ചുറ്റും അവന്റെ കണ്ണുകൾ പരതി കൊണ്ടിരുന്നു.
“അവിടെയല്ല ദാസാ ഇവിടെ ”
കാലന്റെ കൈ വിരൽ ചൂണ്ടി നിൽക്കുന്ന ദിക്കിലേക്ക് അവൻ നോക്കി.
നേരത്തെ കണ്ട പോത്തിനെ തന്നെയേ ഇപ്പോഴും കണ്ടുള്ളൂ.
അവൻ ഒന്നും മനസിലാകാതെ കാലനെ തുറിച്ചു നോക്കി.
“ആ പോത്ത് തന്നെയാണ് നമ്മുടെ വാഹനം.. അപ്പോൾ യാത്ര ആരംഭിച്ചാലോ?”
യമദേവന്റെ ആവശ്യം കേട്ട് ദാസൻ എന്തു പറയണം എന്നറിയാതെ നിന്നു.
വല്ലാത്തൊരു ശൂന്യത ആയിരുന്നു അവന് അനുഭവപ്പെട്ടത്.
പോകാൻ സമയമായതിനാലും ഈ ഭൂമിയിൽ ജീവിച്ചു കൊതി തീർന്നിട്ടില്ലാത്തതിനാലും മനസ്സില്ലാ മനസോടെ അവൻ ദേവനൊപ്പം പോകാരുങ്ങി.
ഈ നാടും നഗരവും കൂട്ടുകാരും അടിച്ചു പൊളി ജീവിതവുമൊക്കെ ഇനി ആസ്വദിക്കാൻ പറ്റില്ലല്ലോ എന്നോർത്തപ്പോൾ മനസ് വിങ്ങി.
അവൻ പടികളിറങ്ങി വന്ന് യമദേന് സമീപം നിന്നു.
“പോകാം ”
“ഉം ഉം പോകാം ”
ദാസന്റെ കൈ പിടിച്ചുകൊണ്ട് കാലൻ പതിയെ മുന്നോട്ട് നടന്നു.
ദേവന്റെ കൈകൾക്ക് വല്ലാത്തൊരു കുളിര് പോലെ അവന് അനുഭവപ്പെട്ടു.
പയ്യെ നടന്ന് അവർ ഇരുവരും പോത്തിന് സമീപം എത്തിച്ചേർന്നു.
“ദാസാ ഒരു നിമഷം”
യമദേവൻ അവനോട് അങ്ങനെ പറഞ്ഞ ശേഷം പൊടുന്നനെ കണ്ണുകൾ പൂട്ടി ധ്യാനനിമഗ്നനായി.
അൽപ സമയത്തിന് ശേഷം ദേവൻ കണ്ണുകൾ തുറന്ന് ഇരു കൈപ്പത്തികളും മലർത്തി വച്ചു.
പൊടുന്നനെ അവിടെ ഒരു നീളമുള്ള ദണ്ഡ് പ്രത്യക്ഷമായി.
ആ ദണ്ഡിന്റെ തുഞ്ചത്ത് ഗോളാകൃതിയിലുള്ള വജ്രം ഉണ്ടായിരുന്നു.
വളരെ തിളക്കമുള്ള അതിൽ നിന്നും പലവിധ വർണങ്ങൾ സൂര്യപ്രകാശമേൽക്കൂന്ന വേളകളിൽ ശോഭയോടെ സ്ഫുരിക്കുന്നുണ്ടായിരുന്നു.
ആ കല്ലിലേക്ക് അവൻ സാകൂതം നോക്കി.
തിളങ്ങുന്ന കണ്ണുകളോടെ.
അതോടൊപ്പം ദേവൻ വായുവിലേക്ക് കൈ നീട്ടി പിടിച്ചതും പൊടുന്നനെ ഒരു കയർ അവിടെ പ്രത്യക്ഷമായി.
അതും കയ്യിലിട്ട് കറക്കിക്കൊണ്ടു കാലൻ മുന്നിൽ നടന്നു.
പുറകെ തന്നെ ദാസനും.
അവർക്ക് പിറകിലായി വരി തെറ്റാതെ നടന്നു വരുന്ന പോത്തും.
