ആരും ഞങ്ങളെ കാണുന്നില്ല.
കേൾക്കുന്നില്ല.
ശോ പണ്ടേ ചാവേണ്ടതായിരുന്നു.
ദാസന് നിരാശ തോന്നി.
സൗമ്യമായ പുഞ്ചിരിയോടെ മുന്നോട്ട് നീങ്ങുന്ന യമദേവനെ കാണുന്തോറും അവന് അത്ഭുതം കൂടി വന്നു.
“കാലനാണെന്നൊക്കെ പറഞ്ഞപ്പോ ഇത്ര ഗ്ലാമർ ഞാൻ പ്രതീക്ഷിച്ചില്ല ”
ദാസന്റെ പറച്ചിൽ കേട്ട് യമദേവനും ചിരി പൊന്തി.
“പിന്നെ നീയെന്താ വിചാരിച്ചിരുന്നേ”
ദേവൻ ആകാംക്ഷയോടെ ചോദിച്ചു.
“നല്ല ഉരുണ്ട തടിയും എടുത്താൽ പൊങ്ങാത്ത
കുടവയറും ഓലക്കുടയും ഒക്കെയാ ഞാൻ ആലോചിച്ചേ”
അത് കേട്ടതും കാലൻ പൊട്ടി ചിരിച്ചു.
അതിന്റെ ധ്വനി അവിടമാകെ പ്രകമ്പനം കൊണ്ടു.
ആ ചിരി കേട്ട് നേരിയ ഭയം മനസിൽ ഇടലെടുത്തെങ്കിലും അവനത് കാര്യമാക്കിയില്ല.
“എന്താ ഇങ്ങനെ ലക്ക് കെട്ടു ചിരിക്കുന്നേ?”
ഗത്യന്തരമില്ലാതെ അവൻ ചോദിച്ചു.
“ചിരിക്കാൻ തോന്നുമ്പോ ചിരിക്കണം..പിന്നെ കരയാൻ തോന്നുമ്പോ കരയണം..അല്ലാതെ വികാരങ്ങൾ കെട്ടി വയ്ക്കാനുള്ളതല്ല..മറിച്ച് അത് പ്രകടിപ്പിക്കാനുള്ളതാണ്”
യമദേവൻ ദാസനെ തിരിഞ്ഞു നോക്കി പറഞ്ഞു.
എന്തോ വല്യ തത്വം കേട്ട പോലെ അവൻ തലയാട്ടി.
കുറച്ചു ദൂരം മുന്നിൽ ചെന്നതും പെട്ടെന്ന് ഒരു മ്യൂസിക് കേൾക്കാൻ തുടങ്ങി.
ദാസൻ ചെവി കൂർപ്പിച്ചു കൊണ്ട് ചുറ്റും നോക്കി.
പക്ഷെ ആ ശബ്ദത്തിന്റെ സ്രോതസ്സ് എവിടാണെന്ന് ഒരു പിടിയുമില്ലായിരുന്നു.
അവൻ നോക്കിക്കൊണ്ടിരിക്കെ ഏറ്റവും മുന്നിൽ നടക്കുന്ന പോത്തിന്റെ ചെവിക്കരികിൽ എന്തോ തിളങ്ങുന്നത് കണ്ട് ദാസൻ അങ്ങോട്ട് ഓടി ചെന്നു.
അവിടെയുള്ള സാധനം കണ്ട് അവൻ അമ്പരന്നു
അതൊരു സ്മാർട് ഫോൺ ആയിരുന്നു.
നല്ല വലിപ്പമുള്ള സിൽവർ കളർ ഫോൺ.
അതു കണ്ടിട്ട് ദാസന് അതിശയമായി.
അതിന്റെ സ്റ്റൈലും ഫീച്ചേഴ്‌സും ഒക്കെ കണ്ട് അവന് വണ്ടറടിച്ച പോലെയായി.
മുഴുവനും സ്ഫടിക നിര്മിതമായ ഉരുപ്പിടി ആയിരുന്നു അത്.
പതുക്കെ അവൻ ആ ഫോൺ കൈപ്പിടിയിൽ എത്തിച്ചു നോക്കി.
ഇത്രയും മനോഹരമായ ഡിസൈൻ ഉള്ള ഫോൺ അവൻ ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടുണ്ടായിരുന്നില്ല.
