“… എന്താ അച്ഛാ…” കസേരയിൽ നിന്നും എഴുനേറ്റ് ദേവൻ ചോദിച്ചു.
“…നീ ഇരിക്ക് എനിക്ക് നിന്നോട് കുറച്ചു സംസാരിക്കണം…” ചാരുകസേരയിൽ ഇരുന്ന ശേഷം ശ്രീധരൻ തുടർന്നു.
“… നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ…”
“… എന്താ അച്ഛാ ഇപ്പൊ ഇങ്ങനെ ഒക്കെ ചോദിക്കുന്നത്…” മനസ്സിലാവാതെ ദേവൻ ചോദിച്ചു.
“… കുറച്ചു കാലങ്ങളായി ഞാൻ ചെയ്ത കാര്യങ്ങളെ കുറിച്ച് ഓർത്തപ്പോ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുവാ…” ദീർഘ നിശ്വാസം എടുത്ത് ശ്രീധരൻ തുടർന്നു.
“…എന്ന് തൊട്ട ഈ കുടുംബത്തിന്റെ നാശം തുടങ്ങിയത് എന്ന് നിനക്ക് അറിയോ…” അച്ഛൻ ദേവനെ നോക്കി.
“…എന്റെ മോൾടെ കണ്ണീരുവീണ അന്ന് തൊട്ട് തുടങ്ങിയതാ നമ്മുടെ പതനം. അവൾ എന്നോട് കരഞ്ഞു പറഞ്ഞതാ ഈ വിവാഹം അവൾക്ക് വേണ്ട എന്ന് പക്ഷെ ഞാൻ കേട്ടില്ല. നാട്ടുകാരുടെ മുന്നിൽ ആഡംബരവും അഭിമാനവും കാണിക്കാൻ എന്റെ മോളുടെ ഇഷ്ട്ടം പോലും നോക്കാതെ അവളുടെ വിവാഹം നടത്തി. അന്ന് ഈ വീട്ടിൽ നിന്നും ഇറങ്ങി പോയത് എന്റെ മോള് മാത്രം ആയിരുന്നില്ല ഈ കുടുംബത്തിന്റെ മഹാലക്ഷ്മിയും കൂടിയ…”
“… എന്തിനാ അച്ഛ വെറുതെ കഴിഞ്ഞ കാര്യങ്ങൾ ഓർത്ത് വിഷമിക്കുന്നത്…” ദേവൻ അച്ഛനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
“… ഒരു പക്ഷെ ദേവു പറഞ്ഞത് കേട്ടിരുന്നെങ്കിൽ നിന്റെ അമ്മ പോലും ഇത്ര നേരത്തെ നമ്മളെ വിട്ട് പോവില്ലായിയുന്നു. ജാതിയുടെയും പണത്തിന്റെയും അഹങ്കാരത്തിൽ ഞാൻ ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട്. പലരേയും അകറ്റി നിർത്തിയിട്ടുണ്ട്. എന്നാൽ ഒരു വീഴ്ച്ച വന്നപ്പോ കൈ തരാൻ ഒപ്പം ഉണ്ടായിരുന്ന ഒരാൾ പോലും ഇല്ലായിരുന്നു. നീ എനിക്ക് വേണ്ടി ഒരു സഹായം ചെയ്യാമോ…” അപേക്ഷപോലെ അച്ഛൻ ദേവനെ നോക്കി.
“…നീ തേജസിനോട് പറയണം ഞാൻ അവനോട് ചെയ്ത എല്ലാ തെറ്റിനും എന്നോട് പൊറുക്കണം എന്ന്. ആരും സഹായത്തിന് ഇല്ലാത്ത സമയത്ത് ഞാൻ അവനോട് പെരുമാറിയത് ഒന്നും മനസ്സിൽ വയ്ക്കാതെ നമ്മളെ സഹായിച്ചില്ലേ. അത്രയും നല്ല മനസ്സുള്ള അവന്റെ മുന്നിൽ പോയി നിക്കാൻ ഉള്ള യോഗ്യത പോലും എനിക്ക് ഇല്ല….”
