നിറമുള്ള വെയിലുകൾ

“ഇത്രേം ഇമ്മച്ച്വര്‍ ആണോ മോളെ നീ?”

സൂസന്‍ പെട്ടെന്ന് ചോദിച്ചു.

“അഹമ്മദാബാദ് ഐ ഐം എമ്മില്‍ ഒക്കെ പഠിക്കുന്ന ആളാണ്‌. ലോകവിവരമുള്ള പെണ്ണാണ്‌…വലിയ ആളുകളുമായൊക്കെ വളരെ

ചെറുപ്പത്തില്‍ തന്നെ ഇടപഴകുന്ന ആളാണ്‌ ..എന്നിട്ട് ..എന്നിട്ട് ഇങ്ങനെയൊക്കെയാണോ നീ പറയുന്നേ?”

“അതൊക്കെയാണ് മമ്മി…”

അവരുടെ തോളില്‍ മുഖമമര്‍ത്തി അവള്‍ തുടര്‍ന്നു.

“മമ്മീടെ മോളായ ഞാന്‍ രാജ്യത്തെ ഏറ്റവും ബെസ്റ്റ് ബിസിനസ്സ് സ്കൂളിലെ സ്റ്റുഡന്‍റ്റ് ആണ്… ക്രിസ് ഗോപാലകൃഷ്ണനെയും അസീം പ്രേംജിയും പോലെയുള്ള വലിയ ആളുകളുമായൊക്കെ മിണ്ടിയിട്ടുള്ള ആളാണ്‌…. രാജ്യത്തിന് അകത്തും പുറത്തും ഒക്കെ ഒരുപാട് കറങ്ങിയിട്ടുണ്ട് ..എല്ലാം ശരിയാണ് ….”

അവള്‍ അമ്മയുടെ മുഖത്തേക്ക് നോക്കി.

“പക്ഷെ വിന്‍സെന്‍റ്റ് ചേട്ടായിയുടെ മുമ്പില്‍ ..ഐം ജസ്റ്റെ …ജസ്റ്റെ ..ഗേള്‍ …ഹിസ് ഗേള്‍ …”

സൂസന്‍ നോക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നു!

“എന്നാ നീയീ കാണിക്കുന്നേ മോളെ?”

അവര്‍ പെട്ടെന്ന് മകളുടെ കണ്ണുകള്‍ തുടച്ചു.

“ശ്യെ!! ഇതുപോലത്തെ വട്ടുപണിയൊക്കെ കാണിക്കാതെ! നിന്‍റെ മമ്മി ഇതൊന്നും കണ്ടിട്ട് അത്ര എന്ജോയ്‌ ഒന്നും ചെയ്യുന്നില്ല കേട്ടോ!”

അത് പറഞ്ഞ് അവര്‍ മകളെ മാറോട് ചേര്‍ത്തു.

“വിന്‍സെന്‍റ്റ് ചേട്ടായി എന്നെ ആ രീതീല്‍ കാണുന്നുണ്ടോ എന്നെനിക്കറിയില്ല മമ്മി…”

അവള്‍ തുടര്‍ന്നു.

“ഞാന്‍ മുതിര്‍ന്ന ഒരു പെണ്ണായി എന്നൊന്നും ചേട്ടായി കരുതുന്നില്ല…ഇപ്പോഴും എന്നെ ജയ്മോളെപ്പോലെ… പക്ഷെ എനിക്ക്…വയ്യ മമ്മി…എനിക്ക് മമ്മിയോടല്ലാതെ ഇതൊന്നും തുറന്നു പറയാന്‍ പറ്റില്ല… വിന്‍സെന്‍റ്റ് ചേട്ടായിയെ കിട്ടീല്ലെങ്കില്‍ ഞാന്‍ ഞാന്‍ ചത്ത് പോകും…അത്രയ്ക്ക് ഇഷ്ടമാണ് ..എനിക്ക് ….”

മകളുടെ വാക്കുകള്‍ വലിയ ഭയത്തോടെയാണ് സൂസന്‍ കേട്ടത്.

“നിന്നെ അവന് അങ്ങനെയേ കാണാന്‍ സാധിക്കൂ മോളെ…”

അവളുടെ നീണ്ട, സമൃദ്ധമായ മുടിയിഴകളില്‍ തലോടിക്കൊണ്ട് സൂസന്‍ പറഞ്ഞു.

“നിന്നെ അവന്‍ അവന്‍റെ അനുജത്തിയായെ കാണൂ…അവനെ എനിക്കറിയാം…നിന്‍റെ ഇച്ചായനെക്കാള്‍ നന്നായി എനിക്ക് അറിയാം വിന്‍സെന്‍റ്റനേ …”

സാന്ദ്രയുടെ ഇഷ്ടവും മനസ്സും ആദ്യമൊന്ന് സൂസനെ ഭയപ്പെടുത്തിയെങ്കിലും പിന്നെ അവര്‍ ആശ്വസിച്ചു.

