ഗീതാഗോവിന്ദം – 6 Likeഅടിപൊളി  

അതിനിടയ്ക്ക് ഞാൻ ഗീതുവിന്റെ കാര്യം പോലും മറന്നിരുന്നു . അപ്പോഴാണ് അവൾ അടുക്കള വാതിൽ കടന്ന് ഉള്ളിലേയ്ക്ക് വന്നത്. അവളെ കണ്ട ഞാൻ അന്തംവിട്ട് പോയി. സെറ്റ് സാരിയൊക്കെയുടുത്ത് കുളിച്ച് ഈറനണിഞ്ഞ് വന്ന അവളെ അടുക്കളയിലെ മച്ചിലെ വലയടിക്കാൻ കേറിയ ഞാൻ ഏണിയിൽ നിന്ന് കണ്ണിമ തെറ്റാതെ നോക്കി. സെറ്റ് സാരിയിൽ അവൾ അതീവ സുന്ദരിയായിരുന്നു. അവിടെയിരുന്ന മറ്റുള്ളവരുടെ മനസ്സും അതായിരിക്കണം ചിന്തിച്ചത് ….

തറവാട്ടിൽ മിക്കവരും നേരിയതും മുണ്ടുമൊക്കെയാണ് ഉടുക്കുന്നത്. അത് കൊണ്ടാവാം അവൾ അതണിഞ്ഞത്. എന്നാലും ഇന്നലത്തെ പ്രശ്നങ്ങളുടെ ഒരു നിഴൽ പാട് പോലും അവളുടെ മുഖത്ത് കണ്ടിരുന്നില്ല. അവളകത്ത് കയറിയപ്പോഴെ ചുറ്റും പ്രകാശം പരന്നപോലെയായി. അവളുടെ പുഞ്ചിരിയും ശ്യൂന്യതയിൽ നിന്നും തെളിഞ്ഞ് വരുന്ന നുണക്കുഴിയും വല്ലാത്തൊരു ആകർഷണമൊരുക്കി. ഗർഭം ധരിച്ചത് ഗീതൂന് മനം മയക്കുന്ന അഴകാണ് സമ്മാനിച്ച് പോയത്.

അമ്മായിമാര് ഒരോന്നവളോട് ചോദിക്കുന്നതിനിടയിലാണ് ആവണി എന്നെ ഗീതൂന്റെ ശ്രദ്ധയിൽ പെടുത്തുന്നത്

“ചേച്ചി ദോ ആ മച്ചിന്റെ മണ്ടേലിരിക്കുന്ന കുരങ്ങനെ എവിടേലും കണ്ട് പരിചയമുണ്ടോ ….? ”

ഗീതൂന്റെ കരിമിഴി കണ്ണുകൾ എന്റെ നേരേയ്ക്ക് പാഞ്ഞു. എല്ലാവരുടെയും ചിരിയ്ക്കൊപ്പം അവളും കൂടി.പെട്ടെന്ന് ചിരിച്ച ഗീതൂന്റെ ഭംഗിയാർന്ന ചുണ്ടുകളും നുണക്കുഴിയും കണ്ട് എന്റെ മുഖത്തും പുഞ്ചിരി വിടർന്നു. നമ്മൾ രണ്ട് പേരുടെയും കണ്ണ് ഉടക്കിയ സമയത്ത് ചുറ്റുമുള്ളവരെല്ലാം മാഞ്ഞ് പോയ പോലെ.

പക്ഷെ എന്റെ ചിരി കണ്ടതും അവളുടെ ചിരി മാഞ്ഞു . മറ്റുള്ളവർക്ക് സംശയം തോന്നാത്ത വിധം അവൾ എന്നിൽ നിന്ന് കണ്ണുകൾ തിരിച്ചപ്പോഴെ ഞാനറിഞ്ഞിരുന്നു,അവളുടെ ഉള്ളിലെ നീരസം …..

