അവളുടെ ആ സംഹാരരൂപം പൂർണ്ണത പ്രാപിച്ച നിമിഷം, ആ വലിയ കരിങ്കൽ കളരിയുടെ അടിസ്ഥാനം തന്നെ ഇളകിമറിഞ്ഞു. വെറുമൊരു പെണ്ണല്ല, സാക്ഷാൽ സർവ്വനാശത്തിന്റെ മൂർത്തീഭാവമായി അവൾ അവിടെ രൂപമെടുക്കുകയായിരുന്നു!
ആ ചുവന്ന മണ്ണിൽ അവൾ കാലുറപ്പിച്ചു നിന്നപ്പോൾ ഉണ്ടായ ആ ഭയാനകമായ പ്രകമ്പനം, ആ മാന്ത്രിക തറവാടിന്റെ അതിരുകളും ഭേദിച്ച് പ്രപഞ്ചമാകെ അലയടിച്ചു.
സങ്കൽപ്പങ്ങൾക്ക് പോലും എത്തിപ്പിടിക്കാൻ കഴിയാത്തത്ര ദൂരെയുള്ള സാക്ഷാൽ കൈലാസത്തിൽ വരെ ആ നിമിഷം അതിന്റെ അലയൊലികൾ ചെന്നെത്തിയിരിക്കണം! കൊടും മഞ്ഞുമൂടിക്കിടക്കുന്ന കൈലാസ പർവ്വതത്തിന്റെ അടിവാരങ്ങളിൽ ആയിരക്കണക്കിന് വർഷങ്ങളായി തപസ്സനുഷ്ഠിക്കുന്ന മഹാമുനിമാരുടെ ധ്യാനത്തിന് ഒരു നിമിഷം പോറൽ വീണിരിക്കണം.
ആ മഞ്ഞുമലകളുടെ മുകളിൽ എവിടെയോ, കാലങ്ങൾക്ക് മുൻപ് സാക്ഷാൽ പരമശിവൻ തന്റെ മൂന്നാം കണ്ണിൽ നിന്നും ഈ രുധിരമണിയെ അടർത്തിയെടുത്ത ആ ശൂന്യമായ ഇടനാഴികളിൽ, പൊടുന്നനെ ഉഷ്ണം നിറഞ്ഞ ഒരു കൊടുങ്കാറ്റ് വീശിയടിച്ചിരിക്കണം .
മാനസയുടെ ആ ചുവന്ന പ്രഭാവലയം ഭൂമിയുടെ അതിരുകൾ കടന്ന് നക്ഷത്രങ്ങളെപ്പോലും ഭയപ്പെടുത്തുന്ന രീതിയിൽ പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയെത്തന്നെ ചോദ്യം ചെയ്തത് പോലെയാണ് എനിക്ക് തോന്നിയത്…….
കാരണം സാക്ഷാൽ കൈലാസനാഥന്റെ ശക്തിയെപ്പോലും അത്ഭുതപ്പെടുത്താൻ പോന്നത്ര വന്യമായിരുന്നു മാനസയുടെ ആ നിൽപ്പ്.
അത് ഏറ്റവും കൂടുതൽ ബാധിച്ചത് എന്റെ നെറ്റിയിലിരിക്കുന്ന ആ രുധിരമണിയുടെ അംശത്തെയായിരുന്നു. ഇതുവരെ എന്റെ സിരകളിൽ തിളച്ചുമറിഞ്ഞ ആ ലഹരിയും അഹങ്കാരവും വന്യമായ ഊർജ്ജവും ഒറ്റയടിക്ക് ആവിയായിപ്പോയി. എന്റെ നെറ്റിയിൽ വലിയൊരു ശക്തിയായി ഇരുന്ന ആ രത്നം, മാനസയുടെ ഈ സംഹാരരൂപത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ വെറുമൊരു സാധാരണ കല്ല് മാത്രമായി ചുരുങ്ങുന്നതുപോലെ എനിക്ക് തോന്നി! അത് ഭയം കൊണ്ട് എന്റെ തലയോട്ടിയിലേക്ക് കൂടുതൽ ഒളിക്കാൻ ശ്രമിക്കുന്നതുപോലെ!
