യമദേവൻ അവനെ സമാധാനിപ്പിക്കുവാനായി പറഞ്ഞു.
അതു കേട്ടതും അവൻ നെടുവീർപ്പെട്ടു.
കാലന്റെ കയ്യിൽ തൂങ്ങി പിടിച്ചുകൊണ്ട് ആ കുസൃതി കുടുക്ക ദാസനെ നോക്കി കണ്ണു ചിമ്മി.
ആ ഗോട്ടി കണ്ണുകൾ കണ്ടതും അവൻ ആ പെണ്കുട്ടിയെ നോക്കി പുഞ്ചിരിച്ചു.
“കാലാ എന്തു പറ്റിയതാ ഈ മോൾക്ക്?”
ദാസന്റെ ചോദ്യം കേട്ടതും യമദേവന്റെ മുഖത്തു കോപം ഇരച്ചു കയറി.
ആ മിഴികളിൽ സംഹാര രുദ്ര ഭാവം വന്നടിഞ്ഞു.
“ആ മൂലയ്ക്ക് കിടക്കുന്ന കഴുവേറിടെ മോനെ കണ്ടോ”
കാലന്റെ കൈവിരൽ നീണ്ട ഭാഗത്തേക്ക് ദാസൻ ദൃഷ്ടി പതിപ്പിച്ചു.
അവിടെ ഒരു മധ്യവയസ്ക്കൻ തോർത്തുകൊണ്ട് കണ്ണുകൾ ഒപ്പുന്നത് അവന് കാണാമായിരുന്നു.
“ആരാ
അത് ?”
അവൻ പുരികം ഉയർത്തി പിടിച്ചു ചോദിച്ചു.
“നന്ദന മോളെ പീഡിപ്പിച്ചു കൊന്ന കള്ള നായിന്റെ മോനാ ”
യമദേവന്റെ അലർച്ച കേട്ട് അവൻ വീണ്ടും ഞെട്ടി.
അദ്ദേഹത്തിന്റെ ക്രോധം മുഴുവൻ ആ വാക്കുകളിൽ ആവഹിച്ചിരുന്നു.
“ഏതാ ആ പുന്നാര മോൻ?”
“നിർഭാഗ്യവശാൽ ആ മറ്റവൻ ഈ മോൾടെ പിതാവ് ആണ്”
അതുകേട്ടതും ദാസൻ ഞെട്ടി തരിച്ചിരുന്നു.
അവൻ ദുഃഖത്തോടെ തലയ്ക്ക് കയ്യും കൊടുത്തിരുന്നു.
ഈ കേട്ട വാർത്ത അവന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
ആ കുസൃതി കുടുക്കയുടെ പുഞ്ചിരിക്കുന്ന സുന്ദര മുഖം കണ്ടതും അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
“നാണമില്ലേ നിനക്ക് ഇങ്ങനെ കരയാൻ..നിന്നെ പോലെ മൂക്കറ്റം കുടിച്ചിട്ട് വന്നപ്പോൾ ഭാര്യയേതാ മകളേതാ എന്ന ബോധം പോലും അവന് നഷ്ടമായി..അവന്റെ കാമപ്പ്രാന്തിന് പൊലിഞ്ഞു പോയത് ഈ കുരുന്നിന്റെ ജീവനാ”
നിരാശയുളവാക്കുന്ന ദേവന്റെ വാക്കുകൾ കേട്ട് അവന് വല്ലാത്ത വിഷമം തോന്നി.
ഒന്നും ഉരിയാടാതെ അവൻ കൈകൾ കെട്ടി വച്ചു നിന്നു.
“ഏതായാലും ഈ കാര്യത്തിൽ നിങ്ങളുടെ നിയമപാലകർ ഭയങ്കര സ്പീഡാ ഉടനെ തന്നെ അവനെ ബന്ധിച്ച് കാരാഗൃഹത്തിൽ അടക്കും”
“ആര് കേരളാ പൊലീസോ?”
“ഉം ഉം ”
യമദേവൻ തലയാട്ടി.
അത് കേട്ടതും ആശ്വാസത്തോടെ ദാസൻ നിന്നു.
അപ്പോൾ മാനത്തു നിന്നും ഒരു വലിയ പക്ഷി ചിറകിട്ടടിച്ചുകൊണ്ട് ഭൂമിയിലേക്ക് പറന്നിറങ്ങുന്നത് അവൻ കണ്ടു.
അതിന് സ്വർണ നിറമായിരുന്നു.
അടുത്തെത്തിയപ്പോഴാണ് അത് സ്വർണ നിറമുള്ള ചിത്രശലഭങ്ങൾ കൂടി ചേർന്ന് പക്ഷിയുടെ ബാഹ്യരൂപത്തിൽ വരുന്നതാണെന്ന് ദാസന് മനസിലായത്.
ഭൂമിയിലേക്കെത്തിയതും ശക്തിയിൽ ചിറകടിച്ചുകൊണ്ട് പക്ഷിയുടെ കാലുകൾ നിലത്തു സ്പർശിച്ചു.
ഈ അത്ഭുത കാഴ്ച്ച കണ്ട് ദാസൻ മതി മറന്നു നിന്നു പോയി.
അപ്പോഴാണ് ആ പക്ഷി രൂപത്തിന്റെ കഴുത്തിലായി തൂവെള്ള വസ്ത്രവും ശിരസ്സിൽ സ്വർണ കിരീടവും അണിഞ്ഞു കയ്യിൽ സ്വർണ ദണ്ഡും പേറി ആസനസ്ഥയായി ഇരിക്കുന്ന
സുന്ദരിയായ സ്ത്രീയെ അവൻ കാണുന്നത്.
അത്രയും മനോഹരിയായ സ്ത്രീ രത്നത്തെ അവൻ ആദ്യമായി കാണുകയായിരുന്നു.
തന്റെ സമീപം നിൽക്കുന്ന യമദേവനെ അവൾ വണങ്ങി.
ഇതൊക്കെ കണ്ട് ദാസൻ കിളി പോയ അവസ്ഥയിൽ ആയിരുന്നു.
ഇത്രയും വലിയ പക്ഷി ചിറകടിച്ചിട്ടും കാറ്റു പോലും വീശാത്തത് അവൻ ശ്രദ്ധിച്ചിരുന്നു.
പക്ഷെ അപ്പോഴാണ് താനൊരു ആത്മാവ് ആണെന്നും ഇത് മറ്റൊരു ലോകമാണെന്നുമുള്ള ബോധം അവനുണ്ടാകുന്നത്.
പൊടുന്നനെ ആ പക്ഷിയുടെ കഴുത്തിൽ നിന്നും ആയാസത്തോടെ നിലത്തേക്ക് ഊർന്നിറങ്ങിയ സ്ത്രീ പുഞ്ചിരിച്ചുകൊണ്ട് കാലന് സമീപം വന്നു നിന്നു കുമ്പിട്ട് വണങ്ങി.
ദേവൻ ചിരിയോടെ കണ്ണു ചിമ്മി.
അത് കണ്ടതും ആ സ്ത്രീ അതേ പുഞ്ചിരിയോടെ യമദേവന്റെ കാലിൽ ചുറ്റിപിടിച്ചു നിക്കുന്ന നന്ദന മോളുടെ നേരെ നീട്ടി.
ഒരു കുഞ്ഞു തുമ്പിയെ പോലെ അവൾ പാറി വന്ന് ആ സ്ത്രീയുടെ മാറിൽ പറ്റി ചേർന്നു നിന്നു.
ആ കുസൃതി കുടുക്കയെ ചേർത്തു പൊതിഞ്ഞുകൊണ്ട് അവർ ദണ്ഡുമായി പക്ഷിയുടെ സമീപം നടന്നു.
പതിയെ നിലത്തു നിന്നും തള്ളവിരലിലൂന്നി അവർ കുഞ്ഞിനെയുംകൊണ്ട് പൂമ്പാറ്റയെ പോലെ മുകളിലേക്കുയർന്നു.
ഈ ദൃശ്യമൊക്കെ കണ്ട് ദാസൻ ആകെ അത്ഭുത പരതന്ത്രനായി നിന്നു.
ആ പക്ഷി രാജന്റെ ചിറക്കുകൾക്കിടയിൽ തൂവലുകളുരുമ്മി കൊണ്ട് പഞ്ഞി കൊട്ടാരത്തിലെന്ന അനുഭൂതിയിൽ നന്ദന കുട്ടിയുടെ ഗോട്ടി കണ്ണുകൾ തിളങ്ങി.
