“അതേയ് നമ്മളിപ്പൊ മുകളിലൊരു വാതില് കണ്ടില്ലേ….? അത് അത് നമ്മുടെ വീട്ടിലെ വാതില് പോലെ ഇല്ലേ…”
“ഏഹ് ഏത് ?”
“നമ്മുടെ വാടക വീട്ടിൽ, ആ പൂട്ടി കിടക്കുന്ന മൂറീടെ വാതിൽ പോലെ ഉണ്ടായിരുന്നു ഇപ്പൊ മുകളിൽ കണ്ടത്. പോലെ അല്ല ശരിക്കും അത് തന്നെ ..”
“നീ എന്തൊക്കെയാ ഗീതൂ ഈ പറയണെ. ഞാനത് ശരിക്ക് കണ്ടിട്ട് പോലുമില്ല. ”
“ഞാനും ശ്രദ്ധിച്ചിട്ടില്ലാരുന്നു. പക്ഷെ നമ്മളന്ന് അവിടുന്ന് തിരിക്കുന്നതിന് മുമ്പ് ഞാനത് കണ്ടു. അതിന് എന്തോ പ്രത്യേകത ഉണ്ട്. ”
“ഈ ചടങ്ങ് എങ്ങനേലും തീർത്ത് തിരിച്ച് പോയാൽ മതി. ”
“അല്ല ഗോവിന്ദേട്ടാ ഇവിടെന്തൊക്കെയോ നിഗൂഡതകൾ ഒളിഞ്ഞ് കിടപ്പുണ്ട്. അത് എനിക്ക് കണ്ടെത്തണം. മ് ….? എന്താ വായും പൊളിച്ച് നോക്കുന്നേ …. ?”
“നീ….. രഹസ്യം കണ്ടെത്താൻഇത്രേം നേരം വെളീല് നിന്ന് പേടിച്ച് കരഞ്ഞ് വിളിച്ച നീ ആണോ നിഗൂഡത കണ്ടുപിടിക്കാൻ പോകുന്നത്?….”
“അ..അത് പിന്നെ സാഹചര്യം അനുസരിച്ച് പെരുമാറണം…. ബുദ്ധി ഉപയോഗിച്ച് വേണം ഇതൊക്കെ ഡീല് ചെയ്യാൻ …….”
“അധിക നേരം വെളീല് നിക്കാൻ പേടിച്ചിട്ടല്ലേടീ നീ എന്നേം കൂട്ടി അകത്ത് കേറി കതകടച്ചത്. എന്നിട്ട് അവളുടെ ഒരു പുത്തി…..”
“അങ്ങനേന്നുമില്ല…. നിങ്ങക്കെന്നെ ശരിക്ക് അറിഞ്ഞൂടാത്തോണ്ടാ ….. മ്ഹും ”
“നാലഞ്ച് കൊല്ലമായിട്ടറിയുന്നതല്ലേ എന്റെ പൊന്നു……..”
“പോ……”
“ഓഹോ…. എങ്കിൽ ശരി …. ”
************************* ( പിറ്റേന്ന് )
“നീ എന്താ വിമലേ ഈ പറയുന്നത് അമേരിക്കേലൊക്കെ അങ്ങനെ അല്ലെ ….?”
“എന്നാലും രാധേച്ചി ദുർഗ്ഗയ്ക്ക് വയസ്സ് 29 ആയി . ഇനിയില്ലേൽ പിന്നെപ്പഴാ …?”
“ഞാൻ പറഞ്ഞിട്ട് കേൾക്കണ്ടേ വിമലേച്ചി. അവളൊരു പ്രത്യേക സാധനമാണ്. അന്ന് നമ്മൾ ഇവിടുന്ന് അമേരിക്കേലോട്ട് പോയപ്പൊ തുടങ്ങിയ മാറ്റം ആണ്. ഇവിടുന്ന് അങ്ങോട്ട് പറിച്ച് നട്ടതിൽ പിന്നെയാഎന്റെ മോള് …. ” ലക്ഷ്മീടെ മുഖം വാടി.
“അതിനെന്താ ലക്ഷ്മി നിങ്ങളിപ്പൊ നാട്ടിലെത്തിയില്ലേ… ഇനി അവളുടെ മനസ്സ് മാറുമെങ്കിലോ… ” തോരത്തിനരിയുന്നതിനിടയിൽ ശാരദ അഭിപ്രായപെട്ടു.
