ഞാനും എൻ്റെ അനിയത്തിയും 2അടിപൊളി  

ഹസാർഡ് ലൈറ്റ്സ് ഓൺ ചെയ്ത് ചിന്നു ബൈക്കിൻ്റെ വേഗം കൂട്ടി. കോടമഞ്ഞ് മൂടിയ വഴികളിലൂടെ അതിവേഗം മുന്നോട്ട് കുതിക്കുമ്പോഴും ആനകളായിരുന്നു എൻ്റെ മനസ്സിൽ.

***

ബാംഗ്ലൂരിൽ നിന്ന് പാലായിലേക്കുള്ള ഒരു സൂപ്പർ ഡീലക്‌സുണ്ട് രാത്രിയിൽ. ആ ബസ് ഗൂഡല്ലൂർ എത്തുന്ന സമയം കണക്കു കൂട്ടുകയായിരുന്നു ഞാൻ. പന്ത്രണ്ടരക്ക് ആണെന്ന് തോന്നുന്നു.

എന്തായാലും ആ ബസ് ഗൂഡല്ലൂർ എത്തുന്നതിന് മുന്നെ ഞങ്ങൾക്കും ഗൂഡല്ലൂരെത്തണം. പെട്ടെന്ന് റോഡിന് കുറുകെ മൂടൽ മഞ്ഞിലൂടെ ചില നിഴൽ രൂപങ്ങൾ ഓടി മറഞ്ഞു.

“ഏട്ടാ… എന്തോ ഒരു സാധനം വണ്ടീടെ മുന്നുക്കൂടെ പോയി. പ്രേതാവും”

” പ്രേതാവൂന്നോ? നിൻ്റെ പേടിയൊക്കെ പോയോ”?

” എന്താന്നറിയില്ല ഏട്ടാ… ആ മരം കണ്ട് കഴിഞ്ഞതോടെ പേടിയൊക്കെ പോയ പോലെണ്ട്”

“അതേതായാലും നന്നായി ചിന്നൂ… ഇത് കാറ്റടിക്കുമ്പോ മഞ്ഞ് നീങ്ങുന്നേൻ്റെ ഉള്ളില് ആ ഹസാർഡ്‌ ലൈറ്റിൻ്റെ പ്രകാശം അടിക്കുന്നതാ. വേറൊന്നൂല്ല. ഇതിൻ്റെ മഞ്ഞ ലൈറ്റിന് ചെറിയ ഒരു ഓറഞ്ച് ടിൻ്റുണ്ട്.. അജ്മല് മോഡിഫൈ ചെയ്തതാ. അവൻ ഈ ബൈക്ക് വാങ്ങീട്ട് നേരെ ബാംഗ്ലൂര് ഒരു ഗാരേജില് കയറ്റാ ആദ്യം ചെയ്തത്. ”

നല്ല കാറ്റു വീശുന്നുണ്ട്. തണുപ്പത്ത് കിടു കിടെ വിറക്കുന്നത് സംസാരിക്കുമ്പോൾ ബുദ്ധിമുട്ടാവുന്നുണ്ട്. ഈ തണുപ്പിനെ തടയാൻ എനിക്കാകെ ഒരു നേർത്ത കോട്ടൺ ഷർട്ടിൻ്റെ മറ മാത്രമേയുള്ളൂ.
ചിന്നുവിനാണെങ്കിൽ ഭാഗ്യത്തിന് ജീൻസ് ജാക്കറ്റുണ്ട്.

ചെവിയിൽ ചൂളം വിളിക്കുന്ന കാറ്റിൻ്റെ കടുത്ത സുഗന്ധം ഉള്ളിൻ്റെയുള്ളിലെ ഭയം കൂടാൻ കാരണമായി… ആനകളോ അതോ… അറിയില്ല. ഞാൻ ചിന്നുവിൻ്റെ തോളത്ത് തട്ടി ബൈക്കിന് വേഗം കൂട്ടാൻ പറഞ്ഞു.

വീശിയടിക്കുന്ന കാറ്റിൽ മഞ്ഞ് ഒഴുകി പരന്നു. വീണ്ടും ചില രൂപങ്ങൾ റോഡിൽ പ്രത്യക്ഷപ്പെട്ടു.

“ചിന്നൂ…. ഒന്നും നോക്കണ്ട. കയറ്റിയങ്ങ് എടുത്തോ. പ്രേതങ്ങളെ ഇടിച്ച് നിരത്തിയാ കേസെടുക്കാൻ ബി എൻ എസില് വകുപ്പൊന്നും ഇല്ല”

“എന്തിനാ ഇത്ര സ്പീഡ് ? മഞ്ഞല്ലേ ഏട്ടാ”?

“അത് കോടയല്ലേ… റോഡൊക്കെ നന്നായി കാണാലോ….”

ചിന്നു ഡൗൺഷിഫ്റ്റ് ചെയ്ത് വേഗം കൂട്ടി.

യൂക്കാലിപ്റ്റസ് പ്ലാൻ്റേഷനുകൾക്ക് നടുവിലൂടെ നീണ്ടു പോകുന്ന ഹൈവേ. മേഘാവൃതമായ അന്തരീക്ഷം. ചന്ദ്രൻ മഴമേഘങ്ങൾക്കിടയിൽ മറഞ്ഞു. ദൂരെ ആകാശത്തിൻ്റെ അതിരുകളായി ഇരുണ്ട മലനിരകൾ ഇരുട്ടിൽ നീലച്ചു നിൽക്കുന്നു. സഹ്യൻ്റെ ഗാംഭീര്യത്തെ പറ്റി ഒരു കവിത എഴുതാൻ തോന്നുന്നു.

“ഏട്ടാ ഞാൻ ഫിനാൻഷ്യൻ മാത്തമാറ്റിക്സിൽ ഒരു ഡിസേർട്ടേഷൻ എഴുതിയാലോ”?

രണ്ട് വരി മനസ്സിൻ വന്നതായിരുന്നു. പക്ഷേ ചിന്നുവിൻ്റെ ആ ചോദ്യം എൻ്റെ ചിന്താധാരയെ മുറിച്ചു.

“എന്തേ ഇപ്പോ അങ്ങനെ തോന്നാന്”?

“സെക്കൻ്റ് സെമസ്റ്ററിന് ഡിസേർട്ടേഷനും പ്രൊജക്ടും ഒക്കെണ്ട്. ഇതാവുമ്പോ ഏട്ടന് അറിയാലോ”

“അത് വേണോ ചിന്നൂ”?

“ഏട്ടാ… ഞാനേട്ടൻ്റെ കുഞ്ഞനിയത്തിയല്ലേ”..

“അതോർത്തിട്ടാ… എൻ്റെ ചിന്നൂ… നിൻ്റെ കാര്യം എനിക്കറിഞ്ഞൂടേ. നീ ഇപ്പോ ഇങ്ങനെ ഒക്കെ പറയും. പിന്നെ അതിൻ്റെ സിഹഭാഗം പണീം എനിക്കാവും… ”

പണ്ട് ഡിഗ്രിക്ക് പ്രൊജക്ട് എഴുതാൻ അവളുടെ ഒപ്പം നടന്നത് ഞാനോർത്തു. ടൈപ്പിങ്ങും ബൈൻ്റിങ്ങും ഒക്കെയായി കാര്യമായ പണിയെല്ലാം തഞ്ചത്തിൽ എൻ്റെ പെടലിക്ക് കെട്ടിവെച്ചവളാണ് എൻ്റെ അനിയത്തി.

“ഏട്ടനോടല്ലാതെ വഴീക്കൂടെ പോണോരോട് പോയി ചോദിക്കാൻ പറ്റ്വോ”?

“എന്തേലും ആവട്ടെ. ഒരു കൊല്ലം കൂടെ അല്ലേള്ളൂ…”

പിന്നാലെ നടന്ന് സൈര്യം കെടുത്തി സമ്മതിപ്പിക്കും എന്നറിയാവുന്നത് കൊണ്ട് ഞാൻ മുടക്കം പറഞ്ഞില്ല.

“എന്ത് ഒരു കൊല്ലം കൂടെ”?

“നിൻ്റെ കോഴ്‌സ്. അത് കഴിഞ്ഞാപ്പിന്നെ കല്യാണാവും. അങ്ങനെ വല്യ ഒരു ശല്യം ഒഴിഞ്ഞു കിട്ടും” ഞാൻ ദീർഘശ്വാസം വിട്ടു. “എന്നിട്ട് വേണം മനസമാധാനായിട്ട് ജീവിക്കാൻ…”

പറഞ്ഞ് തീരുന്നതിന് മുൻപ് ചിന്നു ബ്രേക്ക് പിടിച്ചു. എൻ്റെ മൂക്ക് അവളുടെ തലയിലെ ഹെൽമെറ്റിൽ ചെന്നിടിച്ചു. ഒരക്ഷരം മൊഴിയാതെ വീണ്ടും അവൾ ബൈക്ക് മുന്നോട്ടെടുത്തു.

Updated: June 12, 2026 — 6:09 pm

Leave a Reply

Your email address will not be published. Required fields are marked *