പെട്ടന്നുള്ള അവളുടെ സ്വഭാവ മാറ്റവും അവളുടെ അലറലും എന്നെ ഞെട്ടിച്ചു. അവളുടെ ഭാവം കണ്ടിട്ട് എനിക്ക് ഭയം തോന്നി. അവളുടെ കുറ്റപ്പെടുത്തലും എന്നെ ശെരിക്കും വേദനിപ്പിച്ചു. എന്റെ കണ്ണുകൾ നിറഞ്ഞു പോയി.
എന്റെ മേല്‍ അടുക്കി വച്ച കുറ്റപ്പെടുത്തലുകളെ ന്യായീകരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ആ കുറ്റപ്പെടുത്തലുകൾ എല്ലാം ശെരിയാണോ എന്നുപോലും എനിക്ക് ചിന്തിക്കാൻ കഴിഞ്ഞില്ല. ചിലപ്പോ എല്ലാം ശരിയായിരിക്കാം.
അതിനുശേഷം അവളെ ഞാൻ ശല്യം ചെയ്തില്ല. മിണ്ടാതെ വണ്ടി ഓടിച്ചു. ഒടുവില്‍ വണ്ടി പാർക്ക് ചെയ്തതും എനിക്കു വേണ്ടി കാത്തിരിക്കാതെ അവള്‍ വേഗം ഇറങ്ങി നടന്നുപോയി.
പോക്ക് കണ്ടിട്ട് അവളുടെ ഫ്ലാറ്റിലേക്ക് പോകുമെന്ന് ഞാൻ ഊഹിച്ചു. പക്ഷേ എന്റെ ഊഹം തെറ്റി.
അവള്‍ എന്റെ ഫ്ലാറ്റിലേക്ക് തന്നെയാ പോയത്. അതിൽ ചെറിയൊരു ആശ്വാസം തോന്നി.
രാത്രി ഫുഡ് ഞങ്ങൾ ഒരുമിച്ച് തന്നെ ഉണ്ടാക്കാൻ തുടങ്ങി… അതും മൗനമായി.
പക്ഷേ ഓരോ സെക്കന്‍ഡ് കഴിയുന്തോറും എനിക്ക് ഭ്രാന്ത് പിടിച്ചു കൊണ്ടിരുന്നു.
“ഇങ്ങനെ എന്നോട് പിണങ്ങി ഇരുന്നു എന്തിനാ എന്നെ വിഷമിപ്പിക്കുന്നത്?” അവസാനം സഹിക്കാൻ കഴിയാതെ ഞാൻ ചോദിച്ചു. “രാവിലെ നമുക്കിടയിൽ ഒരു പ്രശ്‌നവും ഇല്ലായിരുന്നു. പക്ഷേ ഇപ്പോൾ പ്രശ്നം എന്താണെന്ന് പോലും പറയാതെ നി എന്നോട് ദേഷ്യവും വെറുപ്പും കാണിക്കുന്നു.. എന്നെ കുറ്റപ്പെടുത്തുന്നു.. നമ്മുടെ സമാധാനവും കളയുന്നു. ശെരിക്കും എന്താണ് നിന്റെ പ്രശ്നം? അതെനിക്ക് അറിയണം.”
ഞാൻ പറഞ്ഞത് കേട്ട് കുറെ നേരത്തേക്ക് അവളെന്നെ നോക്കി നിന്നിട്ട് തലയാട്ടി.
“എന്റെ ഏറ്റവും വലിയ പ്രശ്‌നം നീയാണ് വിക്രം, നി എന്നെ സ്നേഹിക്കുന്നത് തന്നെയാണ് പ്രശ്നം.” അവള്‍ സീരിയസ്സായി പറഞ്ഞു. “പിന്നേ ഇപ്പോഴത്തെ നമ്മുടെ ഈ ബന്ധം ആണ് എന്റെ സമാധാനത്തെ കളയുന്നത്. നിന്റെയും എന്റെയും ജീവിതത്തെ നമ്മുടെ ഈ ബന്ധം തന്നെയാണ് തകർത്തു കൊണ്ടിരിക്കുന്നത്. പക്ഷേ എല്ലാം എറിഞ്ഞു വച്ചിട്ട് കൂടി ഇതില്‍ നിന്നും നി പിന്മാറുന്നില്ല. ഇതൊക്കെയാണ് എന്റെ വലിയ പ്രശ്നങ്ങൾ.” അവള്‍ ദേഷ്യത്തില്‍ പറഞ്ഞു.
