നിധിയുടെ കാവൽക്കാരൻ – 23 14

 

മാനസയുടെ ആ വാക്കുകൾ കേട്ടതും സച്ചിനും രാഹുലും ഭയന്ന് പരസ്പരം നോക്കി. അവർക്ക് മുന്നിൽ വെച്ച് തക്ഷകന്റെ അടിവാങ്ങി ചോരതുപ്പാൻ പോകുന്ന അവസ്ഥയെക്കുറിച്ച് ഓർത്താകണം അവരുടെ മുഖം കൂടുതൽ വിളറി വെളുത്തു.

 

എന്നാൽ എന്റെ അവസ്ഥ അതായിരുന്നില്ല! മാനസയുടെ ആ വാക്കുകൾ എന്റെയുള്ളിലെ രുധിരമണിയുടെ അഹങ്കാരത്തെ ഒന്നുകൂടി ജ്വലിപ്പിച്ചു. എന്റെ ചുണ്ടിൽ വീണ്ടും ആ വക്രമായ പുഞ്ചിരി വിരിഞ്ഞു. എനിക്ക് ചുറ്റും എന്നെ മാത്രം അവഗണിച്ചു നടന്ന ആമിക്കും നിധിക്കും മുന്നിൽ വെച്ച് തന്നെ തക്ഷകനെ നേരിടണം!

 

എന്നിലെ രാക്ഷസനെ, എന്റെ വാളിന്റെ വേഗതയെ അവർ നേരിൽ കാണണം. എന്നെ അപരിചിതനെപ്പോലെ തള്ളിമാറ്റിയ അവരുടെ കണ്ണുകളിൽ എന്നെക്കുറിച്ചുള്ള ഭയം നിറയുന്നത് എനിക്ക് കാണണം!

 

“സന്തോഷം…”

 

എന്റെ പരുക്കൻ വാക്കുകൾ പൂർണ്ണമാകുന്നതിന് മുൻപ് തന്നെ ആ ഇടനാഴിയിൽ മാനസയുടെ വല്ലാത്തൊരു ചിരി മുഴങ്ങിക്കേട്ടു.

 

ആ ചിരിയിൽ പരിഹാസത്തേക്കാളുപരി എന്തോ വലിയൊരു പദ്ധതി ഒളിച്ചിരിപ്പുണ്ടായിരുന്നു.

 

“നിന്റെ ഈ അഹങ്കാരം എനിക്കിഷ്ടപ്പെട്ടു ദേവാ…”

 

മാനസ പതുക്കെ പറഞ്ഞു തുടങ്ങി.

 

“പക്ഷേ, ഒരു കാര്യം നീ തെറ്റിദ്ധരിച്ചിരിക്കുന്നു. ഇന്ന് ഈ വാതിലിനപ്പുറം നിങ്ങളുടെ മാത്രം ചോരയല്ല വീഴാൻ പോകുന്നത്. ഇത് നിങ്ങൾ പുരുഷന്മാരുടെ മാത്രം പരീക്ഷണമല്ല…”

 

അവർ ഒന്ന് നിർത്തി, പിന്നിൽ നിൽക്കുന്ന പെൺകുട്ടികൾക്ക് നേരെ തിരിഞ്ഞു.

 

“നാഗികയുടെയും എന്റെയും കീഴിൽ രാപ്പകലില്ലാതെ പരിശീലിച്ച ഇവരും ഇന്ന് ആ അങ്കത്തട്ടിലേക്ക് ഇറങ്ങുകയാണ്. ഒരാഴ്ചത്തെ നിങ്ങളുടെ എല്ലാവരുടെയും പരിശീലനത്തിന്റെ യഥാർത്ഥ ഫലം ഇന്ന് ആ കളരിയിൽ തെളിയും!”

 

ഇതുകേട്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി. ഞാൻ പെട്ടെന്ന് ആമിയെയും നിധിയെയും നോക്കി. എന്നാൽ അവരുടെ മുഖത്ത് യാതൊരു അമ്പരപ്പുമുണ്ടായിരുന്നില്ല. അവർക്കിത് മുൻപേ അറിയാമായിരുന്നിരിക്കണം. ഞാൻ റോസിനെയും കൃതികയെയും നോക്കി. അവരുടെ മുഖത്ത് വലിയൊരു ഗൗരവം വന്നിരുന്നു.

 

അവർ രണ്ടുപേരും തങ്ങളുടെ ആയുധങ്ങൾ (റോസ് ഒരു വലിയ ഇരുമ്പ് ചങ്ങലയും കൃതിക മൂർച്ചയേറിയ രണ്ട് കൊച്ചുവാളുകളും) കയ്യിൽ കരുതിയിട്ടുണ്ടായിരുന്നു.

 

ഇത്രയും നേരം ഇത് പുരുഷന്മാരുടെ മാത്രം പോരാട്ടമാണെന്ന് കരുതിയ സച്ചിനും രാഹുലും പകച്ചുപോയി.

 

“തക്ഷകാ… നാഗികാ…”

 

മാനസ ഇരുവരെയും നോക്കി വളരെ ഗാംഭീര്യത്തോടെ ആജ്ഞാപിച്ചു.

 

“തുടങ്ങിക്കോളൂ… യാതൊരു ദയയും വേണ്ട. യഥാർത്ഥ പോരാളികൾ മാത്രം ഇതിൽ നിന്നും ജീവനോടെ പുറത്തുവന്നാൽ മതി!”

 

അതു കേട്ടതും തക്ഷകൻ വല്ലാത്തൊരു വന്യമായ ചിരിയോടെ ആ തടിവാതിൽ രണ്ടു വശത്തേക്കും പൂർണ്ണമായും തുറന്നു.

 

ഉള്ളിൽ നിന്നും വീശിയടിച്ച തീക്കാറ്റ് ഞങ്ങളുടെ മുഖത്ത് പതിച്ചു. ഞാൻ എന്റെ കറുത്ത വാളും പിടിച്ച് യാതൊരു ഭയവുമില്ലാതെ ആ ചുവന്ന മണ്ണിലേക്ക് കാലെടുത്തുവെച്ചു. എനിക്ക് പിന്നാലെ ആവേശവും ഭയവും കലർന്ന മനസ്സോടെ സച്ചിനും രാഹുലും. അവർക്ക് പിന്നിലായി, കാറ്റിന്റെ വേഗതയിൽ ആമിയും നിധിയും കൃതികയും റോസും ആ അങ്കത്തട്ടിലേക്ക് പ്രവേശിച്ചു!

 

ഞങ്ങൾ എല്ലാവരും ഉള്ളിൽ കയറിയതും, പുറത്ത് മാനസയുടെ നിർദ്ദേശപ്രകാരം ആ വലിയ വാതിൽ വലിയ ശബ്ദത്തോടെ അടഞ്ഞു

 

ഇപ്പോൾ ആ ഭീമാകാരമായ അങ്കത്തട്ടിൽ ഞങ്ങൾ ആറുപേർ… ഞങ്ങൾക്ക് നടുവിലായി കാലന്മാരെപ്പോലെ തക്ഷകനും നാഗികയും!ഇതൊക്കെ കുറച്ചു മാറി നിന്നു കാണുന്ന മാനസയും…

 

മുകളിലെ രുധിരമണി എന്നെ കണ്ടതും കൂടുതൽ ശക്തിയോടെ ചുവന്ന പ്രകാശം ചൊരിയാൻ തുടങ്ങി. അത് എന്റെ സിരകളിലേക്ക് വലിയൊരു ലഹരിയായി അരിച്ചുകയറുന്നത് ഞാൻ അറിഞ്ഞു. എന്നാൽ അതിനൊരു എതിരാളി എന്നോണം, ആമിയുടെ വിരലിലെ ‘നാഗപാശം’ (മാനസ കൊടുത്ത പേര് )എന്ന മോതിരവും നിധിയുടെ വിരലിലെ ‘ആത്മദർപ്പണ’വും പച്ചയും നീലയും കലർന്ന വല്ലാത്തൊരു മാന്ത്രിക പ്രകാശം പുറപ്പെടുവിക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *