അപ്പോഴേക്കും അവൻ പേടിച്ചു കണ്ണുകൾ പൂട്ടിവച്ചു യമദേവനെ മുറുകെ പിടിച്ചു.
ഡോൾഫിനെ പോലെ അത് റ ഷേപ്പിൽ ഉയർന്നു ചാടി.
മറു വശത്തുള്ള മഴവില്ലിൽ ഭംഗിയായി ലാൻഡ് ചെയ്തു.
എയർ ഇന്ത്യയെ പോലെ നന്നായി ലാൻഡ് ചെയ്ത പോത്തേട്ടനെ കെട്ടി പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നി.
ഏതായാലും അവിടെ എത്തട്ടെന്ന് അവൻ മനസിൽ കരുതി.
അങ്ങനെ ചറപറാന്ന് കുതിച്ചു പാഞ്ഞ അങ്ങേരുടെ വണ്ടി അവസാനം എവിടെയോ സഡൻ ബ്രേക്കിട്ടു നിന്നു.
ഞാൻ ആശ്വാസത്തോടെ ചുറ്റും നോക്കി.
എല്ലായിടത്തും പഞ്ഞി കെട്ടുകൾ പോലെ മേഘ പാളികൾ ഒഴുകി നടക്കുന്നുണ്ട്.
വലിയൊരു ഗ്രൗണ്ടിൽ ആയിരുന്നു ഇപ്പൊ എത്തിച്ചേർന്നത്.
അതും മഴവിൽ നിറമായിരുന്നു.
പോത്തിന്റെ പുറത്തു നിന്ന്
അവരിറങ്ങിയതും അങ്ങോട്ട് 2,3 പേർ കടന്നു വന്നു.
അവർ ദാസന്റെ കൈയിൽ പിടിച്ചു മുന്നിട്ടേക്ക് നടക്കാൻ തുടങ്ങി.
ദാസൻ തിരിഞ്ഞു നോക്കിയതും തന്നിലേക്ക് നീളുന്ന യമദേവന്റെ രണ്ടു കണ്ണുകളാണ് കാണാൻ സാധിച്ചത്.
അപ്പോഴേക്കും ദാസനെയും കൊണ്ട് അവർ ഒരുപാട് ദൂരെയായിരുന്നു.
അല്പം കഴിഞ്ഞതും അവന്റെ കണ്ണിലൊരു കെട്ട് വീണു.
അതോടെ ചുറ്റുമുള്ളതൊന്നും അവന് കാണാൻ പറ്റിയില്ല.
എങ്ങോട്ടേക്കൊക്കെയോ അവർ ദാസനെയും കൊണ്ട് പോയി.
അല്പം കഴിഞ്ഞതും ഒരു സ്ഥലത്ത് ദാസനെ നിർത്തിയ ശേഷം അവർ കണ്ണിലെ കെട്ട് അഴിച്ചു മാറ്റി.
മുന്നിലെ കാഴ്ച്ച തെളിഞ്ഞു വന്നതും അവൻ കണ്ടത് സ്വർണ സിംഹാസനത്തിൽ ആസനസ്ഥനായ യമദേവനെ ആയിരുന്നു.
ഇപ്പൊ പൊടിക്ക് ആ മുഖത്തു ഗൗരവം വാരി പൂശിയില്ലേ എന്ന് അവന് തോന്നി.
പക്ഷെ അദ്ദേഹത്തിന്റെ മുഖത്തിനോട് അത് ഇണങ്ങുന്നുണ്ടായിരുന്നില്ല.
സ്ഥായിയായ അദ്ദേഹത്തിന്റെ പുഞ്ചിരിയും ഇപ്പോഴില്ല.
അവൻ ചുറ്റുമൊന്ന് നോക്കി.
കാലന്റെ വലത് വശത്ത് കൈയിൽ വലിയൊരു ടാബ് പിടിച്ചുകൊണ്ട് ഒരാളിരുപ്പുണ്ടായിരുന്നു.
മറുവശത്ത് ക്ലാർക്ക് ആണെന്ന് തോന്നിപ്പിക്കും വിധം ഒരാൾ ചാടുലതയോടെ കീബോർഡിൽ പിയാനോ വായിക്കുന്നു.