ഒന്നും പറയാൻ കഴിയാതെ ഞാൻ അവളെ തന്നെ നോക്കി.
“എനിക്ക് കൂടുതലായി ഒന്നും പറയാനില്ല. എല്ലാം സ്വയം മനസ്സിലാക്കേണ്ട വിവരം നിനക്കുണ്ട്. ദയവായി ഇനിയെങ്കിലും എനിക്ക് കുറച്ച് സമാധാനം തരുമോ?” കഠിന കോപത്തോടെ പറഞ്ഞിട്ട് അവള്‍ പാചകം തുടർന്നു.
മറിയ ഇവളെ എന്തോ പറഞ്ഞ് ബ്രെയിന്‍ വാഷ് ചെയ്തിട്ടുണ്ട്, സംശയമേയില്ല. അവള്‍ക്ക് എന്തിന്‍റെ കേടായിരുന്നു.. എനിക്കൊന്നും മനസ്സിലായില്ല.
“മറിയ നിന്നോട് എന്താണ് പറഞ്ഞത്?” ഞാൻ ചോദിച്ചതും അവളെന്നെ തുറിച്ചു നോക്കി.
“എന്റെ മനസ്സിൽ തോന്നിയ കാര്യങ്ങൾ തന്നെയാ മറിയയും പറഞ്ഞത്.”
“പക്ഷേ അവള്‍ എന്താണ് പറഞ്ഞത്..!?”
“എനിക്ക് നി സമാധാനം തരില്ലേ, വിക്രം?” കയ്യിലിരുന്ന കരണ്ടിയെ ദേഷ്യത്തില്‍ എറിഞ്ഞു കൊണ്ട് അവൾ അലറി. “ഇനിയും എന്നെ ശല്യം ചെയ്താൽ ഇവിടന്ന് ഞാൻ ഇറങ്ങി പോകും..” കോപത്തിൽ കരഞ്ഞു കൊണ്ട് അവൾ ഒച്ച വച്ചു.
അവളുടെ അലര്‍ച്ചയും കരച്ചിലും കേട്ട് ഞാൻ ഞെട്ടി വിറച്ചു നിന്നു. സങ്കടം എന്നില്‍ നിറഞ്ഞു.. കണ്ണില്‍ കണ്ണുനീര്‍ മുട്ടി നിന്നു.. എന്റെ ചുണ്ടുകള്‍ പോലും വിറച്ചു. എന്റെ ഹൃദയം വിണ്ടുകീറിയത് പോലെ വേദനിച്ചു.
എന്റെ അകവും പുറവും എല്ലാത്തിനെയും തിളച്ച എണ്ണയില്‍ മുക്കി പിടിച്ചത് പോലെയാണ് വേദനിച്ചു പൊള്ളിയത്.
ശരീരം വിറച്ചു തുള്ളി.. വിറച്ചു കൊണ്ട് ഞാൻ എങ്ങനെയോ നടന്ന് ഹാളിലേക്ക് വന്ന് സോഫയ്ക്ക് അടുത്തതായി ഇരുന്നിട്ട് അതിലേക്ക് ചാരി.
എത്ര നേരം വെറും പ്രതിമ കണക്കെ ഇരുന്നെന്നറിയില്ല… അവള്‍ ഫുഡ് എല്ലാം. മേശപ്പുറത്തു കൊണ്ട് വന്നപ്പോള്‍ ആണ് ഞാൻ അനങ്ങുകയെങ്കിലും ചെയ്തത്.
