ആലോചിച്ചുകൊണ്ട് സുജ കുടിലിന് മുന്നിൽ എത്തിയിരുന്നു.
ചാരിയിട്ടിരുന്ന വാതിലിൽ കൈ വച്ചുകൊണ്ട് സുജ ഒന്ന് സന്ദേഹത്തോടെ നിന്നു,
കതകിൽ ഒന്ന് രണ്ടു തവണ മടിച്ചാണെങ്കിലും മുട്ടി, അകത്തു നിന്ന് മറുപടി ഒന്നും കിട്ടാതെ ആയപ്പോൾ പോയാലോ എന്ന് തോന്നിയെങ്കിലും, ഒരു തോന്നലിൽ അവൾ വാതിൽ പതിയെ തുറന്നു,
കണ്ണ് പോയത് നിലത്തേക്കാണ്, അവിടെ ഒരു കരിമ്പടം കഴുത്തുവരെ പുതച്ച നിലയിൽ അവൻ കിടന്നിരുന്നു.
പനമ്പായ തിണ്ണയിൽ വിരിച്ചു അതിന്മേൽ കിടന്നു വിറച്ചു തുള്ളുന്ന ശിവനെ കണ്ടതും സുജ വല്ലാതെ ആയി.
അകത്തു കടന്നു ശിവന് അരികിൽ അവൾ ഇരുന്നു.
ചുരുണ്ടുകൂടി വിറക്കുന്ന ശിവൻ വ്യക്തമല്ലാതെ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു, ചുണ്ടിനു പുറത്തേക്ക് വരാതെ ആഹ് വാക്കുകൾ പലപ്പോഴും മുറിഞ്ഞു പോയിക്കൊണ്ടിരുന്നു.
ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ നിന്ന സുജ അവന്റെ നെറ്റിയിലൊന്നു കൈ വച്ച് നോക്കി.
“ദേവീ….പൊള്ളുന്ന ചൂടാണല്ലോ….എന്താ ചെയ്യാ…”
വിഷമിച്ചു ചുറ്റും പരതിയ സുജ ഒരു വശത്ത് ഇരുന്ന ചെറിയ കലവുമെടുത്തു വേഗം പുഴക്കരയിലേക്ക് നടന്നു. പുഴയിൽ നിന്നും വെള്ളം നിറച്ച കലവുമായി കുടിലിലെത്തി, ഒരു തുണി കീറി വെള്ളം നനച്ചു അവന്റെ നെറ്റിയിൽ വെച്ചു,
അടുപ്പിന്റെ കല്ലുകൾ കണ്ട സുജ അതിലേക്ക് വിറകും ചുള്ളിയും കയറ്റി വച്ച് തീ കൊടുത്തു, ഊതി കത്തിച്ച തീ ആളി തുടങ്ങിയപ്പോൾ കലം അതിലേക്ക് വച്ചുകൊടുത്തു,.
വെള്ളം തിളക്കാൻ വെച്ചിട്ട് സുജ തിരികെ ശിവന്റെ അടുത്തെത്തി.
“അതെ…എന്തേലും കഴിച്ചോ…ഞാൻ വേണേൽ എന്തേലും എടുത്തുകൊണ്ടു വരാം…”
അവ്യക്തമായി ഒന്ന് മൂളിയതല്ലാതെ അവനിൽ നിന്നും മറ്റൊന്നും വന്നില്ല, തിളച്ചു തുടങ്ങിയ വെള്ളം കണ്ടതും സുജ അവിടേക്ക് ചെന്നു ഒരു ചെറുകുപ്പിയിൽ കുറച്ചു കാപ്പിപ്പൊടി അവൾ കണ്ടിരുന്നു, അതിനടുത്തുതന്നെ ഉറുമ്പ് കയറിയ നിലയിൽ കരിപ്പെട്ടിയും,
കാപ്പിപ്പൊടി ഇട്ടു ഗ്ലാസ്സിലേക്ക് പകർത്തിയ കാപ്പിയിലേക്ക് കരിപ്പെട്ടി കൂടി അവൾ ചേർത്തു.
