മൃഗം – 3 1

“ഇരിക്ക് മോനെ” അയാള്‍ സ്നേഹപൂര്‍വ്വം പറഞ്ഞു. വാസു സോഫയില്‍ ഇരുന്നു.

ദിവ്യ എല്ലാം കാണുന്നുണ്ടായിരുന്നു. എന്നും വൈകിട്ട് വന്നാല്‍ തനിക്ക് കഴിക്കാന്‍ പലഹാരമോ ഐസ് ക്രീമോ ചോക്കലേറ്റോ വാങ്ങി വന്നിരുന്ന അച്ഛന്‍ ഇപ്പോള്‍ താനിവിടെ ഉണ്ടോന്ന് നോക്കുന്നത് പോലുമില്ല. ശങ്കരന്റെ ഈ മാറ്റത്തില്‍ അവളുടെ മനസ്സില്‍ കലശലായ വിഷമവും നിരാശയും ദേഷ്യവും ഉണ്ടായി; ഒപ്പം ആരോടെന്നില്ലാത്ത പകയും. അവള്‍ക്ക് ആ വീട്ടില്‍ ആത്മബന്ധം ഉണ്ടായിരുന്നത് അച്ഛനോട് മാത്രമായിരുന്നു. അത് നഷ്ടമായപ്പോഴാണ് അതിന്റെ വില ശരിക്കും അവള്‍ മനസിലാക്കിയത്.

എല്ലാറ്റിനും കാരണക്കാരന്‍ അവനാണ്; അവന്‍ ദിവാകരന്‍ അങ്കിളിനെ കണ്ടില്ലായിരുന്നു എങ്കില്‍ എല്ലാം പഴയതുപോലെ തന്നെ പോയേനെ. ഇതിപ്പോള്‍ താന്‍ പിഴച്ചവളും അവന്‍ പുണ്യാളനും ആയി മാറിയിരിക്കുന്നു. രണ്ടു ദിവസം മുന്‍പുവരെ തന്നെ സ്നേഹിച്ചിരുന്ന അച്ഛന്‍ ഇപ്പോള്‍ അവനെയാണ്‌ സ്നേഹിക്കുന്നത്. തന്റെ സ്ഥാനം വാസു തട്ടിയെടുത്തു എന്ന തോന്നല്‍ അവളില്‍ ശക്തി പ്രാപിക്കാന്‍ തുടങ്ങി. അതെ.. അവന്‍ തന്ത്രപൂര്‍വ്വം തന്നെ അപമാനിച്ച് അച്ഛന്റെ മുന്‍പില്‍ നല്ലവനാകുകയാണ്.
അവന്‍ അച്ഛന്റെ സമീപം ഇരിക്കുന്നതും അച്ഛന്‍ അവനോടു സ്നേഹത്തോടെ സംസാരിക്കുകയും ചെയ്യുന്നത് കണ്ടപ്പോള്‍ അവളില്‍ അസൂയ ആളിക്കത്തി. അത് പകയായി രൂപാന്തരം പ്രാപിച്ചു. അവനോട് അവള്‍ക്ക് തോന്നിയ അനുഭാവം മനസ്സില്‍ നിന്നും വീണ്ടും പാടെ അപ്രത്യക്ഷമാകുകയായിരുന്നു; പകരം അവിടെ വീണ്ടും പകയും വിദ്വേഷവും സ്ഥാനം പിടിച്ചു.

“മോനെ..നിനക്കറിയാമോ എന്നറിയില്ല..ഞാന്‍ ചെയ്യുന്ന ബിസിനസില്‍ ഒരുപാടു പ്രശ്നങ്ങള്‍ ഉണ്ട്. പണം ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ട് എങ്കിലും, പലരില്‍ നിന്നും പണം തിരികെ കിട്ടാന്‍ വലിയ പ്രയാസമാണ്. നല്ല തുകകള്‍ പലിശയ്ക്ക് വാങ്ങിയ ചിലര്‍ കുറെ നാളായി ഓരോരോ ഒഴികഴിവുകള്‍ പറഞ്ഞ് എന്നെ പറ്റിക്കുകയാണ്..ഇന്നലെ വരെ ഇത് എന്റെ മാത്രമാണ് എന്ന ചിന്തയാണ് നിന്നെ ഇതിലൊന്നും ഞാന്‍ ഇടപെടുത്താതെ ഇരുന്നതിന്റെ കാരണം. എന്റെ ആ തെറ്റ് ഞാന്‍ ഇനി തിരുത്താന്‍ പോകുകയാണ്; എനിക്കുള്ളതെല്ലാം നിന്റേത് കൂടിയാണ്”

