കുറച്ചുനേരം നോക്കിനിന്നു പോയി.
”നീ ഇതെങ്ങോട്ടാ പെണ്ണേ ഈ സമയത്ത്?”
എന്റെ നോട്ടം കണ്ട് ചമ്മലോടെ നിൽക്കുന്നവളോട് ഞാൻ ചോദിച്ചു.
അവൾ പതുക്കെ എന്റെ അടുത്തേക്ക് വന്ന് കുസൃതിയോടെ എന്റെ തലയിലൊന്ന് പതുക്കെ കിഴുക്കി.
”കാവില് വിളക്ക് വെക്കാൻ… ആദി വരണുണ്ടോ കൂടെ?”
അവൾ ചോദിച്ചു.
”ഇല്ല… ഞാൻ ഫ്രഷ് ആയി വരാൻ കുറച്ച് ടൈം എടുക്കും. നീ പോയിട്ട് വാ,”
ഞാൻ മറുപടി നൽകി.
അതുകേട്ട് അവൾ എന്നെയൊന്ന് നോക്കി ചിരിച്ചിട്ട് വാതിൽ തുറന്ന് പുറത്തേക്ക് പോയി.
ആ ഉറക്കച്ചടവ് മാറ്റാനായി ഞാനും വേഗം പോയി കുളിച്ചു ഫ്രഷ് ആയി. പുതിയൊരു ഷർട്ടും മുണ്ടുമെടുത്ത് ഉടുത്ത് ഞാൻ താഴേക്ക് ചെന്നു. ഉമ്മറത്തെ ആ വലിയ ചാരുപടിയിൽ ഇരിക്കുകയായിരുന്നു മുത്തശ്ശൻ. അദ്ദേഹത്തെ ശല്യം ചെയ്യാതെ ഞാൻ പതുക്കെ മുറ്റത്തേക്ക് ഇറങ്ങി. ഇന്ദ്രനീലത്തിന്റെ ആ വലിയ മുറ്റത്തുകൂടി ഞാൻ വെറുതെ നടന്നു. മുറ്റത്തിന്റെ നടുക്കുള്ള തുളസിത്തറയും, അതിനപ്പുറത്ത് നിൽക്കുന്ന ഇലഞ്ഞി മരവും എല്ലാം എന്നിൽ പഴയ ഓർമ്മകൾ നിറച്ചു. അന്ന് രാവിലെ ആ തുളസിതറയുടെ ചുവട്ടിൽ അവൾ കോലം വരച്ചു നിന്നത് എനിക്ക് പെട്ടെന്ന് ഓർമ്മവന്നു. കാറ്റത്ത് കരിമ്പനയോലകൾ ഉരയുന്ന ശബ്ദത്തിന് ഇപ്പോഴും ആ പഴയ കുളിർമ തന്നെയുണ്ടായിരുന്നു.
അങ്ങനെ മുറ്റത്ത് നിൽക്കുമ്പോഴാണ് ഹരിനാരായണൻ അമ്മാവനും ശ്രീനാരായണൻ അമ്മാവനും ഗേറ്റ് കടന്ന് വരുന്നത് ഞാൻ കണ്ടത്. എന്നെ കണ്ടതും വലിയൊരു സന്തോഷത്തോടെ അവർ ഓടി എന്റെ അടുത്തേക്ക് വന്നു.
”ആഹാ… ഇതെപ്പൊ എത്തി ആദീ?”
ശ്രീനാരായണൻ അമ്മാവൻ എന്റെ തോളിൽ തട്ടിക്കൊണ്ട് ചോദിച്ചു.
”ഞങ്ങൾ ഇന്ന് ഉച്ചയ്ക്ക് എത്തി അമ്മാവാ,”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
”അവളെവിടെ? പാർവണയെ കണ്ടില്ലല്ലോ?”
ഹരിനാരായണൻ അമ്മാവൻ ഉമ്മറത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.
”അവള് വിളക്ക് വെക്കാൻ കാവിലേക്ക് പോയതാ അമ്മാവാ,”
ഞാൻ പറഞ്ഞു.
അതുകേട്ടതും അമ്മാവൻമാർ പരസ്പരം നോക്കി ചിരിച്ചു.