വായുവിൽ യാതൊരു താങ്ങുമില്ലാതെ തങ്ങിനിന്നിരുന്ന ആ വലിയ രുധിരമണിയുടെ കഷണങ്ങൾ പോലും അവളുടെ ആ കൊടുംശക്തിക്ക് മുന്നിൽ പ്രഭാവം മങ്ങിത്തുടങ്ങി.
എക്കാലത്തും തങ്ങളുടെ മാത്രം അഹങ്കാരമായിരുന്ന ആ ചുവന്ന വെളിച്ചം മങ്ങി, പരമശിവന്റെ നെറ്റിയിൽ നിന്നും ജനിച്ച ആ രത്നങ്ങൾ പോലും മാനസയുടെ കാൽക്കീഴിൽ ഒരു കൊച്ചുകുട്ടിയെപ്പോലെ വിറയ്ക്കുകയായിരുന്നു.
എന്റെ ശരീരത്തിലെ ചോര മുഴുവൻ ഐസ് പോലെ തണുത്തുറഞ്ഞു. എന്റെ നെഞ്ചിടിപ്പ് നിലച്ചു. ഞാൻ ആർക്കെതിരെയാണ് വാളോങ്ങിയത്? പ്രപഞ്ചം മുഴുവൻ മുട്ടുകുത്തുന്ന, കൈലാസത്തെപ്പോലും വിറപ്പിക്കുന്ന ഒരു കൊടുംശക്തിക്ക് നേരെയാണോ എന്റെ ഈ കൊച്ചുകളികൾ? ഇവളോട് യുദ്ധം ചെയ്‌താൽ എനിക്ക് ഹരം കിട്ടുമെന്ന ചിന്തപോലും എത്ര വലിയ മണ്ടത്തരമായിരുന്നു….
മാനസയുടെ ആ തിളങ്ങുന്ന കരിങ്കൽ കണ്ണുകൾ ഇപ്പോൾ എന്നിൽ തറഞ്ഞിരിക്കുകയാണ്. എനിക്ക് നൽകിയ ശക്തിയെല്ലാം രുധിരമണി പിൻവലിക്കാൻ ശ്രമിക്കുന്നതോടെ, എന്റെ കയ്യിലെ ആ കറുത്ത വാൾ പോലും എനിക്കൊരു വലിയ ഭാരമായി അനുഭവപ്പെട്ടു തുടങ്ങി…
കാലുകൾ വിറയ്ക്കുന്നതുപോലെ…
എന്റെ അഹങ്കാരമെല്ലാം ആ നിമിഷം എന്നെന്നേക്കുമായി അവസാനിക്കുകയായിരുന്നു. ആ സംഹാരരൂപത്തിന് മുന്നിൽ ഇനി എന്ത് ചെയ്യണം എന്നറിയാതെ, ഹിരോഷിമയിൽ പൊട്ടിയ ആറ്റം ബോംബിനു മുന്നിൽ പൂത്തിരി കത്തിച്ചതുപോലെ ഞാൻ നിശ്ചലനായി നിന്നു…
പക്ഷേ, ഒന്നുറപ്പായിരുന്നു – ഇനി പിന്നോട്ടൊരു വഴിയില്ല! ഒന്നുകിൽ വിജയം, അല്ലെങ്കിൽ മരണം. ആ ചുവന്ന കളരിയിലെ മണ്ണിൽ എന്റെ അഹങ്കാരം അവസാനിക്കാൻ ഞാൻ തയ്യാറായിരുന്നില്ല.
“ഭയക്കരുത്!” ഞാൻ ആ രത്നത്തോട് മനസ്സിൽ ഉറക്കെ പറഞ്ഞു. എന്റെയുള്ളിലെ സകല വാശിയും, മരണത്തെ ഭയക്കാത്ത പോരാളിയുടെ വീര്യവും ഒന്നിച്ച് ചേർത്ത് ഞാൻ എന്റെ ഇച്ഛാശക്തി ആ രുധിരമണിയിലേക്ക് പ്രവഹിപ്പിച്ചു.
