കുന്നിൻ ചരുവുകളിൽ തീപ്പെട്ടി കൂടുകൾ അടുക്കി വെച്ച പോലെയുള്ള ചായം പൂശിയ കോൺക്രീറ്റ് കെട്ടിടങ്ങളുടെ കൂട്ടമായാണ് ഗൂഡല്ലൂർ പ്രത്യക്ഷപ്പെട്ടത്. തെരുവുകളിൽ അധികം ആളുകളൊന്നുമില്ല. ഉച്ച ആയതു കൊണ്ടാവും. നേരിയ തണുപ്പോടു കൂടിയ സുഖകരമായ കാലാവസ്ഥ. ജങ്ഷനിൽ നിന്ന് വലത്തേക്കുള്ള റോഡിലേക്ക് ബൈക്ക് തിരിച്ചതും വലിയ ഹോണടിയോടെ പച്ച നിറത്തിലുള്ള മൂന്ന് ടി എൻ ടി സി ബസുകൾ നിരയായി ഞങ്ങളെ കടന്നു പോയി.
“ഇവിടത്തെ വീടുകളൊക്കെ ചതുരപ്പെട്ടി അടുക്കി വെച്ച പോലെയാല്ലേ ഏട്ടാ? ഞാനെപ്പഴും ചോദിക്കണന്ന് വിചാരിക്കണതാ? അതെന്താ അങ്ങനെ”?
അനിയത്തിയുടെ ഓരോരോ സംശയങ്ങൾ. കേരളത്തിലെ വീടുകൾ കണ്ട് ശീലിച്ച അവളെ കുറ്റം പറയാനും പറ്റില്ല.
“ഇവിടെ മാത്രല്ല. ബാംഗ്ലൂരിലും ഒക്കെ അങ്ങനെയാ. ഇവിടെ ആൾക്കാര് സ്ക്വയർ ഫീറ്റിനാണ് പൈസ കൊടുക്കുന്നത്. അപ്പോ ചതുരത്തിലാവുമ്പോ കൊടുക്കുന്ന പൈസ മുതലാവും. മനസ്സിലായോ”?
ചിന്നു ഒന്നും പറയാഞ്ഞത് കണ്ടപ്പോൾ ഞാൻ പറഞ്ഞത് അവൾക്ക് മനസ്സിലായില്ലെന്ന് എനിക്ക് തോന്നി.
“അതായത് ഇപ്പോ ഉദാഹരണത്തിന് ഒരു റൂം ഇരുന്നൂറ് സ്ക്വയർ ഫീറ്റാന്ന് വിചാരിക്ക്. അപ്പോ അതുണ്ടാക്കാൻ ആ ഇരുന്നൂറ് സ്ക്വയർ ഫീറ്റിൻ്റെ പൈസ മൊത്തം കൊടുക്കണം. ചതുരത്തിന് പകരം ത്രികോണം പോലെ ഒക്കെ ഉണ്ടാക്കി ഇരുന്നൂറ് സ്ക്വയർ ഫീറ്റിൽ കുറവായാലും ഇരുന്നൂറ് സ്ക്വയർ ഫീറ്റിൻ്റെ പൈസ തന്നെ കൊടുക്കണം. അപ്പോ അത് ചതുരത്തിലായാല് കൊടുക്കുന്ന പൈസ മുതലാവില്ലേ? അതാ കാരണന്നാ ഇന്നാളൊരു ദിവസം എൻ്റെ ഒരു ഫ്രണ്ട് പറഞ്ഞത്. വേറെ വല്ല കാരണണ്ടോന്ന് എനിക്കറിയില്ല. ഇപ്പോ മനസ്സിലായോ” ?
ചിന്നു തല കുലുക്കിയത് റിയർവ്യൂ മിററിൽ ഞാൻ കണ്ടു. ഗൂഡല്ലൂർ പിന്നിട്ടതോടെ റോഡിന് വീതി കൂടി. ഒരു പതിനഞ്ച് കിലോമീറ്റർ കൂടി മുന്നോട്ട് പോയിക്കാണും. അതോടെ ഗൂഡല്ലൂരിലെ മുളങ്കാടുകളും ഞങ്ങൾക്ക് പിന്നിലായി മറഞ്ഞു പോയി.
കാടിന് നടുവിലൂടെ ഒരു ഇടനാഴി പോലെ നീണ്ടു പോകുന്ന ഹൈവേ.
പഴയൊരു ഹിന്ദി പാട്ടും മൂളി ബൈക്കോടിക്കുകയായിരുന്നു ഞാൻ. ചിന്നു നാലുപാടും നോക്കുന്നുണ്ട്.
“മൃഗങ്ങളെ ഒന്നും കാണാനില്ല ഏട്ടാ”
“നീ ഈ കണ്ണാടീല് നോക്ക്” ഞാൻ റിയർവ്യൂ മിറർ അവളുടെ മുഖം കാണാൻ ഒരൽപ്പം തിരിച്ച് വെച്ചു.
“ഓ… ഒരു തമാശക്കാരൻ. കോമഡിയല്ലേ…. ഒന്ന് ചിരിച്ചേക്കാം” എന്നും പറഞ്ഞ് കി കി കി കീന്ന് ഇളിച്ച് കാണിച്ച് ചിന്നു വീണ്ടും റോഡിൻ്റെ ഇരു വശങ്ങളിലുമായി കാടിനുള്ളിൽ വല്ല മാനോ കാട്ടുപോത്തോ ഒക്കെയുണ്ടോ എന്ന് പരതാൻ തുടങ്ങി. കൈയ്യിൽ ഫോട്ടോയെടുക്കാൻ ഫോണുമുണ്ട്.
“നോക്കീട്ട് കാര്യല്ല ചിന്നൂ. ബന്ദിപ്പൂര് വഴി പോയാലേ മൃഗങ്ങളെ കാണൂ. ആ ഫോൺ എടുത്ത് ബാഗിലെങ്ങാനും വെക്ക്. കയ്യീന്ന് ചാടി പോവും.”
ഫോൺ ഹാൻഡ് ബാഗിൽ നിക്ഷേപിച്ച് ചിന്നു അവളുടെ കൂട്ടുകാരികളുടെ കഥകളും കോളേജിലെ കാര്യങ്ങളും പറയാൻ തുടങ്ങി. മിക്കവാറും എല്ലാ കാര്യങ്ങളും അവളങ്ങനെ എന്നോട് പറയാറുണ്ട്. ഏതോ ഒരു ഞായറാഴ്ച അവളുടെ സീനിയേർസ് കാപ്പാട് ബീച്ചിൽ പോയി അവിടെയുള്ള ഒരു കള്ളു ഷാപ്പിൽ കയറിയ കഥയാണ് ഇപ്പോൾ എൻ്റെ പുന്നാര അനിയത്തി എന്നോട് പൊടിപ്പും തൊങ്ങലും ചേർത്ത് പറയുന്നത്.
“അതിനെന്താ? കള്ളുഷാപ്പില് ഫുഡ് കഴിക്കാനും പോവാലോ. അവിടെ നല്ല ഫുഡാ. ഇഷ്ടം പോലെ കള്ളുഷാപ്പുകള് ഇപ്പോ ഹോട്ടല് പോലെ ഷാപ്പിലെ ഫുഡ് കൊടുക്കുന്നുണ്ട്.”
“ഇതതല്ല ഏട്ടാ. ഞങ്ങളെ എച്ച് ഓ ഡി അനുപമ മിസ്സിനെ ഏട്ടനറിയില്ലേ? ഏട്ടനിന്നാള് കോളേജില് വന്നപ്പോ കണ്ടില്ലേ… ആ മിസ്സ്” …
“ഏത്? തോർത്തു മുണ്ട് പോലെ ആ നീളല്ലാത്ത സാരിയും ഉടുത്ത് സെമിനാർ ഹാളിൻ്റെ മുന്നിലൂടെ തെക്ക് വടക്ക് നടന്ന ആ തള്ളച്ചിയോ”?
“തള്ളച്ചിയൊന്നും അല്ല. പാവാ ആ മിസ്സ്. മിസ്സിന് സാരി ഉടുക്കാനറിയാഞ്ഞിട്ടാ അന്നങ്ങനെ. വിത്ത് ബ്ലൗസുള്ള സാരിയേന്നു അത്. ബ്ലൗസ് പീസ് വെട്ടിയാൽ സാരിക്ക് നീളണ്ടാവില്ല. അതാ”
