അറവുകാരൻ- 1 2

നിമിഷം ഒന്നും പറയാൻ സുജയ്ക്കുണ്ടായിരുന്നില്ല, ശിവനും, രണ്ടു പേരും അൽപനേരം കണ്ണുകളിൽ ആണ്ടു നിന്നു.
മുണ്ടിന്റെ തുമ്പിൽ തെരു പിടിപ്പിച്ചു നിന്ന സുജയെ കൂടുതൽ വിറപ്പിക്കാതെ ഒരക്ഷരം പോലും മിണ്ടാതെ ശിവൻ പടിയിറങ്ങി പോയി.
അവന്റെ പിന്നിൽ നിന്നും കണ്ണ് വിടാതെ അവൾ വാതിൽ പടിയോട് ചാഞ്ഞു നിന്നു.

**************************

“മതിയോടാ ശിവാ….???”

പറഞ്ഞ സാധനങ്ങൾ എല്ലാം അവൻ കൊണ്ടുവന്ന സഞ്ചിയിലേക്ക് വച്ചുകൊണ്ട് കടയിലെ പിള്ളച്ചേട്ടൻ ചോദിച്ചപ്പോൾ, മതി എന്ന രീതിയിൽ ശിവൻ തലയാട്ടി.
സഞ്ചിയുമായി കടയിൽ നിന്നും ഇറങ്ങി നടന്നു പോവുന്ന ശിവനെ കണ്ടുകൊണ്ട് അപ്പുറം അത്രയും നേരം മാറി നിന്നിരുന്ന അരവിന്ദൻ വായിലെ മുറുക്ക് നീട്ടിതുപ്പിക്കൊണ്ട് പിള്ളയുടെ കടയിലേക്ക് കയറിച്ചെന്നു.

“ആർക്കാ പിള്ളച്ചേട്ട ആഹ് പൊട്ടൻ ശിവൻ സാധനോം വാങ്ങിക്കൊണ്ടു പോയെ…”

“എന്തുവാടാ…അവൻ പൊട്ടനൊന്നുമല്ല ആവശ്യമില്ലാതെ സംസാരിക്കാറില്ല എന്നെ ഉള്ളൂ.”

“ഓഹ്…”

അത് പിടിക്കാത്ത രീതിയിൽ അരവിന്ദൻ ഒന്ന് നീട്ടി.

“ചേട്ടൻ ഞാൻ ചോയിച്ചത് പറ…അതാർക്ക് വേണ്ടി വാങ്ങികൊണ്ടു പോയതാ….ഇന്നലേം രാത്രി
കണ്ടല്ലോ….”

“ആഹ് അവനു വെച്ചുണ്ടാക്കി തിന്നാൻ ആയിരിക്കും,….നിനക്കിപ്പോൾ അറിഞ്ഞിട്ടെന്താ കാര്യം.”

“എന്റെ പിള്ളച്ചേട്ട ഇതവനൊന്നുമല്ല…..
അവൻ ഇന്നും മൂന്ന് നേരോം ആഹ് വറീതേട്ടന്റെ കടേന്ന തിന്നത്….പിന്നവനെന്തിനാ ഈ അരീം സമാനോം ഒക്കെ….ഇതിലെന്തോ ഉണ്ട്…ഈ വരുത്തൻ ഇനി ഇവിടെ വല്ല കുറ്റിയെം ഒപ്പിച്ചോ എന്തോ….എന്തായാലും ഞാൻ ഒന്ന് പോയി വരാം.”

“ഇവനിതെന്നാത്തിന്റെ കേടാ…”

ശിവന്റെ പുറകെ മറപറ്റി നീങ്ങാൻ തുടങ്ങുന്ന അരവിന്ദനെ നോക്കി പിള്ള പിറുപിറുത്തു.
സുജയുടെ വീടിനു മുന്നിലെ പടിക്കെട്ടിനു മുൻപിൽ വന്നിട്ട് അവൻ സഞ്ചിയുമായി കയറിപോവുന്നതും അല്പം കഴിഞ്ഞു വെറും കയ്യോടെ തിരികെ

വരുന്നതും ചെരിവില് മരത്തിന്റെ മറയിൽ നിന്ന് അവൻ കണ്ടു.
അവിടുന്നിറങ്ങി നടന്നു പോവുന്ന ശിവനെയും മുകളിലെ സുജയുടെ വീടും നോക്കി, മുറുമുറുത്തുകൊണ്ട് അരവിന്ദൻ തിരികെ നടന്നു.
ശിവന്റെ സുജയുടെ വീട്ടിൽ നിന്നുള്ള വരവ് അവന്റെ ഉള്ളിൽ പക നിറച്ചു കരുവാക്കുന്നിലെ ഒട്ടുമിക്ക ആണുങ്ങളെയും പോലെ സുജയുടെ വശ്യസൗന്ദര്യത്തിന്റെ ആരാധകൻ ആയിരുന്നു അരവിന്ദനും, ഇന്നല്ലെങ്കിൽ ഒരിക്കൽ ഏതെങ്കിലും വിധത്തിൽ ഭർത്താവില്ലാത്ത ജീവിക്കുന്ന സുജയെ കയ്യിൽ ഒതുക്കാൻ കഴിയുമെന്ന് കരുതി നടക്കുന്ന അരവിന്ദന് ശിവന്റെ കാര്യത്തിൽ അസൂയ തോന്നി, അസൂയ പക ആയി മാറാൻ അധികം നേരം വേണ്ടി വന്നില്ല.
തിരികെ നടക്കുമ്പോൾ അരവിന്ദന്റെ ഉള്ളിലെ വൃത്തികെട്ടവൻ ഉണരുകയായിരുന്നു.
********************

സുജയുടെ മുന്നിൽ ഇരുന്ന സഞ്ചി കയ്യിലേക്കെടുത് സുജ അകത്തേക്ക് നടന്നു, പെട്ടെന്ന് മുന്നിൽ കണ്ടപ്പോൾ വേണ്ട എന്ന് പറയാൻ കഴിഞ്ഞില്ല,ശിവന്റെ ഉള്ളിലെന്താണെന്നും അവൾക്ക് തിരിച്ചറിയാൻ ആയില്ല.
സഞ്ചിയുടെ ഉള്ളിൽ കൂടുതൽ അരി ഉണ്ടായിരുന്നു ഒപ്പം കുറച്ചു പച്ചക്കറികളും പൊടികളും ഒരു ചെറിയ കടലാസിൽ പൊതിഞ്ഞ നിലയിൽ കുറച്ചു രൂപയും.
അടുക്കളയിലേക്ക് ഓരോന്നും എടുത്തു വയ്ക്കുമ്പോൾ വേണോ വേണ്ടയോ എന്ന ചിന്ത അവളെ അലട്ടുന്നുണ്ടായിരുന്നു.

****************

പിന്നീടുള്ള ദിവസങ്ങളിൽ ഒരു നിഴൽ പോലെ അരവിന്ദൻ ശിവന്റെ പിന്നിൽ ഉണ്ടായിരുന്നു.
എങ്കിലും ഒന്നും കൂടുതലായി കണ്ടെത്താൻ ആയില്ല, സുജയും ശിവനും തമ്മിൽ പിന്നീട് കാണാത്തതും അവനിൽ അല്പം സന്തോഷം നിറച്ചു.
****************

അന്നൊരു ശനിയാഴ്ചയായിരുന്നു, കവലയിലൂടെ ശ്രീജയും സുജയും വീട്ടിലേക്ക് നടന്നു വരുകയായിരുന്നു.

“ധക്ക് ധക്ക്…##$$”

ഇറച്ചിക്കടയിലെ പതിവ് സ്വരം ഉയർന്നു കേട്ടതും സുജയുടെ കണ്ണുകൾ പെട്ടെന്ന് അങ്ങോട്ട് തിരിഞ്ഞു, അന്ന് സഞ്ചി കൊണ്ട് വന്നതിനു ശേഷം പിന്നീട് സുജ ശിവനെ കണ്ടിട്ടില്ല,
കടയിലേക്ക് നോക്കിയ സുജ കാണേണ്ട ആളെ കാണാതെ കടയ്ക്ക് ചുറ്റും വീണ്ടും വീണ്ടും കണ്ണോടിച്ചു.
കടയിൽ പതിവിന് വിപരീതമായി വീരാൻ കുട്ടി ആയിരുന്നു വെട്ടാൻ നിന്നിരുന്നത്, കടയ്ക്ക് മുന്നിൽ വാങ്ങാൻ വന്നവരും കൂടിയിട്ടുണ്ടായിരുന്നു.
സുജയുടെ കണ്ണുകൾ വീണ്ടും വീണ്ടും കടയ്ക്കുള്ളിലും കൂടി നിന്നവരുടെ ഇടയിലും ഓടി നടന്നു.

Leave a Reply

Your email address will not be published. Required fields are marked *