”അവളിനി ഇപ്പൊ എവിടെ ആയിരുന്നാലും
സന്ധ്യക്ക് ഈ കാവിൽ വന്ന് വിളക്ക് വെച്ചില്ലെങ്കിൽ അവൾക്കൊരു സമാധാനം ഉണ്ടാവില്ല,”
ശ്രീനാരായണൻ അമ്മാവൻ ചിരിയോടെ പറഞ്ഞു.
പിന്നെ എന്നോട് വീട്ടിലെ വിശേഷങ്ങളൊക്കെ ചോദിച്ചുകൊണ്ട് അവർ ഉമ്മറപ്പടി കയറി
അകത്തേക്ക് പോയി. അവർ പോയതിന് ശേഷം ഞാൻ വെറുതെ ആ തെക്കേത്തൊടിയിലുള്ള വലിയ കുളപ്പുരയുടെ അടുത്തേക്ക് നടന്നു. കവുങ്ങിൻതോട്ടങ്ങൾക്കിടയിലൂടെയുള്ള ആ ചെറിയ ഇടവഴി ചെന്നവസാനിക്കുന്നത് വിശാലമായ ആ കരിങ്കൽപ്പടവുകളിലേക്കാണ്. കുളത്തിലെ പച്ചവെള്ളത്തിൽ ഇലഞ്ഞി മരത്തിന്റെയും കാഞ്ഞിരത്തിന്റെയും നിഴലുകൾ വീണുകിടപ്പുണ്ടായിരുന്നു. കുളപ്പുരയുടെ പഴയ ഓടുമേഞ്ഞ മേൽക്കൂരയും ആ പടവുകളും എന്നിൽ അവളോടുള്ള ആദ്യകാല പ്രണയത്തിന്റെ ഓർമ്മകൾ വീണ്ടും കൊണ്ടുവന്നു.
ഞാൻ പതുക്കെ ആ കരിങ്കൽപ്പടവുകളിലേക്ക് ഇരുന്നു. അന്ന് അവൾ വെള്ളത്തിൽ കാലിട്ട് എന്നോട് അവളുടെ ഇഷ്ടങ്ങളെക്കുറിച്ച് സംസാരിച്ച ആ സായാഹ്നം എന്റെ മനസ്സിൽ വീണ്ടും വന്ന് നിറഞ്ഞു. ആ കുളപ്പുരയുടെ പറഞ്ഞറിയിക്കാൻ കഴിയാത്ത ശാന്തതയിൽ, കാവിലെ വിളക്കുവെച്ച് തിരികെ വരുന്ന എന്റെ പെണ്ണിനെയും കാത്ത് ആ പാലക്കാടൻ കാറ്റും കൊണ്ട് ഞാൻ അങ്ങനെ ഇരുന്നു…
കുളപ്പുരയിലെ ആ മനോഹരമായ സായാഹ്നത്തിന് ശേഷം ഇന്ദ്രനീലത്തിൽ ചിലവഴിച്ച ബാക്കിയുള്ള ദിവസങ്ങൾ വേഗത്തിലാണ് കടന്നുപോയത്.
പ്രിയപ്പെട്ടവർക്കൊപ്പം, ആ പഴയ തറവാടിന്റെ സ്നേഹത്തണലിൽ, പാലക്കാടൻ കാറ്റിന്റെ കുളിർമയേറ്റ് കൊഴിഞ്ഞുപോയ ഓരോ നിമിഷവും ഒരു കാവ്യം പോലെയായിരുന്നു ഞങ്ങൾക്ക്. പഴയ ഓർമ്മകൾ ഉറങ്ങുന്ന ഓരോ ഇടനാഴികളിലൂടെയും അവളോടൊപ്പം നടക്കുമ്പോൾ, സമയം എത്ര പെട്ടെന്നാണ് പോയിമറഞ്ഞതെന്ന് ഞാൻ അറിഞ്ഞതേയില്ല.
അങ്ങനെ വെള്ളിയാഴ്ച പുലർന്നു. തിരികെ തിരുവനന്തപുരത്തേക്ക് പോകാനുള്ള ദിവസമാണ്. രാവിലത്തെ ഭക്ഷണവുമൊക്കെ കഴിഞ്ഞ്, യാത്രയ്ക്കുള്ള ബാഗുകളുമെടുത്ത് ഞങ്ങൾ പടിയിറങ്ങി ഉമ്മറത്തേക്ക് വരുമ്പോൾ ആ വലിയ തറവാട്ടിൽ വല്ലാത്തൊരു മൂകത തളംകെട്ടി നിന്നിരുന്നു.
