വരൂ.. ഇവിടെ നിൽക്കുന്നത് അപകടമാണ് . കുമുദ് അവനെയും കൊണ്ട് മെല്ലെ വെളിയിലേക്ക് നീങ്ങി. ഒരു കശുമാവിൻ തോട്ടത്തിന്റെ നടുക്കായിരുന്നു അവർ . വരിയായി നട്ടു വളർത്തിയ കശുമാവുകളുടെ നടുക്ക് , മൂത്ത് വിളഞ്ഞു കിടന്ന മാങ്ങകളും അവയുടെ അറ്റത്ത് മൂത്ത അണ്ടികളും .. നടുവിൽ, കൊഴിഞ്ഞ ഇലകൾ വിരിച്ച പരവതാനിയിലൂടെ അവർ നടന്നു നീങ്ങി. കുമുദ് അവനെ താങ്ങിയിരുന്നു . തോളിൽ അപ്പോഴും വിങ്ങലുണ്ടായിരുന്നു.. അവിടവിടെ മുറിഞ്ഞ ഇടങ്ങളിൽ നീറുന്നുണ്ടായിരുന്നു . അവൾ ശ്വാസമെടുക്കുന്നത് അവനറിഞ്ഞു.
ബൈക്ക്! പെട്ടെന്നാണ് ഓർമ്മ വന്നത്. കുമുദ് ! എന്റെ മോട്ടോർ സൈക്കിൾ ! അവൻ ചുറ്റിലും നോക്കി. എങ്ങിനെയാണ് ഇവിടെ എത്തിയത് ?
വാ.. ഞാൻ കാണിച്ചു തരാം. അവൾ അവനെയും കൊണ്ട് കുറെ ഇലകൾ കൂന കൂട്ടിയിട്ടിരുന്നത് കാണിച്ചു. ബൈക്കിന്റെ ഹാൻഡിൽ എത്തിനോക്കുന്നു! ആരാണ് ഇതിവിടെ കൊണ്ടുവന്ന് ഒളിപ്പിച്ചത്? അവൻ കുനിഞ്ഞ് ബൈക്കുയർത്താൻ ശ്രമിച്ചു . ഓഹ്.. വേദനയുടെ ചീളുകൾ ! പതുക്കെ! കുമുദ് വേവലാതിപ്പെട്ടു . പിന്നെ അവളുടെ സഹായത്തോടെ ബൈക്ക് പൊക്കി . വലിയ കുഴപ്പമില്ല. ചില്ലറ പെയിന്റ് പോയതേ ഉള്ളൂ. സ്റ്റാർട്ട് ചെയ്തു നോക്കി. ഒറ്റച്ചവിട്ടിന് ജന്തു മുരണ്ടു . എബി ഒന്നു നെടുവീർപ്പിട്ടു..
പോവാം.. കുമുദ് അവന്റെ തോളിൽ തൊട്ടു . ഞാൻ പറയാം. ഇപ്പോൾ വീട്ടിലേക്ക് പോവണ്ട . അവൾ പിന്നെയും മന്ത്രിച്ചു.
ഒരു നിമിഷം. അവൻ ബൈക്കിന്റെ സൈഡിൽ ഒതുക്കിവെച്ച ചെറിയ ബാഗിന്നുള്ളിൽ തപ്പി നോക്കി. ഹാവൂ! മൊബൈല് അവിടെത്തന്നെയുണ്ട്. സീനയുടെ മൂന്നു മിസ്സ് കോളുകൾ . അവൻ തിരിച്ചു വിളിച്ചു.
ഡാ ! നീയെവിടെ? എത്ര നേരമായി ഞാൻ ട്രൈ ചെയ്യുന്നു! അവളുടെ ആശങ്ക കലർന്ന സ്വരം!
സോറി ഡീ ! അമ്മച്ചിയക്ക് സുഖമില്ല. കോളു വന്നു. ഞാൻ എയർപ്പോർട്ടിലാണ്.. ആകെ ടെൻഷനായിരുന്നു. ഫോണിന്റെ ചാർജും തീര്ന്നു. . ഇപ്പഴാ.. എന്തോ അങ്ങനെ പറയാനാണ് തോന്നിയത് !
