ഞാനും എൻ്റെ അനിയത്തിയും 2അടിപൊളി  

“നമ്മള് വരണ വഴിക്ക് റോഡില് ആനക്കൂട്ടം എങ്ങാനും ഉണ്ടോന്നാ അവര് ചോദിച്ചത്. ഇല്ലാന്ന് ഞാൻ പറഞ്ഞു. മേലെ എവിടെയോ ആന ഇറങ്ങീട്ടുണ്ടൂന്ന്. അതോണ്ട് പെട്ടെന്ന് പോകാനാ അവര് പറഞ്ഞത്. അതാ ഞാൻ സ്പീഡ് കൂട്ടിയത്. വേഗം ഗൂഡല്ലൂരെത്താൻ”

“അതാണോ ഏട്ടനെന്നെ ചോലേടെ അവിടുന്ന് വേഗം വിളിച്ചത്”?

“അതെന്നെ. നീ അവിടെ ഫ്രഷ് ആനപ്പിണ്ടം കണ്ടില്ലേ ചോലേൻ്റെ ചുറ്റും? അവിടെ ആ ചുറ്റുവട്ടത്ത് എവിടെയോ ആനകളുണ്ട്. ചോലയിലെ വെള്ളോം കുടിക്കാം. മുളേൻ്റെ ഇളം തണ്ട് പൊട്ടിച്ച് തിന്നേം ചെയ്യാം.. ആനകൾക്ക് അത് വല്ല്യ ഇഷ്ടാ… അവിടെ ഫോട്ടോ എടുക്കാൻ നിന്നാല് ആന ചിലപ്പോ നമ്മളെ കൊമ്പില് കോർക്കും.. എന്തിനാ വെറുതെ …. അതാ വേഗം പോവാന്ന് പറഞ്ഞെ”

ചിന്നു ഒന്നും മിണ്ടാതെ വഴിയോര കാഴ്ചകൾ കാണുന്നതിൽ മുഴുകി.

“എന്നാലും എങ്ങനെയാല്ലേ ഈ ആന ഒളിച്ച് നിക്കണത്”?

അവളുടെ ആ ചോദ്യം കേട്ടപ്പോളാണ് ഞാനും അക്കാര്യം ചിന്തിച്ചത്. കരയിലെ ഏറ്റവും വലിയ ജീവിയാണ് ആന. ആന തൊട്ടടുത്ത് നിൽക്കുന്നുണ്ടെങ്കിൽ പോലും കാണാൻ കഴിയില്ല.. ആ വലിയ ജീവിയെ സത്യം പറഞ്ഞാൽ എളുപ്പത്തിൽ കാണാൻ കഴിയുകയാണ് വേണ്ടത്. പക്ഷേ എങ്ങനെയാണ് ആനകൾ കൺമുന്നിൽ ഒളിക്കുന്നത് എന്നെനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.

ദൂരെ നാടുകാണിയിലെ പോലീസ് ചെക്ക് പോസ്റ്റ് കണ്ടതും ആനക്കാട്ടിൽ നിന്നും പുറത്തെത്തിയതിൽ മനസ്സിൽ നേരിയ ഒരാശ്വാസം നുരഞ്ഞ് പൊന്തി.

കുറച്ച് കൂടി മുന്നോട്ട് സഞ്ചരിച്ച് നാടുകാണി ജങ്ഷനിൽ എത്തിയതോടെ വഴിയരികിൽ ആൾ തിരക്കായി. കാട്ടു തേനും ഹോംമെയ്ഡ് ചോക്ലേറ്റുകളും വിൽക്കുന്ന കടകളുടെ നീണ്ട നിരകളാണ് റോഡിൻ്റെ ഇടത് വശത്ത്. വലത് വശത്തുള്ള കുന്നുകളിൽ നനഞ്ഞു കുതിർന്ന നരച്ച പച്ച കമ്പിളി വിരിച്ചിട്ട പോലെ തട്ട് തട്ടായി പരന്ന് കിടക്കുന്ന തേയില തോട്ടങ്ങളാണ്. അതിനിടയിൽ ഒറ്റതിരിഞ്ഞു നിൽക്കുന്ന ചുവന്ന ഓടിട്ട വീടുകൾ.

റോഡരികിൽ ബൈക്ക് പാർക്ക് ചെയ്ത് തേയില തോട്ടങ്ങൾക്കിടയിലൂടെയുള്ള ഒറ്റയടി പാതയിലൂടെ ഞാനും ചിന്നുവും കുറച്ച് ദൂരം നടന്നു.

“ഒരു ചായ കുടിച്ചാലോ? ഇവടെത്തെ ഇഞ്ചി ചായ ഭയങ്കര ഫെയ്മസാ. പിന്നെ ഊട്ടി വർക്കീണ്ടാവും” തണുപ്പത്ത് ഒരു ചൂടുചായ കുടിക്കാൻ തോന്നിയപ്പോൾ ഞാൻ വെറുതേ ചിന്നുവിനോട് ചോദിച്ചു.

“ഈ നട്ടുച്ചക്കോ? ഏട്ടന് വേണെങ്കില് കുടിച്ചോ. എനിക്ക് വേണ്ട. വീട്ടീന്ന് ഇറങ്ങിയപ്പഴല്ലേ ചോറുണ്ടേ”?

വാച്ച് നോക്കിയപ്പോൾ സമയം രണ്ട് മണി കഴിഞ്ഞതേയുള്ളൂ.

“ചിന്നൂ… രണ്ട് മണി ആയിട്ടേള്ളൂ. ഊട്ടീല് പോയാലോ? ഇപ്പോ പോയാല് നാല് നാലര ഒക്കെ ആവുമ്പോ ഊട്ടീലെത്തും. ഒരേഴു മണിക്ക് തിരിച്ച് പോന്നാല് പത്ത് മണിയാവുമ്പോ വീട്ടിലെത്താം”

ചിന്തിച്ച് നിന്ന് സമയം കളയാനില്ല. വേഗം പോയാൽ പെട്ടെന്ന് ഊട്ടിയിലെത്താം. ഫ്ലവർ ഷോ നടക്കുന്ന സമയമാണ് ഇത്. സഞ്ചാരികൾ ഏറെയെത്തുന്ന മാസങ്ങൾ. ചിന്നുവിൻ്റെ മറുപടിക്ക് കാക്കാതെ ബൈക്കിനടുത്തെത്താൻ ഞാൻ തിടുക്കം കൂട്ടി.

അവളുടെ കൈയ്യും പിടിച്ച് വലിച്ച് ഓടി കുന്നിറങ്ങുന്നതിനിടയിൽ വഴി വക്കിലിരുന്ന ഒരു കുരങ്ങിൻ്റെ വാലിൽ ചവിട്ടിയത് മാത്രം ഓർമ്മയുണ്ട്. കുരങ്ങൻ പിന്നാലെ കൂടിയതും ചിന്നു എന്നേക്കാളും മുന്നിലോടി റോഡിലെത്തി.

കുരങ്ങിൻ്റെ കയ്യിൽ പെടാതെ തൊട്ടു മുൻപിൽ കണ്ട കയ്യാല എടുത്ത് ചാടിയ ഞാൻ ഏതോ ഒരു ചായക്കടയുടെ അകത്തേക്കാണ് വീണത്. അവിടെയുള്ള ആളുകൾ ബഹളം വെച്ച് കുരങ്ങിനെ ഓടിച്ചത് കൊണ്ട് ഗവൺമെൻ്റാശുപത്രിയിൽ പോയി പൊക്കിളിന് ചുറ്റും ഇഞ്ചെക്ഷനെടുക്കേണ്ട ഗതികേടുണ്ടായില്ല.

വീഴ്ചയിൽ ഒന്നും പറ്റിയതൊന്നും ഇല്ല. എന്നാലും ആകെ കൂടി ഒരു അവലക്ഷണം പിടിച്ച ദിവസം തന്നെ. എടക്കരയിൽ വെച്ച് ടെംപോ ട്രാവലർ ഞങ്ങളുടെ നേരെ പാഞ്ഞ് വന്നത് ഞാനോർത്ത് പോയി. ഇപ്പോ ഒരു കുരങ്ങൻ കാരണം നടുവും തല്ലി വീണതേയുള്ളൂ. ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണ്. ഇനി മൂന്നാമത്തേത് എന്ത് മാരണമാണാവോ എന്നുള്ള ചിന്തയോടെ ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി.

Updated: June 12, 2026 — 6:09 pm

Leave a Reply

Your email address will not be published. Required fields are marked *