“സാരീടെ കാര്യം എന്ത് തേങ്ങേങ്കിലും ആവട്ടെ. നീ കള്ളുഷാപ്പില് നിരങ്ങാൻ പോയവളുമാരുടെ കാര്യം പറ”
സത്യം പറഞ്ഞാൽ എനിക്ക് ഗോസ്സിപ്പിങ് അത്രക്ക് ഇഷ്ടമുള്ള കാര്യമൊന്നുമല്ല. പക്ഷേ ഇതിങ്ങനെ കേട്ടിരിക്കാൻ ഒരു പ്രത്യേക സുഖമാണ്.
“അപ്പോ മിസ്സാണ് ഞങ്ങളുടെ ഹോസ്റ്റൽ വാർഡൻ. മിസ്സ് അവരുടെ റൂമീന്ന് ബിയർ ബോട്ടില് പിടിച്ചു. പിടിച്ചപ്പോ അതിലും രസം. അവര് ബോട്ടിൽ ആർട്ട് ചെയ്യാൻ കൊണ്ട് വന്ന് വെച്ചതാണത്രേ ആ ബിയർ ബോട്ടില്. അവസാനം വീട്ടീന്ന് ആൾക്കാരൊക്കെ വന്ന് വലിയ പ്രശ്‌നം ഒന്നും ആവാതെ എല്ലാം ഒതുക്കി തീർത്തു. ഏട്ടനൊന്ന് ഓർത്ത് നോക്ക്. ഗേൾസ് ഹോസ്റ്റലില് ബിയർ ബോട്ടിലുകള്…”
“എനിക്കറിയില്ല ചിന്നൂ. ഞാനീ കോളേജിലൊന്നും പഠിച്ചിട്ടില്ലല്ലോ. പ്ലസ്‌ടു കഴിഞ്ഞതും ഫൗണ്ടേഷനെഴുതി സി എ ചെയ്യാനല്ലേ ഞാൻ പോയത്. എന്നാലും എന്തൊക്കെയാ ഇവിടെ നടക്കണത്. ഇക്കണക്കിന് പോയാല് ബോയ്‌സിനെ ഒക്കെ കടത്തി വെട്ടുമല്ലോ”
“സീനിയേർസ് ബോയ്‌സാ കുപ്പി അറേഞ്ച് ചെയ്ത് കൊടുത്തതൂന്നാ കോളേജിലെ സംസാരം”
അവളങ്ങനെ ചേർന്നിരുന്ന് എൻ്റെ ചെവിയിൽ ഓരോന്ന് പറഞ്ഞ് കൊണ്ടേയിരുന്നു. ഞാനെല്ലാം മൂളി കേട്ടു. അതല്ലാതെ എന്ത് ചെയ്യാൻ.
മുന്നോട്ട് പോകുന്തോറും വെയിൽ മങ്ങി തുടങ്ങി. പുരാതനമായ ചോല കാടുകളാണ് ചുറ്റിനും. മുതുമല ടൈഗർ റിസർവിൻ്റെ ഭാഗമാണ് ഈ കാടുകൾ. കാടിനുള്ളിലെ ആകാശം മുട്ടെ വളർന്ന മരങ്ങളുടെ തിങ്ങിയ ഇലച്ചാർത്തുകൾക്കിടയിലൂടെ സൂര്യ പ്രകാശത്തിന് പോലും അരിച്ചിറങ്ങാൻ പഴുതില്ലായിരുന്നു.
വേഗത്തിൽ പോകാൻ തോന്നാത്ത ഒരു യാത്രയാണിത്. വഴിയോര കാഴ്ചകളുടെ ഭംഗിയൊക്കെ ആസ്വദിച്ച് ഓരോ ഹെയർ പിൻ വളവുകളിലും വണ്ടിനിർത്തി ഫോട്ടോകൾ എടുത്ത് മുതുമല റിസർവ് ഫോറസ്റ്റിൻ്റെ ഏകാന്തതയിൽ അല്പനേരം കൂടി ചിലവഴിച്ച് പതുക്കെ പോകാൻ തന്നെയായിരുന്നു എനിക്കും ആഗ്രഹം. പക്ഷേ അഞ്ച് മണിക്ക് മുമ്പെങ്കിലും ഊട്ടിയിലെത്താനുള്ള വ്യഗ്രതയിൽ അൽപ്പം വേഗത്തിലാണ് ഞാൻ ബൈക്കോടിച്ചത്.
“ഏട്ടാ… അങ്ങട്ട് നോക്ക്… ഒരു സിംഹവാലൻ കുരങ്ങ്”… ചിന്നു എൻ്റെ പുറത്ത് തട്ടി ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടു. റോഡ് സൈഡിൽ ഞാൻ ബൈക്കൊതുക്കി.
“നേരത്തേ ഒരു കുരങ്ങ് ഇട്ടോടിച്ചത് മറന്നോ? അതും അല്ല… ഈ സിംഹവാലൻ കുരങ്ങൊക്കെ സൈലൻ്റ് വാലിയുള്ളതാ”
ഞാൻ പറഞ്ഞത് കേട്ട് വഴി വക്കിൽ നിൽക്കുന്ന പേരാലിൻ്റെ മുകളിലേക്ക് ചിന്നു നോക്കി. മരത്തിൻ്റെ മുകളിൽ കവിളിന് ചുറ്റും തവിട്ട് നിറമുള്ള കണ്ടാൽ ഏകദേശം ബബൂണുകളെ പോലെ തോന്നുന്ന കുറച്ച് കുരങ്ങൻമാർ ഇരിക്കുന്നുണ്ടായിരുന്നു.
“പിന്നെ അതെന്ത് കുരങ്ങാ”?
“അത് വല്ല നീലഗിരി കുരങ്ങും ആവും” എന്നൊരുഴക്കൻ മട്ടിൽ പറഞ്ഞ് ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി.
“നിക്ക് ഏട്ടാ… കുരങ്ങനെ കാണാനല്ല ഞാൻ നിർത്താൻ പറഞ്ഞെ. അത് കണ്ടോ”?
ചുറ്റും പുൽമേടുകളല്ലാതെ ഞാനൊന്നും കണ്ടില്ല. “എന്താ ഇവിടെ ഉള്ളത്? കുറേ പുൽമേടുകളുണ്ട്.. അതല്ലാതെ എന്താ ഉള്ളത്”?
“അതല്ല ഏട്ടാ.. ഇങ്ങട്ട് വാ” അവളെൻ്റെ കയ്യിൽ ചുറ്റിപിടിച്ച് എന്നേയും കൊണ്ട് റോഡിൻ്റെ മറുവശത്തേക്ക് നടന്നു. വഴിയരികിലുള്ള വലിയൊരു കുന്നിൻ്റെ ചരിവിലൂടെ നടന്ന് കുറച്ച് അപ്പുറത്ത് എത്തിയപ്പോൾ ദൂരെ കാടിനു നടുവിൽ ഒരു വെള്ളച്ചാട്ടം കണ്ടു…
“നല്ല ഭംഗീണ്ട് കാണാന്. ല്ലേ ഏട്ടാ “… ഞാൻ മറുപടിയായൊന്ന് മൂളി. അവൾ തിരിഞ്ഞും മറിഞ്ഞും നിന്ന് സെൽഫി എടുക്കുന്ന തിരക്കിലാണ്. ഫോണിൽ നോക്കി ചിരിക്കുന്നൊക്കെയുണ്ട്. ഞാൻ അവളെ തന്നെ നോക്കിനിൽക്കുന്നത് കണ്ട് അവൾ എന്നെ നോക്കിയൊന്ന് ചിരിച്ചു. “ഏട്ടാ ഇങ്ങട്ട് നോക്ക്” ഞാൻ അവളുടെ നേരെ തിരിഞ്ഞതും അവൾ എൻ്റെ രണ്ട് ഫോട്ടോയെടുത്തു.
“ഈ പട്ടാപ്പകല് എന്തിനാ ഫ്ലാഷ് ? അത് ഓഫാക്കി കൂടെ”? ഫ്ലാഷ് ഓഫാക്കി അവൾ വീണ്ടും എൻ്റെ കുറേ ഫോട്ടോസ് എടുത്തു.
“നേരത്തേ കുറേ എടുത്തതല്ലേ? അത് തന്നെയല്ലേ ഇതും? നിൻ്റെ റിലേ അടിച്ചു പോയോ ചിന്നൂ”? നേരത്തേ എടുത്ത ഫോട്ടോകളൊക്കെ അവൾ ഫ്ലാഷ് ഓഫാക്കി വീണ്ടും എടുക്കുന്നത് കണ്ടപ്പോൾ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