“… എന്തൊക്കെയാ അച്ഛാ ഈ പറയുന്നത്…” ശ്രീധരൻ പറയുന്നത് കേട്ട് ദേവന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.
“…ദേവൂനെ നമ്മൾ എന്നാ അവസാനമായി കണ്ടത് എന്ന് നിനക്ക് ഓർമ ഉണ്ടോ…” എന്തോ ഓർത്തെടുക്കാൻ ശ്രെമിച്ച് ശ്രീധരൻ തുടർന്നു.
“…നിന്റെ കല്യാണത്തിന അവളെ അവസാനമായി കാണുന്നത്. അവളുടെ കുഞ്ഞിന് ഇപ്പൊ ഒരു മൂന്ന് നാലു വയസ് ആയി കാണും അല്ലെ. എന്റെ മനസ് പറയുന്നുണ്ട് ഇനി അധിക കാലം ഞാൻ ജീവനോടെ കാണില്ല എന്ന്. മരിക്കുന്നതിന് മുന്നേ ദേവുവിന്റെ കാലിൽ വീണ് എനിക്ക് മാപ്പ് പറയണം. എന്റെ പേരകുട്ടിയെ മതിവരുവോളം എനിക്ക് കൊഞ്ചിക്കണം.എന്നാലേ സമാധാനത്തോടെ എനിക്ക് നിന്റെ അമ്മയുടെ അടുത്തേക്ക് പോകാൻ പറ്റു…” ദേവൻ എന്ത് പറയണം എന്ന് അറിയാതെ നിന്നും.
“… നീ എനിക്ക് വേണ്ടി ഇത് ചെയ്യില്ലേടാ…” പ്രേതീക്ഷയോടെ അച്ഛൻ ദേവനെ നോക്കി.
“… ഞാൻ നിരഞ്ജനോട് സംസാരിക്കാം അച്ഛാ…” ദേവന്റെ ഉറപ്പിൻമേൽ ശ്രീധരൻ ഉറങ്ങാൻ പോയി ദേവൻ അച്ഛന്റെ പോക്കും നോക്കി അവിടെ നിന്നും.
പിറ്റേന്ന് തന്നെ ദേവൻ നിരഞ്ജനെ വിളിച്ചു സംസാരിച്ചു. ഓഫീസിൽ ആയതിനാൽ വീട്ടിൽ ചെന്നശേഷം ദേവൂനോട് സംസാരിക്കാം എന്നു പറഞ്ഞ് നിരഞ്ജൻ ഫോൺ കട്ട് ആക്കി. ദിവസങ്ങൾ മുന്നോട്ട് ഇഴഞ്ഞു നീങ്ങി ശ്രീധരന്റെ ആരോഗ്യം ദിനപ്രതി ശോഷിച്ചോണ്ട് ഇരുന്നു. ദേവു ഇന്ന് വരും നാളെ വരും എന്നാ പ്രതീക്ഷയിൽ ആ അച്ഛൻ ഓരോ ദിവസവും തള്ളി നീക്കി. അവസാനം തന്റെ മോളെ ഒരു നോക്ക് കാണാൻ കഴിയാതെ മംഗലത്തെ ശ്രീധരൻ കാലപുരിയിലേക്ക് യാത്രയായി. മംഗലത്ത് വീട്ടിൽ നീല ടാർപ്പ ഉയർന്നു. നാനാ ഭാഗത്ത് നിന്നും ബന്ധുക്കളും നാട്ടുകാരും എത്തി ചേർന്നു. മരണ വീട്ടിന്റെ ഉമ്മറത്തേക്ക് ഇറങ്ങുമ്പോഴാണ് ഒക്കത്ത് കുഞ്ഞുമായി കരഞ്ഞു തളർന്ന് ദേവു ഒരു ഓട്ടോയിൽ വന്ന് ഇറങ്ങുന്നത്.