ഓ! സാരമില്ലടാ. ഒന്നും സംഭവിക്കില്ല. ഷി വിൽ ബി ഓക്കെ . ലവ് യൂ ബേബി . അവൾ പറഞ്ഞു.
ആ ഞാൻ വിടുവാണ്. സ്റ്റെല്ലയോട് മത്തായിയെ ഒന്നു നോക്കാൻ പറ. ലവ് യൂ റ്റൂ ഡീ .. അവൻ ഫോൺ കട്ടു ചെയ്തു.
കുമുദ് പറഞ്ഞ ഊടുവഴികളിലൂടെ എബി മെല്ലെ വണ്ടിയോടിച്ചു. ഷാൾ പുതച്ചിരുന്നതു കൊണ്ട് അധികം തണുത്തില്ല. മേലു വിങ്ങുന്നുണ്ടായിരുന്നെങ്കിലും, പിന്നിൽ നിന്നും അവളുടെ ചൂടുള്ള കെട്ടിപ്പിടിത്തം ആ വേദനയെ ഇത്തിരി മായ്ച്ചു കളഞ്ഞു. ഏതോ ഒരു ഗ്രാമത്തിലെ ഇടവഴിയിലുള്ള ഒരു പറമ്പ് . വലിയൊരു മാവും പിന്നെ തെങ്ങുകളും. ഉള്ളിലേക്കു കേറി ഒരു ചെറിയ ഓടിട്ട വീട്.
വണ്ടി അവൾ പറഞ്ഞപോലെ വീടിന്റെ പിന്നിലേക്ക് കൊണ്ടുപോയി സ്റ്റാന്റിൽ വെച്ചു. പിന്നെ അവളുടെയൊപ്പം അവൻ അകത്തേക്ക് കയറി. പരമ്പുകൾ കൊണ്ട് മറച്ച ഒരു വരാന്തയും പിന്നെ ഉള്ളിലൊരു ചെറിയ ഹാളും വശത്ത് കിടപ്പുമുറിയും. നല്ല വൃത്തിയുളള വീടിനകം.
നീ ഇവിടെ കൊറച്ചു നേരം കിടന്നോളൂ. അവന്റെ കണ്ണുകളിൽ വിരിഞ്ഞ ചോദ്യങ്ങൾ കണ്ടില്ലെന്നു നടിച്ച് കുമുദ് അവനെ കട്ടിലിലേക്ക് നയിച്ചു. മെത്തയിലമർന്നതു മാത്രം! പിന്നെയൊന്നുമവനറിഞ്ഞില്ല.
എണീറ്റപ്പോൾ തുറന്ന ജനാലയിലൂടെ നിലാവിന്റെ ഒരു പൊളി മെത്തയിൽ വീണിരുന്നു. നെഞ്ചിൽക്കിടന്ന ഏലസ്സു തുടിക്കുന്നപോലെ തോന്നി. എണീക്കാൻ ശ്രമിച്ചപ്പോൾ കെട്ടുപിണഞ്ഞു കിടന്ന പേശികൾ വലിഞ്ഞു നൊന്തു. ആഹ്.. അറിയാതെ വിളിച്ചുപോയി.
എന്താ എണീറ്റോ? ഒരു വിളക്കുമായി വന്ന കുമുദ് മന്ദഹസിച്ചു. സ്വർണ്ണനിറമുള്ള വെളിച്ചത്തിൽ അവളുടെ ഐശ്വര്യമുള്ള മുഖം തിളങ്ങി. വർഷങ്ങൾ അവൾക്കധികം മാറ്റം വരുത്തിയിട്ടില്ല എന്നവനറിഞ്ഞു… ഒപ്പം ഉള്ളിലൊരാന്തലും! താനെങ്ങിനെയാണ് ഇതറിഞ്ഞത്!
ഇവിടത്തെ ബിജ്ലി കട്ടുചെയ്തു. കൊറേ കുടിശ്ശികയായി. ഞാൻ തിരികെ വന്നിട്ട് മൂന്നാഴ്ച്ചയേ ആയുള്ളൂ. അവൾ ക്ഷമാപണത്തിൻ്റെ സ്വരത്തിൽ പറഞ്ഞു. വാ നീയെണീക്ക്. വിളക്കു മേശപ്പുറത്തു വെച്ചിട്ട് അവളവനെ താങ്ങി ഉയർത്തി.
