ഞാനും എൻ്റെ അനിയത്തിയും 2അടിപൊളി  

“ബാക്കി ഒന്നൂല്ല. ആ റൈഡേർസ് ക്ലബ്ബിന് ബാംഗ്ലൂര് ഒരു ചാപ്റ്ററുണ്ട്. ആ ചാപ്റ്ററിലെ റൈഡേർസാ അവരൊക്കെ. കന്യാകുമാരിക്ക് പോവാണ് അവരിപ്പോ. അവര് പന്ത്രണ്ട് ആൾക്കാരാ.. ഇപ്പോ വന്ന് നമ്മളോട് സംസാരിച്ച് പോയില്ലേ ഒരാള്? അയാളാ ടീം ക്യാപ്റ്റൻ. ഒപ്പം റൈഡ് ചെയ്യുന്നത് ഭാര്യയാ…”

“അങ്ങട്ട് നോക്ക് ഏട്ടാ. അവരൊക്കെ അതാ ബൈക്ക് നിർത്തീട്ട് ഇങ്ങട്ട് വരണൂ”…

റോഡ് സൈഡിലെ മരത്തിന് ചുറ്റും ബൈക്ക് പാർക്ക് ചെയ്ത് വലിയ ബാഗുകളും പാത്രങ്ങളുമായി നിലാവിൽ കുന്നിറങ്ങുന്ന രൂപങ്ങൾ കണ്ടപ്പോൾ മരുഭൂമിയിലൂടെ നടന്നു പോവുന്ന ഒട്ടകങ്ങളെയാണ് ഓർമ്മ വന്നത്.

“അതാ ഞാൻ പറഞ്ഞ് വന്നത്. അവര് ക്യാംപ് ചെയ്യാൻ പറ്റിയ സ്ഥലം നോക്കി നടക്കേന്നു. ഈ ഫുഡും ക്യാംപ് ഫയറും ഒക്കെയായി ടെൻ്റൊക്കെ സെറ്റ് ചെയ്യാൻ പറ്റിയ സ്ഥലല്ലേ? അത്. എൻ്റെ ആ വൾക്കൻ കണ്ടപ്പോ വന്നതാ.”

“ടെൻ്റുണ്ടാക്കണത് കാട്ടിലല്ലേ? അല്ലെങ്കില് അത് പോലെത്തെ ഏതെങ്കിലും ഒഴിഞ്ഞ സ്ഥലത്ത്? ഇതീ കുന്നിൻ്റെ ചുറ്റും വീടുകളും കോട്ടേജുകളും ഒക്കെയല്ലേ” ചിന്നു ചുറ്റും കണ്ണോടിച്ച് കൊണ്ട് പറഞ്ഞു.

“അവരുടെ ഒരു രീതി അതാവും. റൈഡിന് പോവുമ്പോ അങ്ങനെ ഒക്കെ വേണന്നാ. കാട്ടില് കൊണ്ട് പോയി ടെൻ്റ് കെട്ടീട്ട് ആന ചവിട്ടി കൊന്നാലോ”?

ചിന്നു കുന്നിറങ്ങുന്നവരെ ശ്രദ്ധിച്ചു. പിന്നെ അവളുടെ നോട്ടം റോഡ് സൈഡിൽ പാർക്ക് ചെയ്ത വൾക്കനിലേക്കായി.

“അതൊരു ശല്യാ ഏട്ടാ…. എല്ലാരും ശ്രദ്ധിക്കണ ഒരു ബൈക്കാ അത്. വഴീലൊക്കെ കണ്ടില്ലേ ആൾക്കാര് നമ്മളെ തന്നെ നോക്കണത്”

ചിന്നു പറഞ്ഞത് ശരിയാണ്. എനിക്കും ആദ്യമൊക്കെ അങ്ങനെ തന്നെയാണ് തോന്നിയിരുന്നത്. ബാംഗ്ലൂരിൽ ഓടിച്ച് ശീലമായതോടെ ഞാൻ ആളുകളെ ശ്രദ്ധിക്കാതെയായി. ബൈക്കും കൊണ്ട് പുറത്തിറങ്ങിയാൽ നാട്ടിലാണെങ്കിൽ ഇപ്പോഴും ഒരു ചെറിയ ആൾക്കൂട്ടം ബൈക്കിന് ചുറ്റും കൂടാറുണ്ട്. വണ്ടി പ്രാന്തന്മാരുടെ നാടാണ് മലപ്പുറം. അതുകൊണ്ട് തന്നെ എനിക്കതിൽ ഇന്നേവരെ ഒരു അസാധാരണത്വവും തോന്നിയിട്ടില്ല.

എൻ്റെ ഒരു കൂട്ടുകാരൻ ആഗ്രഹിച്ച് വാങ്ങിയതാണ് ഈ വൾക്കൻ. വാങ്ങി എട്ട് മാസം കഴിഞ്ഞപ്പോൾ അവൻ അമേരിക്കയിൽ ജോലി കിട്ടി പോയി. ബൈക്കിനോടുള്ള എൻ്റെ താത്പര്യമറിയാവുന്ന അവൻ ചെറിയൊരു വിലക്കാണ് ഇതെനിക്ക് തന്നത്. അങ്ങനെയാണ് ഈ വണ്ടി എൻ്റെ കയ്യിലായത്.

“നമ്മളയല്ലല്ലോ.. ബൈക്കിനയല്ലേ”?

“അതെന്നയല്ലേ ഞാനും പറഞ്ഞേ”?

“നിനക്ക് പിന്നെന്താ ഇഷ്ടം”?

“എനിക്ക് ഇൻകോൺസ്പിക്യുവസ് ആയി ജീവിക്കാൻ. പുള്ളി പുലിയെ ഒക്കെ കണ്ടില്ലേ. അത് പോലെ. അങ്ങനെ അധികം ആരും അറിയാതെ ജീവിക്കാൻ.. ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ടൂന്ന് ഉറപ്പിച്ച് പറയാൻ പറ്റരുത്. ഇല്ലേന്ന് ചോദിച്ചാൽ ഇല്ലാന്ന് പറയാനും പറ്റരുത്. അങ്ങനെ ജീവിക്കണം ”

“എനിക്കും അത് തന്നെയാ ഇഷ്ടം”

“എന്നാ എനിക്കെന്നും ഒരു കൊച്ചു കുട്ടി ആയി ഇരിക്കാനാ ഇഷ്ടം. അച്ഛൻ്റേം അമ്മേടേം ഒപ്പം ജീവിക്കാന്. ഏട്ടൻ്റെ കൂടെ ഇങ്ങനെ ഓരോ സ്ഥലത്തൊക്കെ പോവാന്…. ”

“ഞാൻ കുത്തുപാളയെടുക്കേണ്ടീം വരും”

അപ്പോഴേക്കും അവർ കുന്നിറങ്ങി ഞങ്ങളുടെ അടുത്തെത്തി. അഞ്ച് സ്ത്രീകളും ഏഴ് ആണുങ്ങളും. എല്ലാവരെയും ഞങ്ങൾ പരിചയപ്പെട്ടു. ഐ ടി പ്രൊഫഷനലുകളും ഡോക്ടർമാരും ഒരു സ്റ്റാർട്ടപ്പ് ഫൗണ്ടറും പിന്നെ ഒരു കഫേ ഓണറുമായിരുന്നു അവരുടെ സംഘത്തിൽ ഉണ്ടായിരുന്നത്.

ഗോവയിലും ഡെറാഡൂണിലുമൊക്കെ ഓഫ് റോഡ് ഇവൻ്റുകൾക്ക് പോവുന്ന ഒരാളെന്ന നിലക്ക് അവരുടെ ക്ലബുമായി വലിയ പരിചയമില്ലെങ്കിലും ബാംഗ്ലൂരിലെ ഓഫ് റോഡ് ക്ലബ്ബിലെ ഒരു ലൈഫ് ടൈം മെമ്പറാണ് ഞാനും.

ക്ലബ്ബിൻ്റെ കാര്യങ്ങളൊക്കെ പറഞ്ഞ് ഞാൻ ആ ഡോക്ടറുമായി നല്ല പരിചയമായി. പറഞ്ഞ് വന്നപ്പോൾ ഞങ്ങളുടെ ക്ലബ്ബിൻ്റെ ട്രഷററുടെ കൂട്ടുകാരനായിരുന്നു ഈ ഡോക്ടർ. സംസാരം കറങ്ങി തിരിഞ്ഞ് എൻ്റെ ആ വൾക്കനെ പറ്റിയായി. അയാൾക്ക് ആ ബൈക്ക് നന്നായി ബോധിച്ച മട്ടുണ്ട്.

വൾക്കൻ്റെ കാര്യം സംസാരിച്ച കൂട്ടത്തിൽ അയാൾ എന്നെ അവരുടെ ക്ലബ്ബിലേക്ക് ക്ഷണിക്കുകയും ചെയ്തു. അയാളുടെ റെക്കമെൻ്റേഷനിൽ മെമ്പർ ആവുന്നത് നല്ലതാവും എന്നെനിക്കും തോന്നി.

Updated: June 12, 2026 — 6:09 pm

Leave a Reply

Your email address will not be published. Required fields are marked *