വന്ന വഴിയിലൂടെ തന്നെയാണ് നമ്മൾ തിരിച്ചു പോകുന്നതെന്ന് എന്താണ് ഉറപ്പ്? ചുറ്റുമുള്ള മരങ്ങൾക്കും കാട്ടുചെടികൾക്കും ഒരേ മുഖമാണ്.
”നമ്മൾ ശരിയായ വഴിയിലൂടെ തന്നെയാണോ പോകുന്നതെന്ന് എങ്ങനെ ഉറപ്പിക്കും? തിരിച്ചു പോകുമ്പോൾ വഴിതെറ്റിയാൽ…”
പുറകിൽ നിന്ന് മാളവികയുടെ ശബ്ദത്തിൽ ഒരു സംശയം ഉയർന്നു. അത് ഞങ്ങളുടെ എല്ലാവരുടെയും ഉള്ളിലുണ്ടായിരുന്ന അതേ സംശയമായിരുന്നു.
”എല്ലാവരും ഒന്ന് ഫോൺ എടുത്തു നോക്കിയേ… നമ്മൾ കുറെയധികം നടന്നില്ലേ, വല്ല റേഞ്ചും വന്നോ എന്ന് നോക്കാം,”
നടപ്പ് നിർത്തിക്കൊണ്ട് വിശാഖ് പറഞ്ഞു.
അതുകേട്ടതും എല്ലാവരും അവരവരുടെ പോക്കറ്റിൽ നിന്നും ബാഗിൽ നിന്നും ഫോണുകൾ പുറത്തെടുത്തു. ഓരോരുത്തരായി നിരാശയോടെ തലയാട്ടിത്തുടങ്ങി. എങ്ങും സിഗ്നൽ ഇല്ല. എന്റെ പോക്കറ്റിൽ നിന്ന് ഞാനും ഫോൺ പുറത്തെടുത്തു. ഡിസ്പ്ലേയിലേക്ക് നോക്കിയ ഞാൻ ഒരത്ഭുതം പോലെ അത് കണ്ടു!
”എടാ… എന്റെ ഫോണിൽ സിഗ്നൽ ഉണ്ട്! രണ്ടു കട്ട കാണിക്കുന്നുണ്ട്!”
ഞാൻ വലിയ സന്തോഷത്തോടെ വിളിച്ചുപറഞ്ഞു.
ആ ഇരുണ്ട കാട്ടിൽ പെട്ടെന്നൊരു വെളിച്ചം വീണതുപോലെയായി എല്ലാവരുടെയും മുഖം. ദാഹിച്ചു വലഞ്ഞവന് ഒരു
തുള്ളി വെള്ളം കിട്ടിയ അവസ്ഥ.
”വേഗം വിളിക്ക് അശ്വിൻ… അടുത്തുള്ള വല്ല പോലീസ് സ്റ്റേഷനിലേക്കും വിളിക്ക്. നമ്മൾ ഇവിടെ പെട്ടുപോയ കാര്യം പറ,”
ദേവു എന്റെ അടുത്തേക്ക് ചേർന്നു നിന്നുകൊണ്ട് ധൃതി കൂട്ടി.
ഞാൻ വേഗം എമർജൻസി നമ്പർ ഡയൽ ചെയ്തു. സ്ക്രീനിൽ ‘കോളിങ്’ എന്ന് കാണിക്കുന്നുണ്ട്, പക്ഷെ കാതുകളിൽ ആ ബെല്ലടിക്കുന്ന ശബ്ദം വന്നില്ല.
സെക്കൻഡുകൾക്കുള്ളിൽ കോൾ തനിയെ കട്ടായി. ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചു. യാതൊരു ഫലവുമില്ല. കണക്ട് ആകുന്നില്ല. മാത്രമല്ല, കോൾ കിട്ടിയാൽ തന്നെ നമ്മൾ ഈ കാട്ടിൽ എവിടെയാണെന്ന് കൃത്യമായി പോലീസിനോട് പറയാൻ എനിക്കറിയില്ലായിരുന്നു. സുഗന്ധഗിരി എന്ന പേര് മാത്രമാണ് ആകെ അറിയാവുന്നത്.