ശങ്കരന്‍ പറയുന്നത് വാസു കേള്‍ക്കുന്നുണ്ടായിരുന്നു. അച്ഛന് സംഭവിച്ച മാറ്റം അപ്പോഴും അവനില്‍ ഉണ്ടാക്കിയ അത്ഭുതം മാറ്റിയിരുന്നില്ല.

“ചിലര്‍ വാങ്ങിയ പണം തിരികെ തരില്ല എന്ന് ഭീഷണി മുഴക്കുകയും ചെയ്തിരിക്കുന്നു..എനിക്ക് ഈ പ്രായത്തില്‍ തല്ലിനും പിടിക്കും ഒന്നും പോകാന്‍ പറ്റില്ല..അതുകൊണ്ട് നാളെ മുതല്‍ നീയും എന്നെ ഇതില്‍ സഹായിക്കണം…വെറുതെ വേണ്ട..എനിക്ക് കിട്ടുന്ന ലാഭത്തില്‍ ഒരു പങ്ക് നിനക്കുള്ളതാണ്…നിന്റെ ചിലവിനു ആവശ്യമുള്ള പണം നിനക്കെടുക്കാം..എനിക്ക് ശേഷം ഇത് നോക്കി നടത്തെണ്ടവന്‍ നീയാണ്….അതുകൊണ്ട് നീ ഇനിയും കൂലിപ്പണിക്കും മറ്റും പോകേണ്ട..നിനക്ക് യാത്ര ചെയ്യാനായി ഒരു ബൈക്കിനു ഞാന്‍ ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്..എന്റെ മോന് അച്ഛന്റെ വക ആദ്യ സമ്മാനം…..”

പുഞ്ചിരിയോടെ ശങ്കരന്‍ പറഞ്ഞു. വാസുവിന് ഇതൊന്നും വിശ്വസിക്കാനെ തോന്നുന്നുണ്ടായിരുന്നില്ല. രണ്ടു ദിവസം മുന്‍പ് വരെ തന്നെ ഊരുതെണ്ടി, നായ എന്നൊക്കെ വിളിച്ച് അധിക്ഷേപിച്ചിരുന്ന മനുഷ്യന്‍ തന്നെയാണോ ഈ സംസാരിക്കുന്നത് എന്ന ഞെട്ടലില്‍ ആയിരുന്നു അവന്‍.

“അച്ഛാ…എനിക്ക് ഇത്തരം പണികള്‍ ഒന്നും വശമില്ല..ഞാന്‍ ചെയ്‌താല്‍ ശരിയാകുമോ?” അവന്‍ സംശയം പ്രകടിപ്പിച്ചു.

“ഇതിനു വലിയ പരിചയം ഒന്നും വേണ്ടടാ..വേണ്ടത് മനക്കരുത്തും പണം നല്‍കിയാല്‍ തിരികെ വാങ്ങാനുള്ള കഴിവും മാത്രമാണ്. നിനക്കത് വേണ്ടുവോളം അല്ല, വേണ്ടതില്‍ അധികവും ഉണ്ട്..നീ കൂടെ എന്റെയൊപ്പം നിന്നാല്‍, ഇപ്പോള്‍ ഉണ്ടാക്കുന്നതിന്റെ ഇരട്ടി നമുക്ക് ഉണ്ടാക്കാം..” ശങ്കരന്‍ അവനെ പ്രോത്സാഹിപ്പിച്ചു.

വാസു ആലോചിച്ചു. അവന് ഇത്തരം പണികള്‍ ഇഷ്ടമുള്ളതല്ല; ശരീരം ഉപയോഗിച്ചുള്ള ജോലികളാണ് അവനു പ്രിയം. പക്ഷെ അച്ഛന്‍ സ്നേഹത്തോടെ ആവശ്യപ്പെടുമ്പോള്‍ എങ്ങനെ പറ്റില്ലെന്ന് പറയും. അങ്ങനെ അവന്‍ സമ്മതം മൂളി.

Leave a Reply

Your email address will not be published. Required fields are marked *