പെരുമാറ്റവുമായിരുന്നു മനസ്സിൽ.
കുവൈറ്റിൽ വന്നിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ, അതിനുള്ളിൽ അവൾ ഈ ഫ്ലാറ്റിലെ എല്ലാവരുമായും എത്ര പെട്ടെന്നാണ് ഇണങ്ങിയത്! എന്റെ കൂടെ ഇത്രയും നാൾ താമസിച്ച രാമേന്ദ്രൻ ചേട്ടനെയും
ഫാസിലിനെയും ശ്രീരാഗിനെയും അവൾ സ്വന്തം കുടുംബത്തെപ്പോലെ കാണുന്നു. സാധാരണ നാട്ടിൽ നിന്ന് പ്രവാസ ലോകത്തേക്ക് പുതിയതായി വരുന്ന ഭാര്യമാർ ആദ്യമൊക്കെ നല്ല അപരിചിതത്വവും നാണവും കാണിക്കാറുണ്ട്.
അടുക്കളപ്പണികളിലേക്കൊന്നും പെട്ടെന്ന് ഇറങ്ങാതെ, മെല്ലെ മെല്ലെ മാത്രമേ കാര്യങ്ങളുമായി പൊരുത്തപ്പെടാറുള്ളൂ എന്നാണ് ഞാൻ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതും. പക്ഷേ ഹൻസിബ തികച്ചും വ്യത്യസ്തയാണ്.
യാതൊരു മടിയുമില്ലാതെയാണ് അവൾ അടുക്കളയിലേക്ക് കയറിയതും എല്ലാവർക്കും വേണ്ടി സന്തോഷത്തോടെ ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങിയതും.
സത്യത്തിൽ ഞാൻ ശരിക്കും ഭാഗ്യം ചെയ്തവൻ തന്നെയാണ്! ഇത്രയും സൗന്ദര്യമുള്ള ഒരു ഭാര്യയെ കിട്ടിയത് മാത്രമല്ല, എന്തിനെക്കുറിച്ചും പരസ്പരം തുറന്നു
പറയാനും മനസ്സിലാക്കാനുമുള്ള ഒരു മനസ്സും അവൾക്കുണ്ട്. എന്റെ സാഹചര്യങ്ങളും ജീവിതത്തിലെ എല്ലാ കാര്യങ്ങളും മനസ്സിലാക്കാനും പൊരുത്തപ്പെടാനുമുള്ള ആ നല്ല മനസ്സ് അവൾക്കില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു?
ആദ്യരാത്രിയിൽ തന്നെ ഞാൻ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞപ്പോൾ അവൾക്ക് എന്നെ ഇട്ടിട്ട് പോകാമായിരുന്നു. എന്നാൽ അവൾ എന്നെ തള്ളിക്കളഞ്ഞില്ലെന്ന് മാത്രമല്ല, തന്റെ മനസ്സിലുള്ള കാര്യങ്ങളെല്ലാം എന്നോടും തുറന്നു പറയുകയും എന്നെ പൂർണ്ണമായി മനസ്സിലാക്കുകയും ചെയ്തു.
ഷവറിൽ നിന്ന് വെള്ളം തലയിലൂടെ ഒഴുകിയിറങ്ങുമ്പോൾ ഉള്ളിൽ വലിയൊരു ആശ്വാസവും സ്നേഹവും ഇരച്ചുകയറി. ഹൻസിബയെപ്പോലെ സ്നേഹമുള്ള, പക്വതയുള്ളൊരു പെണ്ണ് ജീവിതത്തിലേക്ക് വന്നതോടെ എന്റെ ജീവിതം തന്നെ കൂടുതൽ മനോഹരമായി മാറിയിരിക്കുന്നു എന്ന് ഞാൻ
തിരിച്ചറിയുകയായിരുന്നു.
പകൽ വെളിച്ചം ഫ്ലാറ്റിനുള്ളിലേക്ക് പൂർണ്ണമായി പടർന്നുപിടിച്ചിരുന്നു. കുളിച്ചു ഫ്രഷായി, വസ്ത്രങ്ങളൊക്കെ മാറി ഞാൻ ഹാളിലേക്ക് ഇറങ്ങിച്ചെന്നു.
ഹാളിൽ അപ്പോഴേക്കും രാമേന്ദ്രൻ ചേട്ടനും ശ്രീരാഗും ഫാസിലും ഡൈനിംഗ് ടേബിളിന് ചുറ്റും ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു. മേശപ്പുറത്ത് ആവി പറക്കുന്ന ചൂട് ചായയും പുകയുന്ന പുട്ടും പയർക്കറിയും പാത്രങ്ങളിൽ വിളമ്പിവെച്ചിട്ടുണ്ട്.
എല്ലാവരുടെയും മുഖത്ത് ഒരു പ്രത്യേക സന്തോഷവും ആശ്വാസവും കാണാനുണ്ടായിരുന്നു.
ഞാൻ അടുത്തേക്ക് ചെന്നതും ഫാസിൽ എന്നെ നോക്കി കള്ളച്ചിരിയോടെ പറഞ്ഞു:
“ആഹാ! അക്കൗണ്ടന്റ് സാർ കുളിച്ചൊരുങ്ങി വന്നല്ലോ. അളിയാ, നീയിത്രയും കാലം ഞങ്ങളെ കഷ്ടപ്പെടുത്തിയ ആ അടുക്കള
ഭരണം ഇതാ ചേച്ചി ഏറ്റെടുത്തിരിക്കുന്നു! മണം കണ്ടിട്ട് തന്നെ സംഗതി പൊളിയാണെന്ന്
തോന്നുന്നു.”
ശ്രീരാഗ് പ്ലേറ്റിലേക്ക് പുട്ട് പകർന്നു വെച്ചുകൊണ്ട് കൂട്ടിച്ചേർത്തു:
“സത്യം! ഞങ്ങൾ ഇത്രയും നാൾ കഴിച്ച ആ ‘കല്ല് പുട്ടിന്’ പകരം ഇതാ നല്ല മല്ലികപ്പൂവ് പോലുള്ള പുട്ട്! ചേച്ചി….”
അടുക്കളയിൽ നിന്ന് ബാക്കി ചായ പാത്രവുമായി ഇറങ്ങിവന്ന ഹൻസിബ അവരുടെ ഈ പ്രശംസ കേട്ട് നാണത്തോടെ ചിരിച്ചു. അവൾ എന്റെ അടുത്തേക്ക് വന്ന് മേശപ്പുറത്ത് പാത്രം വെച്ചുകൊണ്ട് പറഞ്ഞു:
“നിങ്ങൾ രണ്ടാളും കൂടി എന്നെ വല്ലാതെ പുകഴ്ത്തണ്ട കേട്ടോ… ഉണ്ടാക്കാൻ വലിയ സാധനങ്ങളൊന്നും അടുക്കളയിൽ ഇല്ലായിരുന്നു. ഉള്ളതുവെച്ച് ഉണ്ടാക്കിയതാണ്. കഴിച്ച് നോക്കിയിട്ട് അഭിപ്രായം പറയ്.”
രാമേന്ദ്രൻ ചേട്ടൻ ഒരു പിടി പുട്ടും കറിയും വായിലാക്കി, ആസ്വദിച്ചു ചവച്ച ശേഷം ഹൻസിബയോട് സ്നേഹത്തോടെ പറഞ്ഞു:
“മോളെ… ഇവന്മാർ വെറുതെ പറയുന്നതല്ല. സംഭവം അസ്സലായിട്ടുണ്ട്! ഇത്രയും നാൾ ഞങ്ങൾ ഉണ്ടാക്കി കഴിച്ച ഫുഡിൽ നിന്നൊക്കെ വ്യത്യസ്തമായി നല്ലൊരു നാടൻ സ്വാദ്.
നീ വന്നതോടെ ഈ ഫ്ലാറ്റിന് ഒരു ഐശ്വര്യം വന്നതുപോലെ ആയി.”