“നാട്ടിലേക്കിനി ഇല്ലാന്നൊക്കെ ഒരിക്കൽ പറഞ്ഞതാ . പക്ഷേ ഇപ്പൊ വിളിക്കേണ്ട താമസമേ ഉണ്ടാരുന്നുള്ളൂ.. അതോണ്ട് ചേച്ചി പറഞ്ഞതിലും കാര്യമില്ലാതില്ല. നിങ്ങളെല്ലാവരും കൂടെ വേണം കല്യാണക്കാര്യം അവളെ കൊണ്ട് സമ്മതിപ്പിക്കാൻ ”
“അത് നമ്മളേറ്റു. അല്ല പിള്ളേരൊക്കെ എവിടാ….”
“ആ ശർമ്മി എല്ലാരേം കൂട്ടാൻ പോയിട്ടുണ്ട്. കുറേ നാളായില്ലെ അവരെല്ലാവരും ഒരുമിച്ചിട്ട് ….. “
“അത് ശരിയാ….”
*************
“ടീ പെണ്ണേ വലിക്കല്ലേ… ഞാൻ വരുവല്ലേ…”
“അവിടെ എല്ലാരും എത്തി. ചേച്ചി വേഗം വന്നേ ഒന്ന്. ഒരാളെ കൊണ്ട് വരുമ്പോ ഒരാൾ എണീറ്റ് പോകും . ഇതാ ഈ ആളുകൾക്ക് വയസ്സായാലുള്ള പ്രശ്നം…..” ആവണി ഗീതൂനെ വലിച്ച് കൊണ്ട് പോയത് തറവാട്ട് മുറ്റത്തെ ആ വലിയ ആലിന്റെ ചുവട്ടിലായിരുന്നു. അവിടെ എല്ലാവരും സന്നിഹിതരായിരുന്നു.
“എല്ലാരുമായിലെ ശർമി ….?”
“ഹാവു എല്ലാരേം ഒന്നൊരുമിച്ച് കിട്ടി. ഹാ എന്ത് വലുതാ നമ്മുടെ ഫാമിലി. അല്ലേ ആവണി..?”
“ആഹ് വലുതൊക്കെ തന്നെ പക്ഷെ ആർക്കും ആരേം ശരിക്ക് അറിയില്ലാന്നെ ഉള്ളു. ”
എന്താ ഗോവിന്ദേട്ടാ ഇത്. ഗീതൂന്റെ കണ്ണു കൊണ്ടുള്ള ചോദ്യം.
തമ്പുരാനറിയാം. ഞാൻ കൈ കൊണ്ട് മറുപടി നൽകി.
“നിന്ന് കഥാപ്രസംഗം നടത്താതെ കാര്യം പറ പെണ്ണേ , ഒന്നാതെ മനുഷ്യന് സമയമില്ല…” ഞാൻ എന്റെ അക്ഷമ പ്രകടിപ്പിച്ചു.
“കണ്ടോ ഇതന്നയാ പ്രശ്നം… ഒന്നടങ്ങിയിരിക്കെന്റെ ഗോവിന്ദേട്ടാ , കുറച്ച് വൈകീന്ന് വച്ച് എന്റെ കല്യാണമൊന്നും മുടങ്ങാൻ പോണില്ല ……”
“ശരിക്കൊന്ന് എല്ലാരേം പരിചയപ്പെടാൻ വേണ്ടിയാ നന്മൾ എല്ലാരേം വിളിച്ചത്. നമ്മൾ കസിൻസ് അല്ലേ…? പക്ഷെ വന്ന അന്ന് മുതൽ ആരും പരസ്പരം വല്യ അടുപ്പമില്ല. അത് ഇവിടെ വച്ച് അവസാനിപ്പിക്കണം. ആ ഒരു അപരിചിതത്വം എടുത്ത് കളയണം ….” ശർമിവിളിച്ച് പറഞ്ഞു
“അതെ ഞാനും ശർമീം പണ്ടേ കൂട്ടാ . പക്ഷെ ബാക്കി എല്ലാവരും … പിന്നെ ദുർഗ്ഗേച്ചിയൊക്കെ അങ്ങ് പോയേ ശേഷം ആകെ മാറി. ഭാമയ്ക്കും ആരേം അറിയില്ല. വന്ന് കേറിയ ഇന്ദു ചേച്ചിക്കും അനു ചേച്ചിക്കും ഗീതുവേച്ചിക്കും ഭാമേനേം ദുർഗ്ഗേ ച്ചിനേം ശരിക്കറിയില്ല. ശരിക്കും പറഞ്ഞാൽ ആർക്കൊക്കെയോ ആരെയൊക്കെയോ അറിയില്ല…. ” ആവണി പറഞ്ഞു.
