“ഇത് വാങ്ങു. ഇതില്‍ രണ്ടായിരം ദിർഹംസ് ഉണ്ട്. നിങ്ങളുടെ ആവശ്യത്തിന് ഉപകരിക്കും. ശമ്പളത്തില്‍ നിന്ന് കുറേശ്ശെയായി ഞാൻ പിടിച്ചോളാം.”
അഞ്ചന ഒന്ന് മടിച്ചു.
“വാങ്ങിക്ക് അഞ്ചന, അത് നിന്റെ കാശ് തന്നെയാണ്. പുതിയതായി വരുന്ന എല്ലാ സ്റ്റാഫിനും അവരുടെ ബേസിക് ശമ്പളത്തിന്റെ പകുതി പണത്തെ അഡ്വാന്‍സായി ആദ്യ ദിവസത്തില്‍ തന്നെ തരുന്നത് പതിവാണ്.” മറിയ പ്രോത്സാഹിപ്പിച്ചതും അവള്‍ വാങ്ങി.
അഞ്ചന വാങ്ങിയതും ഞാൻ എന്റെ ജോലിയില്‍ ശ്രദ്ധ തിരിച്ചു.
എന്നോട് എന്തോ പറയാൻ ഉള്ളതുപോലെ അവർ രണ്ടുപേരും നിന്നെങ്കിലും അവരെ ഞാൻ നോക്കിയില്ല.
“നിങ്ങൾ പൊയ്ക്കോളൂ, എനിക്ക് ഈ ജോലി തീര്‍ക്കണം.” ഞാൻ പറഞ്ഞു.
അന്നേരം റാം എനിക്കൊരു കോഫീ കൊണ്ട് തന്നിട്ട് ചോദിച്ചു, “അപ്പോ സർ, ഞാൻ പൊക്കോട്ടെ..?”
“ശരി, റാം പൊയ്ക്കോളൂ.”
കോഫീ എടുത്തുകൊണ്ട് പിന്നെയും ലാപ്ടോപ്പിൽ നോക്കിയതും അവർ മൂന്നുപേരും എന്റെ ഓഫീസ് വിട്ടുപോയി.
ഏഴരയ്ക്ക് എല്ലാ ജോലിയും കഴിഞ്ഞു. ഞാൻ എഴുനേറ്റ് സൈലന്റിൽ ഇട്ടിരുന്ന എന്റെ മൊബൈല്‍ എടുത്തു നോക്കി.
അഞ്ചന കോളും മെസേജും ചെയ്യില്ല എന്‍ അറിഞ്ഞിട്ടും ഒരു പ്രതീക്ഷയോടെയാണ് നോക്കിയത്. പക്ഷേ നിരാശയായിരുന്നു ഫലം.
വീട്ടില്‍ പോകാൻ തോന്നാതെ ഒരുപാട് നേരം വണ്ടിയില്‍ വെറുതെ ചുറ്റി കറങ്ങി. ഒരിക്കല്‍ പോലും അഞ്ചന എനിക്ക് കോൾ ചെയ്യാത്തത് എന്നെ വിഷമിപ്പിച്ചു. അത്രയ്ക്ക് എന്നെ വെറുത്തു പോയോ?
അവസാനം ആ കറക്കത്തിൽ മടുപ്പ് തോന്നിയിട്ട് രാത്രി പതിനൊന്നര കഴിഞ്ഞാണ് എന്റെ ഫ്ലാറ്റിലേക്ക് ഞാൻ പോയത്.
എത്ര ശ്രമിച്ചിട്ടും എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. അസ്വസ്ഥതയും ദേഷ്യവും ആരോടെന്നില്ലാതെ വെറുപ്പും എല്ലാം എന്നില്‍ നിറഞ്ഞു നിന്നു.
അവസാനം എങ്ങനെയോ രാവിലെ അഞ്ചര ആയതും, റെഡിയായി ജോഗിംഗിന് പോയി. അങ്ങനെയെങ്കിലും എന്റെ ചിന്തകളെ വേറെ വഴിക്ക് തിരിക്കാം എന്ന ആഗ്രഹത്തിൽ.