”എന്തായി? കിട്ടിയോ?”
രോഹിത് ആകാംക്ഷയോടെ ചോദിച്ചു.
”ഇല്ലടാ… പോലീസ് സ്റ്റേഷനിലേക്ക് കണക്ട് ആകുന്നില്ല,”
ഞാൻ നിരാശയോടെ പറഞ്ഞു.
എന്റെ കൈകൾ ചെറിയ രീതിയിൽ വിറയ്ക്കുന്നുണ്ടായിരുന്നു.
“ഞാൻ… ഞാൻ എന്റെ അമ്മയെ ഒന്ന് വിളിച്ചു നോക്കാം.”
ഞാൻ വേഗം കോൺടാക്ട്സ് എടുത്ത് അമ്മയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.
എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് ആ ഫോണിലേക്ക് തന്നെ നോക്കി നിൽക്കുകയാണ്. ഒന്ന്… രണ്ട്… മൂന്ന് സെക്കൻഡുകൾ. പെട്ടെന്ന് ഫോണിൽ നിന്ന് ആ നീളമുള്ള റിങ്ങിങ് ശബ്ദം കേട്ടു! കോൾ പോകുന്നുണ്ട്! എന്റെ ഹൃദയമിടിപ്പ് ഇരട്ടിയായി. ഫോൺ ചെവിയോട് ഒന്നുകൂടി ചേർത്തുപിടിച്ചു.
രണ്ട് റിങ് കഴിഞ്ഞതും അപ്പുറത്ത് കാൾ അറ്റൻഡ് ചെയ്യപ്പെട്ടു.
”ഹലോ… അമ്മേ… അമ്മേ കേൾക്കാമോ?”
ഞാൻ ഉറക്കെ വിളിച്ചു.
പക്ഷെ അപ്പുറത്തുനിന്നും മനുഷ്യരുടേതായ യാതൊരു ശബ്ദവും ഉണ്ടായിരുന്നില്ല. പകരം വളരെ വിചിത്രമായ ഒരു ശബ്ദം… വലിയൊരു മെഷീൻ പ്രവർത്തിക്കുന്നതുപോലെയുള്ള ഒരു വല്ലാത്ത വൈബ്രേഷൻ സൗണ്ട് മാത്രം. ആ ശബ്ദത്തിന് ഒട്ടും സ്വാഭാവികത ഉണ്ടായിരുന്നില്ല, എന്റെ തലച്ചോറിലേക്ക് തുളച്ചുകയറുന്നതുപോലെ തോന്നിയ ആ ഇരമ്പൽ കൃത്യം നാല് സെക്കൻഡ് മാത്രം നീണ്ടുനിന്നു. അതിനുശേഷം ഒരു ‘ബീപ്പ്’ ശബ്ദത്തോടെ കാൾ കട്ടായി. ഫോണിന്റെ സ്ക്രീനിലേക്ക് നോക്കി ഞാൻ തറഞ്ഞുനിന്നുപോയി.
”എടാ… എന്തായി അശ്വിൻ? അമ്മ എന്താ പറഞ്ഞെ?”
ദേവു വല്ലാത്തൊരു വെപ്രാളത്തോടെ എന്റെ തോളിൽ പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചു.
ഞാൻ പതുക്കെ അവളുടെ മുഖത്തേക്ക് നോക്കി.
“കോൾ എടുത്തു ദേവൂ… പക്ഷെ സംസാരിച്ചില്ല. പകരം എന്തോ വല്ലാത്തൊരു വൈബ്രേഷൻ സൗണ്ട് മാത്രം കേട്ടു. വലിയൊരു മെഷീൻ ഇരമ്പുന്നതുപോലെയുള്ള ഒരു ശബ്ദം… എന്നിട്ട് അത് തനിയെ കട്ടായി.”
അതുകേട്ടതോടെ എല്ലാവരുടെയും മുഖത്തെ അവസാനത്തെ പ്രതീക്ഷയും അണഞ്ഞു. ആ കാടിന്റെ നിശബ്ദതയ്ക്ക് ഇപ്പോൾ പഴയതിനേക്കാൾ ഭീകരത തോന്നി.