ഇല്ല, മോള്‍ ഇപ്പോഴും കൊച്ചു കുട്ടിയാണ്.
കുട്ടികളുടെ മനസ്സാണ് അവള്‍ക്ക്.
അതുകൊണ്ട് തന്നെ അവളുടെ ഇഷ്ടം വെറും ചാപല്യമാണ്.
അപക്വം.
മാത്രമല്ല, വിന്‍സെന്‍റ്റ് പക്വമതിയാണ്.
അവനൊരിക്കലും സാന്ദ്രയുടെ ഇഷ്ട്ടത്തെ പ്രോത്സാഹിപ്പിക്കില്ല.
വലിയ ബിസിനസ് ഡീലുകള്‍ അനായാസം ചെയ്യാനറിയാവുന്ന അവന്‍ ഇതൊരു പ്രശ്നമേയല്ല.
അവന്‍റെ വാക്കുകള്‍ മതി തന്‍റെ മോള്‍ക്ക് തന്‍റെ പ്രണയം അപക്വമാണ് എന്ന് തിരിച്ചറിയാന്‍.
അങ്ങനെ ചിന്തിച്ചപ്പോള്‍ സൂസന് ആശ്വാസമായി.

***********************************************************

സൈക്കിള്‍ ഗേറ്റിനകത്തേക്ക് ഓടിച്ചു കയറ്റുമ്പോള്‍ പൌലോസ് ചേട്ടന്‍ വാഴയ്ക്ക് വെള്ളം നനയ്ക്കുന്നതാണ് സാന്ദ്ര കാണുന്നത്.

“ആരിത് മോളോ?”

കണ്‍പുരികങ്ങള്‍ക്ക് മേല്‍ കൈത്തലം വെച്ച് കാഴ്ച്ച സൂക്ഷമാക്കിക്കൊണ്ട് അയാള്‍ ചോദിച്ചു.

“അതേ, പൌലോസ് ചേട്ടാ…”

സൈക്കിള്‍ മുറ്റത്ത് മള്‍ബറി മരത്തിനു കീഴെ പാര്‍ക്ക് ചെയ്ത് അവള്‍ പറഞ്ഞു.
വിന്‍സെന്‍റ്റ് ചാച്ചന്‍ എന്നാണ് പൌലോസ് ചേട്ടനെ വിളിക്കുന്നത്.
താനും അതുതന്നെയല്ലേ വിളിക്കേണ്ടത്?
പക്ഷെ ഓര്‍മ്മ വെച്ച നാള്‍ മുതല്‍ പൌലോസ് ചേട്ടന്‍ എന്നാണ് താന്‍ വിളിച്ചിരുന്നത്.
ഇന്ന് മുതല്‍ അത് മാറ്റണം.

“ജയ്മോള്‍ എന്ത്യേ ചാച്ചാ?”

അവള്‍ പെട്ടെന്ന് ചോദിച്ചു.
ചോദ്യം കേട്ട് അയാളൊന്നന്ധാളിച്ചു.
അയാളുടെ മുഖത്തേക്ക് നോക്കി അവള്‍ നാണം കലര്‍ത്തി പുഞ്ചിരിച്ചു.

“എന്താ എന്നെ ഇങ്ങനെ നോക്കുന്നെ?”

അവള്‍ ചോദിച്ചു.

“അല്ല മോളെന്നെ …അങ്ങനെ വിളിച്ചത്….”

“എന്‍റെ കൂട്ടുകാരിയുടെ അപ്പനല്ലേ?”

അവള്‍ ചിരിച്ചു.

“പിന്നെ വിന്‍സെന്‍റ്റ് ചേട്ടായിയുടെ അപ്പനും …അപ്പോള്‍ എനിക്കും അങ്ങനെ വിളിച്ചുകൂടെ?”

അയാള്‍ക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ലായിരുന്നു.

“പിന്നെ എന്നാ…! മോള്‍ക്ക് ..എന്നെ എങ്ങനെയും വിളിക്കാല്ലോ ..ഞാന്‍ …”

അയാള്‍ വീണ്ടും ഹോസ് പൈപ്പെടുത്ത് വാഴകള്‍ നനയ്ക്കാന്‍ തുടങ്ങി.

