“എന്ത് അന്വേഷണം? ഏട്ടൻ എന്താ ഉദ്ദേശിക്കുന്നത്?” വേണി ആകാംക്ഷയോടെ ചോദിച്ചു.
“നിന്നോട് ഞാൻ എല്ലാം പിന്നീട് പറയാം വേണി. ഇപ്പോൾ എനിക്ക് അത്രയേ പറയാൻ കഴിയൂ. ചിലപ്പോൾ ഈ സത്യങ്ങൾ പുറത്തുവരുന്നതോടെ ഹരി നാരായണൻ എന്ന മനുഷ്യൻ തന്നെ തീരും. ആ തകർച്ച എനിക്ക് താങ്ങാൻ പറ്റുമോ എന്ന് അറിയില്ല.”
എന്റെ ശബ്ദം ഇടറി.
“ഏട്ടാ… ദയവ് ചെയ്ത് അങ്ങനെയൊന്നും പറയരുത്. വേണ്ടാത്ത കാര്യങ്ങൾ ചിന്തിച്ച് കൂട്ടി ഏട്ടൻ വിഷമിക്കരുത്. എന്ത് വന്നാലും ഹരിയേട്ടൻ ഒറ്റയ്ക്കാവില്ല. ഏട്ടനെ സ്നേഹിക്കുന്നവരും ഏട്ടന് കൂട്ടായി നിൽക്കുന്നവരും ഇനിയും ഈ ലോകത്തുണ്ട്. ഞങ്ങളൊക്കെ ഇല്ലേ ഏട്ടന് കൂട്ടിന്…”
അവൾ ഒരു നിമിഷം നിർത്തിയിട്ട് വികാരാധീനയായി കൂട്ടിച്ചേർത്തു,
“ഞാനില്ലേ ഏട്ടന്…”
ആ വാക്കുകൾ എന്റെ ഉള്ളിലെ കനലിനു മുകളിൽ വീണ തണുത്ത വെള്ളത്തുള്ളികൾ പോലെയായിരുന്നു. ഒന്നിനും കൊള്ളാത്തവനായി സ്വന്തം വീട്ടിൽ ഒതുങ്ങിക്കൂടുമ്പോൾ, ദൂരെയെവിടെയോ ഒരാൾ എനിക്കായി ഉണ്ടെന്ന തോന്നൽ വല്ലാത്തൊരു ആശ്വാസം നൽകി.
“ശരി വേണി… എനിക്ക് ഇപ്പോൾ ആശ്വാസമായി. നമുക്ക് പിന്നെ സംസാരിക്കാം. നീ പോയി കിടന്നോ.”
“ശരി ഏട്ടാ… ഗുഡ് നൈറ്റ്. സൂക്ഷിക്കണം.”
ഫോൺ വെച്ച ശേഷം ഞാൻ ആകാശത്തേക്ക് നോക്കി. വേണിയുടെ ആ വാക്ക്, ‘ഞാനില്ലേ’ എന്നത് എന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു. നാളെ ഞാൻ വീണ്ടും ഇവിടെ നിന്ന് തിരിക്കുകയാണ്. പക്ഷേ ഇത്തവണ പോയി വരുന്നത് വെറുമൊരു യാത്രയാകില്ല. അച്ചുവിന്റെ ഓരോ ചലനവും എന്റെ ഫോണിലെ ആ ഒളിക്യാമറകളിൽ തെളിയാൻ പോകുന്നു. സത്യം എന്തുതന്നെയായാലും അത് നേരിടാൻ ഞാൻ എന്നെത്തന്നെ പാകപ്പെടുത്തി. ബാൽക്കണിയിൽ നിന്ന് മുറിയിലേക്ക് നടക്കുമ്പോൾ എന്റെ ഹൃദയമിടിപ്പ് ഒരു യുദ്ധത്തിന്റെ താളത്തിലായിരുന്നു.
