ചിന്നുവിന് പേടിയായി. അവളുടെ വെപ്രാളം കണ്ടപ്പോൾ എനിക്കും എന്തോ ഒരു ഭയം തോന്നി. ഒരു പ്രാവശ്യം കൂടി ഞാൻ കുന്നിന് മുകളിലേക്ക് നോക്കി. കാറ്റ് വീശുമ്പോൾ ആ പ്രകാശ പുഞ്ജത്തിന് ചുറ്റും എന്തോ അനങ്ങുന്നുണ്ട്.
“നിക്ക് ചിന്നൂ … ഒരു മിനിറ്റ്. അതിൻ്റെ ചുറ്റും മര ചില്ലകൾ പോലെയെന്തോണ്ട്.”
ഞാൻ ഫോണിൻ്റെ ക്യാമറയിൽ സൂം ചെയ്ത് നോക്കി.
“ചിന്നൂ… അത് ദേവിയും ദേവനും ഒന്നും അല്ല. എന്തോ മരാണത്. ഇത് നോക്ക്…” ഞാൻ ഫോൺ അവളുടെ നേരെ നീട്ടി… “ഈ ദേവനും ദേവിയുമൊക്കെ യാത്രക്കിറങ്ങുന്നത് പന്ത്രണ്ട് മണി കഴിഞ്ഞിട്ടല്ലേ? ഇതിപ്പോ പത്തേ മുക്കാലായിട്ടേ ഉള്ളൂ സമയം. അതിൻ്റെ അടുത്തൊന്ന് പോയി നോക്കാം. എന്താന്നറിയാലോ….”
“ഇത് ഓഫ് റോഡ് ബൈക്കല്ല ഏട്ടാ…”
“അതൊന്നും നോക്കണ്ട. നീ ഫസ്റ്റിലിട്ട് അങ്ങട്ട് പിടിച്ചാ മതി. കുന്നു കയറാള്ള പവറൊക്കെ ഇതിനുണ്ട്”
ഒരു ചെറിയ മൺപാത കുന്നിന് മുകളിലേക്ക് നീണ്ട് പോവുന്നു. ചിന്നു ബൈക്ക് മുന്നോട്ടെടുത്തു. കുറച്ച് ദൂരം മുന്നോട്ട് പോയതും അവൾ ബൈക്ക് നിർത്തി.
“എന്താല്ലേ … മെസ്മരൈസിങ് വ്യൂ” ശ്വാസം അടക്കി പിടിച്ച് ചിന്നു മന്ത്രിച്ചു.
മുന്നിൽ കുന്നിനു മുകളിൽ തനിച്ചു നിൽക്കുന്ന ഒരു വലിയ മരം. ചുറ്റും പുൽമേടുകൾ മാത്രം. മരത്തിൻ്റെ പടർന്നു പന്തലിച്ചു നിൽക്കുന്ന ചില്ലകളിൽ മുഴുവൻ മിന്നാമിനുങ്ങുകൾ പറ്റം ചേർന്നിരിക്കുന്നു. ഇലകളും മരത്തിൻ്റെ തടിയും ഒന്നും കാണാനില്ല. മിന്നാമിനുങ്ങുകൾ മരമാകെ അട്ടിയായി പൊതിഞ്ഞതാണ്.
“അടുത്തേക്ക് പോണ്ട. ഇവിടെ നിന്ന് കണ്ടാ മതി. ചിലപ്പോ എല്ലാം പറന്ന് പോവും”
മരത്തിനടുത്തേക്ക് പോകാൻ തുടങ്ങിയ ചിന്നുവിനെ ഞാൻ തടഞ്ഞു.
“ന്നാലും ഏട്ടാ… ഇങ്ങനെ ഒരു കാഴ്ച. ഞാനാദ്യായിട്ട് കാണാ… മിന്നാ മിന്നികള് മരത്തിലാല്ലേ ചേക്കേറാ”?
“എനിക്കറിയില്ല ചിന്നൂ… കിളികളല്ലേ മരത്തില് ചേക്കേറണത്? ഞാനും ഇതാദ്യായിട്ട് കാണാ.”
ചിന്നു എൻ്റെ ഫോൺ വാങ്ങി കുറേ ഫോട്ടോയെടുത്തു.അവൾക്ക് അത്ഭുതം അടക്കാനാവുന്നില്ല. എനിക്കും.
“ഫോട്ടോയില് കാണാനൊരു സുഖല്ല. ല്ലേ ഏട്ടാ?” എടുത്ത ഫോട്ടോകളൊക്കെ സ്വൈപ്പ് ചെയ്ത് നോക്കി തൃപ്‌തി വരാതെ ചിന്നു പറഞ്ഞു. ” ആ തിളക്കം ശരിക്ക് ഫോട്ടോയില് കിട്ടണില്ല”
“അപ്പോ രണ്ട് കണ്ണില്ലേ നിനക്ക്? ചില കാഴ്ചകളൊക്കെ കണ്ണോണ്ട് കാണാള്ളതാ”….
അത് കണ്ടിട്ട് പോരാൻ തോന്നുന്നേയില്ല. ആ കാഴ്ചയുടെ മാസ്മരികതയിൽ സ്വയം മറന്ന് ഞങ്ങൾ കുറച്ച് സമയം കൂടി അവിടെ നിന്നു.
ചെറുതായിട്ട് മഴ ചാറാൻ തുടങ്ങി.
“മഴക്കോട്ടൊന്നും കയ്യിലില്ല ചിന്നൂ… പോയാലോ”?
ചിന്നു ബൈക്ക് തിരിച്ചു. ചരൽ മണ്ണിൽ ചക്രങ്ങൾ തെന്നി നീങ്ങി.
“ചിന്നൂ… ആ ക്ലച്ചിലെ കയ്യെടുക്ക്”
“എനിക്കറിയാം ഏട്ടാ. ഞാൻ ന്യൂട്രലിൽ ഇറക്കിക്കോണ്ട്”…
ചിന്നു ഗിയർ ന്യൂട്രലിലേക്ക് മാറ്റി പതിയെ കുന്നിറങ്ങാൻ തുടങ്ങി. അനായാസം അവൾ ബൈക്ക് ഹൈവേയിലെത്തിച്ചു.
ഹൈവേയിലെത്തിയതും ബൈക്കിന് വേഗത കൂടി.
“എന്താല്ലേ ഏട്ടാ… ജീവിതത്തില് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കാഴ്ചയാല്ലേ അത്… ഒരു മരം നിറയെ മിന്നാ മിന്നികള്…”
“പിന്നല്ല… അടി പൊളിയാന്ന് പറയണ്ട കാര്യണ്ടോ. അതും അങ്ങട്ട് പോയി നോക്കാൻ തോന്നിയതോണ്ട്. ഇല്ലെങ്കിലോ”…
“കുന്നിൻ്റെ മോളില് രാത്രി ഗന്ധർവനെ കണ്ടൂന്ന് പറയും…. ചിലപ്പോ ഈ യക്ഷി കഥയൊക്കെ ഇങ്ങനെയാവൂല്ലേ ഏട്ടാ ഉണ്ടായത്”?
“ആയിരിക്കും”… എന്തൊക്കെയോ ചില ഓർമ്മകൾ എൻ്റെ മനസ്സിലൂടെ കടന്ന് പോയി..
“ഇതെന്താ അങ്ങനെ ആരും ശ്രദ്ധിക്കാത്തേ”?
“എന്ത്”?
“ഈ സ്ഥലം ഏട്ടാ… എന്തൊരു ഭംഗിയാ കാണാന്. പക്ഷേ ആൾക്കാരൊന്നും ഇവിടെ ഇല്ലല്ലോ… ”
“അതിപ്പോ എല്ലാരും ഊട്ടിയിലേക്ക് പോണ തിരക്കിലാവുമ്പോ ഇവിടെ നിർത്തി കാഴ്ച കാണാൻ സമയണ്ടാവില്ല”
“പക്ഷേ ഇവിടെ ബോട്ടിങ് ഒക്കെണ്ടല്ലോ”
“അതുണ്ട്. പൈക്കര ലേക്കിൽ ബോട്ടിങ്ങുണ്ട്. കാടിനുള്ളിൽ ഒരു വെള്ളച്ചാട്ടണ്ട്. നമ്മള് ഉച്ചക്ക് കണ്ടില്ലേ. അത്. അതിൻ്റെ അടുത്ത് പോവാൻ വഴിയൊക്കെയുണ്ട്.”
