അഖിലിനെ ഭിക്ഷക്കാരനാക്കിയും ശാലിനിയെ സ്വയം തടവറയിലാക്കിയും മാസങ്ങൾ കടന്നുപോയി. അനന്തു ഇപ്പോൾ കൊച്ചിയിലെ ഒരു വലിയ സ്കൈസ്ക്രാപ്പറിന്റെ മുകളിലത്തെ നിലയിലാണ് താമസം. 710 കോടിയുടെ അധിപനായ അവൻ പഴയ പരുക്കൻ ജീൻസും ഷർട്ടും ഉപേക്ഷിച്ച്, വിലകൂടിയ സ്യൂട്ടുകളിലേക്ക് മാറി. എങ്കിലും അവന്റെ കണ്ണുകളിൽ പഴയ ആ കാമ്പസ് പയ്യന്റെ തിളക്കമില്ലായിരുന്നു.
ഒരു വൈകുന്നേരം, തന്റെ ബിസിനസ് കാര്യങ്ങൾ നോക്കുന്ന വിനീതിനെ അനന്തു അടുത്തേക്ക് വിളിച്ചു.
“വിനീത്, ശാലിനിയുടെ അവസ്ഥ എന്താണ്?”
വിനീത് ഒരു നിമിഷം മടിച്ചു നിന്നു. “അവൾ പുറത്തിറങ്ങാറില്ല അനന്തു. അവളുടെ അമ്മ മാനസികമായി തകർന്നു. നീയയച്ച വീഡിയോകൾ കണ്ടിട്ടാണോ എന്നറിയില്ല, ശാലിനിയുടെ അച്ഛൻ പക്ഷാഘാതം വന്ന് കിടപ്പിലാണ്. അവൾ ഇപ്പോൾ ഒരു മെഴുകുതിരി പോലെ ഉരുകിത്തീരുകയാണ്.”
അനന്തു വിൻഡോയിലൂടെ ദൂരേക്ക് നോക്കി. ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. “അവൾ അനുഭവിക്കണം വിനീത്. പത്ത് വർഷത്തെ എന്റെ കാത്തിരിപ്പിനും പ്രണയത്തിനും അവൾ ഇട്ട വില ആ ഗോവയിലെ രാത്രികളായിരുന്നു. എന്റെ വിശ്വാസത്തെ പിച്ചിച്ചീന്തിയവൾക്ക് സമാധാനത്തോടെ മരിക്കാൻ പോലും അവകാശമില്ല.”
“പിന്നെ… അഖിൽ?” വിനീത് ചോദിച്ചു.
“അഖിലിനെ അവന്റെ വഴിക്കുവീട്ടു. അവൻ ഇപ്പോൾ ഒരു ശരീരമാണ്, പക്ഷേ അതിൽ മനസ്സില്ല. ഭിക്ഷയാചിക്കുന്ന ആ ചിരട്ടയിലേക്ക് വീഴുന്ന ഓരോ നാണയത്തുട്ടും അവനെ ഓർമ്മിപ്പിക്കുന്നത് അവൻ കൊച്ചിയിൽ പടുത്തുയർത്തിയ ആ വ്യാജ സാമ്രാജ്യത്തെയാകണം.”
അനന്തു തന്റെ ഡ്രോയറിൽ നിന്നും ഒരു പഴയ ഫോട്ടോ എടുത്തു. കോളേജ് കാലത്ത് അവൾ അറിയാതെ എടുത്ത ഒരു ചിത്രം. നെറ്റിയിൽ ചന്ദനക്കുറി തൊട്ട്, പുസ്തകം മാറോട് ചേർത്ത് ചിരിച്ചുനിൽക്കുന്ന ശാലിനി. ആ ഫോട്ടോയിലേക്ക് നോക്കുമ്പോൾ അനന്തുവിന്റെ ഉള്ളിൽ ഒരു തുള്ളി കണ്ണീർ പൊടിഞ്ഞു. പക്ഷേ, ഉടനെ തന്നെ അവൻ ആ ഫോട്ടോ കത്തിച്ചു കളഞ്ഞു.
