കളരിയിലാകെ ഊർജ്ജങ്ങളുടെ വലിയൊരു ഏറ്റുമുട്ടൽ നടക്കുന്നതുപോലെ! ചുവപ്പും പച്ചയും നീലയും വെളിച്ചങ്ങൾ പരസ്പരം പോരടിക്കുന്ന ഭയാനകമായ ഒരന്തരീക്ഷം.
“ഇതുവരെ ഞങ്ങൾ നിങ്ങളുടെ ഗുരുക്കന്മാരായിരുന്നു…”
തക്ഷകൻ തന്റെ ഭീമാകാരമായ വാൾ വായുവിൽ വീശിക്കൊണ്ട് ഗർജ്ജിച്ചു.
“എന്നാൽ ഇന്ന് ഞങ്ങൾ നിങ്ങളുടെ ശത്രുക്കളാണ്! ജീവൻ വേണമെങ്കിൽ സർവ്വശക്തിയുമെടുത്ത് പോരാടുക!”
പറഞ്ഞുതീർന്നതും ഒരൊറ്റ കുതിപ്പായിരുന്നു! തക്ഷകൻ ഒരു കൊടുങ്കാറ്റുപോലെ എനിക്കും സച്ചിനും രാഹുലിനും നേരെ പാഞ്ഞടുത്തപ്പോൾ, മറുഭാഗത്ത് നാഗിക തന്റെ കയ്യിലെ വിഷം പുരട്ടിയ നീളൻ ചാട്ടവാറുമായി പെൺകുട്ടികൾക്ക് നേരെ പറന്നിറങ്ങി!
പെട്ടെന്ന് കളരിയിൽ ഇരുമ്പുകൾ കൂട്ടിയിടിക്കുന്ന ഭയാനകമായ ശബ്ദം മുഴങ്ങി. രാഹുലും സച്ചിനും തക്ഷകന്റെ ആദ്യത്തെ വെട്ടിൽ തന്നെ സമനില തെറ്റി പുറകോട്ട് മാറിയെങ്കിലും, ഞാൻ എന്റെ കറുത്ത വാൾ കുറുകെ പിടിച്ച് അവനെ തടഞ്ഞുനിർത്തി. എന്റെ ആയുധത്തിൽ നിന്നും വലിയൊരു തീപ്പൊരി ചിതറി. ഓരോ വെട്ടിലും രുധിരമണി എന്റെ പേശികൾക്ക് കൂടുതൽ വേഗത പകർന്നുനൽകി. തക്ഷകന്റെ കണ്ണുകളിൽ ഞാൻ പ്രതീക്ഷിച്ച ആ അത്ഭുതം വിരിയുന്നത് ഞാൻ കണ്ടു. ഞാൻ ഒരിഞ്ചുപോലും പിന്നോട്ട് പോകുന്നില്ല എന്ന് കണ്ടപ്പോൾ അവൻ കൂടുതൽ വന്യതയോടെ എന്റെ നേർക്ക് വാൾ വീശി.
എന്നാൽ എന്റെ കണ്ണുകൾ ആ പോരാട്ടത്തിനിടയിലും പെൺകുട്ടികളുടെ ഭാഗത്തേക്ക് പോയി. അവിടെ നാഗികയുടെ ചാട്ടവാർ ഒരു ജീവനുള്ള പാമ്പിനെപ്പോലെയാണ് വായുവിൽ ചലിച്ചിരുന്നത്. അവിശ്വസനീയമായ മെയ്‌വഴക്കത്തോടെ റോസ് നിലത്തുകൂടി തെന്നിമാറി തന്റെ ഇരുമ്പുചങ്ങല വീശി നാഗികയുടെ കാലുകൾ ലക്ഷ്യമാക്കി എറിഞ്ഞു. കൃതിക തന്റെ ഇരട്ടവാളുകൾ കൊണ്ട് ചാട്ടവാറിന്റെ മുനകളെ വെട്ടിമാറ്റാൻ ശ്രമിച്ചു.
