ആൾ തിരക്കായപ്പോൾ ചിന്നുവിന് ചെറിയൊരു അസ്വസ്ഥത തോന്നാൻ തുടങ്ങി. എൻ്റെ തോളിൽ തൂങ്ങിയുള്ള അവളുടെ നടപ്പും സംസാരവും ചെറിയ കുട്ടികളുടേത് പോലെയുള്ള കാട്ടി കൂട്ടലുകളുമൊക്കെ ആളുകൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
“പോയാലോ ഏട്ടാ? കണ്ടില്ലേ കുറേ വായ് നോക്കികള് തേരാ പാരാ നടക്കണത്”.
“അതിനെന്താ? നിനക്ക് മതിയായെങ്കില് നമുക്ക് പോവാം”
പാർക്കിംഗിനെതിർവശത്തുള്ള ടീ സ്റ്റാളിൽ കയറി ഒരു ചായയും കുടിച്ച് ഞങ്ങൾ മടങ്ങി.
“ഇനി എങ്ങട്ടാ ഏട്ടാ”?
“മാർക്കറ്റിലൊന്ന് കയറീട്ട് പോവാം. ഇവിടെ വരെ വന്നതല്ലേ…. കുറച്ച് ചായപ്പൊടിയോ കാപ്പി പൊടിയോ അങ്ങനെ എന്തേലും ഒക്കെ വാങ്ങാം..”
മാർക്കറ്റിൽ കയറിയത് മണ്ടത്തരമായി പോയി. കണ്ണിൽ കണ്ടതൊക്കെ വാങ്ങി ചിന്നു എൻ്റെ കയ്യിലെ പൈസ തീർത്തു.
“കൂട്ടുകാരിക്ക് ഗിഫ്റ്റ് വാങ്ങാനേ ഇനി അച്ഛനോട് പൈസ ചോദിച്ചോണ്ട്. എൻ്റെ കയ്യിലുള്ളതൊക്കെ തീർന്നു… ഇവിടെ കളസം കീറിയിട്ടാ ഞാനൊക്കെ ഒരു വിധം മുന്നോട്ട് പോണതെന്നെ. അല്ലെങ്കിലും കന്നിനെ കയം കാണിക്കരുതൂന്ന് പണ്ടുള്ളോര് പറയണതെത്ര ശരിയാ”…
ഞാൻ നോക്കുമ്പോൾ അവളുണ്ട് ചിരിച്ചോണ്ട് നിൽക്കുന്നു.
“അവളുടെ ഒരു ചിരി കണ്ടില്ലേ… കേറ് എന്തായാലും.. പോവാം…”
ചിന്നു ബൈക്കിൽ കയറി.
“നൈറ്റ് അട്രാക്ഷൻസ് എന്തേലൂണ്ടാവും ഏട്ടാ ഇവിടെ. അങ്ങനെ എന്തേലും ഒക്കെ കണ്ടിട്ട് വീട്ടില് പോയാ പോരേ”? കൊഞ്ചലോടെയുള്ള അവളുടെ ചോദ്യം കേട്ടതും എനിക്കങ്ങോട്ട് ചൊറിഞ്ഞ് കയറി…
“ഇനി നിൻ്റെ…. നിൻ്റെ ഒരു നൈറ്റ് അട്രാക്ഷൻസ്. അതൊക്കെ കാണാനേ കയ്യില് ദമ്പടി വേണം. അല്ലാതെ ചിരിച്ചു കാണിച്ചാൽ ടിക്കറ്റ് തരാൻ അമ്മായീടെ മക്കളൊന്നും അല്ലല്ലോ അവിടെ ഇരിക്കണത്… അഞ്ചിൻ്റെ പൈസ ഇല്ല കയ്യില്. മാർക്കറ്റില് ഉള്ളതൊക്കെ വാങ്ങി കൂട്ടിയപ്പോ ഓർക്കണായിരുന്നു. ഇനി എന്തായാലും നേരെ വീട്ടിലേക്ക്. അല്ലേലും അമ്മ പറഞ്ഞതാ ഇവിടെ ചുറ്റി തിരിയാൻ നിക്കാതെ വേഗം ചെല്ലാൻ”
“വൈകാണേല് ഇവിടെ റൂമെടുത്ത് നിക്കാൻ അച്ഛൻ പറഞ്ഞല്ലോ” ഒന്നുമറിയാത്ത നിഷ്കളങ്ക ഭാവത്തിൽ അഭിനയിച്ച് തകർക്കുകയാണ് അവൾ.
“അച്ഛനങ്ങനെ പലതും പറയും” എന്നും പറഞ്ഞ് ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി.
“ഏട്ടാ… ഇപ്പോ തന്നെ പോണ്ട”. അവളങ്ങനെ ചിണുങ്ങുന്നത് കണ്ടപ്പോൾ എൻ്റെ മനസ്സ് മാറി. അല്ലെങ്കിലും ഇത് പോലെ സോപ്പിട്ട് പതപ്പിച്ച് കുപ്പിയിലിറക്കാൻ അവളെ കഴിഞ്ഞേ വേറെ ആളുളളൂ.
ഊട്ടി മുഴുവൻ ചുറ്റി കറങ്ങി അവസാനം ഞങ്ങൾ ഒരു പുൽമേട്ടിലെത്തി.. റോഡ് ഉയരത്തിലാണ്. മുന്നിൽ നല്ല ചരിവോടെ ഉള്ള ഒരു പതിയാണ്. പിന്നെ ഒരു കുന്ന്. വീണ്ടും ഒരു പതി. പിന്നെയും ഒരു കുന്ന്. അങ്ങനെ പരന്ന് കിടക്കുകയാണ് പുൽമേടുകൾ.
“ചിന്നൂ…. ഒരുപാട് സിനിമകളൊക്കെ ഷൂട്ട് ചെയ്തിട്ടുള്ള സ്ഥലാ ഇത്.”
അവൾ ചുറ്റും നോക്കി.. ചെറിയ ഇരുട്ടുണ്ട്. ഞാൻ ബൈക്കിൻ്റെ ഹെഡ് ലൈറ്റ് ബ്രൈറ്റിലാക്കി.. ഇപ്പോൾ പുൽമേടിൻ്റെ കുറേ ഭാഗങ്ങളൊക്കെ കാണാം.
“ഈ ഇരുട്ടത്ത് വന്നിട്ടെന്താ ഏട്ടാ? ഇത് പകല് കാണണേന്നു”.
“അതും ശരിയാ”…
ചന്ദ്രബിംബത്തെ മറച്ച മഴ മേഘങ്ങളെ കാറ്റ് കൊണ്ട് പോയതോടെ പുൽമേട്ടിലാകെ നിലാവ് പരന്നു. നിലാവിൻ്റെ ഭംഗി ആസ്വദിക്കാൻ ഇരുട്ടാണ് നല്ലതെന്ന് ചിന്നു പറഞ്ഞപ്പോൾ ഞാൻ ബൈക്ക് ഓഫാക്കി. നിലാവിൽ പതുക്കെ നടന്ന് ഞങ്ങൾ കുന്നിന് മുകളിലെത്തി. ഞങ്ങളവിടെ പലതും — പ്രധാനമായും അയർലൻഡിൽ നിന്ന് വരുന്ന കൂട്ടുകാരിയുടെ കാര്യം— സംസാരിച്ചിരിക്കുമ്പോഴാണ് കുറച്ച് ബൈക്കേർസ് കയറ്റം കയറി വന്നത്.
ഞങ്ങളെ കണ്ടപ്പോൾ ആ സംഘത്തിലെ ഒരാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു. ചെറിയൊരു കുശലാന്വേഷണത്തിന് ശേഷം അയാൾ മറ്റുള്ളവരെ വിളിക്കാൻ മടങ്ങി.
“ഏട്ടാ… എന്താ അവര് പറഞ്ഞെ? കന്നഡയല്ലേ അത്”?
“കന്നഡ തന്നെ. അവര് ബാംഗ്ലൂര്കാരാ. ഒരു ഇൻ്റർനാഷനൽ റൈഡേർസ് ക്ലബുണ്ട്….”
“ക്ലബ്ബിൻ്റെ ചരിത്രം എന്തേലും ഒക്കെ ആയിക്കോട്ടെ… ബാക്കി പറ ഏട്ടാ”
അക്ഷമയോടെ ചിന്നു ഇടക്ക് കയറി.
