അവൾ പറഞ്ഞു നിർത്തിയതും എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു.
കുറച്ചു ദിവസങ്ങൾക്ക് മുൻപ്, രാത്രി നിധിയുടെ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ട ആ രൂപം…
അന്ന് ഇരുട്ടിൽ കണ്ട ആ ഭീമാകാരമായ നിഴൽ… അതിന്റെ വലിപ്പം…
അവൾ പറഞ്ഞ ലക്ഷണങ്ങൾ വെച്ച് നോക്കുമ്പോൾ അത് നരിമാടൻ ആയിരിക്കുമോ? എന്റെ നെഞ്ചിടിപ്പൊന്ന് വർദ്ധിച്ചു
”അല്ല… ആ പേര് കേട്ടപ്പോൾ മിസ്സിന്റെ മുഖം വല്ലാതെ മാറുന്നത് കണ്ടല്ലോ… മിസ്സും ഈ നരിമാടനും തമ്മിൽ എന്താ ബന്ധം?”
ഞാൻ സംശയത്തോടെ അവളോട് ചോദിച്ചു.
അതുകേട്ടതും നിധിയുടെ മുഖം മങ്ങി.
അവൾ ഒരു നിമിഷം മൗനമായി നിന്നു.
പിന്നെ പതുക്കെ പറഞ്ഞു തുടങ്ങി.
”അതൊരു വലിയ കഥയാണ് ദേവാ… അല്ലെങ്കിൽ വലിയൊരു ദുരന്തം. വർഷങ്ങൾക്ക് മുൻപ്, ചേച്ചിയുടെ അച്ഛനും അമ്മയും മരിക്കാൻ കാരണമായത് ഈ നരിമാടനാണ് എന്നാണ് എല്ലാവരും വിശ്വസിക്കുന്നത്..”
ഞാൻ ഞെട്ടലോടെ അവളെ നോക്കി.
””””അന്ന് നമ്മുടെ മൂന്ന് ഗ്രാമങ്ങളും ചേർന്നുള്ള വലിയ ഉത്സവമായിരുന്നു. ക്ഷേത്രത്തിൽ ദീപം തെളിയിക്കാനുള്ള അവകാശം കിട്ടിയത് ചേച്ചിയുടെ നാട്ടുകാർക്കായിരുന്നു.
അന്ന് ചേച്ചിയെയും കൂട്ടി ചേച്ചിയുടെ അച്ഛനും അമ്മയും രാത്രി ഇങ്ങോട്ട് വന്നിരുന്നു.
മത്സരങ്ങളിൽ എല്ലാം തോറ്റ് വീണ്ടും ദീപം തെളിയിക്കാൻ അവസരം നഷ്ട്ടപെട്ട് വീട്ടിൽ വിഷമിച്ചിരിക്കുന്ന അച്ഛനെ കണ്ട് സംസാരിക്കാൻ കൂടെയാണ് അന്നവർ ഇങ്ങോട്ട് വന്നത്.
കുറച്ചു നേരം സംസാരിച്ച് അമ്പലത്തിലേക്ക് പോവാൻ നിൽക്കുമ്പോഴാണ് ചേച്ചിയുടെ പനി എല്ലാവരുടെയും ശ്രദ്ധയിൽ പെട്ടത്. പനി കാരണം ചേച്ചി നന്നായി വിറക്കുന്നുണ്ടായിരുന്നു.
അവസാനം പനിയായതുകൊണ്ടും നല്ല തണുപ്പുള്ള രാത്രിയായതുക്കൊണ്ടും, ചേച്ചിയെ എന്റെ വീട്ടിൽ നിർത്താൻ തീരുമാനിക്കുകയും അമ്പലത്തിൽ നിന്നും തിരിച്ചു വരുന്ന വഴി ചേച്ചിയെയുംകൂടെ കൂട്ടാമെന്നും എല്ലാവരും തീരുമാനമെടുത്തു”””
നിധിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
”പക്ഷേ… പോയ അവർ പിന്നീട് തിരിച്ചു വന്നില്ല. നേരം വെളുത്തിട്ടും അവരെ കാണാതായപ്പോൾ നടത്തിയ അന്വേഷണത്തിൽ… മലയിലേക്കുള്ള വഴിയിൽ വെച്ച് ക്രൂരമായി കൊലചെയ്യപ്പെട്ട നിലയിൽ അവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഏതോ വന്യമൃഗം ആക്രമിച്ചതുപോലെ ശരീരം മുഴുവൻ മാന്തിക്കീറിയ നിലയിലായിരുന്നു…പക്ഷേ അവരുടെ ബൈക്ക് കിട്ടിയ സ്ഥലത്തു നിന്നും കുറേ മാറിയായിരുന്നു അവരുടെ ശരീരം കിട്ടിയത്. ചുരുക്കി പറഞ്ഞാൽ അവരുടെ ബൈക്ക് കിട്ടിയത് അമ്പലത്തിലേക്കുള്ള വഴിയിലായിരുന്നെങ്കിൽ അവരുടെ ബോഡി കണ്ടെടുത്തത് മലയിലേക്കുള്ള വഴിയിൽ നിന്നായിരുന്നു”
”ആ വാർത്ത മൂന്ന് ഗ്രാമങ്ങളിലും കാട്ടുതീ പോലെ പടർന്നു. പോലീസ് അന്വേഷണം നടന്നു, പക്ഷേ ആര് ചെയ്തു, എന്ത് ചെയ്തു എന്നതിന് മാത്രം ഉത്തരമുണ്ടായിരുന്നില്ല. ഒടുവിൽ തെളിവുകളില്ലാതെ ആ കേസ് എല്ലാവരും മറന്നു തുടങ്ങിയ സമയത്താണ്…
പോലീസിന് അപ്രതീക്ഷിതമായൊരു സാക്ഷിയെ കിട്ടുന്നത്.”
”ആരായിരുന്നു അത്?”
ആകാംക്ഷയോടെ ഞാൻ ചോദിച്ചു.
”ഒരു കള്ളൻ… അന്ന് രാത്രി ആ വഴിയുള്ള ഒരു പറമ്പിൽ തേങ്ങ മോഷ്ടിക്കാൻ കയറിയതായിരുന്നു അയാൾ. തേങ്ങ ഒക്കെ പറിച്ച് ഇറങ്ങുമ്പോഴായിരുന്നു…താഴെ കൂരിരുട്ടിലൂടെ ബൈക്കിൽ വരുന്നവർ അയാളുടെ ശ്രദ്ധയിൽ പെട്ടത്
അവർ കാണാതിരിക്കാനെന്നോണം ഇറങ്ങിയപോലെതന്നെ അയാൾ ആ തെങ്ങിലേക്ക് വീണ്ടും വലിഞ്ഞു കയറി…
കയറുന്നതിനിടയിലാണ് പെട്ടെന്നൊരു ശബ്ദം അയാൾ കേട്ടത്.
താഴോട്ട് നോക്കിയപ്പോൾ കണ്ടത് ബൈക്കിൽ നിന്നും വീണ് കിടക്കുന്ന ദമ്പതികളെയും അവരുടെ മുന്നിലായി നിൽക്കുന്ന ഒരു ഭീമാകാരനായ മനുഷ്യനേയുമാണ്.
അമാനുഷികമായ ശക്തിയോടെ ആ മനുഷ്യൻ അവരെ ആക്രമിക്കുകയായിരുന്നു.
കാർമേഘം ഉണ്ടായിരുന്നതുകൊണ്ട് ആദ്യം കള്ളന് രൂപം വ്യക്തമായില്ല.

Continue bro
Adipoli aanu
Waiting for next part