അനന്തരം 20അടിപൊളി  

“മോനെ, അധികാരം തോക്കിൻകുഴലിലൂടെയല്ല, കരുണയിലൂടെയാണ് തെളിയിക്കേണ്ടത്. ചതിച്ചവനെ കൊല്ലുന്നത് എളുപ്പമാണ്, പക്ഷേ അവനെ മാറ്റിയെടുക്കുന്നത് വലിയ കാര്യമാണ്.”

അനന്തു അന്ന് രാത്രി തന്നെ ശാലിനിയുടെ വീട്ടിലെത്തി. മാസങ്ങൾക്ക് ശേഷം തന്റെ മുന്നിൽ നിൽക്കുന്ന അനന്തുവിനെ കണ്ടപ്പോൾ ശാലിനി ഭയന്നു വിറച്ചു. അവൾ അവന്റെ കാലുകളിൽ വീണു കരഞ്ഞു.

“നന്ദൂ… എന്നെ കൊന്നു കളയൂ… ഈ നരകം എനിക്ക് സഹിക്കാനാവില്ല.”
അനന്തു അവളെ പിടിച്ചെഴുന്നേൽപ്പിച്ചു. അവന്റെ കണ്ണുകളിൽ പഴയ ആ ദേഷ്യമില്ലായിരുന്നു. പകരം ഒരുതരം ശാന്തത.

“ശാലിനി, നിന്നെ നശിപ്പിക്കാൻ എനിക്ക് ഒരു നിമിഷം മതിയായിരുന്നു. നിന്റെ അന്തസ്സ് പിച്ചിച്ചീന്തുന്ന വീഡിയോകൾ ലോകത്തിന് മുന്നിൽ തുറന്നുവിടാൻ എനിക്ക് തോന്നിയില്ല. കാരണം, ഞാൻ സ്നേഹിച്ച ആ പഴയ ശാലിനിയെ എനിക്ക് അപമാനിക്കാൻ കഴിയില്ല.”

അവൻ അവളുടെ കയ്യിൽ ഒരു കവർ കൊടുത്തു.

“ഇതിൽ നിനക്കും കുടുംബത്തിനും സമാധാനമായി ജീവിക്കാനുള്ള പണമുണ്ട്. ഒപ്പം വിദേശത്തുള്ള ഒരു കമ്പനിയിലെ ഓഫർ ലെറ്ററും. നീ ഈ നഗരം വിട്ടു പോകണം. ആരും നിന്നെ തിരിച്ചറിയാത്ത ഒരിടത്ത് പുതിയൊരു ജീവിതം തുടങ്ങണം. പക്ഷേ ഒന്നോർക്കുക, നിനക്ക് ഞാൻ നൽകുന്ന അവസാനത്തെ ‘അവസരമാണിത്’.”

ശാലിനി വിങ്ങിപ്പൊട്ടിക്കൊണ്ട് ചോദിച്ചു: “നീ… നീ എന്റെ കൂടെ വരില്ലേ?”

അനന്തു പതുക്കെ പുഞ്ചിരിച്ചു. “ഇല്ല ശാലിനി. നീ സ്നേഹിച്ച ആ പഴയ നന്ദുവിനെ നീ തന്നെ കൊന്നുകളഞ്ഞു. ഇപ്പോൾ നിന്റെ മുന്നിൽ നിൽക്കുന്നത് രാജൻ സഖാവിന്റെ മകൻ അനന്തുവാണ്. നമ്മൾ തമ്മിലുള്ള ദൂരം ഇപ്പോൾ ശമ്പളത്തിന്റേതല്ല, ആത്മാവിന്റേതാണ്. നീ ജീവിക്കണം… നീ ചെയ്ത തെറ്റുകൾക്ക് പരിഹാരമായി നല്ലൊരു മനുഷ്യനായി ജീവിക്കണം.”

