പിന്നെ അവരുടെ നിർബന്ധത്തിന് വഴങ്ങി അവരോടൊപ്പം കുറച്ച് സമയം ചിലവഴിച്ചു. ക്യാംപ് ഫയറും ഡാൻസും ഒക്കെയായി ആഘോഷമായിരുന്നു.
അതൊക്കെ കഴിഞ്ഞ് പത്ത് മണിയായി ഊട്ടിയിൽ നിന്നും മടങ്ങിയപ്പോൾ.
ഫുൾ ടാങ്ക് പെട്രോളിൽ ബൈക്ക് ഓടികൊണ്ടേയിരുന്നു. കാട്ടാനകൾ വിഹരിച്ച് നടക്കുന്ന നിബിഢ വനത്തിലൂടെയാണ് പാതിരാത്രിക്കുള്ള ഞങ്ങളുടെ യാത്ര.
കാടിന് നടുവിലൂടെ റോഡ് അനന്തമായി നീണ്ടു കിടക്കുന്നു. ബൈക്കിൻ്റെ ഹെഡ് ലൈറ്റ് ഹൈ ബീമിലായിട്ടും ചുറ്റും കട്ട പിടിച്ച കൂരിരുട്ട് മാത്രം. പാരലൽ ട്വിൻ എഞ്ചിൻ്റെ പ്രൗഢമായ താളം കാടിൻ്റെ കനത്ത നിശബ്‌ദതയിൽ ഒടുങ്ങുന്നത് ഞാനറിഞ്ഞു. വേനൽക്കാലത്താണ് കാട്ടാനകൾ കൂട്ടമായി നാട്ടിലിറങ്ങുന്നത്. പന്തല്ലൂരിലൂടെ വേണം പോകാൻ എന്ന് ഓർക്കുമ്പോൾ ചെറിയൊരു ഭയം തോന്നുന്നു. കാട്ടിൽ നിന്നും എത്രയും പെട്ടെന്ന് പുറത്തെത്താൻ വെമ്പൽ കൊള്ളുന്ന മനസ്സുമായി ഞാൻ ബൈക്കിൻ്റെ വേഗത കൂട്ടി.
“ഈ സമയത്ത് താമരശ്ശേരീലെങ്കിലും എത്തണേന്നു. നല്ലോം വൈകി.. റോഡിലാണെങ്കില് വണ്ടികളൂല്ല. ശ്ശെ… വല്ലാത്ത കഷ്ടായി. കുറച്ച് നേരത്തേ പോന്നാ മതിയേന്നു.”
“നേരത്തേ പോരേന്നല്ലോ. ഏട്ടനാ പെണ്ണിൻ്റെ കൂടെ തുള്ളാൻ പോയിട്ടല്ലേ”?
അവളുടെ ആ മറുപടിയിൽ എനിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല. ചിന്നുവിന് ആ പെണ്ണിനെ അത്രക്കങ്ങ് ഇഷ്ടമായില്ല എന്നത് ഞാൻ നേരത്തേ ശ്രദ്ധിച്ചതാണ്. പക്ഷേ ഇപ്പോഴും അവൾ അതും മനസ്സിലിട്ട് ഇരിക്കുകയാവും എന്ന് ഞാനോർത്തില്ല.
“അതിപ്പോ… അവളെന്നെ ഡാൻസ് കളിക്കാൻ വിളിച്ചപ്പോ……”
“എന്തേലും പറഞ്ഞ് ഒഴിവാക്കണേന്നു. അല്ലേലും ഏട്ടനെ പറഞ്ഞിട്ടും കാര്യല്ല. കാണാൻ കൊള്ളാവുന്ന ആണുങ്ങളെ കണ്ടാൽ ചിലവളുമാർക്ക് ഒരിളക്കാ.”
അത് കേട്ടതും എനിക്ക് ചിരിപൊട്ടി. അത് കേട്ട് ചിന്നുവിൻ്റെ ദേഷ്യം കൂടിയത് കണ്ട് ഞാൻ വല്ലപാടും കഷ്ടപ്പെട്ട് ചിരിയമർത്തി.