എന്നേക്കാൾ വേഗത്തിൽ അവൾ അവരുടെ കൂടെ കൂട്ടായി . വലയടി വ്യാജേനെ ഞാനവരുടെ സംസരങ്ങളെല്ലാം കേട്ട് നിന്നു. ഇടയ്ക്ക് ഇല്ലാത്ത ഒച്ചയുണ്ടാക്കി ഗീതൂന്റെ ശ്രദ്ധ എന്നിലേക്ക് തിരിക്കാൻ നോക്കിയെങ്കിലും നടന്നില്ല. അവസാനം ഞാനവിടുന്ന് പോയി. ഉച്ചയ്ക്ക് ഉണ്ണാനിരുന്നപ്പോഴും അവൾ മാറിയാണിരുന്നത്. എന്റെ കയ്യിൽ തൂങ്ങി നടക്കുന്നതിന് എപ്പോഴും ഞാനവളെ ശകാരിക്കുകേം വഴക്ക് പറയുകയുമൊക്കെ ചെയ്തിരുന്നു. പക്ഷെ ഇപ്പൊ എന്തോ അവൾ കൂടെ ഇല്ലാതെ ഞാനൊന്നും അല്ലാത്ത പോലെ .എന്തായാലും അവൾ സന്തോഷത്തോടെയാണ് എല്ലാവരോടും ഇട പഴകുന്നത്. അത് മതി എനിക്ക് തൽക്കാലം ….
“അരവിന്ദേ…..” ഉച്ചയ്ക്ക് അല്പം വിശ്രമിക്കാൻ നേരത്താണ് തൊടിയില് നിക്കുന്ന അരവിന്ദനെ കാണുന്നത്

“അളിയാ എന്തൊക്കെയാടാ ഇവിടെ നടക്കണേ….? നിനക്കറിയാരുന്നോ ഇതൊകെ…. ….”

“പോട ഒന്ന് ….ഞാനും ഇന്നലെയാ ഇതൊക്കെ അറിയുന്നത്…..”

“കേട്ടിട്ട് എല്ലാം നുണ ആയാണ് എനിക്ക് തോന്നുന്നത്. ”

“എനിക്കും അങ്ങനെയാണ് തോന്നിയത്. പക്ഷെ പഴയ കാലത്തെ ചില സംഭവങ്ങളൊക്കെ കോർത്തിണക്കി നോക്കുമ്പോ ….” ബാക്കി അവന്റെ മുഖം പറഞ്ഞു.

iഎന്തായാലും കല്യാണം അനർത്ഥങ്ങളെന്നുമില്ലാതെ നടക്കണം. മുത്തശ്ശി എന്താ പറയുന്നാ ന്ന് വച്ചാ ചെയ്യാം. ”

“അതെ കുറച്ച് പൂജകളല്ലെ…. എന്നാലും അവരെന്തിനാ ഒരുമിച്ച് ……”

“അതൊന്നും ഇനി ചിന്തിച്ചിട്ട് കാര്യമില്ല ഗോപാ … പഴയത് തിരക്കി പോയിട്ട് നമ്മുക്കെന്ത് കിട്ടാനാ… കുറച്ച് മനസ്സമാധാനം പോയി കിട്ടും അല്ലാതൊരു ഉപയോഗവുമില്ല. ഇന്ദു ആണേൽ ഇന്നലത്തെ മുത്തശ്ശീടെ പെർഫോർമൻസ് കണ്ട് ആകെ പേടിച്ചിരിക്ക്യാ… അവൾക്കെങ്ങനേലും ഇവിടുന്ന് പോയാൽ മതിയെന്നാ…..പിന്നെ ആവണീടെ കാര്യം ആയോണ്ട് അവളൊന്നും പുറത്ത് പറയുന്നില്ലന്നെ ഉള്ളൂ…. അവളേയും പറഞ്ഞിട്ട് കാര്യമില്ല നാല് പേര് ആത്മഹത്യ ചെയ്ത വീട്ടില് ആരാ മനസമാധാനത്തോടെ കഴിയാ….”

അരവിന്ദ് പറഞ്ഞതിലും കാര്യമുണ്ട്. എനിക്കും എങ്ങനേലും ഇവിടുന്ന് പോയാൽ മതിയെന്നാണ്. ജീവിതമൊന്ന് നിറം വെച്ച് വന്നപ്പോഴേക്കും ഇവിടെ വന്ന് എല്ലാം തകിടം മറിഞ്ഞു. എനിക്കാണേൽ ഗീതൂനെ വിട്ട് ഒരു നിമിഷം വയ്യെന്നായി. എങ്ങനേലും തിരിച്ച് വീട്ടിൽ എത്തിയിരുന്നെങ്കിൽ ഞാനും അവളും മാത്രമായൊരു ലോകത്തേയ്ക്കെത്താമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *