അത് മനസിലാക്കിയതും യമദേവൻ കയ്യിലിരുന്ന ദണ്ഡ് ഉയർന്നു താഴ്ന്നു.
നിലത്ത് ശക്തിയിൽ അമർന്നതും അവർക്ക് മുന്നിൽ ശക്തമായ കാറ്റ് സൃഷ്ടിക്കപ്പെട്ടു.
അത് മുന്നോട്ടു നിരങ്ങി നീങ്ങിയതും മുന്നിലെ മഴമേഘങ്ങൾ ഇരു ചേരികളിലെന്ന പോലെ വഴി മാറി കൊടുത്തു.
അപ്പോൾ അവിടെ സാമാന്യം വലുപ്പമുള്ള
വാതിൽ ദാസന്റെ ശ്രദ്ധയിൽ പെട്ടു.
കാലൻ അതിന് മുന്നിൽ എത്തിയതും ആ വാതിൽ അവരെ സ്വീകരിക്കാണെന്ന വണ്ണം മലർക്കെ തുറക്കപ്പെട്ടു.
അതിലൂടെ കണ്ട കാഴ്ച്ച കണ്ട് ദാസന്റെ കണ്ണുകൾ തിളങ്ങി.
മനസ് നിറഞ്ഞു.
മേഘക്കൂടാരത്തിലേക്ക് നീണ്ടു കിടക്കുന്ന മഴവിൽ സഞ്ചാര പാത.
എന്നു വച്ചാൽ മഴവില്ല് കൊണ്ട്
നിർമിതമായ പാത.
അതിങ്ങനെ സപ്ത വർണ്ണങ്ങളും വിരിയിച്ചു കൊണ്ട് തിളങ്ങി നിൽക്കുന്നു.
കണ്ണിന് കുളിര്മയേക്കുന്ന അതി മനോഹരമായ ദൃശ്യം.
ദാസൻ ആദ്യമായിട്ടാണ് ഇത്രയും അടുത്ത് അതും കണ്മുന്നിൽ മഴവില്ല് കാണുന്നത്.
ആ ദൃശ്യം മനസിന്റെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞു.
ഒരു മുദ്രണം എന്ന പോലെ.
കാലൻ കുലുക്കി വിളിക്കുമ്പോഴാണ് ദാസൻ ചിന്തകളിൽ നിന്നും രക്ഷ നേടിയത്.
എന്താണെന്ന അർത്ഥത്തിൽ അവൻ അദ്ദേഹത്തെ തുറിച്ചു നോക്കി.
“സമയം ആഗതമായി..ഈ ഭൂമിയോട് നമുക്ക് വിട പറയാം വരൂ”
അതും പറഞ്ഞുകൊണ്ട് കാലൻ ഒറ്റ ചാട്ടത്തിന് പോത്തിന്റെ മുതുകിൽ കയറിയിരുന്നു.
ഒരുമാതിരി സിനിമയിൽ കാണുന്ന പോലെ.
പക്ഷെ കുതിരയ്ക്ക് പകരം പോത്ത് ആണെന്ന് മാത്രം.
ഇമ്മാതിരി ശീലമൊന്നുമില്ലാത്ത ദാസൻ ഇതിന്റെ മുകളിൽ എങ്ങനെ കേറുമെന്നോർത്ത് ചിന്തിതനായി.
പൊടുന്നനെ ഒരു അത്ഭുതം സംഭവിച്ചു.
ദാസനെ നോക്കിയിരുന്നു മുഷിഞ്ഞ ആ പോത്ത് വാല് നീട്ടിക്കൊണ്ടു വന്ന് പെരുമ്പാമ്പിനെ പോലെ അവനെ ചുറ്റി വരിഞ്ഞു.
എന്നിട്ട് തൂക്കിയെടുത്ത് ബൈക്കിന്റെ പുറകിൽ ഇരുത്തുന്ന പോലെ കാലന് പുറകിൽ കൊണ്ടു വന്നിരുത്തി.
പരട്ട പോത്ത്.
ആത്മാവ് ആയതുകൊണ്ട് ഭാഗ്യം.
അല്ലായിരുന്നേൽ ഞാനിപ്പോ പേടിച്ചു ചത്തേനെ.