പക്ഷേ ചിന്ത മുഴുവനും അഞ്ചന ആയിരുന്നു. ഏഴു മണിക്കാണ് ഞാൻ തിരികെ വന്നത്. കുളിയും കഴിഞ്ഞ് പിന്നെയും പുറത്തേക്കിറങ്ങി.
എന്തെങ്കിലും കഴിക്കണമെന്ന് തോന്നിയത് കൊണ്ട് ഹോട്ടലിൽ പോകാൻ തീരുമാനിച്ചു. മലബാറില്‍ ഞാൻ പോകാതെ കുറച്ച് ദിവസങ്ങൾ കഴിഞ്ഞിരുന്നു. അതുകൊണ്ട് ഇന്ന് അവിടെ പോകാമെന്ന് കരുതി.
“ഇന്ന് ഒറ്റക്ക് ആണല്ലോ, അഞ്ചന മോളെവിടെ?” എന്നെ കണ്ടതും ബഷീര്‍ മാമ ചോദിച്ചു.
“അവള്‍ വേറെ ഒരുത്തന്റെ ഭാര്യയല്ലേ, മാമ. എപ്പോഴും അവള്‍ക്ക് എന്റെ കൂടെ നടക്കാൻ കഴിയുമോ?” കലിയിൽ തന്നെ ഞാൻ ചോദിച്ചതും ഒന്നും മനസ്സിലാവാതെ അയാള്‍ എന്റെ മുഖത്ത് ഉറ്റു നോക്കി. പക്ഷെ ഒന്നും പറഞ്ഞില്ല.
ഞാൻ വേഗം എന്തൊക്കെയോ കഴിച്ചിട്ട് അവിടെ നിന്നിറങ്ങി. പ്രസവിച്ച പട്ടിയെ പോലെ എന്റെ ഫ്ലാറ്റ് ബിൽഡിംഗിനെ തന്നെ ഞാൻ ചുറ്റി നടന്നു കൊണ്ടിരുന്നു.
അന്‍പത് പ്രാവശ്യമെങ്കിലും ചുറ്റിയ ശേഷം ഭ്രാന്ത് പിടിച്ച് ഞാൻ എന്റെ ഫ്ലാറ്റിലേക്ക് തന്നെ പോയി കിടന്നിട്ട് മൊബൈലില്‍ ഞാൻ അവള്‍ക്ക് വിളിച്ചു.
പത്തോ പതിനഞ്ചോ പ്രാവശ്യം അടിച്ചു കട്ടായി. പക്ഷേ ഞാൻ പിന്നെയും പിന്നെയും വിളിച്ചു കൊണ്ടേയിരുന്നു. അവസാനം അവള്‍ എടുത്തു.
‘വിക്രം, ഞാൻ മറിയേച്ചിട ഫ്രണ്ടിന്റെ വീട്ടിലാണ് ഇപ്പൊ. ഒരു ചെറിയ പാര്‍ട്ടി നടക്കുന്നു.. ഞങ്ങൾ കുറെ പേരുണ്ട് ഇവിടെ.’ അവള്‍ ശബ്ദം താഴ്ത്തിയാണ് സംസാരിച്ചത്.
അവിടന്ന് പാട്ടും ഉറക്കെയുള്ള സംസാരവും ചിരിയും ഒക്കെ കേൾക്കാമായിരുന്നു.
‘എന്നെ എന്തിനാണ് ഇങ്ങനെ ഭ്രാന്ത് പിടിപ്പിക്കുന്നത്. എന്തിനാണ് എന്നെ ഒഴിവാക്കിയത്..?’ ഒരു ഭ്രാന്തനെ പോലെ ഞാൻ ചോദിച്ചു.
“ഞാൻ നേരത്തെ പറഞ്ഞു കഴിഞ്ഞു. നമ്മുടെ ഈ ബന്ധം ശരിയാവില്ല.. വെറുതെ വല്ലവന്റെയും ഭാര്യയെ ഓര്‍ത്തത് ജീവിതം കളയാതെ നന്നായി ജീവിക്കാൻ നോക്ക്. ഇനി വെറുതെ എന്നെ വിളിച്ച് ശല്യം ചെയ്യരുത്.” എന്നും പറഞ്ഞ് അവൾ കട്ടാക്കി.
