“എഴുനേൽക്കെടാ.. എന്റെ ഏട്ടന്റെ അടുത്ത് ഞാനാ ഇരിക്കേണ്ടത് നീ അല്ല..” ചിന്നു ദേഷ്യത്തോടെ അപ്പുവിനോട് പറഞ്ഞു അവനെ പിടിച്ചു വലിച്ചു.. അതോടെ അപ്പു അവിടുന്ന് എഴുനേറ്റ് മാറിക്കൊടുത്തു.
“എനിക്ക് സൈഡ് സീറ്റ് വേണം..” ചിന്നു പറഞ്ഞു.
ഞാൻ മാറിക്കൊടുത്തപ്പോൾ അവൾ അവിടെ ഇരുന്ന് എന്നെ പിടിച്ചു അവളുടെ അടുത്ത് ഇരുത്തി. എന്നിട്ട് എന്റെ കൈയെടുത്തു അവളുടെ കഴുത്തിന് പുറത്തുകൂടെ എടുത്തു അവളുടെ തോളിൽകൂടെയിട്ട് രണ്ടു കൈകൊണ്ടും അതിൽ മുറുക്കെ പിടിച്ചു എന്റെ തോളിൽ ചാരിയിരുന്നു.
ഓരോ സ്ഥലം കാണുബോഴും അവൾ ചിരിച്ചു. ഇടയ്ക്ക് എന്റെ മുഖത്തു നോക്കും. രാമേട്ടനാണ് ടിക്കറ്റ് എടുത്തത്.. രാമേട്ടന്റെ മുഖത്തു സങ്കടവും ചമ്മലും ഉണ്ടെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ ഇരുന്നു..
ഏഴുമണിയോട് അടുപ്പിച്ചു ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തി. അതിനിടയിൽ ഒരിക്കലും ചിന്നു എന്റെ കൈ വിട്ടില്ല. ആർക്കും വിട്ടുകൊടുക്കില്ല എന്നപോലെ മുറുകെ പിടിച്ചു…
“രാമേട്ടാ ഇവിടെ അടുത്ത് നല്ലൊരു കടയുണ്ട്. ഞാൻ അവിടെ പോയി എല്ലാവർക്കും രാത്രിയിലേക്കുള്ള ഭക്ഷണം വാങ്ങിയിട്ട് വരാം.. ” ഞാൻ പറഞ്ഞു..
“വേണ്ട ഏട്ടാ.. ഞാൻ പൊയ്ക്കോളാം. ” അപ്പു പറഞ്ഞു..
“വേണ്ട അപ്പു എനിക്ക് പരിചയം ഉള്ള കടയാണ്.. അവിടെ നല്ല തിരക്ക് ആയിരിക്കും. അപ്പോൾ ഞാൻ പോയാൽ വേഗം എടുത്തു തരും. നീ ഇവരേയും കൂട്ടി ട്രെയിനിൽ കയറേണ്ട സ്ഥലത്ത് പോയി നിൽക്കു.”
ചിന്നു എന്റെ കൈയിൽ പിടിച്ചിട്ട് പറഞ്ഞു
“ഞാനും വരും. ”
“വേണ്ട മോളെ .. ഏട്ടൻ വേഗം വരും. മോള് അച്ഛന്റെ കൈ പിടിച്ചു നടന്നോ..”ഞാൻ പറഞ്ഞു.
“ഇല്ല… ഇല്ല…ഇല്ല ഞാനും വരും..”
ചിന്നു ഒച്ച വെച്ചു പറഞ്ഞു.
ഒടുവിൽ അവളേയും കൂട്ടേണ്ടി വന്നു.. ഇത് വള്ളിക്കട്ടു പോലെ എന്റെ കാലിൽ ചുറ്റിപിടിക്കുകയാണല്ലോ… പണിയാകുമോ? എനിക്ക് ചെറിയ പേടി തോന്നി..
അങ്ങനെ എനിക്ക് പരിചയം ഉള്ള ജോണിച്ചായന്റെ കടയിൽ ഞാൻ ചിന്നുവിനേയും കൂട്ടിപ്പോയി..
“അല്ല.. ഇതാര് ബാലുവോ? അപ്പോൾ കെട്ട് കഴിഞ്ഞോ? ഇത്തവണ ഭാര്യയും കൂട്ടിയാണല്ലോ? വാ കയറിയിരിക്ക്. എന്തായാലും അത് നന്നായി. ” കടയുടെ മുതലാളി ജോണിച്ചായൻ പറഞ്ഞു.
“എന്റെ ജോണിച്ചായാ കയറി ഇരിക്കാൻ ഒന്നും സമയം ഇല്ല.. അഞ്ചു വെജ് ബിരിയാണി വേണം പാർസൽ.. പെട്ടന്ന് വേണം ഇപ്പോൾ ട്രെയിൻ വരും അതിന് പോകേണ്ടതാ.”
“എനിക്ക് ഇറച്ചി വേണം. ” ചിന്നു പറഞ്ഞു..
“എന്നാ രണ്ട് ചിക്കൻ ഫ്രെയിയും എടുത്തോ .. രണ്ട് ലിറ്റർ വെള്ളവും..” ഞാൻ പറഞ്ഞു..
ജോണിച്ചായൻ അകത്തേക്ക് വിളിച്ചു പറഞ്ഞു..
എന്നിട്ട് പറഞ്ഞു..
“എന്നാലും എന്റെ ബാലു ഇതെപ്പോൾ നടന്നു.. നമ്മളെ ഒന്നും അറിയിച്ചില്ലല്ലോ? അത് മോശയിപ്പോയി. ” ജോണിച്ചായൻ പറഞ്ഞു.
“അതൊക്കെ നടന്നു എന്റെ ജോണിച്ചായാ.. വിളിക്കാൻ സാധിച്ചില്ല.. ഇപ്പോൾ ഒന്ന് വേഗം എടുത്തു തരാൻ പറ..” ഞാൻ പറഞ്ഞു..
പിന്നെ അധികം കാത്ത് നിൽക്കാതെ വേഗം എടുത്തു തന്നു.. ചില്ലറ ഇല്ല എന്ന് പറഞ്ഞു രണ്ടു ലോലിപോപ്പും തന്നു . അതും നുണഞ്ഞുകൊണ്ട് എന്റെ കൈയും പിടിച്ചു ചിന്നു നടന്നു.
ഇപ്പോൾ ആണ് ഞാൻ അവളുടെ ലോകത്ത് എത്തിയത്..അവരെല്ലാം എത്രയോ നല്ല കുട്ടികളെ കാണിച്ചു തന്നു കെട്ടാൻ പറഞ്ഞിട്ടും കെട്ടാതെ നിന്നത്.. ഇങ്ങനെ ഒരു പെണ്ണിന്റെ കൂടെ കൈയും പിടിച്ചു നടക്കാൻ ആണോ?
തുടരും
ബൈ
നിങ്ങളുടെ
സ്വന്തം
ഏകൻ.
ഇനിയാണ് ശരിക്കും അവളുടെ ലോകം കാണാൻ കിടക്കുന്നത്.. അതിൽ കുടുങ്ങിയ ബാലുന്റെ ജീവിതവും. അതിനിടയിൽ ഇടയിൽ മറ്റു കഥകളുമായി വരാം..