“ഹോ കാലന് സ്മാർട് ഫോണോ നിങ്ങളൊക്കെ
വേറെ ലെവൽ ആണല്ലോ”
ദാസൻ അതിശയത്തോടെ യമദേവനെ നോക്കി.
എപ്പോഴും പ്രസന്ന വദനനായ ദേവനെ ആണ് അവൻ കാണുന്നത്.
ആ മുഖത്തു എപ്പോഴും ഒരു പുഞ്ചിരി തങ്ങി നിൽക്കുന്നുണ്ട്.
“ദേവലോകം ഈ ഭൂമിയേക്കാളും ശാസ്ത്ര സാങ്കേതിക വിദ്യകളിൽ ഒരുപാട് മുന്നിലാ.. നിങ്ങളെക്കാളും100 വർഷം മുന്നിലാണ് ഞങ്ങളെന്ന് കൂട്ടിക്കോ”
യമദേവൻ അന്തസ്സോടെ അവനോട് പറഞ്ഞു.
അദ്ദേഹത്തിന്റെ ആത്മവിശ്വാസം
കേട്ട് ദാസന് പോലും കുളിരു കോരി.
പെട്ടെന്നാണ് അവന്റെ കയ്യിലിരുന്ന ഫോൺ വൈബ്രേറ്റ് ചെയ്‌തത്.
അതറിഞ്ഞ ദാസൻ ഡിസ്പ്ലേയിലേക്ക് സൂക്ഷിച്ചു നോക്കി.
അവന്റെ ചൂഴ്ന്നുള്ള നോട്ടം കാലനും ശ്രദ്ധിച്ചിരുന്നു.
“ആരാടാ ഫോണിൽ?”
“ഏതോ ഒരു മഹാദേവനാ ”
ദാസൻ ഫോൺ ഉയർത്തി കാണിച്ചു.
അത് കേട്ടതും യമദേവൻ പേടിച്ചരണ്ട മുഖവുമായി ആ ഫോൺ അവന്റെ കയ്യിൽ നിന്നും തട്ടിപറിച്ചു.
അദ്ദേഹത്തിന്റെ ഇത്രത്തോളം ഭയക്കുന്ന മുഖം അവൻ ആദ്യമായി ആയിരുന്നു കാണുന്നത്.
ദാസൻ വീണ്ടും അതരാണെന്ന് ചോദിച്ചു.
കാലൻ അവനോട് മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചു.
അതിന് ശേഷം കാൾ എടുക്കാൻ തുണിഞ്ഞതും അത് കട്ടായി.
അപ്പോഴാണ് ദേവൻ ഒന്ന് നെടുവീർപ്പെടുന്നത്.
അപ്പോഴാണ് തന്നെ നോക്കി ചിരിക്കുന്ന ദാസനെ അദ്ദേഹം കണ്ടത്.
“ഡാ മരമണ്ട അതാരാണെന്ന് അറിയോ?”
“മ്ച്ചും ”
അവൻ ചുമൽ കൂച്ചി.
“അത് സാക്ഷാൽ പരമശിവൻ ആയിരുന്നെടാ.. ഭഗവാൻ ശിവൻ ”
കാലൻ ഉറക്കെ പറഞ്ഞത് കേട്ട് ദാസൻ ഞെട്ടി.
ആകപ്പാടെ ഭയം വർധിക്കാൻ തുടങ്ങി.
എന്തു ചെയ്യണമെന്ന് അറിയാതെ അവൻ തല ചൊറിഞ്ഞു.
“അല്ല ദേവാ എന്തേലും പ്രശ്‌നം ആകുവോ… ഭഗവാൻ കോപിക്കുമോ ?”
പൂർണ ശിവഭക്തനായ ദാസൻ ഭയവിഹ്വലനായി ചോദിച്ചു കൊണ്ടിരുന്നു.
“തൽക്കാലം ഒന്നും പേടിക്കണ്ട നീ വാ”
അത്രയും പറഞ്ഞുകൊണ്ട് ഒരു കയറ്റം അവർ കയറി തുടങ്ങി.
ആത്മാവ് ആയതുകൊണ്ട് ദാസന് ക്ഷീണമോ ദാഹമോ വിശപ്പോ ഒന്നും തോന്നിയിരുന്നില്ല.