അയാളില്‍ നിന്നും നോട്ടം മാറ്റിയപ്പോള്‍ കണ്ണുകളെത്തിയത് വരാന്തയില്‍ നിന്നു തന്നെ നോക്കുന്ന ജയ്മോളുടെ മുഖത്തേക്ക്.
ജയ് മോള്‍ പുഞ്ചിരിയോടെ തന്നെ തറച്ച് നോക്കുകയാണ്.

“എന്താ എക്സിക്യൂട്ടീവ് പതിവില്ലാതെ എന്‍റെ പാവം ചാച്ചനെ ഒരു മണിയടി?”

ജയ് മോള്‍ ചോദിച്ചു.
സാന്ദ്ര അഹമ്മദാബാദില്‍ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ജയ്മോള്‍ അവളെ അങ്ങനെയാണ് വിളിക്കുന്നത്.

“ഡോക്റ്റര്‍ക്ക് പൌലോസ് ചേട്ടനെ ചാച്ചാ എന്ന് വിളിക്കാങ്കി എനിക്കും വിളിക്കത്തില്ലേ?”

ജയ് മോളുടെ കൈ പിടിച്ച് അകത്തേക്ക് കയറിക്കൊണ്ട് സാന്ദ്ര ചോദിച്ചു.
ജയ് മോള്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ്.

“എന്ത് രസാടീ ഈ ഡ്രസ്സ്!”

സാന്ദ്ര അണിഞ്ഞിരുന്ന റോസ് നിറമുള്ള ടോപ്പില്‍ പിടിച്ച് ജയ് മോള്‍ പറഞ്ഞു.

“ഇങ്ങനത്തെ ഡിസൈന്‍ വര്‍ക്ക് ഉള്ള മിഡി ആദ്യായാ ഞാന്‍ കാണുന്നെ!”

സാന്ദ്ര വെറുതെ പുഞ്ചിരിക്കുക മാത്രം ചെയ്തു.

“വിന്‍സെന്‍റ്റ് ചേട്ടായി എന്തിയേടീ?”

ജയ് മോളുടെ മുറിയിലെത്തിക്കഴിഞ്ഞ് സാന്ദ്ര ചോദിച്ചു.

“ചേട്ടായി ഓഫീസിലേക്ക് ഇപ്പം പോയതെ ഉള്ളല്ലോ. എന്നാടി?”

“അതിനിപ്പം ഡബ്ലിയൂ എഫ് എച്ച് അല്ലെ? പിന്നെ ഓഫീസിലേക്ക് എന്തിനാ പോകുന്നെ?”

“പിന്നെ ചെട്ടായിയാ ഡബ്ലിയൂ എഫ് എച്ച്! സാന്ദ്രാ ടെക്നോളജീസിന് ഫുള്‍ ഡെഡിക്കേറ് ചെയ്തെക്കുവല്ലേ ചേട്ടായി ഫുള്‍ ലൈഫ്…!”

“ഒഹ് അങ്ങനെയാണോ? സാന്ദ്രാ ടെക്നോളജീസിനല്ലേ? സാന്ദ്രയ്ക്കല്ലല്ലോ!”

സാന്ദ്രയുടെ ചോദ്യം കേട്ട് ജയ് മോള്‍ നെറ്റി ചുളിച്ച് അവളെ നോക്കി.
സാന്ദ്ര അത് കണ്ട് അവളെ നോക്കി പുഞ്ചിരിച്ചു.

“എന്താടി സാന്ദ്രെ?”

അവളുടെ മുഖഭാവം കണ്ട് ജയ് മോള്‍ ചോദിച്ചു.

“നീ എന്‍റെ ആരാ ജയ്?”

സാന്ദ്ര ചോദിച്ചു.

“നിന്‍റെ ഫ്രണ്ട്…അല്ലെ?”

“എങ്ങനത്തേ ഫ്രണ്ട്?”

“ഇതെന്നാ ചോദ്യമാ?”

ജയ് മോള്‍ ഒന്നും മനസ്സിലാകാതെ അവളെ നോക്കി.

“രാവിലെ കുറെ കടംകഥകളുമായാണല്ലോ പെണ്ണിന്‍റെ വരവ്! പൌലോസ് ചേട്ടന്‍ എന്ന് വിളിച്ചുകൊണ്ടിരുന്നയാളെ ചാച്ചനാക്കുന്നു, ഇപ്പം ഡ്രാമേലെ പോലെ ഡയലോഗ് ഒക്കെ പറയുന്നു…എന്നാ പറ്റീടീ നിനക്ക്?”

“ചോദിച്ചതിന് ഉത്തരം പറയെടീ, നീ എന്‍റെ എങ്ങനത്തെ ഫ്രണ്ടാ?”

“ബാഡ് ഫ്രണ്ട്!”

ജയ് മോള്‍ പൊട്ടിച്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *