”പക്ഷേ…” അവൾ ഒന്ന് നിർത്തി.
”പെട്ടെന്ന് കാർമേഘം മാറി ചന്ദ്രൻ പുറത്തു വന്നു. ആ നിലാവെളിച്ചത്തിൽ അയാൾ ആ രൂപത്തെ വ്യക്തമായി കണ്ടു… മനുഷ്യന്റെ ഉടലും, അതിൽ ഭീതി ജനിപ്പിക്കുന്ന ചെന്നായയുടെ തലയുമുള്ള ഒരു ഭീകരരൂപം…!”
”അന്ന് മുതലാണ് നരിമാടൻ എന്ന മുത്തശ്ശി കഥകളിലേ പേര് ഈ നാട്ടുകാർ വീണ്ടും ഭയത്തോടെ ഓർത്തു തുടങ്ങിയത്….. അത് കഴിഞ്ഞ് ഇന്നും..”
എല്ലാം പറഞ്ഞു കഴിഞ്ഞതിനുശേഷം ഒരൊറ്റ ചോദ്യം മാത്രമേ ആമിയോടും നിധിയോടും എനിക്ക് ചോദിക്കാൻ ഉണ്ടായിരുന്നത്
“എന്ത്കൊണ്ട്..? ഇങ്ങനെയൊക്കെ നടക്കും എന്നറിഞ്ഞിട്ടും എന്തുകൊണ്ട് നിങ്ങൾ ഇതിനെ തടുക്കാൻ ശ്രമിച്ചില്ല..?”
എന്റെ പെട്ടെന്നുള്ള ചോദ്യം കേട്ട് എന്നേ അമ്പരന്ന് നോക്കുകയാണ് ആമിയും നിധിയും
“എടാ പൊട്ടാ ഇതൊക്കെ നടക്കുന്നത് ഞാൻ നാലിലോ അഞ്ചിലൊ പഠിക്കുമ്പോഴാണ്. അന്നൊന്നും ഞാൻ ലൂപ്പിലല്ലല്ലോ. പിന്നേ എങ്ങനെ അറിയാനാണ് ഈ കാര്യങ്ങളൊക്കെ ”
ഓഹ് മൈര് ചോദിച്ചതിന്റെ സമയം മാറിപ്പോയി
”എടി അതല്ല നിങ്ങളിപ്പോ ഈ ലൂപ്പിൽ പെട്ട് കിടക്കുന്നവരല്ലേ? അപ്പൊ ഈ ദിവസങ്ങളിലൂടെ നിങ്ങൾ ഇതിനു മുൻപും പലതവണ കടന്നുപോയിട്ടുണ്ടാവില്ലേ?
എന്നിട്ടും എന്തുകൊണ്ട് കോളേജിൽ നടന്ന ആ മരണങ്ങൾ തടയാൻ നിങ്ങൾ ശ്രമിച്ചില്ല? അത് നിങ്ങൾക്ക് തടയാമായിരുന്നില്ലേ…?”
എന്റെ ചോദ്യം നിധിയോടായിരുന്നെങ്കിലും, അതിനുത്തരം നൽകിയത് ആമിയാണ്.
”ഇല്ല ദേവാ… ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞങ്ങൾക്ക് ഒരറിവുമുണ്ടായിരുന്നില്ല. സത്യം പറഞ്ഞാൽ ഈ സംഭവങ്ങളൊക്കെ ഞങ്ങളും ആദ്യമായിട്ടാ ഫേസ് ചെയ്യുന്നത്…”
അവളുടെ ആ മറുപടി കേട്ടതും എന്റെ തലയിലെ കിളികൾ ഓരോന്നായി പറന്നു തുടങ്ങി. കാര്യം പിടികിട്ടാതെ ഞാൻ അന്തംവിട്ടു നിന്നു.
”അതെന്താ… അങ്ങനെ പറഞ്ഞാൽ…?”
മൊത്തത്തിൽ ചിന്താശേഷി
നഷ്ടപ്പെട്ടവനെപ്പോലെ ഞാൻ അവളോട് ചോദിച്ചു.
”അങ്ങനെ പറഞ്ഞാൽ… ഇതിന് മുൻപ് നടന്ന ലൂപ്പുകളിലൊന്നും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. കഴിഞ്ഞ എല്ലാ തവണത്തേക്കാളും വളരെ വ്യത്യസ്തമായാണ് ഇത്തവണ കാര്യങ്ങൾ നടക്കുന്നത്. ഞങ്ങളുടെ കണക്കുകൂട്ടലുകൾ പോലും തെറ്റിക്കൊണ്ട്…”
ആമി പറഞ്ഞ് നിർത്തി..
വീണ്ടും ഞങ്ങൾക്കിടയിൽ കനത്ത മൗനം തളംകെട്ടി നിന്നു.
കേട്ട കാര്യങ്ങളെല്ലാം എന്റെ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. ഓരോ ചോദ്യത്തിനും ഉത്തരം കണ്ടെത്താൻ ശ്രമിക്കുംതോറും, കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി മാറുന്നത് പോലെ എനിക്ക് തോന്നി. ചോദ്യങ്ങൾ ഒരു കടങ്കഥ പോലെ മുന്നിൽ കിടക്കുകയാണ്…
”നിങ്ങൾ ഇങ്ങോട്ട് ട്രെയിൻ കേറി വന്നപ്പോൾ… ഞാൻ ആദ്യം ചോദിച്ച കാര്യം ഓർമ്മയുണ്ടോ?”
പെട്ടെന്നുള്ള നിധിയുടെ ചോദ്യം കേട്ട് ഞാൻ ഞെട്ടി അവളെ നോക്കി. അവൾ എന്നെയും സച്ചിനെയും രാഹുലിനെയും മാറി മാറി നോക്കുകയായിരുന്നു.
”ആ… ‘നാളെ രാവിലെ എത്തും എന്നല്ലേ പറഞ്ഞത്, പിന്നെന്താ ഇപ്പോഴേ വന്നത്’ എന്നല്ലേ നീ അന്ന് ചോദിച്ചത്…?”
രാഹുൽ സംശയത്തോടെ മറുപടി നൽകി.
ശരിയാണ്… അത് തന്നെയാണ് അവൾ ചോദിച്ചത്. ക്ഷണിക്കാത്ത നേരത്ത് വലിഞ്ഞു കയറി വന്നതുപോലെയുള്ള അവളുടെ ആ ചോദ്യവും പെരുമാറ്റവും അപ്പോൾ തന്നെ എന്റെ മനസ്സിൽ ഉടക്കിയിരുന്നു.
”അതെ… ആ ചോദ്യം ഞാൻ വെറുതെ ചോദിച്ചതല്ല. അതിന് പിന്നിൽ കൃത്യമായ ഒരു കാരണമുണ്ട്…”
അവൾ ഗൗരവത്തോടെ തുടർന്നു:
”കാരണം, ഇതിന് മുൻപ് നടന്ന ലൂപ്പുകളിലൊന്നും നിങ്ങൾ മൂന്നുപേരും ആ സമയത്ത് ഇവിടെ എത്തിയിട്ടില്ല. കൃതിക വരുന്ന അതേ സമയത്ത്, അതേ ട്രെയിനിലാണ് സാധാരണ നിങ്ങൾ ഇവിടെ എത്താറുള്ളത്… ഇത്തവണ മാത്രമാണ് അത് മാറിയത്!”
“ഇതൊക്കെ അറിഞ്ഞിട്ടും നീ എന്ത് കൊണ്ട് ഇത്രയും നേരം ഇത് ഞങ്ങളോട് പറഞ്ഞില്ല…?”

Continue bro
Adipoli aanu
Waiting for next part