കാലന്റെ കൂടെയുള്ള ഈ യാത്ര വളരെ അവി സ്മരണീയമായി അവന് തോന്നി.
കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് അവൻ നടന്നു.
വഴിയേ പോകുന്ന ആളുകളൊന്നും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല.
ഒരുപക്ഷേ അദൃശ്യരായിട്ടായിരിക്കും ഞങ്ങൾ നടക്കുന്നത്.
ഏതായാലും ഇത് നല്ല സുഖമുള്ള ഏർപ്പാട് തന്നെ.
വഴിയേ കണ്ട പെണ്ണുങ്ങളെ സ്കാൻ ചെയ്തു കൊണ്ട് ദാസൻ നടന്നു
“പട്ടിയുടെ വാല് പന്തീരാണ്ട് കാലം കുഴലിലിട്ടാലും നിവർന്നല്ലേ നിൽക്കൂ”
നടത്തിനിടെ പുറകിലേക്ക് നോക്കിക്കൊണ്ട് യമദേവൻ മൊഴിഞ്ഞു.
അത് കേട്ടതും ദാസന് അയ്യടാന്ന് ആയിപ്പോയി.
ദേവന്റെ മുഖത്ത് നോക്കാൻ അവന് ചമ്മലായി.
“കാലാ നമ്മളെങ്ങോട്ടാ പോകുന്നേ”
ഉള്ളിൽ തിരയിളകി വരുന്ന ആകാംക്ഷയെ മുൻ നിർത്തി അവൻ ചോദിച്ചു.
നമ്മൾ കാലപുരിയിലേക്കാണ് പോകുന്നത്.. അവിടെ എന്റെ പരിധിയിൽ ആയിരിക്കും നിന്റെ വാസം”
യമദേവൻ അല്പം ഗൗരവം ശബ്ദത്തിൽ സമമായി ചാലിച്ചുകൊണ്ട് പറഞ്ഞു.
“ഓഹോ അവിടെ എനിക്ക് സ്വർഗ്ഗമാണോ അതോ നരകമാണോ ?”
അല്പം ഭയത്തോടെ അവൻ ചോദിച്ചു.
ആത്മാവ് ആണെങ്കിലും അതിന്റെ ഭാവമാറ്റങ്ങൾ ഉൾക്കൊള്ളാൻ യമദേവന് സാധിച്ചിരുന്നു.
“ഭൂമിയിലെ പോലെ അവിടെ യാതൊരുവിധ അതിർവരമ്പുകളുമില്ല ദാസാ..നിങ്ങൾ ആത്മാക്കളല്ലേ യഥേഷ്ടം എവിടെ വേണേലും സഞ്ചരിക്കാം….ഇഷ്ട്ടം പോലെ പാറി നടക്കാം.. ശരീരമില്ലാത്ത ആത്മാക്കൾക്ക് അവിടെ യാതൊന്നും ചെയ്യാനാവില്ല..നരകം സ്വർഗം എന്നതൊക്കെ ഭൂമിയിലെ മനുഷ്യർക്കിടയിലുള്ള കെട്ടു കഥകൾ മാത്രമാണ്”
യമദേവന്റെ ഗൗരവം പൂണ്ട വാക്കുകൾ അവൻ ശ്രദ്ധയോടെ കേട്ടിരുന്നു.
അപ്പോഴാണ് അവന് സമാധാനമായത്.
ചുറ്റുമുള്ള കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് അവൻ നടന്നു.
റോഡിന് നടുവിലൂടെയുള്ള സഞ്ചാരം അവന് പുത്തൻ അനുഭവമായിരുന്നു.
ആയുഷ്ക്കാലം സിനിമയിൽ ആത്മാവായ ജയറമേട്ടന്റെ ദേഹത്തുകൂടെ വണ്ടികൾ ഒക്കെ പോകുന്ന ആ രംഗം.
പക്ഷെ അപ്പോഴും തനിക്കും കാലനും പോത്തിനും ഒന്നും സംഭവിക്കുന്നില്ലെന്നു മനസിലായി.
അതുകൊണ്ട് തന്നെ റോഡിലൂടെ വണ്ടികൾ പോകുമ്പോൾ ഒഴിഞ്ഞു മാറേണ്ടതിന്റെ ആവശ്യകത ഇല്ല.
