എന്റെ ശബ്ദം കേട്ട് സഖറിയ പകയോടെ എന്നെ നോക്കി..
ഞാനൊരു പുച്ഛച്ചിരി നൽകി.തോളെല്ലിൽ തീ തുളഞ്ഞു കയറിയതുപോലെ. കൺചിമ്മിത്തുറന്ന വേഗത്തിൽ നൈനാന്റെ തോക്ക് രേണുകയുടെ കൈകളിലിരിക്കുന്നു .ഷോൾഡറിലെ ചെറു ചൂട് ചോരയാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ശരീരവും തളർന്നു.കണ്ണിൽ ഇരുട്ട് പടർന്നു. തോക്കിൻ മുനയിൽ നിൽക്കുന്ന അലോഷിയും പ്രശാന്തും………
** ** ** **
കണ്ണ് തുറന്നപ്പോൾ മങ്ങി കാണപ്പെട്ടത് അലോഷിയുടെ മുഖമാണ്. ആ മുഖത്ത് വേദന നിഴലിച്ചിരുന്നു.
ഞാൻ പുഞ്ചിരിക്കാൻ ശ്രമിച്ചു.
“വേദനയുണ്ടോടോ…. “
വളരെ അടുത്തൊരാളെ പോലെ അലോഷിയുടെ ചോദ്യം. ഇല്ലെന്നു കണ്ണടച്ചുകാട്ടി.
“സഖറിയ ?!”
എന്റെ ചോദ്യത്തിനവൻ ചിരിച്ചു.
“നീയാണ് യഥാർത്ഥ ജേർണലിസ്റ്റ്. അവരെ അറസ്റ്റു ചെയ്തു. നീ ഒകെ അല്ലേ?”
“അതെ. സർ എന്റെ കണ്ണാടി? “
പോക്കറ്റിൽ നിന്നും എന്റെ കണ്ണാടി എടുത്ത് എനിക്ക് നേരെ നീട്ടി.
“നാളെ കഴിഞ്ഞ് പോവാം .തൊലിപ്പുറത്തു കൂടി വെടിയുണ്ടയങ്ങ് പോയത് ഭാഗ്യം.ഒരു കാലിന് ഫ്രക്ചറുണ്ട്. നടക്കാൻ പറ്റില്ല.എന്താ നെക്സ്റ്റ് പരിപാടി? അടുത്ത കേസിനു പിന്നാലെയാണോ?”
ഉറ്റി വീഴുന്ന ഡ്രിപ്പിലേക്കായിരുന്നു എന്റെ ശ്രദ്ധ.
“വേദ “
അലോഷിയുടെ വിളിയിൽ ഞാനൊന്നു ഞെട്ടി.
“അടുത്ത പ്ലാനെന്താ?”
“ഒരു പ്രളയം വന്നൊഴിഞ്ഞ ഫീൽ., അല്ലേ സർ .”
ഒരു ദീർഘ നിശ്വാസത്തോടെ അലോഷിയോട് ഞാനതു പറഞ്ഞപ്പോൾ അയാളൊന്നു മന്ദഹസിച്ചു. അതിന്റെ അർത്ഥമറിയുവാനായ് ഞാൻ വീണ്ടും അലോഷിയോട് ചോദിച്ചു.
” എന്താ സർ, ഞാൻ പറഞ്ഞത് നിസ്സാരവത്ക്കരിച്ചതുപോലെയൊരു പുഞ്ചിരി .? “
” ഏയ് അങ്ങനല്ല വേദ, എന്റെ ജീവിതത്തിൽ വന്നുപോയതും വരുവാനിരിക്കുന്നതുമായ പ്രളയങ്ങളിലൊന്നു മാത്രമാണിത്. ഈ കേസ് കഴിഞ്ഞു. ഇനി മറ്റൊന്ന്., അതിന്റെ കൗതുകമോർത്ത് ചിരിച്ചു പോയതാണ് ഞാൻ .”