പിറ്റേന്ന് രാവിലെ തന്നെ ഞാൻ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. അച്ചു അപ്പോഴും ഉറക്കത്തിലായിരുന്നു. ഞാൻ അവളെ വിളിച്ചുണർത്തി യാത്ര പറഞ്ഞു.
“സൂക്ഷിച്ചു പോണം ഹരി, എത്തിയ ഉടനെ വിളിക്കണം,”
എന്ന് പറഞ്ഞ് അവൾ എന്നെ കെട്ടിപ്പിടിച്ചു യാത്രയാക്കി. അവൾ കരുതുന്നത് ഞാൻ നേരെ പാലക്കാട്ടേക്കാണ് പോകുന്നതെന്നാണ്.
എന്നാൽ, ടാക്സിയിൽ കയറിയ ഞാൻ റെയിൽവേ സ്റ്റേഷനിലേക്കല്ല പോയത്.
കൊച്ചിയിൽ ഞങ്ങളുടെ ഫ്ലാറ്റിൽ നിന്നും ഒരു പത്ത് കിലോമീറ്റർ മാറി, നഗരത്തിന്റെ മറ്റൊരു കോണിലുള്ള ഒരു അപ്പാർട്ട്മെന്റിലേക്കാണ് ഞാൻ പോയത്. ഒരാഴ്ചത്തെ വാടക മുൻകൂട്ടി നൽകി ഞാൻ അവിടെ ഒരു മുറി ബുക്ക് ചെയ്തിരുന്നു. ഹരി നാരായണൻ പാലക്കാട് എത്തി എന്ന് ലോകം വിശ്വസിക്കുമ്പോഴും, ഞാൻ കൊച്ചിയിലെ ഈ രഹസ്യതാവളത്തിൽ ഇരുന്ന് അച്ചുവിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിക്കാൻ തീരുമാനിച്ചു.
ഞാൻ എടുത്ത ഫ്ലാറ്റ് അത്യാവശ്യം നല്ല സൗകര്യങ്ങളുള്ളതായിരുന്നു. മുറിയിൽ കയറിയ ഉടനെ ഞാൻ ചെയ്തത് എന്റെ ലാപ്ടോപ്പും അവിടുത്തെ വലിയ സ്മാർട്ട് ടിവിയും തമ്മിൽ കണക്ട് ചെയ്യുകയായിരുന്നു. ടോണി പറഞ്ഞു തന്നതുപോലെ ക്യാമറയുടെ ആപ്ലിക്കേഷൻ ഞാൻ ടിവിയിൽ സെറ്റ് ചെയ്തു.
കുറച്ചു സമയത്തെ പരിശ്രമത്തിന് ശേഷം, ഞങ്ങളുടെ ഫ്ലാറ്റിലെ ഓരോ മുറികളും എന്റെ മുന്നിലെ വലിയ സ്ക്രീനിൽ തെളിഞ്ഞു വന്നു. ലിവിംഗ് റൂം, ബെഡ്റൂം, അടുക്കള… എല്ലാം ലൈവ് ആയി എനിക്ക് കാണാം. ക്യാമറയുടെ ആംഗിളുകൾ കൃത്യമാണ്. ശബ്ദങ്ങൾ പോലും വളരെ വ്യക്തമായി കേൾക്കാം.
ടിവിക്ക് മുന്നിലെ കസേരയിൽ ഞാൻ ഇരുന്നു. സ്ക്രീനിൽ അച്ചു പതുക്കെ എഴുന്നേറ്റ് ഹാളിലേക്ക് വരുന്നത് കണ്ടു. അവൾ ഫോണിൽ ആരോടോ സംസാരിക്കുന്നുണ്ട്. അവളുടെ ഓരോ ചലനവും, ഓരോ നോട്ടവും ഇപ്പോൾ എന്റെ നിരീക്ഷണത്തിലാണ്.

Waiting for the next…