അനന്തു അവിടെ നിന്ന് ഇറങ്ങി നടന്നു. തന്റെ പ്രിയപ്പെട്ടവളെ ശത്രുവിൽ നിന്നും രക്ഷിച്ച അതേ ബസ് സ്റ്റോപ്പിൽ അവൻ ഒരു നിമിഷം നിന്നു. അന്ന് പെയ്ത മഴ ഇന്നും പെയ്യുന്നുണ്ട്. പക്ഷേ ഇന്ന് അവന്റെ കൂടെ അവളില്ല. എങ്കിലും,

പ്രതികാരത്തിന്റെ ഭാരമില്ലാത്തതുകൊണ്ട് അവന്റെ മനസ്സ് വല്ലാതെ ലഘുവായിരുന്നു.
ശാലിനി ജനാലയിലൂടെ നോക്കുമ്പോൾ അനന്തുവിന്റെ കാർ ദൂരേക്ക് മറയുന്നത് അവൾ കണ്ടു. ഒരു തിരിച്ചുപോക്ക് അസാധ്യമാണെന്ന് അവൾക്കറിയാമായിരുന്നു, എങ്കിലും അവൾക്ക് നൽകപ്പെട്ട ആ ‘രണ്ടാം ജന്മം’ ഒരു പ്രായശ്ചിത്തമായി അവൾ ഏറ്റെടുത്തു.

വർഷങ്ങൾ ഒത്തിരി കടന്നുപോയി. അനന്തുവിന്റെ സാമ്രാജ്യം വളർന്നു പന്തലിച്ചു. അധികാരവും പണവും അവനെ ലോകത്തിന്റെ നെറുകയിലെത്തിച്ചു. എങ്കിലും അവന്റെ വീടിന്റെ അകത്തളങ്ങളിൽ എപ്പോഴും ഒരു നിശബ്ദത തളംകെട്ടി നിന്നു…

അനന്തുവിന്റെ ചേട്ടന്റെ മകൻ, പത്തു വയസ്സുകാരനായ ആര്യൻ, ഒരു അവധിക്കാലത്ത് അനന്തുവിന്റെ അരികിലെത്തി. ലൈബ്രറിയിൽ ഗൗരവത്തോടെ ഫയലുകൾ നോക്കിയിരുന്ന ചെറിയച്ഛന്റെ അടുത്ത് വന്നിരുന്ന് അവൻ ചോദിച്ചു:

“ചെറിയച്ഛാ… എല്ലാവർക്കും കൂട്ടിന് ഒരാളുണ്ടല്ലോ. അച്ഛന് അമ്മയുണ്ട്, എനിക്ക് ചേച്ചിയുണ്ട്. പക്ഷേ ചെറിയച്ഛൻ മാത്രം എന്താ കല്യാണം കഴിക്കാത്തത്? ആരും ചെറിയച്ഛനെ സ്നേഹിക്കുന്നില്ലേ?”

അനന്തു ആ കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യം കേട്ട് പതുക്കെ ഒന്ന് പുഞ്ചിരിച്ചു. കൈയ്യിലുണ്ടായിരുന്ന ഫയൽ മടക്കിവെച്ച് അവനെ അരികിലേക്ക് ചേർത്തു നിർത്തി.

“സ്നേഹിക്കാതിരുന്നതല്ല മോനേ… സ്നേഹത്തിന് ഞാൻ കൊടുത്ത വില വളരെ വലുതായിരുന്നു.” അനന്തുവിന്റെ സ്വരം അല്പം ഗൗരവമുള്ളതായി…

“സ്നേഹം എന്ന് പറഞ്ഞാൽ എന്താ ചെറിയച്ഛാ?” ആര്യൻ കൗതുകത്തോടെ ചോദിച്ചു.

അനന്തു ദൂരേക്ക് നോക്കി പതുക്കെ പറഞ്ഞു തുടങ്ങി:

“സ്നേഹം എന്നത് ഒരു വീടുപോലെയാണ് ആര്യാ. അതിൽ രണ്ടുപേർക്ക് ഒരുമിച്ച് താമസിക്കാം. ആ വീടിന്റെ തൂണുകൾ വിശ്വാസമാണ്. ആ തൂണുകൾക്ക് എപ്പോഴെങ്കിലും ചിതൽ പിടിച്ചാൽ, പിന്നെ ആ വീടിന് നിലനിൽപ്പില്ല. ഒരിക്കൽ ഞാൻ ഒരു വീട് പണിതു. പക്ഷേ അതിന്റെ തൂണുകൾ ബലമുള്ളതല്ലായിരുന്നു എന്ന് ഞാൻ തിരിച്ചറിയാൻ വൈകിപ്പോയി.”

Updated: March 14, 2026 — 6:02 pm

Leave a Reply

Your email address will not be published. Required fields are marked *