അപ്പോൾ അവൾ കണ്ടത് തന്നെയും നോക്കി ചിരിക്കുന്ന ദാസനെ ആയിരുന്നു.
അത് കണ്ട് വിശ്വാസം വരാതെ അവൾ അവന്റെ മുഖം പിടിച്ചു കുലുക്കി നോക്കി.
മൂക്കിൽ നിന്നും ശ്വാസം ഉതിരുന്നുണ്ടോ എന്നു നോക്കി.
അവളുടെ വെപ്രാളം കണ്ടതും ദാസൻ പതിയെ മടിയിൽ നിന്നും എണീറ്റു നിന്നു.
“ഏട്ടാ….എന്താ പറ്റിയെ എന്റെ ഏട്ടന് ”
ശ്രീജ അവന്റെ നെഞ്ചിൽ പതിയെ കൈ വച്ചു തടവിക്കൊണ്ടിരുന്നു.
ഭാര്യയെ കണ്മുന്നിൽ വീണ്ടും കാണാൻ പറ്റിയതിന്റെ ആഹ്ലാദം ആയിരുന്നു അവന്.
ശ്രീജയെ ചേർത്തു പിടിച്ചു ആ ചോര ചുണ്ടുകളിൽ അവൻ അമർത്തി മുത്തം നൽകി.
ഭർത്താവിന്റെ കൈയിൽ നിന്നും പെട്ടെന്നുള്ള ചുംബനം കിട്ടിയതിന്റെ ഞെട്ടലിൽ ആയിരുന്നു ശ്രീജ.
അവളെ നെഞ്ചോട് ചേർത്തു കൊണ്ട് ദാസൻ
പറഞ്ഞു.
“മോളെ ശ്രീജേ ഇതുവരെ ചെയ്തതിന് എല്ലാം മാപ്പ്..ഇത്രയും നാൾ ഞാനുപദ്രവം
മാത്രേ തന്നിട്ടുള്ളൂ നിങ്ങൾക്ക്..എല്ലാത്തിനും ഞാൻ കാലു പിടിച്ചു മാപ്പ് ചോദിക്കുവാ ”
ദാസൻ നിറ കണ്ണുകളോടെ ശ്രീജയുടെ കാലിൽ തൊട്ടു തൊഴാൻ നോക്കി.
“അരുതേട്ടാ ഒരിക്കലും എന്റെ കാല് ഏട്ടൻ പിടിക്കരുത്..എൻറെന്നല്ല ഒരാളുടെയും മുന്നിൽ ഏട്ടന്റെ തല കുനിയരുത്..അത് എനിക്ക് സഹിക്കില്ല ”
ശ്രീജ തേങ്ങിക്കൊണ്ട് ദാസന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.
അവൻ അവളുടെ നെറുകയിൽ പതിയെ തലോടിക്കൊണ്ടിരുന്നു.
“അച്ഛാ……………”
നീട്ടി വിളിച്ചു കൊണ്ട് മാളൂട്ടി അങ്ങോട്ടേക്ക് ഓടി വന്നു.
മകളെ കണ്ടതും ദാസൻ സന്തോഷത്തോടെ അവളെ വാരിയെടുത്തു.
ആ കുഞ്ഞി കൈകളിലും കാലിലും മുഖത്തും അവൻ ചുംബിച്ചു.
അച്ഛന്റെ സ്നേഹ ചുംബനങ്ങൾ കിട്ടിയതും മാളൂട്ടിയുടെ കുഞ്ഞി കണ്ണുകളും തിളങ്ങി.
അവൾ തന്റെ കുഞ്ഞി കൈകൾ കൊണ്ട് അച്ഛനെ ചുറ്റി പിടിച്ചു.
ഓർമ വച്ച കാലം തൊട്ട് ഇന്ന് ആദ്യമായിട്ടായിരുന്നു അവൾക്ക് അച്ഛന്റെ ഉമ്മകൾ കിട്ടിയത്.
മാളൂട്ടിയിയെയും ഒക്കത്ത് വച്ച് ശ്രീജയെ ചേർത്തു പുണരുമ്പോൾ ദാസന്റെ മനസ് മന്ത്രിച്ചു.
ഞാൻ ധന്യനായി
ഇപ്പൊ ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷം അനുഭവിക്കുന്ന വ്യക്തി ഞാനാണ്.
യമദേവന് എന്റെ സ്നേഹം നിറഞ്ഞ നന്ദി.
അവൻ നേടുവീർപ്പെട്ടു.
പെട്ടെന്നാണ് അവന്റെ തലക്കുള്ളിൽ കൊള്ളിയാൻ മിന്നിയത്.
മാളൂട്ടിയെ കണ്ടു കൊണ്ടിരുന്നപ്പോഴാണ് കാലന്റെ ഒപ്പം നന്ദനക്കുട്ടിയെ മരണ വീട്ടിൽ വച്ച് കണ്ടത് അവൻ ഓർത്തത്.
അവിടെ കൂടിയിരുന്ന ആളുകൾ പറഞ്ഞത് 10 മണി ആയപ്പോൾ സ്കൂളിൽ സമരം കാരണം കുട്ടികളെ വീട്ടിലേക്ക് വിട്ടു എന്നാണ്.
അപ്പൊ നന്ദനക്കുട്ടി വീട് വരെ സുരക്ഷിതമായി വന്നിട്ടുണ്ട്.
ആ വീട്ടിൽ വച്ചു തന്നെയാണ് മോൾക്ക് നേരെ അതിക്രമം ഉണ്ടായത്.
അപ്പൊ ഞാനൊന്ന് ശ്രമിച്ചാൽ നന്ദനക്കുട്ടിയെ രക്ഷിക്കാൻ പറ്റില്ലേ?
ദാസൻ ആത്മഗതം പറഞ്ഞു.
അവൻ നടുക്കത്തോടെ ക്ലോക്കിലേക്ക് നോക്കി.
10.30
മാളൂട്ടി വരുന്ന അതേ ഓട്ടോയ്ക്ക് ആണ് നന്ദന ക്കുട്ടിയും വരുന്നത്.
എനിക്ക് ഓർമയുണ്ട്.
പക്ഷെ
എന്തുകൊണ്ട് ആത്മാവ് ആയിരുന്നപ്പോൾ അവരെ എനിക്ക് ഓർമ വന്നില്ല.
ദാസൻ ചിന്തിച്ചു കൊണ്ടിരുന്നു.
അപ്പോഴാണ് ദാസൻ നടുക്കത്തോടെ ഒരു കാര്യം കൂടി ഓർത്തത്.
മാളൂട്ടി വരുന്ന ഓട്ടോ നന്ദനക്കുട്ടിയുടെ അച്ഛന്റെയാണ്.
അയാൾ തന്നെയാണ് ആ വണ്ടി ഓടിക്കുന്നതും.
അതോർത്തതും അവന്റെ ശരീരം വിറച്ചു
ഭയം ഒരു കൊള്ളിയാൻ പോലെ അവന്റെ നട്ടെല്ലിലൂടെ വിറഞ്ഞു കയറി.
ഇപ്പൊ തന്നെ എനിക്ക് നന്ദനക്കുട്ടിയെ രക്ഷിക്കണം.
ദാസൻ പിറു പിറുത്തു കൊണ്ട് മാളൂട്ടിയെ ശ്രീജയുടെ കൈകളിൽ ഏൽപ്പിച്ചു.
ഇപ്പൊ വരാമെന്ന് പറഞ്ഞുകൊണ്ട് അവൻ പുറത്തേക്കിറങ്ങി ഓടി.
സർവ ശക്തിയുമെടുത്ത് നിർത്താതെയുള്ള ഓട്ടത്തിനിടയിലും ഒന്നു മാത്രേ അവൻ ചിന്തിച്ചിരുന്നുള്ളൂ.
നന്ദനക്കുട്ടിയുടെ സുരക്ഷ.
ഗോട്ടി കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചു വച്ച ഒരു കുറുമ്പിപെണ്ണ്.
അതേ അത് തന്നെയായിരുന്നു അവന്റെ നിയോഗം.
ദാസന്റെ നിയോഗം.
.
.
.
.
കമ്പ്യൂട്ടർ ശൃഖല ശരിയായ ശേഷം കാലപുരി സഭയിൽ എല്ലാവരും ഒത്തു കൂടിയിരിക്കുകയായിരുന്നു.