“ഞാനൊപ്പണ്ടായിട്ടും ഒരുത്തി ഏട്ടൻ്റെ കൂടെ കൊഞ്ചി കുഴഞ്ഞ് കിന്നരിച്ച് നടക്കുന്നത് കണ്ടാ പിന്നെ എന്താ പറയണ്ടേ? ഏട്ടൻ്റെ കൂടെ ഇരുന്ന് കഴിച്ചാലേ അവൾക്ക് ഫുഡ് ഇറങ്ങൂ. ഏട്ടൻ്റെ കൂടെ ഡാൻസ് കളിക്കുന്നു…. ഏട്ടനോട് തമാശ പറയുന്നു… എന്തൊക്കേന്നു അവിടെ… അവളുടെ ആ പ്രഹസനം കണ്ട് എനിക്കങ്ങട്ട് പെരുത്ത് കയറിയതാ. ഞാൻ പിന്നെ വേണ്ടാന്ന് വെച്ചിട്ടാ. പിന്നേ… ഏട്ടനെന്താ അവളുടെ കളി കൂട്ടുകാരനോ”? ചിന്നു ദീർഘശ്വാസം വിട്ട് നിവർന്നിരുന്നു. പിന്നെ
അടുത്തേക്ക് നീങ്ങിയിരുന്ന് അവൾ മുഖം എൻ്റെ തോളിൽ ചേർത്ത് വെച്ചു.
“ന്നാ ഒരുത്തി അങ്ങനെ കാട്ടുമ്പോ അത് കണ്ടറിഞ്ഞ് പെരുമാറാള്ള ബോധം വേണ്ടേ? ഇവിടെ ഒരാൾക്ക് അതൂല്ല”
“എന്താണ്? അസൂയയോ? എന്താ ഇപ്പോ അവളുടെ പേര്… “…. ഞാൻ മനപൂർവം ചിന്നുവിനെ ചൊറിയാൻ വേണ്ടി പേര് ഓർത്തെടുക്കാൻ ശ്രമിക്കുന്നതു പോലെ
അഭിനയിച്ചു.
“എനിക്കെങ്ങനെ അറിയാം? രണ്ടാളും കൂടി കിന്നാരം പറഞ്ഞിരുന്നപ്പോ പേരൊന്നും ചോദിച്ചില്ലേ”?
ചിന്നുവിൻ്റെ മനസ്സിലെന്താണെന്ന് എനിക്ക് അറിയാഞ്ഞിട്ടല്ല. എന്നാലും അവളെ അങ്ങനെ ഇട്ട് ചാടിക്കാൻ ഒരു രസം.
“എൻ്റെ പുന്നാര അനിയത്തി ഇങ്ങനെ ഒരു പൊട്ടത്തി ആണല്ലോ ഈശ്വരാ… എൻ്റെ ചിന്നൂ… ഇതിലിത്രക്ക് പരിഭവിക്കാനൊന്നൂല്ല. ആ പെണ്ണൊരിത്തിരി ഓവർ ഫ്രണ്ട്ലിയാ. അത്രേയുള്ളൂ കാര്യം. അതിപ്പോ ഓരോരുത്തരുടെ ക്യാരക്റ്ററല്ലേ”
“ഏട്ടാ… ”
“എന്തേ”?
“ഞാനൊരു പെണ്ണാ”
“അതെനിക്കറിയാലോ”
“അപ്പോ വേറൊരു പെണ്ണ് അങ്ങനെ കാണിക്കുമ്പോ അതെന്താന്നറിയാനുള്ള ബോധം ഒക്കെ എനിക്കുണ്ട്.”
“എന്നാ പറ. എന്താ അത് ? പ്രേമാണോ”?
“പ്രേമം ഒന്നൂല്ല. ജസ്റ്റ് ഒരു ഇൻഫാച്ചുവേഷൻ.”
“ശ്ശെ. ഞാൻ നേരത്തേ അറിഞ്ഞില്ലല്ലോ. മിസ്സായി പോയി. ശ്രദ്ധിക്കേണ്ടതേന്നു. അറ്റ്ലീസ്റ്റ് അവളുടെ ഇൻസ്റ്റഗ്രാം ഐ ഡിയെങ്കിലും കിട്ടിയേനെ….”
പറഞ്ഞ് തീരുന്നതിന് മുൻപ് ചിന്നു എൻ്റെ തോളത്ത് പിച്ചി. ഞാനത് പ്രതീക്ഷിച്ചിരുന്നില്ല. ബൈക്കൊന്ന് പാളി.
