ഉച്ച സമയത്തെ വിജനമായ ഹൈവേ. ഇടക്കുള്ള ചെറിയ കവലകളും ചിലയിടങ്ങളിൽ മാത്രം കൂട്ടമായി നിൽക്കുന്ന വീടുകളും ഒഴിച്ചു നിർത്തിയാൽ നിലമ്പൂരിനിപ്പുറം വഴിക്കടവ് വരെ റോഡിനിരുവശവും ഏക്കറുകളോളം പരന്നു കിടക്കുന്ന തോട്ടങ്ങളും കാടുകളുമാണ് കൂടുതലും…
നാല് മിനിറ്റിനുള്ളിൽ ഞങ്ങൾ ചുങ്കത്തറയെത്തി. ചുങ്കത്തറ കഴിഞ്ഞതോടെ റോഡിൻ്റെ വശങ്ങളിൽ വീടുകളും സ്കൂളും ചർച്ചുകളും തെങ്ങിൻ തോപ്പുകളുമൊക്കെ പ്രത്യക്ഷപ്പെടാൻ തുടങ്ങി.
പുരാതനമായ ചർച്ചുകൾ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. ചർച്ചും ക്വയർ മ്യൂസിക്കും പള്ളി പെരുന്നാളും ക്രിസ്മസും ഈസ്റ്ററുമൊക്കെ ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളാണെനിക്ക്.
ഞങ്ങൾ എടക്കരയിലെത്തി. കലാസാഗറിൻ്റെ പടി മുതൽ മരുതപ്പുഴക്ക് കുറുകെയുള്ള പാലം വരെ ഒരു മൂന്ന് നാല് കിലോമീറ്ററിലേറെ ദൂരത്തിൽ നീണ്ടു കിടക്കുന്ന വലിയൊരു അങ്ങാടിയാണ് എടക്കര ടൗൺ.
പണ്ട് എടക്കരയിൽ ഉണ്ടായിരുന്ന ഒരു പ്രശസ്തമായ സിനിമാ തിയറ്ററാണ് കലാസാഗർ. തീയറ്റർ പൂട്ടി പോയിട്ട് വർഷങ്ങളായിരിക്കുന്നു. പക്ഷേ ആ പേര് മാത്രം വിസ്മൃതിയിലാണ്ട് പോകാതെ ഇന്നും അതേ പ്രൗഢിയോടെ നിലനിൽക്കുന്നു.
ചിന്നു അവളെഴുതിയ പുതിയൊരു കവിത എൻ്റെ ചെവിയിൽ മൂളി എന്നെ കഷ്ടപ്പെടുത്തുകയായിരുന്നു. അവളുടെ കിളി കൊഞ്ചലും കേട്ട് — പാതിയും ചെവിയിലടിക്കുന്ന കാറ്റിൽ കേൾക്കുന്നുണ്ടായിരുന്നില്ല— മനസ്സിൽ തിരതല്ലുന്ന ആഹ്ലാദത്തോടെ ബൈക്കോടിക്കുകയായിരുന്നു ഞാൻ.
പെട്ടന്നാണ് മുപ്പിനി പാലത്തിനടുത്ത ജംഗ്ഷനിൽ വെച്ച് ഏതോ ഒരു ചേച്ചി സ്കൂട്ടർ കൊണ്ട് വന്ന് റോഡിൻ്റെ നടുവിൽ കയറ്റി നിർത്തിയത്. തൊട്ടു മുൻപിലെ പോക്കറ്റ് റോഡിലേക്ക് തിരിയാനാണ്.
വണ്ടികൾ പലതും ചീറിപ്പായുന്ന റോഡാണ് എന്ന ബോധം പോലുമില്ലാതെ നടുവിൽ കൊണ്ട് കയറ്റിയിട്ടേ തിരിക്കാവൂ എന്ന് ആരോ പറഞ്ഞ് കൊടുത്തത് പോലെയാണ് അവർ സ്കൂട്ടർ റോഡിന് നടുവിൽ നിർത്തിയിരിക്കുന്നത്.
വളവ് തിരിഞ്ഞ് വന്ന ഒരു ടെമ്പോ ട്രാവലർ റോഡിന് നടുവിൽ സ്കൂട്ടർ കണ്ട് പെട്ടെന്ന് വെട്ടിച്ചു ഞങ്ങളുടെ നേരെ പാഞ്ഞ് വന്നു. വെപ്രാളത്തോടെ ഫുട്പാത്തിലേക്ക് കയറ്റി ഞാൻ ആ ചേച്ചിക്കും ടെമ്പോ ട്രാവലറിനും ഇടയിലൂടെ ബൈക്ക് വെട്ടിച്ചെടുത്തു.
തൊട്ടുമുന്നിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കയറാതെ ആങ്കർ ഡ്രോപ്പ് ചെയ്ത് നിർത്തിയപ്പോൾ അനിയത്തി പിന്നിലിരിക്കുന്നുണ്ടെന്ന ഓർമ്മയിൽ എൻ്റെ വയറൊന്ന് കാളി. അവളുടെ നീണ്ടു മെലിഞ്ഞ കൈകൾ സംഭ്രമത്തോടെ എന്നെ വരിഞ്ഞു മുറുക്കുന്നത് ഞാനറിഞ്ഞു.
മരണത്തെ മുഖാമുഖം കണ്ട ആ ഒരു നിമിഷത്തിൽ ഞാൻ വല്ലാതെ ഉലഞ്ഞു പോയിരുന്നു. പെരുവഴി മദ്ധ്യേ നടന്നു പോവുന്ന ഭീമാകാരനായ പോത്തിൻ്റെ പുറത്തിരിക്കുന്ന കാലനെ ഞാൻ കണ്ടു. ഒറ്റക്കാണെങ്കിൽ പിന്നെയും സഹിക്കാം. അനിയത്തി ഒപ്പമുള്ളതാണ് ഞാൻ അത്രക്ക് പേടിക്കാൻ കാരണം.
ഒന്ന് രണ്ട് നിമിഷത്തിനകം ശാന്തമായ മനസ്സോടെ വീണ്ടും ബൈക്ക് സ്റ്റാർട്ടാക്കി ഞാൻ ഫുട്പാത്തിൽ നിന്ന് റോഡിലേക്ക് ഇറക്കി. കുറച്ച് ദൂരം കൂടി മുന്നോട്ട് സഞ്ചരിച്ച് ഹൈവേയിൽ വളവുകൾ ഒന്നും ഇല്ലാതെ നീണ്ടു കിടക്കുന്ന ഒരു ഭാഗത്തെത്തിയപ്പോൾ ഞാൻ ഹാൻഡിൽ ബാറിൽ നിന്ന് കയ്യെടുത്ത് ചിന്നുവിൻ്റെ കൈകൾ എടുത്ത് പിടിച്ചു.
“പേടിച്ചോ?…. ആ ടെമ്പോക്കാരൻ ഇപ്പോ കോടതി കയറേണ്ടി വന്നേനെ”
കാറ്റിൽ അലിഞ്ഞു പോയ ചെറിയ കിതപ്പുകളോടൊപ്പം ചിന്നുവിൻ്റെ കൈകൾ നന്നായി വിറക്കുന്നുണ്ടായിരുന്നു. ഞാനാ കൈയിൽ പതിയെ തലോടി.
പാവം. നന്നായി പേടിച്ചിട്ടുണ്ട്.
ബാംഗ്ലൂരിലെ ട്രാഫിക്കിൽ വണ്ടി ഓടിച്ച് ശീലിച്ച എന്നെ സംബന്ധിച്ചിടത്തോളം ഇതൊക്കെ നിത്യസംഭവങ്ങളാണ്. പക്ഷേ അവൾക്ക് അങ്ങനെയല്ല.
വഴിക്കടവ് കഴിഞ്ഞതോടെ നാടുകാണി ചുരം റോഡിൻ്റെ ആരംഭമായി. ചുരം കയറാൻ തുടങ്ങിയതോടെ നേരിയ തണുപ്പ് തോന്നി തുടങ്ങി. വളഞ്ഞ് പുളഞ്ഞ് മുകളിലേക്ക് കയറി പോകുന്ന മലമ്പാതയിലൂടെ ക്രൂയിസർ ബൈക്ക് ഓടിച്ചു കൊണ്ടു പോകുന്നത് ഒരൽപം കഷ്ടപ്പാടായിരുന്നു.