പക്ഷേ എന്നെ ഏറ്റവും ഞെട്ടിച്ചത് ആമിയും നിധിയുമാണ്! അവർ ഭൂഗുരുത്വത്തെ തോൽപ്പിച്ച് വായുവിൽ പാറിനടക്കുകയായിരുന്നു. ആമിയുടെ വിരലിലെ മോതിരത്തിൽ നിന്നും പ്രവഹിച്ച കറുത്ത വെളിച്ചം ഒരു വലിയ പരിചപോലെ നാഗികയുടെ ആക്രമണങ്ങളെ തടഞ്ഞുനിർത്തി. നിധിയുടെ കണ്ണുകൾക്ക് ഇപ്പോൾ വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു; അവൾ വെറും കൈകൾ കൊണ്ട് വായുവിൽ എന്തൊക്കെയോ മുദ്രകൾ കാണിച്ചപ്പോൾ, നാഗികയ്ക്ക് നേരെ അദൃശ്യമായ ഏതോ വലിയ ശക്തി ഇരച്ചുകയറുന്നതുപോലെ തോന്നി. മനുഷ്യർ തമ്മിലുള്ള ഒരു യുദ്ധമായിരുന്നില്ല അത്, അമാനുഷിക ശക്തികൾ തമ്മിലുള്ള ഒരു കൊടുംപോരാട്ടമായിരുന്നു!
“യുദ്ധത്തിൽ ശ്രദ്ധിക്ക് മർത്യാ!”
തക്ഷകന്റെ അലർച്ച കേട്ടാണ് ഞാൻ തിരിഞ്ഞത്. എന്റെ ശ്രദ്ധ മാറിയ ആ ചെറിയ സമയം കൊണ്ട് അവന്റെ വാൾ എന്റെ നെഞ്ചിന് കുറുകെ ആഴത്തിലൊരു വരമ്പ് തീർത്തിരുന്നു. ചോര ചുവന്ന മണ്ണിലേക്ക് ഇറ്റുവീണു.
മുറിവിന്റെ നീറ്റൽ എന്റെ വാശിയെ നൂറിരട്ടിയാക്കി വർദ്ധിപ്പിച്ചു. എന്റെ കണ്ണുകളിലെ കൃഷ്ണമണികൾ പോലും രുധിരമണിയുടെ ചുവപ്പിലേക്ക് മാറിയതുപോലെ എനിക്ക് തോന്നി. വല്ലാത്തൊരു അലർച്ചയോടെ, എന്റെ സർവ്വശക്തിയുമെടുത്ത് ഞാൻ എന്റെ കറുത്ത വാൾ വീശി തക്ഷകന് നേരെ പാഞ്ഞടുത്തു.
ഇപ്പോൾ ആ കളരിയിൽ എവിടെ നോക്കിയാലും ചോരയുടെ ഗന്ധവും ആയുധങ്ങളുടെ ശബ്ദവും മാത്രം! മരണത്തെ മുഖാമുഖം കാണുന്ന ആറാം ദിവസത്തെ ആ വലിയ പരീക്ഷണം അതിന്റെ ഉച്ചസ്ഥായിയിലേക്ക് കടക്കുകയായിരുന്നു.
കളരിയുടെ ഒരു വശത്ത് തക്ഷകൻ ഞങ്ങൾ മൂന്നുപേരുമായാണ് പോരാടുന്നതെങ്കിൽ, മറുഭാഗത്ത് നാഗികയ്ക്ക് എതിരാളികൾ നാലുപേരായിരുന്നു.
അതിൽ രണ്ടുപേർ സാക്ഷാൽ മാനസയുടെ നേരിട്ടുള്ള ശിഷ്യകളായ ആമിയും നിധിയും! ആ കൊടുംയുദ്ധത്തിനിടയിലും എന്റെ കണ്ണുകൾ അറിയാതെ അവരിലേക്കാണ് പോയത്.
അവരെ നോക്കിയാൽ തന്നെ ആർക്കും മനസ്സിലാകും… അവരുടെ ശ്വേതവർണ്ണമുള്ള ശരീരത്തിൽ നിന്നും ഒരു തരി വിയർപ്പുതുള്ളി പോലും ഇതുവരെ പൊടിഞ്ഞിട്ടില്ല! യാതൊരു ആയാസവുമില്ലാതെ വെറുമൊരു വിനോദം പോലെയാണ് അവർ നാഗികയുടെ നീക്കങ്ങളെ നേരിടുന്നത്.
