരുന്നു. വാൾ നിലത്തിട്ട് ഞാനെന്റെ കണ്ണുകൾ ഇറുകെ അടച്ചു. നെറ്റിയിലിരിക്കുന്ന രുധിരമണിയുടെ സർവ്വ ശക്തിയും ഞാൻ എന്റെ മാംസപേശികളിൽ നിന്നും പൂർണ്ണമായി പിൻവലിച്ച്, നേരെ എന്റെ തലച്ചോറിലേക്ക് പ്രവഹിപ്പിച്ചു. എന്റെ തലച്ചോറിലെ അടഞ്ഞുകിടക്കുന്ന ആ ഇരുണ്ട അറകളിലേക്ക് രുധിരമണിയുടെ ചുവന്ന പ്രകാശം ഇരച്ചുകയറാൻ ഞാൻ എന്നെത്തന്നെ നിർബന്ധിച്ചു. ആ കൊടും ഊർജ്ജം കൊണ്ട് എന്റെ തലച്ചോറിനെ പൂർണ്ണമായും ഉണർത്താനായിരുന്നു എന്റെ ശ്രമം!
പക്ഷേ, ഒരു സാധാരണ മനുഷ്യന്റെ തലയോട്ടിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ആ ഊർജ്ജപ്രവാഹം. എന്റെ തലച്ചോറിനുള്ളിൽ ആയിരം ബോംബുകൾ ഒന്നിച്ചു പൊട്ടുന്നതുപോലെ തോന്നി. ആ അതിമർദ്ദം താങ്ങാനാവാതെ എന്റെ കണ്ണുകളിൽ നിന്നും മൂക്കിൽ നിന്നും ചെവികളിൽ നിന്നും ചൂടുള്ള രക്തം ധാരധാരയായി പുറത്തേക്ക് ഒഴുകാൻ തുടങ്ങി. എന്റെ ഞരമ്പുകൾ പൊട്ടാറായതുപോലെ വികസിച്ചു നിന്നു. ഞാൻ വലിയൊരു അലർച്ചയോടെ മുട്ടുകുത്തി വീണു.
