നിധിയുടെ കാവൽക്കാരൻ – 13 46അടിപൊളി 

 

ചുമ നിൽക്കരുതേ എന്ന് പ്രാർത്ഥിച്ച്, കിട്ടാവുന്നത്ര ഭാവങ്ങൾ മുഖത്ത് വരുത്തി ഞാൻ അഭിനയിച്ചു തകർത്തു.

 

ചുമയുടെ വോളിയം കുറച്ച് കൂടി കൂട്ടി, ശ്വാസം കിട്ടാത്തവനെപ്പോലെ ഒന്ന് അഭിനയിച്ചു.

 

ചേച്ചിയുടെ ആ തഴുകൽ ഇനിയും കിട്ടാൻ വേണ്ടി എന്തും ചെയ്യാൻ ഞാൻ റെഡിയായിരുന്നു.

 

പക്ഷേ, എന്റെ അഭിനയവും ചേച്ചിയുടെ തഴുകലും നിന്നത് പുറത്ത് നിന്നും ബാക്കിയുള്ളവരുടെ സംസാരവും കാലൊച്ചയും കേട്ടപ്പോഴാണ്.

 

ബോധം വന്ന ഞാൻ ഞെട്ടി!

 

അവർ കണ്ടാൽ പണിയാകുമെന്ന് ഉറപ്പുള്ളതുകൊണ്ട് ഞാൻ പെട്ടെന്ന് അഭിനയം നിർത്തി, ഒരു മാന്യനെപ്പോലെ കസേര നീക്കി ചേച്ചിയുടെ അടുത്ത് നിന്നും കുറച്ചു മാറിയിരുന്നു.

 

എല്ലാം കൃത്യമായ പ്ലാനുകളോടെയായിരുന്നു ഞാൻ ചെയ്തത്. പക്ഷേ ആ വെപ്രാളത്തിനിടയിൽ ഞാൻ ഒരു കാര്യം മാത്രം മറന്നു പോയി…

 

ഞാൻ മാറിയെങ്കിലും, ചേച്ചി അപ്പോഴും എന്റെ തൊട്ടടുത്ത് തന്നെ നിൽക്കുകയായിരുന്നു എന്നാ കാര്യം..!

 

എന്റെ പെട്ടെന്നുള്ള മാറ്റം ചേച്ചി ശ്രദ്ധിച്ചിരുന്നു…

 

സഭാഷ്….. 😐

പണി പാളി!

 

ഞാൻ പതിയേ തല ചെരിച്ചൊന്ന് നോക്കി.

 

ചേച്ചിയുടെ മുഖത്ത് ‘ഇവൻ ഇത്ര പെട്ടെന്ന് എങ്ങനെ ചുമ നിർത്തി?’ എന്ന അമ്പരപ്പ് പ്രകടമായിരുന്നു….

തൊട്ടടുത്ത നിമിഷം, ഇതെല്ലാം എന്റെ അഭിനയമായിരുന്നു മനസ്സിലായതോടെ ദേഷ്യമില്ലാഞ്ഞിട്ട് കൂടി ആ ഉണ്ടക്കണ്ണുകൾ വിടർന്നു വന്നു…കൈകൾ വായുവിൽ പൊന്തി

 

പെട്ടെന്നാണ്ആമിയുടെ ശബ്ദം കാതുകളിലേക്ക് എത്തിയത്…

 

”എന്തുപറ്റി ദേവാ…? വല്ലാതെ ചുമയ്ക്കുന്ന ശബ്ദം കേട്ടല്ലോ…”

 

”ഏയ് ഒന്നുമില്ല… ചായ തൊണ്ടയിൽ പോയതാ…”

 

ഞാൻ ഒരുവിധം പറഞ്ഞൊപ്പിച്ചു…

 

ചേച്ചി അപ്പോഴേക്കും എല്ലാവർക്കും ചായയും പലഹാരങ്ങളും എടുത്തു കൊടുത്തു. രാഹുൽ ആണെങ്കിൽ ആഴ്ചകളായി പട്ടിണി കിടന്നവനെപ്പോലെ പലഹാരപ്പാത്രത്തിലേക്ക് ചാടി വീണു.

 

ആദ്യം ഉണ്ടായിരുന്ന ഗൗരവവും പേടിയുമൊക്കെ മാറി അന്തരീക്ഷം മെല്ലെ തണുത്തു. ചായകുടി കഴിഞ്ഞ് ഞങ്ങൾ എല്ലാവരും ഉമ്മറത്തേക്ക് മാറി. പിന്നെ വർത്തമാനങ്ങളുടെ ഘോഷയാത്രയായിരുന്നു.

 

ലൂപ്പിനെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള വലിയ വലിയ ചർച്ചകൾ തൽക്കാലത്തേക്ക് മാറ്റി വെച്ച്, പഴയ കോളേജ് തമാശകളും, സിനിമയും, നാട്ടിലെ വിശേഷങ്ങളുമൊക്കെയായി ഞങ്ങൾ സമയം കൊന്നു.

 

പുറത്ത് പകൽ വെളിച്ചം മാഞ്ഞ്, സന്ധ്യ ഇരുട്ടിന് വഴിമാറുന്ന സമയം…

 

ഞങ്ങളുടെ ചിരിയും വർത്തമാനവും അതിന്റെ മൂർദ്ധന്യത്തിൽ നിൽക്കുമ്പോഴാണ്, ദൂരെ നിന്നും അന്തരീക്ഷത്തിന് ഭാരം കൂട്ടിക്കൊണ്ട് ആ ശബ്ദം ഒഴുകിയെത്തിയത്.

 

ആദ്യം അതൊരു മുഴക്കം മാത്രമായിരുന്നു. കാറ്റ് വീശുന്നതുപോലെ അവ്യക്തമായ ഒന്ന്.

 

പക്ഷേ നിമിഷങ്ങൾക്കുള്ളിൽ ആ ശബ്ദത്തിന് വ്യക്തത വന്നു.

 

നിശബ്ദമായ ആ മലയിടുക്കുകളിൽ തട്ടി പ്രതിധ്വനിക്കുന്ന പെരുമ്പറയുടെ ഘനഗാംഭീര്യമുള്ള ശബ്ദം!

 

”ഡും… ഡും… ഡും…”

 

താളത്തിലുള്ള ആ കൊട്ട് കേട്ടതും ഞങ്ങളുടെ സംസാരം പാതിവഴിയിൽ മുറിഞ്ഞു.

 

”എന്താടാ അത്…? ഉത്സവത്തിന്റെ വല്ല അനൗൺസ്‌മെന്റും ആണോ?”

 

രാഹുൽ കസേരയിൽ നിന്ന് എഴുന്നേറ്റ് കഴുത്ത് നീട്ടി റോഡിലേക്ക് നോക്കി.

 

ഞങ്ങൾ എല്ലാവരും ആകാംക്ഷയോടെ ഉമ്മറത്തേക്ക് ഇറങ്ങി ഗേറ്റിന് അടുത്തേക്ക് നടന്നു.

 

മങ്ങിയ വെളിച്ചത്തെ കീറിമുറിച്ചുകൊണ്ട് ഒരു ജീപ്പിന്റെ ഹെഡ്‌ലൈറ്റ് ദൂരെ തെളിഞ്ഞു.

ആ ജീപ്പ് വളരെ സാവധാനം ഞങ്ങളുടെ വീടിന്റെ ഭാഗത്തേക്ക് നീങ്ങി വരികയാണ്. അതിന് മുകളിൽ കെട്ടിവെച്ച പഴയ കോളാമ്പി മൈക്കിലൂടെ, ആ പെരുമ്പറയുടെ ശബ്ദത്തിന് അകമ്പടിയായി ഒരു ഗൗരവമുള്ള ശബ്ദം കൂടേ മുഴങ്ങി കേട്ടു:

 

”ശ്രദ്ധിക്കുക… നാട്ടുകാരുടെ ശ്രദ്ധയ്ക്ക്…!”

 

ജീപ്പ് അടുത്തെത്തും തോറും ആ ശബ്ദത്തിന്റെ തീവ്രത കൂടി വന്നു.

3 Comments

Add a Comment
  1. വായനക്കാരൻ

    Continue bro

  2. വായനക്കാരൻ

    Adipoli aanu

  3. വായനക്കാരൻ

    Waiting for next part

Leave a Reply

Your email address will not be published. Required fields are marked *