”എന്ത്… സൈഡ് പറഞ്ഞു തരാനോ? നീയെന്താ സിമന്റ് ലോറിയാണോ ഓടിക്കുന്നത്?”
ഞാൻ കളിയാക്കി ചിരിച്ചു.
“നേരത്തെ നീ ഒറ്റയ്ക്ക് ഓടിച്ചതല്ലേ… അതുപോലെ അങ്ങ് എടുത്താൽ മതി!”
അവൾ പതുക്കെ ആ ഥാറിനെ ഒന്നുകൂടി പാളി നോക്കി.
“എന്റെ അപ്പു… നേരത്തെ ഈ കുന്ത്രണ്ടം ഇവിടെ ഇല്ലായിരുന്നു!”
ആ വലിയ വണ്ടിയെ നോക്കി അവൾ പതുക്കെ പറഞ്ഞു. അവളുടെ ആ പേടി കണ്ടപ്പോൾ എനിക്ക് ഒരു ചെറിയ സന്തോഷം തോന്നി.
”ഓ… അതാണോ കാര്യം? ശരി, ഞാൻ പറഞ്ഞു തരാം.”
ഞാൻ വണ്ടിയുടെ മുന്നിലേക്ക് നീങ്ങി നിന്ന് ഒരു പ്രൊഫഷണൽ ക്ലീനറെപ്പോലെ ആംഗ്യം കാണിച്ചു.
“വീൽ നേരെയാക്ക് ആദ്യം!”
”ആഹ്… ഓക്കെ… നേരെയാക്കി.”
അവൾ സ്റ്റിയറിംഗ് തിരിച്ചുകൊണ്ട് പറഞ്ഞു.
”നേരെയാക്കിയോ? സ്റ്റെഡി…”
”ആഹ്… സ്റ്റെഡി…”
ഞാൻ ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു,
“എങ്കിൽ കണ്ണും പൂട്ടി മുന്നോട്ട് എടുത്തോ!”
എന്റെ ആ ഡയലോഗിന് അവൾ മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും, ചുണ്ടുകൾ അനങ്ങുന്നത് കണ്ടപ്പോൾ അവൾ എന്നെ തമിഴിൽ വല്ല ‘അർച്ചനയും’ നടത്തുകയാണെന്ന് എനിക്ക് മനസ്സിലായി.
അവൾ അതിവിദഗ്ദ്ധമായി ആ ഥാറിനെ മുട്ടിക്കാതെ വണ്ടി പുറത്തെടുത്തു. വണ്ടി പതുക്കെ നീങ്ങി എന്റെ തൊട്ടടുത്ത് വന്നു നിന്നു.
“വേഗം കേറടാ ഡിസൈനർ അളിയാ!”
ഞാൻ വശത്തെ ഡോർ തുറന്ന് അകത്തേക്ക് കയറി. ആ പെർഫ്യൂം മണമുള്ള എസിയുടെ തണുപ്പിലേക്ക് ഞാൻ ചാഞ്ഞു.
”അപ്പൂ… റെഡിയല്ലേ? ഇനി ഒന്ന് പിടിച്ചിരുന്നോ!”
“ഓഹ്.. ശെരി മാഡം…”
”എന്താടാ അപ്പു… അവിടെ നോക്കി നിൽക്കുന്നത്? ആ ഥാർ കണ്ട് നിന്റെ വണ്ടിക്ക് അപകർഷതാബോധം ഉണ്ടായോ? ഇപ്പോഴെങ്കിലും നിനക്ക് ബോധം വന്നല്ലോ, ഭാഗ്യം!”
ഞാൻ ചമ്മിപ്പോയി.
“അതൊന്നുമല്ല… ഞാൻ ചുമ്മാ നോക്കിയതാ. ആ വണ്ടിക്ക് ഇത്തിരി തടിയുണ്ടെന്നേ ഉള്ളൂ,”
ഞാൻ ഒന്ന് ന്യായീകരിക്കാൻ നോക്കി.
അവൾ ചിരിച്ചുകൊണ്ട് ആ ചെറിയ സർവീസ് റോഡിലൂടെ വണ്ടിയൊടിച്ചുകൊണ്ടേയിരുന്നു..
അവൾ ആക്സിലറേറ്ററിൽ കാൽ അമർത്തിയതും വണ്ടി പതുക്കെ വേഗത കൈവരിച്ചു.
എന്റെ മനസ്സിൽ അപ്പോഴും ആ ഥാറിന്റെ രൂപമായിരുന്നു. പക്ഷേ, അരികിലിരുന്ന് വണ്ടി ഓടിക്കുന്ന അനുവിന്റെ ആ പെർഫ്യൂം മണം വന്നപ്പോൾ ഥാറിനെക്കാൾ കൂടുതൽ ആവേശം എനിക്ക് തോന്നിത്തുടങ്ങി.
ആ ചെറിയ സർവീസ് റോഡിലൂടെ ഓടിക്കുമ്പോൾ സ്റ്റിയറിംഗ് പിടിച്ചിരിക്കുന്ന ആ രീതിയും ഗിയർ മാറ്റുന്ന സ്പീഡും കണ്ടപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു:
‘ശോ… പ്രതീക്ഷിച്ചത് പോലെ അല്ല. ഇവൾക്ക് വണ്ടി ഓടിക്കാൻ ഒക്കെ നന്നായി അറിയാം!’
”എന്താടാ … മിണ്ടാതിരിക്കുന്നത്? എന്റെ ഡ്രൈവിംഗ് കണ്ട് ഡിസൈനർ അളിയൻ ഞെട്ടിപ്പോയോ?”
അവൾ കണ്ണ് റോഡിൽ നിന്ന് മാറ്റാതെ തന്നെ എന്നെ നോക്കി ഒന്ന് ചിരിച്ചു.
”ഞെട്ടലൊന്നുമില്ല. നീ വണ്ടി എവിടെയെങ്കിലും കൊണ്ടുപോയി ഇടാതിരുന്നാൽ മതി,”
സേലം ഹൈവേയുടെ ആ വീതിയുള്ള റോഡിലേക്ക് വണ്ടി പതുക്കെ കയറി. സ്റ്റിയറിംഗിൽ അനുവിന്റെ കൈകൾ വളരെ കോൺഫിഡന്റായി ഇരിക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു സമാധാനം തോന്നി. ഞാൻ സീറ്റിലേക്ക് അല്പം കൂടി ചാഞ്ഞിരുന്നു.
എത്രയോ തവണ ഈ വഴി ബാംഗ്ലൂരിലേക്ക് പോയിട്ടുള്ളതാണ്.
പക്ഷേ, ഇന്ന് ഈ വശങ്ങളിലെ കാഴ്ചകൾക്ക് ഒരു പ്രത്യേക ഭംഗിയുള്ളതുപോലെ.
ഒരുപക്ഷേ, ഡ്രൈവിംഗ് സീറ്റിൽ നിന്ന് മാറി ഇരിക്കുന്നത് കൊണ്ടാവാം, ഓരോ മരവും ഓരോ കലുങ്കും ഞാൻ ആദ്യമായി കാണുന്നതുപോലെ തോന്നി.
വണ്ടിക്കുള്ളിൽ അനു ഏതോ ഒരു തമിഴ് മെലോഡി പാട്ട് പ്ലേ ചെയ്തിട്ടുണ്ട്. ആ താഴ്ന്ന ശബ്ദത്തിലുള്ള സംഗീതം എസിയുടെ തണുപ്പിനൊപ്പം മുറിഞ്ഞു വീഴുന്നു.