അലോഷിയുടെ മറുപടിയെന്നെ കൂട്ടികൊണ്ടുപോയത് മറ്റൊരു ചിന്തയിലേക്കാണ്. ഇതിനു പിന്നാലെ വിശ്രമമില്ലാതെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് പാഞ്ഞുനടന്നപ്പോഴും ആ ദിവസളൊക്കെയും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ ആകാംക്ഷകളുടെയും ജീവിത സാഹചര്യങ്ങൾ നേരിടേണ്ടി വരുന്ന ശക്തമായ സാഹചര്യങ്ങളുടെയും ഒരു കാന്തിക വലയത്തിലൂടെയായിരുന്നു. എന്നിലെ ധൈര്യം ഇരട്ടിച്ചിരിക്കുന്നുവെന്ന തോന്നൽ വന്നിരിക്കുന്നു. അത്തരത്തിലുള്ള നിമിഷങ്ങളെ നേരിടുന്നതൊരു ത്രില്ലിംഗ് എന്ന പോലെ തോന്നി തുടങ്ങിയിരിക്കുന്നു. അലോഷിയുടെ ജീവിത രീതിയോട് ഒരു പ്രത്യേക താത്പര്യം തോന്നിയിരികുന്നതുപോലെ തോന്നിയെനിക്ക്.
” ഇനിയെന്താ പ്ലാൻ.? “
വെറുതെ ഞാൻ ചോദിച്ചു.
” പ്രത്യേകിച്ചെന്താ.ചിലപ്പോൾ മറ്റൊരു കത്തിന്റെ പിന്നാലെ ഇനി പായേണ്ടി വരും , അതല്ലേ എന്റെ ജീവിതം , ജോലി ” ഇത്രയും പറഞ്ഞ് അലോഷി ചെറുതായൊന്നു പുഞ്ചിരിച്ചു.
” ഓട്ട പാച്ചിലായിരുന്നുവെങ്കിലും എന്തോ , ഇത്രയും നാൾ സമയം പോയതറിഞ്ഞില്ല ഞാൻ.. ഇനിയങ്ങോട്ട് എന്ത് എന്ന ചോദ്യം വെറുതെ മനസ്സിൽ മിന്നിമറയുന്നു. ഉത്സവം കഴിഞ്ഞ ക്ഷേത്രമൈതാനം പോലെ ശൂന്യം എന്റെ മനസ്സ് ” എന്റെ മറുപടി അലോഷിയിൽ എന്തൊക്കെയോ ഭാവമാറ്റങ്ങളുണ്ടാക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു . ഉടനെ അവിടുന്ന് മറുപടിയും വന്നു.
” ഞാൻ കണ്ടിട്ടുള്ള പെൺകുട്ടികളിൽ നിന്ന് വ്യത്യസ്ഥയാണ് വേദ . ബുദ്ധിസാമർത്ഥ്യമുള്ള ,കാര്യപ്രാപ്തിയുള്ള , തന്റേടമുള്ള പെൺക്കുട്ടി. ഈ അന്വേഷണത്തെയും കേസുകളെയും സംഘട്ടനങ്ങളെയുമെക്കെ ഞാനൊന്നു രണ്ടായി പകുത്തെടുക്കട്ടെ .? ഇതുവരെ ചിന്തിക്കാത്ത എന്റെ സ്വകാര്യജീവിതത്തെ പറ്റി ഞാനൊന്ന് ചിന്തിക്കട്ടെ..?
വേദ.. നീ കൂടുന്നോ എന്റെയൊപ്പം..? “
” എന്നിൽ വല്ലാത്തൊരമ്പരപ്പുണ്ടാക്കിയ അലോഷിയുടെ വാക്കുകൾക്കു മുൻപിൽ ഞാനൊരു തനി പ്പെണ്ണായോ എന്ന സംശയം.. ഒരു പക്ഷേ അതാവാം ആ സമയമെന്നിൽ ചെറിയ മന്ദഹാസം വിരുന്നെത്തിയത് .!
“സാർ തീർത്ഥ?”
” അവൾ നാൻസിക്കൊപ്പം തിരുപനന്തപുരത്തേക്ക് പോകും. തന്നെ കാണണമെന്നു പറഞ്ഞു
