അതുകേട്ട് അവൾ പെട്ടെന്ന് നാണത്തോടെ കവിളുകൾ ചുവന്ന് എന്നെ നോക്കി:
“അയ്യോ ഇക്കാ… വെറുതെ ആളുകളെ തെറ്റിദ്ധരിക്കല്ലേ! എനിക്ക് പേടിയാവുന്നു, വെറുതെ ഓരോന്ന് പറയാതെ…”
“പിന്നല്ലാതെ! എന്റെ കൂടെ നടക്കുന്നത് ഒരു സുന്ദരിപ്പെണ്ണാണെന്ന് എനിക്കറിയില്ലേടി,” ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കയ്യിൽ മുറുകെ പിടിച്ചു. എന്റെ ആ വാക്കുകൾ
കേട്ടപ്പോൾ പേടിയൊക്കെ മാറി അവളിൽ നാണം കലർന്ന ഒരു കൊച്ചു അഭിമാനം തിളങ്ങി.
ഞാൻ ഒരു ട്രോളി തള്ളിക്കൊണ്ട് അവളോട് പറഞ്ഞു:
“ഇനി ഇവിടുന്ന് നിനക്ക് അടുക്കളയിലേക്ക് എന്തൊക്കെ വേണമെങ്കിലും എടുത്തോ. ധൈര്യമായി എടുത്തോ!”
അവൾ ആ ആവേശത്തിൽ ഓരോ റാക്കിലൂടെയും നടന്നു. നാടൻ മസാലക്കൂട്ടുകൾ, പച്ചക്കറികൾ, അരി, ഡ്രൈ ഫ്രൂട്ട്സ്, പിന്നെ ഫ്ലാറ്റിലുള്ള എല്ലാവർക്കും ഇഷ്ടപ്പെടുന്ന ലഘുഭക്ഷണങ്ങൾ എന്നിവയൊക്കെ ശ്രദ്ധയോടെ തിരഞ്ഞെടുത്തു.
ഷോപ്പിംഗ് കഴിഞ്ഞ് സാധനങ്ങളൊക്കെ ട്രോളിയിൽ നിന്ന് കാറിന്റെ ഡിക്കിയിലേക്ക് മാറ്റിവെച്ചു. അപ്പോഴേക്കും പുറത്ത് കുവൈറ്റിന്റെ ആകാശം ചുവപ്പും ഓറഞ്ചും കലർന്ന സന്ധ്യാശോഭ അണിഞ്ഞിരുന്നു.
തിരികെ ഫ്ലാറ്റിലേക്കുള്ള മടക്കയാത്രയിൽ റോഡിലെ സന്ധ്യാവെളിച്ചവും തെരുവ് വിളക്കുകളുടെ മിന്നലാട്ടവും അന്തരീക്ഷത്തെ
കൂടുതൽ പ്രണയാതുരമാക്കി. വണ്ടിയിലെ മ്യൂസിക് സിസ്റ്റത്തിൽ നിന്ന് ഒഴുകിയെത്തിയ പാട്ടിനൊപ്പം ഹൻസിബ എന്റെ തോളിലേക്ക് തലവെച്ചിരുന്നു.
“ഇക്കാ… ഇന്ന് ശരിക്കും മറക്കാനാവാത്ത ഒരു ദിവസമായിരുന്നു. എനിക്ക് ഒരുപാട് സന്തോഷമായി,” എന്റെ കയ്യിൽ തടവിക്കൊണ്ട് അവൾ മെല്ലെ പറഞ്ഞു.
“ഇത് തുടക്കം മാത്രമല്ലേയുള്ളൂടി… നമുക്ക് ഇനിയും ഒരുപാട് ദൂരം ഒന്നിച്ചു സഞ്ചരിക്കാനുണ്ട്,” ഞാൻ അവളുടെ കവിളിൽ ഒരു മൃദുവായ ചുംബനത്തോടെ മറുപടി നൽകി.
ഫ്ലാറ്റിൽ എത്തിയപ്പോഴേക്കും ജോലി കഴിഞ്ഞ് രാമേന്ദ്രൻ ചേട്ടനും പിള്ളേരും തിരിച്ചെത്തിയിരുന്നു. ഡിക്കിയിൽ നിന്ന് സാധനങ്ങൾ നിറച്ച കവറുകളുമായി ഞങ്ങൾ അകത്തേക്ക് കയറുമ്പോൾ, ഫാസിലും ശ്രീരാഗും കള്ളച്ചിരിയോടെ ഞങ്ങളെ സ്വീകരിക്കാൻ വാതിൽക്കൽ
തന്നെയുണ്ടായിരുന്നു.
സാധനങ്ങൾ നിറഞ്ഞ വലിയ കവറുകളുമായി ഞങ്ങൾ അകത്തേക്ക് കയറിയതും ശ്രീരാഗ് ഓടിവന്ന് കൈയ്യിലുണ്ടായിരുന്ന കവറുകൾ വാങ്ങി.
“ആഹാ! ലുലു ഹൈപ്പർമാർക്കറ്റ് മുഴുവൻ തൂത്തുവാരിയാണല്ലോ വരവ്! ചേച്ചീ… മാസം അവസാനം റൂം മെസ്സ് തുക കണക്കുകൂട്ടുമ്പോൾ ഞങ്ങൾക്കിട്ട് വലിയ പണി തരാനുള്ള പ്ലാനാണോ?” ഫാസിൽ ചിരിച്ചുകൊണ്ട് ഹൻസിബയെ നോക്കി കളിയാക്കി.
ഹൻസിബ പുഞ്ചിരിയോടെ പറഞ്ഞു: “ഏയ്… ആവശ്യത്തിനുള്ള സാധനങ്ങൾ മാത്രമേ എടുത്തിട്ടുള്ളൂ ഫാസിലേ. പിന്നെ മാസം അവസാനം ഷെയർ ഇടുമ്പോൾ ഇക്കാടെ കയ്യിൽ നിന്ന് കൂടുതൽ വാങ്ങിച്ചോ, കുഴപ്പമില്ല!”
അതുകേട്ട് എല്ലാവരും ഉറക്കെ ചിരിച്ചു.
അപ്പോഴേക്കും രാമേന്ദ്രൻ ചേട്ടൻ ഹാളിലേക്ക് ഇറങ്ങിവന്നു: “ഡാ പിള്ളേരെ, അവരെ വെറുതെ ശല്യപ്പെടുത്താതെ ആ കവറുകളൊക്കെ അടുക്കളയിലേക്ക്
മാറ്റാൻ നോക്ക്. മോളെ…
നല്ലപോലെ ക്ഷീണ കാണും, നീ പോയി ഫ്രഷായി വാ.”
ഞങ്ങൾ രണ്ടുപേരും റൂമിൽ കയറി ഫ്രഷായി വസ്ത്രങ്ങൾ മാറി പുറത്തേക്ക് ഇറങ്ങി. അപ്പോഴേക്കും ഹൻസിബ യാതൊരു മടിയുമില്ലാതെ കൈകൾ മടക്കിക്കെട്ടി അടുക്കളയിലേക്ക് കയറി. വാങ്ങിയ സാധനങ്ങളൊക്കെ ഭംഗിയായി അടുക്കിവെക്കാൻ തുടങ്ങി.
പകൽ മുഴുവൻ നടന്ന് ഷോപ്പിംഗും കഴിഞ്ഞ് വന്നതുകൊണ്ട് ഹൻസിബ നല്ലപോലെ ക്ഷീണിച്ചിരുന്നു.
ഇന്ന് ഇനിയിപ്പോൾ പാചകം ചെയ്യാൻ നിൽക്കണ്ട,” ഞാൻ ഹാളിലേക്ക് വന്നുകൊണ്ട് പറഞ്ഞു. “ഇന്ന് രാത്രിക്ക് നമുക്ക് നല്ല
പൊറോട്ടയും ചപ്പാത്തിയും നാടൻ ചിക്കൻ കറിയും പുറത്തുനിന്ന് ഓർഡർ ചെയ്യാം!”
“അതാ നല്ലത് അളിയാ!” ശ്രീരാഗ് ആവേശത്തോടെ ചാടിയെഴുന്നേറ്റു. “ഷോപ്പിംഗും കഴിഞ്ഞ് ചേച്ചിയും ക്ഷീണിച്ച് കാണും.അതെയതെ, ഇന്ന് ആരും അടുക്കളയിൽ കയറേണ്ട. ഷാജു പറഞ്ഞ പോലെ റസ്റ്റോറന്റിൽ നിന്ന് ഓർഡർ ചെയ്യാം,” രാമേന്ദ്രൻ ചേട്ടനും അത് ശരിവെച്ചു.