“എഴുന്നേൽക്ക് ഇത്തിരി ചൂട് കാപ്പി കുടിച്ചു കഴിഞ്ഞാൽ കുറച്ചു ആശ്വാസം കിട്ടും…”
അവനെ തട്ടി വിളിച്ചെങ്കിലും ഒട്ടും വയ്യാതെ അവൻ അനങ്ങാതെ കിടന്നു.
അതോടെ പായയിൽ ഇരുന്ന സുജ അവനെ വലിച്ചു പൊക്കി അവളുടെ മാറിലേക്ക് ചേർത്ത് പിടിച്ചു, ഊർന്നു പോകാതെ ഇരിക്കാൻ വട്ടം കൈകൊണ്ടു താങ്ങി.
ശിവന്റെ മുഖം അപ്പോൾ അവളുടെ മാറിലായിരുന്നു, തലയിൽ പിടിച്ചു അവന്റെ ചുണ്ടിലേക്ക് ഊതി ആറ്റിയ കാപ്പി അവൾ പകർന്നു കൊടുത്തുകൊണ്ടിരുന്നു,
ശിവന്റെ കണ്ണിൽ നിന്നും ഉരുണ്ടിറങ്ങിയ കണ്ണീർ അവളെയും വല്ലാതെയാക്കി, കണ്ണുകൾ തുറക്കാൻ പോലും കഴിയാതെ ശിവൻ അത്രയും തളർന്നു പോയിരുന്നു.
ചുണ്ടിനിടയിലൂടെ ഒഴുകിയിറങ്ങിയ കാപ്പി അവൾ സാരിതുമ്പാൽ തുടച്ചെടുത്തു,
ഗ്ലാസ്സൊഴിഞ്ഞപ്പോൾ അവനെ അവൾ മടിയിൽ കിടത്തി പുതപ്പുകൊണ്ട് മൂടി തലോടി കൊടുത്തു.
പതിയെ മയക്കത്തിലേക്ക് വീണ അവനെയും വഹിച്ചുകൊണ്ട് അവൾ അവിടെത്തന്നെ ഇരുന്നു,
സമയം പോവുന്നതിന്റെ നിലയറിഞ്ഞപ്പോൾ വേറെ വഴി ഇല്ലാതെ അവൾ പായയിലേക്ക് അവനെ കിടത്തി പുതപ്പിച്ചുകൊടുത്തു.
കുടിലിൽ നിന്നിറങ്ങുമ്പോൾ അവളുടെ മനസ്സ് ആർദ്രമായിരുന്നു, ഈ അവസ്ഥയിൽ അവനെ വിട്ടു പോരുന്നതിലുള്ള സംഘർഷം അവളിൽ തന്നെ ഒതുക്കി അവൾ വേഗം പുഴക്കരയിൽ നിന്നും തിരികെ നടന്നു.
******************
തിങ്കൾ അതിരാവിലെ ഗ്രാമം ഉണരും മുൻപ് സുജ ഉണർന്നു.
തലേന്ന് വച്ച ചോറ് വെള്ളം ചൂടാക്കി അതിലേക്കോഴിച്ചു കഞ്ഞിയാക്കി അവൾ പുലരും മുൻപ് വീട് വിട്ടിറങ്ങി ആരും അറിയാതെ പുഴക്കരയിലെ കുടിലിൽ അവൾ എത്തി തുറന്നു അകത്തു കയറുമ്പോൾ തണുപ്പിൽ വിറച്ചുകൊണ്ട് ശിവൻ കിടപ്പുണ്ടായിരുന്നു,
കൊണ്ടുവന്ന കഞ്ഞി അവൻ കാണാൻ പാകത്തിന് വച്ച് കാപ്പി തിളപ്പിച്ച ശേഷം സുജ തിരികെ വീട്ടിലേക്ക് പോയി.
പാതിബോധത്തിൽ സുജ വരുന്നതും പോവുന്നതുമെല്ലാം ശിവൻ അറിയുന്നുണ്ടോ എന്ന് പോലും സുജ അറിഞ്ഞിരുന്നില്ല
അവളുടെ മുന്നിൽ ഒരിക്കൽ തന്റെയും മോളുടെയും ജീവൻ രക്ഷിച്ചവനോടുള്ള കടപ്പാട് മാത്രം ഉയർന്നു നിന്നിരുന്നു.
******************