ജീവനുള്ളപ്പോൾ മനസ് പറയുന്നതാണേൽ മനസാക്ഷി,ആത്മഗതം എന്നൊക്കെയായിരുന്നു.
ചത്തു കഴിഞ്ഞു ആത്മാവ് ആകുമ്പോൾ എന്തു പറയും?
ആവോ അറിയില്ല.
അവൻ കാലന്റെ മുതുകിൽ അള്ളിപിടിച്ചിരുന്നു.
സ്ഥല പരിമിതി കാരണം ദാസൻ കഷ്ടപ്പെട്ട് പിടിച്ചിരുന്നു.
പോത്തിന്റെ ദൃഢമായ ശരീര ഭാഗത്തിൽ ഇരിക്കുമ്പോൾ പാറ പുറത്തു ഇരിക്കുന്നത് പോലെയാണ് അവന് തോന്നിയത്.
യമദേവൻ ഒരുമാതിരി സിംഹാസനത്തിൽ ഇരിക്കുന്ന പോലത്തെ ജാടയൊക്കെ കാട്ടുന്നുണ്ട്.
എന്തിനാണോ എന്തോ ആർക്കറിയാം?
“പോകാം ദാസാ”
“ഓഹ് ”
അവൻ തലയാട്ടി.
ഈ സമയം നാരായണ ബസിലെ കണ്ടക്ടർ കുമാരേട്ടൻ സ്കൂൾ പിള്ളേരോട് പറയുന്ന ഡയലോഗ് ആണ് അവന് ഓർമ വന്നത്.
കുറച്ചു നീങ്ങി നിന്നൂടെ ഫുട്ബോൾ കളിക്കാനുള്ള സ്ഥലമുണ്ടല്ലോ.
“ദാസൻ എന്തേലും പറഞ്ഞോ?”
“ഏയ് ഒന്നുമില്ല കാലാ”
“ഉം ഉം ”
ഒന്ന് കനത്തിൽ അദ്ദേഹം മൂളിയതേ അവന് ഓര്മയുണ്ടായിരുന്നുള്ളൂ.
അവരെയും വഹിച്ചു കൊണ്ട് പോത്ത് ISRO വിട്ട മിസൈൽ പോലെ മഴവില്ലിലൂടെ മുകളിലേക്ക് കുതിച്ചു.
ഒരുമാതിരി അന്യന്റെ ബാധ കേറിയ വിക്രത്തെ പോലെ പോത്ത് ചന്നം പിന്നം അതിലൂടെ പാഞ്ഞുകൊണ്ടിരുന്നു.
ചെറുപ്പം തൊട്ടേ സ്പീഡ് പേടിയുള്ള ദാസന് അത് വല്ലാത്തൊരു അനുഭവമായി മാറി.
അവന് ഓക്കാനിക്കാൻ മുട്ടുന്നത് പോലെ തോന്നി.
ആത്മാക്കൾക്ക് വാള് വക്കാൻ പറ്റുമോ?
ആവോ?
ജീവനോടെ ബാക്കിയുണ്ടേൽ ചോദിച്ചു നോക്കണം.
ഹോ എന്തൊരു സ്പീഡ്
ഈ പോത്തിന് ഇനി എന്നോട് വല്ല വൈരാഗ്യമുണ്ടോ?
വീണ്ടും ആത്മഗതം.
വെടിചില്ലു പോലെ കുതിച്ചു കൊണ്ടിരുന്ന ആ പോത്ത് വീണ്ടും സ്പീഡ് കൂട്ടിയപ്പോൾ കാര്യമെന്താണെന്ന് അറിയാനുള്ള വെപ്രാളത്തിൽ ദാസൻ മുന്നിലേക്ക് നോക്കി.
കുറച്ചു മുന്നിലായി വലിയൊരു കൊക്ക പോലെ തെളിഞ്ഞു കാണുന്നുണ്ട്.
അവിടെ ഞങ്ങളിപ്പോ ഓടി കൊണ്ടിരുന്ന മഴവിൽ റോഡിന് നടുവിൽ വലിയ വിള്ളലും അത് കണ്ടതും ദാസൻ ഭയന്നു പോയി.
അവിടെ എത്തിയതും പോത്ത് ഒറ്റ ചാട്ടത്തിന് അന്തരീക്ഷത്തിലേക്കുയർന്നു.