ദാസൻ സൂക്ഷിച്ചു നോക്കിയപ്പോഴാണ് അതൊരു സ്ത്രീ ആണെന്ന് മനസിലായത്.
ചുറ്റും നിരീക്ഷിച്ചോണ്ടിരിക്കെ ആ ടാബ് മാറ്റി വച്ച് അയാൾ ദാസനെ ചുഴിഞ്ഞൊന്ന് നോക്കി.
ആ കണ്ണുകളിൽ ഗൗരവം നിറഞ്ഞു നിന്നു.
എന്നിട്ട് പറഞ്ഞു തുടങ്ങി.
“നാം ചിത്രഗുപ്തൻ…ഈ കാലപുരിയിലെ കാര്യസ്ഥൻ..അതിലുപരി ഭൂമിയിലെ ജനങ്ങളുടെ ആയുസ് നോക്കുന്ന കണക്ക പിള്ള”
അദ്ദേഹത്തിന്റെ ശബ്ദം അവിടെ മാറ്റൊലി കൊണ്ടു.
“ഓഹ് അപ്പൊ ഇതാണല്ലേ ആ ഗഡി ”
ദാസൻ വിനയത്തോടെ അയാളെ വണങ്ങി.
അവന്റെ ആ പ്രവൃത്തി ചിത്ര ഗുപ്തന് ക്ഷ പിടിച്ചു.
അത് കണ്ടു കൊണ്ടിരുന്ന യമദേവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു.
“ദാസാ ഭൂമിയിലെ നിന്റെ വാസം അവസാനിച്ചു.. നീയിപ്പോൾ ഇതാ കാലപുരിയിലേക്ക് ആഗതനായിരിക്കുന്നു..ഈ മനുഷ്യയുസ്സിൽ നീ നേടിയതെന്ത്
? നമ്മോട് വിശദീകരിച്ചാലും”
ചിത്ര ഗുപ്തന്റെ ചോദ്യം കേട്ട് ദാസനൊന്ന് പതറി.
അവൻ ഓർത്തു നോക്കി ഈ 30 വര്ഷക്കാലയാളവിൽ താൻ എന്ത് നേടിയെന്ന്?
പക്ഷെ ഒന്നും കണ്ടു പിടിക്കാൻ കഴിഞ്ഞില്ല.
മനസ് ആകെ ശൂന്യമായി പോയി.
ഫ്യൂസ് പോയ ബൾബ് പോലെ.
ആകെ കൂരിരുട്ട് മാത്രം ബാക്കി.
തന്റെ ആദ്യ ചോദ്യത്തിന് അവന്റെ പക്കൽ ഉത്തരമൊന്നുമില്ലെന്ന് മനസിലാക്കിയ ചിത്ര ഗുപ്തൻ അവനു നേരെ രണ്ടാമത്തെ ചോദ്യമെറിഞ്ഞു.
“നീ നിന്റെ കുടുംബത്തിന് വേണ്ടി എന്ത് ചെയ്തു ? നിന്റെ ഭാര്യയ്ക്കും മകൾക്കും വേണ്ടി എന്ത് ചെയ്തു ? എന്തൊക്കെ ത്യാഗങ്ങൾ സഹിച്ചു ?”
ആ ചോദ്യം കേട്ടതോടെ ചൂളി പോകുന്ന പോലെയായി പോയി ദാസന്.
വല്ലാത്ത കുറ്റബോധം അവന്റെ മനസ്സിൽ അലയടിച്ചു തുടങ്ങി.
എന്നും സ്വസ്ഥതക്കേടും ഉപദ്രവവും മാത്രേ ശ്രീജയ്ക്കും മാളൂട്ടിക്കും കൊടുത്തിട്ടുള്ളൂ..
ഒരിക്കൽ പോലും നല്ലൊരു അച്ഛനാകാനോ ഭർത്താവാകാനോ തനിക്ക് കഴിഞ്ഞിട്ടില്ല.
ഒരു മിട്ടായി പോലും തന്റെ കുഞ്ഞിന് ഇതുവരെ വാങ്ങി നൽകിയിട്ടില്ല.
അതോർത്തപ്പോഴേക്കും പശ്ചാത്താപം കൊണ്ട് അവന്റെ മനസ് നീറി തുടങ്ങി.