“ഇനി പഴയ ശാലിനിയില്ല… പഴയ അനന്തുവുമില്ല.”
അവൻ താഴെ പാർക്ക് ചെയ്തിരുന്ന തന്റെ കറുത്ത മെഴ്സിഡസ് കാറിലേക്ക് നടന്നു. വണ്ടി നേരെ പോയത് ഇടപ്പള്ളി പള്ളിക്ക് മുന്നിലേക്കാണ്. തിരക്കിനിടയിൽ, മുഷിഞ്ഞ വസ്ത്രങ്ങളുമായി മണ്ണിൽ ഇരുന്നിരുന്ന അഖിലിന് മുന്നിൽ കാർ നിർത്തി. ഗ്ലാസ് പകുതി താഴ്ത്തി അനന്തു അവനെ നോക്കി. അഖിൽ ആരെയും തിരിച്ചറിയാതെ ആകാശത്തേക്ക് നോക്കി പിച്ചും പേയും പറയുകയായിരുന്നു.
അനന്തു തന്റെ കയ്യിലുണ്ടായിരുന്ന ഒരു സ്വർണ്ണ നാണയം അഖിലിന്റെ ചിരട്ടയിലേക്ക് എറിഞ്ഞു. ആ ലോഹം ചിരട്ടയിൽ തട്ടി ശബ്ദമുണ്ടാക്കിയപ്പോൾ അഖിൽ ഒന്ന് ഞെട്ടി അനന്തുവിനെ നോക്കി. ആ നോട്ടത്തിൽ തിരിച്ചറിവില്ലായിരുന്നു, വെറും ശൂന്യത മാത്രം.
അനന്തു വണ്ടി തിരിച്ചു. അവൻ തന്റെ ഫോണെടുത്ത് ശാലിനിക്ക് ഒരു മെസ്സേജ് അയച്ചു. അവളുടെ ജീവിതത്തിലെ അവസാനത്തെ മെസ്സേജ്.
“ശാലിനി, നിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശമ്പളം ഞാനിന്ന് അഖിലിന് നൽകി—ഒരു സ്വർണ്ണ നാണയം. നിന്റെ അമ്മയോട് പറയൂ, എനിക്കിപ്പോൾ ശമ്പളമല്ല, സാമ്രാജ്യങ്ങളാണ് ഉള്ളതെന്ന്. പക്ഷേ, എനിക്ക് നഷ്ടപ്പെട്ടത് നീ എന്ന സ്വപ്നമായിരുന്നു. അത് തിരിച്ചുതരാൻ നിന്റെ ഈ ആധുനിക ലോകത്തിന് കഴിയില്ല.”
മെസ്സേജ് അയച്ച ശേഷം അനന്തു ആ സിം കാർഡ് ഒടിച്ചു കളഞ്ഞു. നഗരത്തിലെ തിരക്കുകൾക്കിടയിലൂടെ അവന്റെ കാർ ദൂരേക്ക് മറഞ്ഞു. ശാലിനി മുറിക്കുള്ളിലിരുന്ന് ആ മെസ്സേജ് വായിക്കുമ്പോൾ, അവളുടെ കണ്ണുകളിൽ നിന്നും ഒഴുകിയത് രക്തം കലർന്ന കണ്ണീരായിരുന്നു.
അഖിലിന്റെ അധഃപതനം പൂർത്തിയായ രാത്രിയിൽ, അനന്തു തന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ തനിച്ചിരിക്കുകയായിരുന്നു. കയ്യിലുള്ള ടാബ്ലെറ്റിൽ ശാലിനിയുടെ തകർന്ന വീടിന്റെ ദൃശ്യങ്ങൾ സിസിടിവി വഴി അവൻ കണ്ടു. ജനാലയ്ക്കൽ നോക്കി മരവിച്ചിരിക്കുന്ന ശാലിനി. അവളുടെ കണ്ണുകളിലെ ജീവൻ എന്നോ കെട്ടുപോയിരിക്കുന്നു.
പെട്ടെന്ന് അനന്തുവിന്റെ മനസ്സിൽ അച്ഛൻ സഖാവ് രാജന്റെ വാക്കുകൾ മുഴങ്ങി:
